ഗുരുവായൂര്‍: ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെ അച്ചടിച്ച ഫ്ളക്സുകളും പോസ്റ്ററുകളുമാണ് പാഴായത്.
ഫ്ളക്സുകളും പോസ്റ്ററുകളും ലക്ഷക്കണക്കിന് രൂപയുടേതാണ്. എല്ലാം ഗുരുവായൂരിലെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണ്.
മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ പലതും പ്രസില്‍ നിന്ന് കൊണ്ടു വന്നിട്ടു പോലുമില്ല. വര്‍ണപോസ്റ്ററുകള്‍ മാത്രം രണ്ടുലക്ഷത്തിലേറെ അച്ചടിച്ചിട്ടുണ്ട്. 55,000 വീതം നാലുതരത്തിലുള്ളതാണിത്.
കൂടാതെ ഫ്ളക്സുകള്‍ 2000, അഭ്യര്‍ഥനകള്‍ 75000 എന്നിവയും തയ്യാറാക്കി. മുന്നണികള്‍ ഇതുവരെയും ഇറക്കാത്ത, മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ അച്ചടിച്ചതിന്റെ ചൂടുപോലും പോയിട്ടില്ല. അത് 25,000 എണ്ണമുണ്ട്.
സ്ഥാനാര്‍ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നില്‍ക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള് പോസ്റ്ററുകള്‍ ഉപയോഗിക്കാനാകാത്തത് പ്രവര്‍ത്തകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. നഷ്ടത്തിന്റെ കണക്കുകള്‍ അതിലുമേറെ വിഷമമുണ്ടാക്കുന്നതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചുമരെഴുത്തുകള്‍ നഗരങ്ങളില്‍ കുറവാണെങ്കിലും പഞ്ചായത്തുകളിലും ഉള്‍ഗ്രാമങ്ങളിലുമെല്ലാം വ്യാപകമായുണ്ട്.
അതേസമയം, പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടുകയാണ് നേതൃത്വം. എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ അതിവേഗം ബഹുദൂരത്തില്‍ പ്രചാരണപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സജ്ജമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എല്ലാം മാറ്റിയെഴുതണം. ഫ്ളക്സുകളും പോസ്റ്ററുകളും അഭ്യര്‍ഥനകളും
തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന് ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.
തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച കുട്ടിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങൾ യുട്യൂബിൽ കണ്ട് അനുകരിച്ച 12 വയസുകാരനാണ് പൊള്ളലേറ്റ് മരിച്ചത്.
ദൃശ്യങ്ങൾ അനുകരിച്ച കുട്ടിയുടെ തലയിൽ തീപടർന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്.
ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്.
അതിൻറെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു.
കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു
വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന് ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണം പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
വരനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയായിരുന്നു വധു. അതേസമയം, വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വധുവിന്റെ മുത്തച്ഛന് നെഞ്ചുപൊട്ടി മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന് ജസീം ബൈക്കില്‍പോയത്. പിന്നീട് ജസീം തിരികെ വന്നില്ല. ശേഷം, ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
ഉത്തർപ്രദേശിൽ മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീകളുടെ സംഘം ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.തന്നെ തോൽപിക്കാൽ കോൺഗ്രസ് എന്തും ചെയ്യും, ചങ്കൂറ്റതോടെ പൊരുതാൻ ഇടതുപക്ഷമുണ്ട്; നിലമ്പൂരിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണയെന്ന് പി വി അൻവർ
ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നതെന്നും സിപിഎം വിമർശിച്ചു. മതപരിവർത്തനം നടത്താൻ എത്തിയവരാണെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്.
സിപിഎം സോഷ്യൽഎം മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
‘ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള് ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ നാല് കന്യാസ്ത്രീകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.മതംമാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ബഹളമുണ്ടാക്കിയ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ അവരെ ബലംപ്രയോഗിച്ച് പുറത്തിറക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചിട്ടും പൊലീസും മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ് കന്യാസ്ത്രീകളെ മോചിപ്പിക്കാനായത്.
ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്.നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് സംവിധാനം മിക്കപ്പോഴും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു. ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്. പുരോഹിതനായ ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും അക്രമികള്‍ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഒഡിഷയിലെ കന്ദമലില്‍ ഉള്‍പ്പെടെ ക്രൈസ്തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളര്‍ന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അന്ന് സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അഭയമൊരുക്കി.ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണം. ബജ്രംഗ്ദള് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നു.’
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ്. പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനാലാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതെന്ന് പിസി പറഞ്ഞു.
ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ട് ചോദിച്ച് എത്തിയപ്പോള്‍ പി.സി.ജോര്‍ജിന് നേരെ ചിലര്‍ കൂക്കി വിളിച്ചിരുന്നു. നിന്റെയൊന്നും വോട്ട് വേണ്ടട എന്നും കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞിരുന്നു. കൂവിയ നാട്ടുകാരോട് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി.സി. മറുപടി പറഞ്ഞു.
ഒരു സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന് കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും.
നിന്റെയൊക്കെ വീട്ടിലെ കാരണവന്മാര് നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞു. അസഭ്യം പറഞ്ഞ നാട്ടുകാരെ നോക്കി തിരിച്ചു പിസി അസഭ്യം പറയുകയും ചെയ്തു.
ലക്നോ: ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നും രക്ഷപെട്ട് സന്യാസിനിമാർ സംസ്ഥാനം വിട്ടത്.
മാർച്ച് 19നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാൻസിയിൽ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പടെ മറ്റ് രണ്ടു സന്യാസിനിമാർ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ രണ്ടു സന്യാസിനിമാർ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേർഡ് എസി കമ്പാർട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാൻസിയിൽ എത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ, മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിർന്നത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികൾ പിന്മാറാൻ തയാറായില്ലെന്ന് സന്യാസിനിമാർ പറഞ്ഞു.
പിന്നീട് അക്രമികൾ മതംമാറ്റാൻ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ട്രെയിനിനുള്ളിൽ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാർ പറഞ്ഞു.
ട്രെയിനിൽ നിന്നും സന്യാസിനിമാർ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അക്രമികളുടെ ആർപ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡൽഹിയിലെ സന്യാസിനിമാർ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവർക്ക് പോലീസ് സ്റ്റേഷൻ വിടാൻ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാൻസിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുന്നതിൽ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളിൽ 150 ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വൻ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ബൈക്ക് മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതാണ് ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ട് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന് വിഷ്ണു(24)വാണു മരിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണിനെ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് അമ്പലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം.
ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.