ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.

പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.