കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.
പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.
തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.
പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.
പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.
ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.
കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വൈദ്യുതി മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നാണ് ശസ്‌ത്രക്രിയ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. ഇന്നു രാവിലെയായിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നുമാണ് റിപ്പോർട്ട്. മന്ത്രിക്ക് കുറച്ചുനാൾ വിശ്രമം വേണ്ടിവരും.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇടുക്കിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മന്ത്രി എം.എം.മണിയാണ്.
മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി ലീന്‍മേരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്. ജോണിന്റെ മരണം ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്.
തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.
ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നാന്‍ കാരണമെന്ന് ലീന്‍ മേരി വ്യക്തമാക്കി. ലീന്‍മേരിയും അച്ഛനുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ജോണിന്റെ ഭാര്യയും മക്കളും തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്ന് സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീന്‍മേരി പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.
ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പോലീസ് പറഞ്ഞു.അതേസമയം കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി.
ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്നതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.
അയര്‍ലന്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹന് കൂടുതലും പറയാനുള്ളത് രോഗത്തെ കുറിച്ചല്ല, രോഗം ബാധിച്ച സമയത്ത് തന്റെ മകന്‍ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചായിരുന്നു. ”കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ” എന്നായിരുന്നു എട്ടുവയസ്സുകാരന്‍ മകന്റെ ചോദ്യം.
മകന്റെ മുന്നില്‍ ശരിക്കും പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന് പ്രിയ പറയുന്നു. ഐസൊലേറ്റ് ചെയ്തിരുന്ന ആദ്യ ദിവസങ്ങളില്‍ മകന്‍ തന്നെ കെട്ടിപ്പിടിക്കാനായി വാശിപിടിക്കുമായിരുന്നു. മുറിക്ക് പുറത്തുനിന്ന് മകനെ കാണുകയെന്നല്ലാതെ അവനെ ഒന്നുതൊടാന്‍ പോലും കഴിയാത്ത ആ അവസ്ഥ തന്നെ ശരിക്കും കരയിപ്പിച്ചുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് പ്രിയ. ശസ്ത്രക്രിയയ്‌ക്കെത്തുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിച്ച് അയക്കുന്ന ജോലിയായിരുന്നു പ്രിയയ്ക്ക്. അവിടെനിന്നാണ് വൈറസ് ബാധയുണ്ടായത്.
അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചാലും വീട്ടില്‍ ഐസൊലേറ്റ് ചെയ്യുകയാണ് പതിവ്. ഗുരുതരാവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേറ്റ് ചെയ്യുകയും സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇടവേളകളിലായി രണ്ടുവട്ടം പരിശോധിക്കുകയും ചെയ്യുകയാണ് രീതി.
താന്‍ കഴിഞ്ഞിരുന്ന മുറിക്ക് തൊട്ടപ്പുറത്തായിരുന്നു മകന്‍ ഇഷാനും ഭര്‍ത്താവ് വിജയാനന്ദുമുണ്ടായിരുന്നത്. അവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുപ്രാവശ്യം പരിശോധന നടത്തിയപ്പോഴും ഭര്‍ത്താവിനും മകനും കോവിഡ് നെഗറ്റീവായിരുന്നു. ഇത് ഏറെ സന്തോഷം തോന്നിയെന്ന് പ്രയ പറയുന്നു.
”രോഗംബാധിച്ച് ആദ്യ ആഴ്ചയില്‍ ചെറിയ തലവേദന മാത്രമാണുണ്ടായത്. രണ്ടാം ആഴ്ചയോടെ ശ്വാസതടസ്സം രൂക്ഷമായി. എമര്‍ജന്‍സിയില്‍ വിളിച്ച് പത്തുമിനിറ്റിനകം ആശുപത്രി അധികൃതര്‍ വീട്ടിലെത്തി. മൂന്നാഴ്ചയായി ഞാന്‍ പോസിറ്റീവാണ്. നിലവില്‍ വരണ്ട ചുമ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്.
ലോക്ക്ഡൗണും കോവിഡും അയര്‍ലന്‍ഡിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. കാരണം ഇറ്റലിയിലും മറ്റും രോഗംപടരുന്നത് കണ്ടതോടെ അയര്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കും താത്കാലികമായി ജോലിയില്ലാത്തവര്‍ക്കും എല്ലാ ആഴ്ചയിലും 350 യൂറോ സര്‍ക്കാര്‍ നല്‍കും. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും രോഗികള്‍ക്കും 12 ആഴ്ചയോളം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്.” -പ്രിയ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളോടൊപ്പം ചേർന്ന് യുവാവ് തടാകത്തിൽ മീൻപിടിക്കാനെത്തി. പിടിച്ച മീനിനെ വിഴുങ്ങി ടിക് ടോക് വീഡിയോ ചിത്രികരിക്കവേ യുവാവ് ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായി, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
22കാരനായ എസ് വെട്രിവേൽ എന്ന യുവാവാണ് മരിച്ചത്. ഹൊസൂർ സ്വദേശിയായ ഇയാൾ തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ എത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനായാണ് വെട്രിവേൽ തടാകത്തിലെത്തിയത്. പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വെട്രിവേൽ മീൻ വിഴുങ്ങി.
സുഹൃത്തുക്കൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലായി. സുഹൃത്തുക്കൾ യുവാവിനെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടനിർമാണ തൊഴിലാളിയാണ് വെട്രിവേൽ.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്.
പൊന്നൻ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് നിഗമനം. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാരുടെ മൊഴിയുണ്ട്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കണ്ണൂർ പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ മരിച്ച ഇന്നലെ ടി പിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അസഭ്യവർഷവുമായി സിപിഎം അനുകൂലികൾ. “എൻ്റെ സഖാവേ” എന്ന് പറഞ്ഞ്, ടി പി ചന്ദ്രശേഖരൻ്റെ ഫോട്ടോയാുമായാണ് ഇന്നലെ കെ കെ രമ പോസ്റ്റിട്ടത്. ഇതിന് താഴെയാണ് സിപിഎം അനുകൂലികൾ രമയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും അസഭ്യ പരാമർശങ്ങൾ നടത്തിക്കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കുഞ്ഞനന്തന് പല തവണ പരോൾ നൽകിയത് വിവാദമായിരുന്നു. പിന്നീട് ശിക്ഷാ ഇളവ് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും അടക്കമുള്ളവർ പി കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിക്കിടെ നടത്തിയ ‘നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് ശ്രേഷിന് നന്ദി പറയുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു സ്വദേശിയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ശ്രേയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നന്നത് ചൂണ്ടി കാണിച്ചാണ് വാര്‍ണര്‍ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ചത്.
‘നല്ല ദിവസം, നമസ്തേ. കോവിഡ് 19-ല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ശ്രേയസ് ശ്രേഷിന് നന്ദി പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ശ്രേയസ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കൊറോണ കാലത്ത് ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമിന്റെ ഭാഗമാണ് , ”വാര്‍ണര്‍ വീഡിയോയില്‍ പറഞ്ഞു. നിങ്ങളുടെ അമ്മയും അച്ഛനും ഇന്ത്യയും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. മഹത്തായ പ്രവര്‍ത്തനം തുടരുക, കാരണം നാമെല്ലാവരും ഇതില്‍ ഒന്നാണ്, ”വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സിനോട് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയിരുന്നു. 23കാരിയായ കോട്ടയം സ്വദേശി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലിയുടെ പ്രശംസ. ഒരു വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് താരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ഷാരോണ്‍ വര്‍ഗീസിന് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഷാരോണ്‍ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്.
Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://t.co/NfT0Q7G6P8
To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
— Austrade India (@AustradeIndia) June 2, 2020
#Australia values Indian students contribution during #COVID19 to help the community in Australia.
Here’s a video from @davidwarner31 thanking Shreyas for the work he has done during the pandemic.https://t.co/PsnbouDPGx#InThisTogether #InAusTogether @AusHCIndia 🇦🇺 & 🇮🇳— Austrade India (@AustradeIndia) June 4, 2020
മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീതിന് മകൻ അശ്‌ളീല സന്ദേശം അയച്ചു എന്ന് ആരോപിച്ച സംഭവത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ സീമയുടെ ട്രോമയ്ക്ക് ഒപ്പമാണെന്നു നടി മാലാ പാര്‍വ്വതി. മകന്റെ തെറ്റ് താന്‍ ന്യായീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേ സമയം, മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ നടി മാലാ പാര്‍വ്വതി മടിക്കുന്നത് എന്തു കൊണ്ടാണെന്ന് സീമാ വിനീത് ചോദിച്ചു.
മാലാ പാര്‍വ്വതിയുടെ ഇരുപത്തിയേഴുകാരനായ മകന്‍ അനന്തകൃഷ്ണന്‍ 2017 മുതല്‍ തനിക്ക് ഫെയ്‌സ് ബുക്കില്‍ അശ്‌ളീല മെസേജുകള്‍ അയച്ചതായി കാണിച്ച് കഴിഞ്ഞ ദിവസമാണു ട്രാന്‍സ് വ്യക്തിയായ സീമ വിനീത് രംഗത്ത് വന്നത്. മാലയുടെയും മകന്റെയും പേര് പരാമര്‍ശിക്കാത്ത തരത്തിലായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് മാല സീമയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മകന് വേണ്ടി മാപ്പ് പറയുകയും ചെയ്തിരുന്നു.
”ജൂണ്‍ ഒന്‍പതിനാണ് സീമ വിനീതിന്റെ ആദ്യത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്. ഫെമിനിസ്റ്റും ആക്റ്റിവിസ്റ്റുമായ അമ്മ, സ്ത്രീകളെ സംരക്ഷിക്കാനായി നടക്കുമ്പോള്‍ മകന്‍ നഗ്‌നത അന്വേഷിച്ചു നടക്കുകയാണ്, ഇന്‍ബോക്‌സ് തുറന്നു നോക്കിയപ്പോഴാണ് അവരുടെ മകന്‍ അയച്ച സന്ദേശങ്ങള്‍ ആദ്യമായി കാണുന്നത് എന്ന്. എന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു അത് ചേച്ചിയെക്കുറിച്ചാണെന്ന്. ഞാന്‍ മകനോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നു തോന്നുന്നു, കുറേ വര്‍ഷം മുന്‍പായതു കൊണ്ട് ഓര്‍മയില്ലെന്നു പറഞ്ഞു,” മാലാ പാര്‍വ്വതി പറഞ്ഞു.
മാലാ പാര്‍വ്വതി
തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ വേണ്ടി സീമയെ വിളിച്ച മാലാ പാര്‍വ്വതി, മകന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അമ്മയെന്ന രീതിയിലും സ്ത്രീയെന്ന രീതിയിലും, സീമയോട് മാപ്പ് പറയുകയും ചെയ്തതായി പറഞ്ഞു. ‘ചേച്ചി ട്രാന്‍സ്‌ജെന്‍ഡറുകളോടെല്ലാം നല്ല രീതിയില്‍ സംസാരിക്കുന്ന ആളാണ്, ആരെയും വേദനിപ്പിക്കാനല്ല, ചേച്ചിയല്ല മാപ്പ് പറയേണ്ടത്’ എന്നായിരുന്നു സീമയുടെ മറുപടി എന്നും മാലാ പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ട സീമയോട് താന്‍ അവരുടെ കൂടെയുണ്ടെന്നും നിയമപരമായി പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കും എന്നും വ്യക്തമാക്കി.
”സീമയെ താൻ വിളിച്ചതിനു ശേഷം, ആക്റ്റിവിസ്റ്റായ ദിയ സന എന്നെ വിളിച്ചിട്ട് നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഒരു ചാറ്റ് ഗ്രൂപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന രീതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പും ഇതിനിടെ എനിക്കു ലഭിച്ചിരുന്നു. നേരില്‍ കാണണം എന്നു പറയുകയും ഈ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുവെന്നു കേട്ടപ്പോള്‍ അതിലെനിക്കൊരു അസ്വാഭാവികത തോന്നി. സ്വകാര്യമായ ഒരു വിഷയം ഒരു ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പലരുടെയും അഭിപ്രായം സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ശരിയല്ലല്ലോ എന്ന് എനിക്ക് തോന്നി. ‘മകനോ അമ്മയോ മാപ്പ് പറയണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വാങ്ങണം’ എന്നും ചര്‍ച്ച ഉയരുന്നതായി ഒരു വോയിസ് നോട്ടില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. അത് ആര് പറഞ്ഞതാണ് എന്ന് എനിക്ക് വ്യക്തമല്ല. എന്നാല്‍ ഗ്രൂപ്പ് ആലോചന നടത്തിയാണ് ഈ വിഷയത്തില്‍ ഓരോ ചുവടും വയ്ക്കുന്നത് എന്നറിഞ്ഞതോടെ നിയമപരമായി നീങ്ങുന്നതാവും നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു.” പാര്‍വ്വതി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ നഷ്ടപരിഹാരം താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം സീമ വിനീത് നിഷേധിച്ചു.
”ട്രാന്‍സ് കമ്യൂണിറ്റികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ സംസാരിച്ചത് എനിക്കറിയേണ്ട കാര്യമില്ലല്ലോ? ഗ്രൂപ്പുകളില്‍ പല ചര്‍ച്ചകളും നടക്കും. ആ ഗ്രൂപ്പുകളില്‍ നഷ്ടപരിഹാരം വേണമെന്നോ, നഷ്ടപരിഹാരം കിട്ടിയാലേ പിന്മാറൂ എന്നതു സംബന്ധിച്ച് ഞാന്‍ സംസാരിച്ചതോ എന്റെ ഭാഗത്തു നിന്നുള്ള മെസേജുകളോ എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ. എവിടെയും ഹാജരാവാന്‍ ഞാന്‍ തയ്യാറാണ്. നിയമവശങ്ങള്‍ നോക്കി ഏതറ്റംവരെയയും പോകാന്‍ ഞാന്‍ ഒരുക്കമാണ്. അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്,” സീമ പറഞ്ഞു.
സീമ വിനീത്
മകനും സീമയും തമ്മില്‍ നടന്ന സംഭാഷണം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നാണു സീമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തനിക്ക് വ്യക്തമായത് എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
”മകനെ ഞാന്‍ ഡിഫന്‍ഡ് ചെയ്യുന്നില്ല. കല്യാണം കഴിക്കാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ചാറ്റ് ചെയ്തത് തെറ്റാണെന്നും വിശ്വസിക്കുന്നില്ല. നിയമപരമായി അവര്‍ നീങ്ങട്ടെ, ഞാനതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, അതിന്റെ അനന്തരഫലങ്ങള്‍ അയാള്‍ അഭിമുഖീകരിക്കട്ടെ,” മാലാ പാര്‍വ്വതി നിലപാട് വ്യക്തമാക്കി.
2017 മുതലുള്ള മെസേജുകളാണു താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത്. പരസ്പര സമ്മതോടെയുള്ള ചാറ്റായിരുന്നെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് മാലാ പാര്‍വ്വതിയുടെ മകന്റെ കൈയിലും ഉണ്ടാവുമല്ലോ? എന്നാണ് ഇതില്‍ സീമയുടെ പക്ഷം.
“ആ വ്യക്തി എനിക്കയച്ച മോശം മെസേജുകള്‍ ഇപ്പോഴാണു കണ്ടത്. ഇയാള്‍ എന്റെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ലിസ്റ്റിലില്ല. ഫ്രണ്ട് അല്ലാത്താവര്‍ അയയ്ക്കുന്ന മെസേജ് അണ്‍ലീഡഡ് ബോക്‌സിലാണല്ലോ ഉണ്ടാവുക. സമയം കിട്ടുമ്പോഴാണ് ഇത്തരം കാര്യങ്ങളൊക്കെ നോക്കുന്നത്.”
മെസ്സേജുകള്‍ സീമ കണ്ടത് ഇപ്പോഴാണ് എന്നതിനോട് തനിക്കു യോജിക്കാന്‍ സാധിക്കില്ല എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
“കാരണം ഫേസ്ബുക്ക് മെസഞ്ജറില്‍ റിക്ക്വസ്റ്റ് അയച്ചാല്‍, മറുവശത്തെ ആള്‍ അത് അക്സപ്പ്റ്റ് ചെയ്യുന്ന പക്ഷം, ‘You can now send messages and talk to each other’ എന്നൊരു കുറിപ്പ് വരും. 2017ലെ സ്ക്രീന്‍ ഷോട്ടില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് കാണാം. അതിനര്‍ത്ഥം സീമ ഫ്രണ്ട് റിക്ക്വസ്റ്റ് അപ്പോള്‍ അക്സപ്പ്റ്റ് ചെയ്തിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കൂടാതെ ഒരു ചാറ്റിനു തംബ്സ് അപ്പ് കൊടുത്തതായും സീമ പോസ്റ്റ് ചെയ്ത സ്ക്രീന്‍ഷോട്ടുകളില്‍ കണ്ടിരുന്നു. അതെങ്ങനെ. ആ സ്ക്രീന്‍ഷോട്ട് ഇടയ്ക്ക് വച്ച് എഡിറ്റ് ചെയ്തു മാറ്റുകയും ചെയ്തു.”
എന്നാല്‍ ഒരു ചാറ്റിന് താന്‍ തംബ്സ് അപ്പ് കൊടുത്തുവെന്നും അതു പിന്നീട് ഡിലീറ്റ് ചെയ്തുവെന്നമുള്ള ആരോപണം ശരിയല്ലെന്നും സീമ പറഞ്ഞു.
”ആരോപണവിധേയന്‍ ട്രാൻസ് കമ്യൂണിറ്റിയില്‍ തന്നെയുള്ള മറ്റൊരാള്‍ക്കു മെസേജ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടിയാണത്. എന്റെ പോസ്റ്റിനു താഴെ അവര്‍ അത് പോസ്റ്റ് ചെയ്തിരുന്നു. ഇതേ വ്യക്തി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ മോശമായി ഒന്നും ഇല്ലാത്തതിനാലാണ് ഷെയര്‍ ചെയ്യാതിരുന്നത്. ‘ഹായ് ഹലോ, എവിടെയാ?’ എന്നായിരുന്നു ആ മെസേജ്,” സീമ പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കാനോ വേറൊരു തരത്തില്‍ മാറ്റിമറിക്കാനോ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണു സീമയുടെ നിലപാട്. ഇതിനു മുന്‍പും ഇത്തരത്തില്‍ മോശമായി വന്നിട്ടുള്ള കമന്റുകള്‍ താന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഉണ്ടാവാത്ത രാഷ്ട്രീയവത്കരണം ഇപ്പോള്‍ മാത്രം എന്തു കൊണ്ടാണ് വന്നത്?
“ആത്മാര്‍ഥമായി എന്നെ പിന്തുണയ്ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ടു. പക്ഷേ കൂടുതലും കണ്ടത് വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ആളുകളുടെ വ്യഗ്രതയാണ്. ഒരു സ്ത്രീക്കുവേണ്ടി മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിലല്ല കാര്യം. ആ സ്ത്രീയ്ക്കു നീതി വാങ്ങിക്കൊടുക്കുന്നതിലാണു കാര്യം. വിഷയത്തിലേക്കു മാലാ പാർവ്വതി വലിച്ചിഴയ്ക്കപ്പെട്ടതില്‍ വളരെയധികം ദുഖമുണ്ട്,” സീമ വിനീത് പറഞ്ഞു.
വിഷയത്തില്‍ അമ്മയുടെ വളര്‍ത്തുദോഷമാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ സദാചാര ഗുണ്ടായിസമാണെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
അതേ സമയം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന മാലാ പാര്‍വ്വതി ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘വിനീത് സീമ ട്രാന്‍സ് ജെന്‍ഡര്‍’ എന്ന പേരിലാണെന്നും സീമ ആരോപിച്ചു. എല്ലാവര്‍ക്കും ഒരേപോലെയുള്ള നീതിക്കു വേണ്ടി സംസാരിക്കുന്ന മാലയ്ക്കു എന്റെ കാര്യം വന്നപ്പോള്‍ ഈ നിലപാട് എവിടെ പോയി? ഓരോ ആള്‍ക്കും ആണ്, പെണ്ണ് എന്ന് പറഞ്ഞ് അവര്‍ പേര് സേവ് ചെയ്യുമോയെന്നും സീമ ചോദിച്ചു.