Kerala

ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. സ്മരണയില്ലാത്ത എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മരണ വേണം, സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. അങ്ങനെ നെറികേടു കാണിച്ച ഒരു സര്‍ക്കാരിനെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്- അദ്ദേഹം പറഞ്ഞു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. ലാത്വിയയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം വെള്ളിയാഴ്ച്ച മരിച്ചതായാണ് ലാത്വിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതോടെയാണ് കിം മലയാളികളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത്. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്‍കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി നിര്‍ത്തി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു കിം. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.

ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പെട്ടെന്ന് കാണാതായി, പിന്നീട് കണ്ടെത്തിയത് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സംഭവം നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. വീടീന്റെ പിന്‍ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു ഉമൈബ. അതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു.

ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും പെട്ടെന്ന് കാഴ്ച കണ്ട ഇവര്‍ ഒച്ചവച്ച് മറ്റ് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് അഗ്‌നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില് പ്രവേശിപ്പിച്ചു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ രാത്രി ഏഴരയോടെയാണു ശരത് ചന്ദ്രനും മരണത്തിന് കീഴടങ്ങിയത്.

ഒറ്റപ്പാലം ദേവാമൃതത്തില്‍ പരേതയായ ശൈലജയുടെ മകന്‍ ശരത്ചന്ദ്രന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുപ്പത് കൊല്ലത്തോളം നീണ്ട മാതൃത്വത്തിന്റെ പരിചരണത്തിനൊടുവിലാണ് ശൈലജ യാത്രയായത്.

കഴിഞ്ഞ ജനുവരിയിലാണു സംഭവം. തലച്ചോറിലേക്കു ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. ജന്മനാ ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രന്റെ ലോകം അമ്മയായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത മകനെ വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തു ശൈലജ വളര്‍ത്തി.

ശൈലജ എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു മകന്‍ ആദ്യമായി അമ്മേ എന്ന് ഉച്ചരിച്ചത്. കേള്‍ക്കാന്‍ കൊതിച്ച വിളിക്കു കാത്തു നില്‍ക്കാതെ അമ്മ യാത്രയായി. അതോടെ ശരത്ചന്ദ്രനു മാതൃത്വത്തിന്റെ പരിചരണവും നഷ്ടപ്പെട്ടു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന ശരത്ചന്ദ്രന്‍ ഇന്നലെ രാത്രി ഏഴരയോടെയാണു മരിച്ചത്. അച്ഛന്‍: രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പുര്‍), ശരണ്യചന്ദ്രന്‍.

പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാ​ഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേളൂർ വില്ലേജിൽ തായന്നൂർ കരിയത്ത്​ അറക്കത്താഴത്ത്​ വീട്ടിൽ ജസ്​ന ബേബി (30)യാണ് മരിച്ചത്. ജസ്നയുടെ മൃതദേഹം നീലേശ്വരം ഓർച്ച പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി.

ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ജസ്ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവർ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്. ഇന്ന് പകൽ പന്ത്രണ്ട് മണിവരെ സർവകലാശാലയിൽ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അറക്കതാഴത്ത് വീട്ടിൽ ബേബി ജോസഫിൻ്റെയും റോസ്ലിയുടെയും മകളാണ് ജസ്ന. ഭർത്താവ് ശരത് മാത്യു കൊറോണയെ തുടർന്ന് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ. ഡിസംബർ 17 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു. ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ജനുവരിയോടെ സ്‌കൂളുകൾ തുറക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം 17 ന് ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും.

പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ജനുവരി ആദ്യ വാരത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വൺ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നത്.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ തുറക്കുന്ന കാര്യം 17 ലെ യോഗം ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും.

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നടിയുടെ രണ്ടാം വിവാഹമാണിത്. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.

മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു

സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.

 

 

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വൈദികരായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.

അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാദര്‍ കോട്ടൂര്‍ വാദിച്ചത്. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസില്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മറുപടി പറഞ്ഞു.

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2008ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. രമയുടേയും പ്രിന്‍സിപ്പാള്‍ ഡോ. ലളിതാംബിക കരുണാകരന്റേയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്റെ മറുപടിക്കു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്.

വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ കാരവാനും അതേ നമ്പർ തന്നെ സ്വന്തമായിരിക്കുന്നത്. കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. ഡാർക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.

എന്നാൽ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നടന്‍ മമ്മൂട്ടിയുടെയും പേരില്ല. ഇതുമൂലം മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.

വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.

അതേസമയം, എന്തുകൊണ്ടാണ് ഈ പ്രാവശ്യം മമ്മൂട്ടിയുടെ പേര് പട്ടികയില്‍ ഇല്ലാതെ ആയതെന്ന് വ്യക്തമല്ല. വോട്ടു ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ട്

നേരത്തെ പനമ്പള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറ്റിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയിലുണ്ടായിരുന്നില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. ഇതാണ് പലരുടെയും പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാതെ ആയതെന്നാണ് സൂചന.

 

Copyright © . All rights reserved