ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി.

എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തിൽ എന്റെ ആശയങ്ങൾ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയിൽ ചേരുന്നത് ആവശ്യമാണെന്ന് ഞാൻ കരുതി’-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ല. അടുത്ത വർഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ലെന്നും എന്നാൽ തങ്ങൾക്കൊരു അവസരം നൽകണമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.നടൻ എന്ന നിലയിൽ ജനങ്ങൾക്കിടയിലിറങ്ങി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എംജിആറിനേയും ജയലളിതയേയും എൻടിആറിനേയും പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.