Kerala

കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി.

എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം.

എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു.

അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

 

മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഇന്ന് ചേർന്ന യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭ്യമായാൽ വഴങ്ങണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം ഈ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്‌റ്റിൽ മന്ത്രിയാകും. ആരാകും ചീഫ് വിപ്പ് എന്ന കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ ഡോ എന്‍ ജയരാജിന് അവസരം ലഭിക്കും. അതിനുള്ള സാധ്യത കുറവാണ്. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ജയരാജിന് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

അർഹതപ്പെട്ട പ്രാധാന്യം പാർട്ടിക്ക് ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചകൾക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ ഇനിയും തുടരും. ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് നിലപാടാണ് ചർച്ചയിലുണ്ടായത്. ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്ററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ജോസ് കെ മാണി, റോഷി അഗസ്‌റ്റിൻ, സ്‌റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.

കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം യോഗത്തിൽ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി കൂടിയുണ്ടായാൽ പാർട്ടിക്ക് നേട്ടമാകുമെന്നും ജില്ലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ ഈ നീക്കം സഹായമാകുമെന്നുമാണ് കേരളാ കോൺഗ്രസിൻ്റെ വിലയിരുത്തൽ. അല്ലാത്ത പക്ഷം രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്നും ഒരു മന്ത്രി വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

പാലായിൽ തിരിച്ചടിയുണ്ടായെങ്കിലും രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പാർട്ടിക്ക് അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. ഒന്നും രണ്ടും എൽ എൽ എമാരുള്ള ഘടക കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.

വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.

കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് ഒമാനിൽ മരിച്ചു.

ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു.

കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.

രാത്രി 07:15-നാണ് മരണം സംഭവിച്ചത്.

ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.

കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.

തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.

പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.

1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പല്ലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.

തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.

2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.

കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.

1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.

ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലയാളംയുകെ ന്യൂസിന്റെ ആദരാഞ്‌ജലികൾ.

എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്…

ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.

കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.

വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും

സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ് ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.

ആദ്യ മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: “”57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല. സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന് ഓർഡിനൻസ്‌. കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം”.

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ ചേർന്നു. അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി‍ പ്രത്യേക ആപ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്‌ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര്‍ റീഡര്‍മാര്‍ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്‌എംഎസിലൂടെ അറിയിക്കും. കെഎസ്‌ഇബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യാത്തവർക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ റീഡര്‍മാര്‍ നേരിട്ടു വന്നു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും.

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി ശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. മെയ് 15ഒടെ കേരളത്തില്‍ കൊവിഡ് രോഗികള്‍ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകള്‍ നല്‍കണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

 

സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും.

വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന് എറണാകുളത്തെത്തും.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും.

സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.

തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.

RECENT POSTS
Copyright © . All rights reserved