കുഞ്ഞിനെ ബാഗിലാക്കി സ്കൂട്ടറിൽ തലങ്ങും വിലങ്ങും പായുന്ന ഒരു യുവതി, സംഭവം ഇങ്ങനെ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയ 23 സെക്കൻഡ് വീഡിയോ കണ്ടവർക്ക് എല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പ് ഉണ്ടാകും പിഞ്ചു കുട്ടിയെ കങ്കാരു ബാഗിൽ ആക്കി നെഞ്ചോടു ചേർത്ത് സ്വിഗിക്ക് വേണ്ടി ഭക്ഷ്ണാ വിതരണം നടത്തുന്ന യുവതി കൊടും വെയിൽ നെഞ്ചിൽ കുട്ടി വാടി ഉറങ്ങുന്നത് ആണ് വീഡിയോയിലെ കാഴ്ച കഷ്ടപ്പാടിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തിന്റെ കഥ ജീവിക്കാൻ ഉള്ള പെൺകുട്ടിയുടെ വീഡിയോ ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു.
തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്. ‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്. സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.
ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും. വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.
അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല. ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.
‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.
The Priest: കുശാഗ്രബുദ്ധിയും അന്വേഷണത്വരയുമുള്ള ഒരു പുരോഹിതനാണ് ഫാദർ കാർമെൻ ബെനഡിക്ട്. നിഗൂഢതയുടെ ചുരുളഴിക്കലും സത്യം കണ്ടെത്തലും ഒരു തരത്തിൽ ദൈവവഴി തന്നെയാണെന്ന് വിശ്വസിക്കുന്ന ആൾ. ഇരുട്ടിന്റെ ഇടനാഴികളിൽ ഒളിഞ്ഞിരിക്കുന്ന സത്യത്തിലേക്ക് വെളിച്ചം തെളിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അയാൾ തേടി ചെല്ലുന്ന കേസുകളെ പോലെ തന്നെ, അയാളെ തേടിയെത്തുന്ന നിഗൂഢതകളുമുണ്ട്. ഫാദർ ബെനഡിക്ടിനെ തേടിയെത്തിയ അത്തരമൊരു നിഗൂഢതയുടെ ചുരുളഴിക്കുകയാണ് ‘ദി പ്രീസ്റ്റ്’.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഒരു ഹൊറർ മിസ്റ്ററി ത്രില്ലറാണ്. പ്രശസ്തമായ ആലാട്ട് കുടുംബത്തിൽ പലപ്പോഴായി നടക്കുന്ന ആത്മഹത്യ പരമ്പരയുടെ യഥാർത്ഥ കാരണം കണ്ടെത്താനും സത്യം വെളിച്ചത്തു കൊണ്ടുവരാനുമായി എത്തുകയാണ് ഫാദർ കാർമെൻ ബെനഡിക്ട്. പല കേസുകളിലും ഫാദർ ബെനഡിക്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡിവൈഎസ് പി ശേഖറുമുണ്ട് കൂടെ.
ആ അന്വേഷണത്തിന് ഇടയിലാണ് അമേയ ഗബ്രിയേൽ എന്ന പതിനൊന്നുകാരിയെ ഫാദർ ബെനഡിക്ട് പരിചയപ്പെടുന്നത്. അസാധാരണ സ്വഭാവ സവിശേഷതകളുള്ള അമേയ, ഫാദറിനു മുന്നിൽ തുറന്നിടുന്നത് നിഗൂഢതയുടെ വലിയൊരു ലോകമാണ്. അമേയയ്ക്ക് പിന്നിലെ നിഗൂഢതകളുടെ ഉത്തരം തേടിയുള്ള ഫാദർ കാർമെൻ ബെനഡിക്ടിന്റെ യാത്രയാണ് ‘ദി പ്രീസ്റ്റ്.’
നോക്കിലും വാക്കിലും നടപ്പിലുമെല്ലാം വളരെ അനായാസമായി ഫാദർ ബെനഡിക്ട് ആയി മാറുന്ന മമ്മൂട്ടിയാണ് ‘പ്രീസ്റ്റി’ലെ ഷോ സ്റ്റീലർ. മമ്മൂട്ടി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് ഫാദർ ബെനഡിക്ട്. മമ്മൂട്ടിയെന്ന അഭിനയപ്രതിഭയെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പലവിധ പകർന്നാട്ടങ്ങളിൽ ശ്രദ്ധേയമായ, സമകാലിക സിനിമയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കയ്യടക്കത്തോടെ മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്ന്.
ഇപ്പോഴും ചാൻസ് ചോദിക്കാൻ തനിക്ക് മടിയില്ലെന്നും സിനിമകളോടും അഭിനയത്തോടുമുള്ള തന്റെ ‘ആർത്തി’ തന്നെയാണ് ഇപ്പോഴും തന്നെ ഡ്രൈവ് ചെയ്യുന്നതെന്നും അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കാറുള്ള താരമാണ് മമ്മൂട്ടി. തനിക്ക് ചെയ്യാൻ, തന്നിൽ നിന്നും കണ്ടെടുക്കാൻ ഇനിയുമേറെ കഥാപാത്രങ്ങൾ ബാക്കിയുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മമ്മൂട്ടി എന്നും തയ്യാറാവുന്നു, പുതുമുഖ സംവിധായകർക്കു മുന്നിൽ വാതിലുകൾ തുറന്നിടുന്നു, അവർക്ക് പ്രോത്സാഹനമാവുന്നു…
ആഴത്തിൽ കുഴിക്കുന്തോറും അമൂല്യമായ രത്നങ്ങൾ കണ്ടെടുക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു രത്നഖനി പോലെ സംവിധായകരെയും കൊതിപ്പിക്കുന്നുണ്ട് മമ്മൂട്ടിയെന്ന പ്രതിഭ. ഖനിയിൽ നിന്നും അമൂല്യമായ രത്നങ്ങൾ കണ്ടെത്തേണ്ടത് സംവിധായകരുടെ ചുമതലയാണ്. ഇവിടെ ആ ചുമതലയും അവസരവും ഏറ്റവും ഫലപ്രദമായി തന്നെ വിനിയോഗിക്കുന്നുണ്ട് സംവിധായകൻ ജോഫിൻ.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായെത്തിയ ബേബി മോണിക്കയാണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരു താരം. അമേയ എന്ന കഥാപാത്രം ഈ കൊച്ചുമിടുക്കിയുടെ കയ്യിൽ ഭദ്രമാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും നേർക്കുനേർ വരുമ്പോൾ ആ പ്രതിഭകൾ മാറ്റുരയ്ക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കുന്നില്ല ഇരുവരും. നിഖില വിമലും ചിത്രത്തിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ഭീതി സമ്മാനിക്കുകയും ചെയ്യുന്ന ഏറെ കഥാമുഹൂർത്തങ്ങളും ട്വിസ്റ്റുകളും സസ്പെൻസും ചിത്രത്തിലുണ്ട്. ഇന്റർവെൽ സമ്മാനിക്കുന്ന പഞ്ച് ഒക്കെ വേറെ ലെവൽ എന്നേ പറയാനാവൂ. മേക്കിംഗിലെ മികവാണ് എടുത്തു പറയേണ്ട ഒന്ന്, സന്ദർഭോചിതമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകരും ചിത്രത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങും. പതിയെ കഥ പറഞ്ഞുപോവുന്ന രണ്ടാം പകുതി ചിലയിടങ്ങളിൽ അൽപ്പം ഇഴച്ചിൽ തോന്നിപ്പിക്കുന്നുണ്ടെങ്കിലും മേക്കിംഗ് മികവ് അതിനെയെല്ലാം മറികടക്കുന്നുണ്ട്.
ഒരു മിസ്റ്ററി സ്വഭാവം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട് അഖിൽ ജോർജിന്റെ സിനിമോട്ടോഗ്രാഫി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഭീതിയും ആകാംക്ഷയും സമ്മാനിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും രാഹുൽ തന്നെ. ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ‘നസ്രത്തിൻ നാട്ടിലെ’ എന്നു തുടങ്ങുന്ന ഗാനം തിയേറ്റർ സ്ക്രീനിൽ കാണുമ്പോഴുള്ള ഫീൽ മറ്റൊന്നാണ്.
കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം സ്പാനിഷ് ത്രില്ലറുകളോട് സമാനമായൊരു ദൃശ്യഭാഷ ജോഫിന്റെ ഈ പരീക്ഷണചിത്രത്തിൽ തെളിഞ്ഞുകാണാം. തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ, കയ്യടക്കത്തോടെ തന്റെ ആദ്യചിത്രം അണിയിച്ചൊരുക്കിയ ജോഫിൻ പ്രേക്ഷകർക്കും പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ് ‘പ്രീസ്റ്റ്,’ പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്.
പിറവത്ത് മുന്‍ സിപിഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്നനിലയിൽ സിന്ധുമോള്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കോലം കത്തിച്ചത്.
ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം. സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു.
സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു. സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കൾക്ക് അംഗീകരിക്കാനായില്ല. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കിയ നടപടി നാടകമാണെന്നാണ് ജില്‍സ് ആരോപിക്കുന്നത്. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഎം എങ്ങനെ പ്രചാരണം നടത്തുമെന്ന് ജില്‍സ് ചോദിച്ചു.
യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിറവത്ത് മത്സരിപ്പിക്കാനായിരുന്നു എൽ.ഡി.എഫിന്റെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ പറയുന്ന നിർദ്ദേശിക്കുന്ന ആളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അനുകൂല നിലപാടിലേക്ക് യാക്കോബായ സഭ മാറിയതോടെയാണ് പിറവത്ത് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിലവില്‍ ഉമ്മന്‍ചാണ്ടിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഹൈക്കമാന്‍ഡിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. എന്നാല്‍, 50 വര്‍ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. മറ്റുള്ളതെല്ലാം മാധ്യമ വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല. ഇതോടെ, നേമത്തിന്റെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.
നേമത്ത് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആദ്യമേ തന്നെ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ അനുകൂല തരംഗം സൃഷ്ടിക്കാന്‍ നേതാക്കളുടെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അതിനിടെ, നേതൃത്വം സമ്മതിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരനും അറിയിച്ചു.
എന്നാല്‍, എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പേര് വീണ്ടും പരിഗണിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി നേമത്തും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മത്സരിക്കട്ടെയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഇതുവരെ എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ഏക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ വി ശിവന്‍കുട്ടിയെ അട്ടിമറിച്ചാണ് ബിജെപിയുടെ ഒ. രാജഗോപാല്‍ നിയമസഭയിലെത്തിയത്. കേരളത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാംഗം എന്ന പദവിയും രാജഗോപാല്‍ സ്വന്തമാക്കി. എന്നാല്‍ ഇക്കുറി രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല.
വിജയപ്രതീക്ഷയുള്ള സീറ്റില്‍ കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. ഇടതുമുന്നണിയില്‍നിന്ന് വി ശിവന്‍കുട്ടി തന്നെയാണ് സ്ഥാനാര്‍ഥി. മുന്‍ മേയര്‍, എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ശിവന്‍കുട്ടിയെ വീണ്ടും പരിഗണിക്കാന്‍ കാരണം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പക്ഷം സീറ്റ് വീണ്ടും പിടിച്ചെടുക്കാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടല്‍.
തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലത്തില്‍ ആര്‍ക്കും മേല്‍ക്കൈ അവകാശപ്പെടാനാവില്ല. എന്നാല്‍, 2016ലാണ് നേമത്തെ രാഷ്ട്രീയ കാറ്റ് മാറിവീശിയത്. സിറ്റിംഗ് എംഎല്‍എ ശിവന്‍കുട്ടിയെ 8671 വോട്ടിന് തോല്‍പ്പിച്ചാണ് രാജഗോപാല്‍ കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്‍എ ആയത്. പാര്‍ട്ടി വിജയത്തേക്കാള്‍, രാജഗോപാല്‍ എന്ന വ്യക്തിയോടുള്ള താല്‍പര്യമായിരുന്നു വോട്ടെടുപ്പില്‍ പ്രകടമായത്. ജനകീയ സ്ഥാനാര്‍ഥിയായി പലപ്പോഴും മത്സരിച്ചിട്ടും തോറ്റ ചരിത്രമുള്ള രാജഗോപാല്‍ അവസാന അവസരത്തില്‍ ജയിച്ചുകയറുകയായിരുന്നു.
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 38 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വിദേശത്തേക്കു കടന്ന യുവതി പിടിയിലായി. കായംകുളം അമ്പലപ്പാട്ട് ഗംഗ ജയകുമാർ (26) ആണു അറസ്റ്റിലായത്. പരാതിയെത്തുടർന്നു ദുബായിലേക്കു കടന്ന ഗംഗ തിരിച്ചു നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലാണു പിടിയിലായത്. തിരുവല്ല സ്വദേശിയായ യുവാവിന്റെയും കോട്ടയം സ്വദേശിയായ ജ്യോത്സ്യന്റെയും സഹായത്തോടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ജ്യോത്സ്യന്റെ അടുത്ത് എത്തിയിരുന്ന ആളുകളെയാണു പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ സഹോദരി സിംഗപ്പൂരിലാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞാണു ഗംഗ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവല്ല സ്വദേശിയുടെ അക്കൗണ്ടിലേക്കാണു പണം കൈമാറിയിരുന്നത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 4 കേസുകൾ ഉണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കേസെടുത്തതായി വിവരം ലഭിച്ചതോടെ സംഘത്തിലെ മറ്റു 2 പേരും മുൻകൂർ ജാമ്യം തേടിയിരുന്നു. ഇതിനിടയിലാണു ഗംഗ വിദേശത്തേക്കു കടന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഇന്റർപോൾ മുഖേന യുവതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇതോടെയാണു തിരുവനന്തപുരത്ത് എത്തിയപ്പോൾ ഗംഗ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെത്തുടർന്നു ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എസ്ഐ അനിൽകുമാർ, എഎസ്ഐ ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രീത ഭാർഗവൻ, സിനിമോൾ എന്നിവരാണ് അന്വേഷണം നടത്തിയത്
കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ടക്കാരനാണെന്ന പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.
ശ്രീനിവാസന്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണെന്നും പഠിക്കുന്ന കാലത്ത് എബിവിപിക്കാരനായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ വിമര്‍ശനം. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില്‍ താന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു. താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
”ഓരോ പാര്‍ട്ടിക്കും അവരുടേതായ അജണ്ടയുണ്ട്. ഇപ്പോ ഞാന്‍ കേട്ടത് എന്താണെന്ന് വെച്ചാല്‍ ആദ്യം കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കുക എന്നാണ് ബിജെപി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സിപഐഎമ്മിന്റെ കൂടെ ചേരാം. അത് കഴിഞ്ഞതിന് ശേഷം സിപിഐഎമ്മിനെ പുറത്താക്കാം. കൂടുതല്‍ കാലം ഭരിക്കുതോറും ബംഗാളിലെ പോലെ തകര്‍ന്ന് ഇല്ലാതാകും കേരളത്തില്‍ സിപിഐഎം. അതുപോലെ ബിജെപി പ്ലാന്‍ ചെയ്തിരിക്കുന്നത് ഇവര്‍ക്ക് തുടര്‍ച്ചയായി കുറച്ചുകൂടെ ഭരണം കൊടുത്തിട്ട് സ്വയം തകര്‍ന്നോളും എന്നാണ്. ഇത് സാധാരണ ബുദ്ധികൊണ്ടോന്നും സങ്കല്‍പ്പിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇവിരോടൊക്കെ എന്ത് പറയാന്‍.”- എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പിറവത്ത് മല്‍സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.
സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിറവത്ത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും സിന്ധുമോള്‍ വ്യക്തമാക്കിയിരുന്നു. നിലവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമാണ് സിന്ധു. അതേസമയം രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽ നിന്നും പുറത്തായി കേരള കോൺഗ്രസിൽ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണ് സൂചന.
നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.
മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടന്‍ ബറോസിന്റെ ചിത്രീകരണം ആരംഭിക്കും. അതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ജിജോ പുന്നൂസ് എന്നിവര്‍ക്കൊപ്പം ബറോസില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന പൃഥ്വിരാജും പ്രീ പ്രൊഡക്ഷന്‍ സംഘത്തിനൊപ്പമുണ്ട്. സെറ്റ് ഡിസൈന്‍, ആര്‍ട്ട് വര്‍ക്കുകള്‍, മ്യൂസിക് പ്രൊഡക്ഷന്‍, ത്രീ ഡി ജോലികളാണ് ഒരു വര്‍ഷമായി നവോദയ സ്റ്റുഡിയോയില്‍ നടക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷമായി യഥാര്‍ത്ഥ അവകാശിയെത്തേടി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ പൃഥ്വിരാജും സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Barroz- Guardian of D Gamas Treasure Pre-production ✨✨
Posted by Aashirvad Cinemas on Wednesday, 10 March 2021
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ.തോമസും മത്സരിക്കും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
കോട്ടയ്ക്കലില്‍ എന്‍.എ.മുഹമ്മദ് കുട്ടിയാകും സ്ഥാനാര്‍ഥി. സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ എന്‍സിപി മൂന്ന് സിറ്റുകളിലാണ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് സിറ്റിങ് എംഎല്‍എ മാണി സി.കാപ്പന്‍ പാര്‍ട്ടി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നിരുന്നു.
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഇന്ന് തിയേറ്ററുകളില്‍. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ജോഫിൻ ടി ചാക്കോ ആണ് സംവിധായകന്‍. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’.
ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും രാഹുൽ രാജ് നിർവ്വഹിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന സൂപ്പര്‍ താര ചിത്രം എന്ന പ്രത്യേകതയും കൂടിയുണ്ട് ‘ദി പ്രീസ്റ്റി’ന്. ഇതിനു മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ ആയിരുന്നു. മോഹന്‍ലാലിന്‍റെ ‘ദൃശ്യം 2’ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഓടിടി റിലീസ് ചെയ്യുകയായിരുന്നു. കോവിഡ് കാല ലോക്ക്ഡൌണ്‍ കഴിഞ്ഞ് തിയേറ്ററുകള്‍ സജീവമായി വരുന്നതേയുള്ളൂ. ഇത് വരെ നിര്‍ത്തി വച്ചിരുന്ന സെക്കന്റ് ഷോകള്‍ നടത്താന്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ അനുമതിയുണ്ട്.
മമ്മൂട്ടിയ്ക്കും ‘ദി പ്രീസ്റ്റി’ന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ‘ആശംസകള്‍ ഇച്ചാക്കാ’ എന്നാണു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒപ്പം ഇന്ന് റിലീസ് ചെയ്യുന്ന ‘ദി പ്രീസ്റ്റി’ന്റെ ഒരു പോസ്റ്ററും പങ്കു വച്ചു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്.’ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവർത്തകരും പറയുന്നു.