Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന്‍ സുരേഷ്‌ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.

എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.

നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്‌ഗോപി. നിഥിന്‍ രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്‌ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്‍ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.

പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.

പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റാണെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തർക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറിൽ ചവിട്ടിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തീരാങ്കാവ് ജ്യോതി ബസ്റ്റോപ്പിന് സമീപത്തെ വീട്ടിൽ വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിപിൻ വീണുകിടന്ന സ്ഥലത്ത് രക്തക്കറയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം കൊലപാതമാണെന്ന് സംശയം ഉയർന്നിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിപിന്റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശക്തമായ ചവിട്ടിൽ ആന്തരീകാവയവയങ്ങൾക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്റെ മരണത്തിന് പിന്നിൽ സുഹൃത്ത് മജിത്താണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവം നടന്ന ദിവസം മജിത് വിപിന്റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം കിട്ടിയിരുന്നു. നേരത്തെ ഗൽഫിലായിരുന്ന പ്രതി മജിതും വിപിനും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. സംഭവദിവസം വിപിന്റെ വീട്ടിലെത്തിയ മജിത് മദ്യലഹരിയിലായിരുന്നു.

ഇരുവരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത് വിപിന്റെ വയറിൽ ആഞ്ഞ് ചവിട്ടി. മജിത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പന്തീരങ്കാവ് പോലീസ്.

2016ലിറങ്ങിയ ഒരു മുത്തശ്ശി ഗദ  എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മുത്തശ്ശിയാണ് രജനി ചാണ്ടി. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനം കവരാന്‍ രജനിയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് ബിഗ്ബോസ് അവസാന സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഏറെ വിവാദങ്ങള്‍ക്കും രജനി സാക്ഷ്യം വഹിച്ചു. രജിത് കുമാറുമായുണ്ടായ ബിഗ്ബോസ് ഹൗസിലെ പ്രശ്നങ്ങളും തുടര്‍ന്ന് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം രജിത് കുമാറിനെ കുറിച്ച് നടത്തിയ പരാമര്‍ശവുമാണ് ഇത്തരത്തില്‍ വിവാദത്തിന് കളം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ രജനി നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തുകയാണ്.

ചര്‍മം കണ്ടാല്‍ പ്രായം പറയില്ല എന്ന് പറയുന്ന പോലെ ലുക്ക് കണ്ടാല്‍ പ്രായം പറയില്ല എന്നാണ് രജനി ചാണ്ടിയുടെ അള്‍ട്രാ മോഡേണ്‍ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ഫ്രീക്കത്തി ഫോട്ടോഷൂട്ട് ചെയ്യുകയാണെന്നെ തോന്നു. അത്രയ്ക്കും ലുക്കിലും സ്റ്റൈലിഷായിട്ടുമാണ് രജനി ചാണ്ടി പ്രതൃക്ഷപ്പെട്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഫോട്ടോഷൂട്ടിനും പിന്നാലെ വന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കി രജനി ചാണ്ടിയുടെ ഭര്‍ത്താനും ഫോട്ടോഗ്രഫറായ ആതിര ജോയിയും രംഗത്തെത്തുകയാണ്. ഞാന്‍ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കണ്‍ഫ്യൂഷനിലായി. ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. -ആതിര ജോയി പറയുന്നു.

എന്നാല്‍ വിമര്‍ശകരെ ഭയക്കാതെ കട്ടയ്ക്ക് നില്‍ക്കുന്ന മറുപടിയാണ് രാജിനി ചണ്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടി നല്‍കുന്നത്.ഇത്രയും നാള്‍ അവള്‍ എന്റെ ഭാര്യയായി ജീവിച്ചു. അവള്‍ക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവള്‍ അവളായി ജീവിക്കട്ടെ, രാജിനിയായി അവള്‍ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമര്‍ശകര്‍ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങള്‍ ഭര്‍ത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.- വര്‍ഗീസ് ചാണ്ടി പ്രതികരിക്കുന്നു.

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നല്‍കുന്ന പ്രാധാന്യം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

ഇപ്പോള്‍ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.

വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ് ശിവദ പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഈ ലിസ്റ്റില്‍ ആദ്യം തന്നെ പ്രത്യക്ഷപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബിഗ് ബോസില്‍ താന്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി.

റിപ്പോര്‍ട്ടര്‍ ലൈവിനോട് താന്‍ മത്സരിക്കുന്നില്ല കാര്യം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍, രശ്മി നായര്‍, റിമി ടോമി, കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നത്. ഇതിനെതിരെ പ്രതികരണവുമായി ഗായിക റിമി ടോമി രംഗത്തെത്തിയിരുന്നു. താന്‍ മത്സരിക്കുന്നില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് റിമി വ്യക്തമാക്കിയത്.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.

ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു.

താന്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് തടസ്സം ആയത്.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ലെന്ന് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ താന്‍ വരുന്നതിനോട് വലിയ തോതില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എടുത്തത് എന്നും ജോര്‍ജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് അനുകൂല ചര്‍ച്ചകള്‍ ഉണ്ടായത്. താന്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം ഉറപ്പായിരുന്നു എന്നും ജോര്‍ജ് പറയുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്‌നം ‘പൊരുത്തപ്പെട്ടതാണ്’. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്.

പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ ഒളിക്യാമറ. ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം.ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.

നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ്ങ് ഓണായ നിലയില്‍ മൊബൈല്‍ കണ്ടത്.

സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപ്പെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.

അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജി കൊവിഡ് പോസി‌റ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.എൽ.എയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തിരുന്നു. ഷാജിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥർക്കും നിരീക്ഷത്തിൽ പോകേണ്ടി വരും. നിലവിൽ ഷാജിയെ ആൻജിയോപ്ളാസ്‌റ്റി‌ക്ക് വിധേയനാക്കിയതായാണ് വിവരം.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.

ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.

കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. പാലവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് മുമ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു.

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി ജി സുധാകരന്‍ പറഞ്ഞത്

”ഉയരമില്ല, മെട്രോ വരുമ്പോള്‍ തട്ടും. ഇതൊക്കെ എറണാകുളത്ത് കുറച്ചുപേര്‍ പ്രചരിപ്പിച്ചതാണ്. മാധ്യമങ്ങളിലൊക്കെ വരുന്നു. മെട്രോ വരുമ്പോള്‍ തട്ടുന്ന തരത്തില്‍ ആരെങ്കിലും പാലം പണിയുമോ? അത്ര കൊജ്ഞാണന്‍മാരോണോ എഞ്ചിനീയര്‍മാര്‍.

പറഞ്ഞവന്‍മാരാണ് കൊജ്ഞാണന്‍മാര്‍. അവര്‍ക്ക് മുഖമില്ല. നാണമില്ല അവര്‍ക്ക്. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. അവര്‍ ഭീരുക്കളേപ്പോലെ ഒളിച്ചോടും. ധൈര്യമില്ലാത്തവര്‍. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.

അവരിവിടെ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, നടക്കില്ല. ജനങ്ങള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ ഇത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ല. ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ, യുഡിഎഫ് ആകട്ടെ, ചെയ്യാന്‍ പാടില്ല.

വേറെ ജില്ലകളിലൊന്നും ഇല്ല. അതിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങളും അവര്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം. അവരുടെ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് പകരം വേറൊരു നല്ല വാര്‍ത്ത കൊടുത്തുകൂടെ. ഈ കോമാളിത്തരത്തിന് പകരം നല്ല വാര്‍ത്തകൊടുത്താല്‍ വായനക്കാര്‍ക്ക് ഒരു സന്തോഷമാകും. അതൊക്കെയാണുണ്ടായത്. ഇതിനെയെല്ലാം അതിജീവിച്ചു.

ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ യോഗം വിളിച്ചുകൂട്ടി. നാലേ മുക്കാല്‍ മീറ്റര്‍. നമ്മള്‍ അധികപണം ചെലവാക്കി. അഞ്ചര മീറ്റര്‍ പൊക്കിയിട്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ റോഡിലൂടെ ഓടുന്ന ഒരു വാഹനത്തിനും നാലരമീറ്ററില്‍ കൂടുതല്‍ പൊക്കമില്ല. അതിനേ പറ്റി വരെ കളവ് പറയാന്‍ ഈ നാട്ടില്‍ ആളുകളുണ്ട്. മുഖ്യമന്ത്രി തന്നെ അതിനേക്കുറിച്ച് വിശദമായി പറഞ്ഞതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.’

RECENT POSTS
Copyright © . All rights reserved