കൊച്ചി: ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം ജസ്‌ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ഷെറിൻ പി യോഹന്നാൻ
പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.
positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.
വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ് ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.
negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.
last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.
സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
1500 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന കേരളത്തിൻറെ സ്വപ്നപദ്ധതി കെ . ഫോൺ സംസ്ഥാനത്തുടനീളം അതിവേഗ ഇൻറർനെറ്റ് പ്രദാനം ചെയ്യും. വിതരണശൃംഖല നൽകുന്നത് സംസ്ഥാന ഗവൺമെന്റാണ് എന്നതാണ് കെ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാൻ സാധിക്കും. 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി ഇൻറർനെറ്റ് എത്തിക്കാൻ സാധിക്കും.
കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം. കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിൻറെ നിർണ്ണായക നാഴിക കല്ലാകുമെന്ന് കരുതുന്ന കെ . ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് എത്തിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി നിര്‍ണയ സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ സിനിമാതാരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും മത്സരരംഗത്തുണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ട്വന്റി ട്വന്റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ അങ്കത്തിനിറങ്ങാന്‍ കച്ചകെട്ടിയിരിക്കുന്ന ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.
സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല.
അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാര്‍ഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞു.
22ാം തീയതി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ടെന്നും കാപ്പന്‍ പറഞ്ഞു. കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പന്‍.
പാര്‍ട്ടി രൂപീകരണത്തിനുള്ള നിയമതടസം നീക്കാനാണ് ശരത് പവാര്‍ തന്നെ പുറത്താക്കിയതെന്നും മാണി സി കാപ്പന്‍ സ്ഥിരീകരിച്ചു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി.
യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങള്‍ക്ക് ശരത് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്. യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമര്‍പ്പിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും സ്ഥിരീകരിച്ചു.
ചങ്ങനാശേരി: ബസ് ജീവനക്കാരൻ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാന്ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റാൻലിയുടെ ദേഹത്താണ് ബസ് ജീവനക്കാരൻ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാൻലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്.
ചങ്ങനാശ്ശേരിയിലെ പെരുന്ന ബസ് സ്റ്റാൻഡിനു മുന്നിലെ സ്ഥിരം സാന്നിധ്യമാണ് സ്റ്റാൻലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്റിൽ ഉള്ളവർ പറയുന്നത്. ഒരു കാലത്ത് സ്വന്തമായി ബസ് വരെ ഉണ്ടായിരുന്ന ഇയാൾ റൂട്ടിലോടുന്ന ബസിൽ കയറി പോവുക പതിവായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുൽപള്ളി ∙ ദാസനക്കര വനത്തിൽ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ സ്വകാര്യ ഫാംഹൗസ് ഉടമയും സഹായികളുമടക്കം 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വനമധ്യത്തിലെ വിക്കലത്ത് ഫാംഹൗസ് നടത്തുന്ന കുന്നമംഗലം താമരക്കുളം സ്വദേശി ടി.കെ.രാജേഷ്, ജോലിക്കാരായ കുന്നമംഗലം എഴുത്തോലത്ത് ഇ.എൽ.ശ്രീകുമാർ, കുന്നമംഗലം കണിയാത്ത് കെ.എം.രതീഷ് എന്നിവരെയാണു തോക്കും തിരയും സഹിതം പിടികൂടിയത്.
പാതിരി റിസർവിലെ ഫോറസ്റ്റ് വയൽ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ പുള്ളിമാനിനെ വേട്ടയാടി ഉന്തുവണ്ടിയിൽ കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. മാനിറച്ചി കാറില്‍ കടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാംഹൗസില്‍ നടത്തിയ പരിശോധനയില്‍ നാടന്‍തോക്ക്, വെടിയുണ്ടകള്‍, സ്ഫോടക വസ്തുക്കള്‍, കാര്‍, കത്തി എന്നിവ കണ്ടെടുത്തു. 2 വര്‍ഷം മുമ്പാണ് രാജേഷ് വനമധ്യത്തിലെ വിക്കലത്ത് ഭൂമിവാങ്ങിയത്.
ചെതലയം റേഞ്ച് ഓഫിസര്‍ കെ.ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബി.പി.സുനില്‍കുമാര്‍, കെ.വി.ആനന്ദന്‍, സെക്‌ഷൻ ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.രാജ് മോഹന്‍, എം.മനുപ്രസാദ്, സി.എ.അശ്വിന്‍കുമാര്‍, പി.എസ്.ചിപ്പി, വാച്ചര്‍മാരായ രാജേഷ്, എം.രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സഹായിച്ചര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നു സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാര്‍ അറിയിച്ചു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുമെത്തുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.
ചലച്ചിത്ര താരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടന്‍ ധര്‍മ്മജന്‍ പ്രതികരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കുടുംബ പ്രശ്നമാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുണ്ടറ സ്വദേശിയായ യുവതി പറയുകയുണ്ടായി. കുട്ടികളെ തിരയില്‍ തള്ളുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തുകയായിരുന്നു. മൂവരേയും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇളയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.