നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.
എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.
കോൺഗ്രസിന്റെ 6 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കല്‍പ്പറ്റയിൽ ടി.സിദ്ദിഖ്, വട്ടിയൂർക്കാവിൽ വീണ.എസ്.നായർ, കുണ്ടറയിൽ പി.സി വിഷ്ണുനാഥ്, നിലമ്പൂരിൽ വി.വി.പ്രകാശ്, തവനൂരിൽ ഫിറോസ് കുന്നംപറമ്പില്‍ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ഇരിക്കൂറിലെ സ്ഥാനാര്‍ഥി സജീവ് ജോസഫിനെ മാറ്റേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
സജീവിനു വിജയസാധ്യത കുറവാണെന്നതടക്കം എ ഗ്രൂപ്പ് ഉന്നയിച്ച എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് തള്ളി. ഞായറാഴ്ച പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ വനിതാപ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരുവനിതയെ കൂടി ഉള്‍പ്പെടുത്താന്‍ നേതൃത്വം തീരുമാനിച്ചത്. ധര്‍മടത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ശോഭയ്‌ക്കെതിരെ സംസ്ഥാന നേതൃത്വം
ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഊര്‍ജിതമായി ശ്രമം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. തുഷാറുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തി എന്നാണ് സൂചന. ചര്‍ച്ച നടന്നു എന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം മത്സരിക്കാനുള്ള നറുക്ക് വീണേക്കും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീണ്ടും ശോഭയെ ബിജെപി സംസ്ഥാന നേതൃത്വം തഴയുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. എന്നാല്‍ തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്ന തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.
കഴക്കൂട്ടം സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ തുഷാറിനോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്. ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിളും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല.
ശോഭാ സുരേന്ദ്രനെ തഴയുന്നതിനൊപ്പം, കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്, തുഷാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, കേന്ദ്രനേതൃത്വം നേരിട്ട് വാഗ്ദാനം ചെയ്ത സീറ്റ് നഷ്ടപ്പെട്ടാല്‍ ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കമെന്താരിയിരിക്കുമെന്നതും കണ്ടറിയണം. കഴക്കുട്ടം, കൊടുങ്ങല്ലൂര്‍, കുട്ടനാട് അടക്കം ഒഴിച്ചിട്ട സീറ്റുകളില്‍ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ലതിക സുഭാഷിനെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് സന്ദർശിച്ചു. പ്രിൻസിനെ ഏറ്റുമാനൂരിലെ രാജകുമാരാ എന്നു വിളിച്ചാണു ലതിക കുമാരനല്ലൂരിലെ വീട്ടിലേക്കു ക്ഷണിച്ചത്. ലതികയുടെ കാൽക്കൽ വീണ് അനുഗ്രഹം ചോദിച്ച പ്രിൻസ് ലൂക്കോസ് യുഡിഎഫിനു ദോഷം ചെയ്യുന്ന സമീപനം എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ വൈകിപ്പോയി, ക്ഷമിക്കണം എന്നായിരുന്നു ലതികയുടെ മറുപടി.
തദ്ദേശ തിരഞ്ഞെടുപ്പിലും ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴ ഡിവിഷനിൽ തർക്കം രൂക്ഷമായിരുന്നു. റിബലുമുണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് സ്ഥാനാർഥി ജയിച്ചു. ഇത് ഏറ്റുമാനൂരിന്റെ ജനാധിപത്യ മനസ്സിന്റെ വിജയമാണ്. എനിക്ക് ആശങ്കയില്ല.
ലതിക സുഭാഷ് പിൻമാറുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിലെ അംഗമായിരുന്നു അവർ. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടി ലതിക എടുക്കില്ല.
അനുഗ്രഹം ചോദിച്ചു. മണ്ഡലത്തിൽ സജീവമായി പ്രചാരണത്തിന് ഇറങ്ങണമെന്ന് അഭ്യർഥിച്ചു. യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് പറഞ്ഞു.
വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. എന്‍.വേണുവാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചുകൊണ്ടാണെന്ന് എന്‍.വേണു പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മർദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാർഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകര സീറ്റില്‍ കെ.കെ.രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞിരുന്നു. രമ സ്ഥാനാർഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തു.
ഇതിനുപിന്നാലെ രമയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമായി. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ഥാനാർഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എന്‍.വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെ.കെ.രമ തന്നെയായിരുന്നു സ്ഥാനാർഥി. എല്‍ഡിഎഫിന്റെ സി.കെ.നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.
നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.
I as a member of Kerala Iyer community seek support of fellow tweeps in condemning the naming of a new Malayalam movie as ” Pattarudey Mutton Curry”.Kerala Brahmana Sabha has officially written to Censor board.@NPIswaran @Arunakrishnan @Oommen_Chandy @surendranbjp @chennithala pic.twitter.com/fqJyQ0RJ7e
— Venkitesh S Iyer (@venkiiyer) March 15, 2021
ഇരിങ്ങാലക്കുട കാട്ടൂർക്കടവിൽ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ പ്രതികാരമെന്ന് പോലീസ്. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയെയാണ് ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. മുഖ്യപ്രതി ദർശൻ ഒളിവിലാണ്. ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് കൊല നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന കോളനിയിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകവും. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നതിന് പിന്നിൽ ഭർത്താവിനോടുള്ള വിദ്വേഷമാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിന്റെ എതിരാളി സംഘത്തിൽപ്പെട്ടവരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.
രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഈ സമയത്ത് ഇവരുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം ഭേദമായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിരിക്കുകയാണ്. ന്യൂമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദേശിച്ച പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം കൊവിഡ് വാക്‌സിൻ എടുത്ത ശേഷം ആയിരിക്കും തൃശ്ശൂരിൽ അടക്കം പ്രചരണത്തിനെത്തുക.
മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്. അതേസമയം, തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശ്ശൂർ താൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിക്കാൻ താൽപര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. പിന്നീട്, തൃശ്ശൂർ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ തൃശ്ശൂരിൽ തന്നെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു. ‘ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല’. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തത്. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂർ∙ ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.
കഴിഞ്ഞ ദിവസങ്ങളിൽ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം. രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.