Kerala

പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്നണിമാറ്റത്തില്‍ മാണി സി കാപ്പന്‍ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അന്തിമചര്‍ച്ചകള്‍ക്കായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ നാളെ(10) ഡല്‍ഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.

സീറ്റ്ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശവും എന്‍സിപിക്ക് സിപിഎം നല്‍കി കഴിഞ്ഞു. ഇതോടെ അവഗണന സഹിച്ച് ഇടത് മുന്നണിയില്‍ തുടരാനില്ലെന്ന് കാപ്പനും ഉറപ്പിച്ചു.

ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. കാപ്പന് പുറമെ എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാര്‍ വിളിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സിപിഎം നിലപാടില്‍ അതൃപ്തിയുണ്ടെങ്കിലും എന്‍സിപി ഒറ്റക്കെട്ടായി മുന്നണി വിടാനുള്ള സാധ്യത വിരളമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നണിമാറ്റത്തിന്റെ സൂചനകള്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

പതിനാലിനാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നത്. ഈ വേദിയില്‍ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് നീക്കം. മുന്നണിമാറ്റം അനിവാര്യമായിരിക്കെ പാലാ മണ്ഡലത്തിൽ നാളെ മുതല്‍ നടത്താനിരുന്ന വികസന വിളംബര ജാഥയും മാണി സി. കാപ്പൻ മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്. 25ാം തീയതിക്ക് ശേഷം ജാഥ നടത്താനാണ് പുതിയ തീരുമാനം.

സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് തൊഴില്‍ത്തട്ടിപ്പിന് ഇരയായ യുവാവ്. അനധികൃത നിയമനം നടത്തി കമ്മീഷനെടുക്കാന്‍ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍ പ്രമുഖ ദൃശ്യ മാധ്യമത്തോട് വെളിപ്പെടുത്തി.

ബെവ്കോയിലും കെ.ടി.ഡി.സിയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.

പിന്‍വാതില്‍ നിയമനം എങ്ങിനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടത്രേ.

ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു. ഇതിന്റെയെല്ലാം തെളിവുകള്‍ നല്‍കിയിട്ടാണ് സരിതയ്ക്കെതിരെ ചെറുവിരലനക്കാതെ പൊലീസിരിക്കുന്നത്.

ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് തള്ളിക്കളഞ്ഞു.

ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക്ഡൗൺ കാലത്ത് അധ്യാപനം നിർത്തിവെച്ച ഇവർ മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് തുടങ്ങി.

ഷാഹിദ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ ്ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയിരുന്നെന്ന് ഭർത്താവ് സുലൈമാൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേദിവസം ഷാഹിദ അയൽവീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. പുലർച്ചെ ആറുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷാഹിദ പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുന്നത്തുനാട് : കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളുമായി ട്വന്റി 20 ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിക്കുന്നു . വേറിട്ട രാഷ്ട്രീയ പ്രവർത്തനവും , വികസന പ്രവർത്തനങ്ങളും കൊണ്ട് ലോകശ്രദ്ധ നേടിയ ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവർ വിജയിച്ച കുന്നത്തുനാടിനെ മാതൃക പഞ്ചായത്തായി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുന്നത്തുനാട്ടിൽ ഇൻഡസ്ട്രിയൽ പാർക്ക്‌ നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള രണ്ടായിരം പേർക്ക് ജോലി നൽകികൊണ്ട് കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി കുന്നത്തുനാടിനെ മാറ്റാനുള്ള എല്ലാ പദ്ധതികളും തയ്യാറായി കഴിഞ്ഞു.

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ട്വന്റി 20 കേരളത്തിൽ  നടത്തിയത്. ഇത്തവണ കിഴക്കമ്പലത്തിന് പുറമെ, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും ട്വന്റി 20 പിടിച്ചടക്കിയിരുന്നു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ വികസന പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട ചർച്ചയിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാണ് പാർട്ടി മുൻ‌തൂക്കം നൽകിയത് .  സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് എട്ടു വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന രൂപമെടുത്തത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കുന്നത്തുനാടിനെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റാനുള്ള പ്രാരംഭ ചർച്ചകളാണ് നടന്നതെന്ന് സാബു അറിയിച്ചു. 20 വർഷത്തിലേറെയായി തരിശായി കിടക്കുന്ന  ഭൂമി കൃഷി യോഗ്യമാക്കുക, ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്ക്‌ നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള 2000 പേർക്ക് ജോലി നൽകുക, സമ്പൂർണ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, പഞ്ചായത്തിലെ ജനങ്ങൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകി അതിലൂടെ പണം എപ്രകാരം വിനിയോഗിക്കാമെന്ന് പഠിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഒപ്പം തോട് വീണ്ടെടുപ്പും ശുചീകരണവും, എല്ലാ വാർഡുകളിലും കുട്ടികൾക്കായുള്ള പാർക്ക്, സ്വയം തൊഴിൽ പദ്ധതികൾ , സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന പഞ്ചായത്ത്‌ സ്ഥലം വീണ്ടെടുക്കൽ , ബസ് സ്റ്റാൻഡ് നവീകരണം, ലോകോത്തര നിലവാരമുള്ള ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമാണം എന്നിവയും ട്വന്റി 20 സാധ്യമാക്കുമെന്ന് സാബു എം ജേക്കബ്‌ കൂട്ടിച്ചേർത്തു.ഇത് പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കും. വിശപ്പ് രഹിത പഞ്ചായത്ത്‌ എന്ന ആശയത്തോട് ചേർന്ന് നിന്ന് പട്ടിമറ്റം, പള്ളിക്കര എന്നിവിടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും പഞ്ചായത്ത്‌ ഭരണസമിതി തീരുമാനമെടുത്തു .

വാഗ്ദാനങ്ങൾ നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോച്ചേരിത്താഴം തോട് ട്വന്റി-20യുടെ നേതൃത്വത്തിൽ ട്രഞ്ചർ ഉപയോഗിച്ച് ചെളി നീക്കി ശുചീകരിച്ചു കഴിഞ്ഞു. കടമ്പ്രയാറിന്റെ കൈവഴിയായ ഈ തോടിന്റെ നാലു കിലോമീറ്ററോളം ദൂരം ചെളി നീക്കി ആഴം വർധിപ്പിക്കുന്ന ജോലികളാണ് ട്വന്റി-20യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്വൻറി 20 ക്ക് വൻ സ്വീകാര്യതയാണ് കേരളത്തിലും വിദേശത്തുമുള്ള മലയാളികളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . എറണാകുളം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വലിയ സമൂഹമാണ്  ട്വന്റി-20 ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്വന്റി-20 ക്ക് ലഭിക്കുന്ന ജനപിന്തുണ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. ഈ വിധം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ട്വന്റി-20 ക്ക്  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം കൈവരിക്കാനാകുമെന്നാണ് മഹാഭൂരിപക്ഷവും കരുതുന്നത്.

പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ബോധപൂര്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ഇത് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാൽകൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതും. കൊലപാതകം നടത്തിയ ശേഷം അമ്മ ഷാഹിദ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇന്നലെ അടുത്തുള്ള വീട്ടിൽ നിന്ന് ജനമൈത്രി പൊലിസിന്‍റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.

കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പതിവ് ശൈലി പുലർത്തി മലയാളികളിലെ ഒരു വിഭാഗം രംഗത്ത്. സച്ചിന്റെ അഭിപ്രായം വിവാദമായപ്പോൾ മരിയ ഷറപ്പോവയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളിയുടെ മാപ്പ് പറച്ചിലിന്റെ മേളമായിരുന്നു. സച്ചിനെ പിന്തുണച്ച് ശ്രീശാന്ത് വന്നതോടെ ഇക്കൂട്ടർ നേരെ പോയത് ഹർഭജൻ സിങിന്റെ പേജിലേക്കാണ്.

വർഷങ്ങൾക്ക് മുൻപ് ഇരുവരം തമ്മിലുണ്ടായ കയ്യാങ്കളിയുടെ ചുവട് പിടിച്ചാണ് ഈ പോക്ക്. ‘അണ്ണാ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.. നിങ്ങളാണ് ശരി..’ എന്നൊക്കെയാണ് മലയാളത്തിൽ പേജിന് താഴെ എത്തുന്ന കമന്റുകൾ. കർഷകരെ പിന്തുണച്ച് തുടക്കം തന്നെ രംഗത്തുള്ള വ്യക്തിയാണ് ഹർഭജൻ സിങ്.
‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– എന്നാണ് സച്ചിനെ തുണച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

 

തിരുവനന്തപുരം ∙ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.

ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടിൽ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവർ ഭർത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെയാണ്, ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

ഭർത്താവ് ജോലിക്കു പോയി കഴിഞ്ഞാൽ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണിൽ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളായി. യുവതിയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലത്തിന് ഇടയാക്കിയിരുന്നു.

അങ്ങനെയിരിക്കെയാണ് ഇരുവരും ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഗുരുവായൂരിൽ എത്തി, അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ഗുരുവായൂരിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അടുത്തിടെയായി സംസ്ഥാനത്ത് ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ട സംഭവങ്ങൾ കൂടുലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. മകനെ കഴുത്തറുത്ത് കൊന്ന വിവരം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട് ഒന്നടങ്കം. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.

അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.

അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved