നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്. തൃക്കാക്കര പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.

സജിയുടെ ഭാര്യയ്ക്ക് ബിജെപി പ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങുകയും ചെയ്തു. കൊവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്.