മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നല്‍കുന്ന പ്രാധാന്യം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോള്‍ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.
വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ് ശിവദ പറഞ്ഞു.
ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഈ ലിസ്റ്റില്‍ ആദ്യം തന്നെ പ്രത്യക്ഷപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബിഗ് ബോസില്‍ താന്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി.
റിപ്പോര്‍ട്ടര്‍ ലൈവിനോട് താന്‍ മത്സരിക്കുന്നില്ല കാര്യം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍, രശ്മി നായര്‍, റിമി ടോമി, കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നത്. ഇതിനെതിരെ പ്രതികരണവുമായി ഗായിക റിമി ടോമി രംഗത്തെത്തിയിരുന്നു. താന്‍ മത്സരിക്കുന്നില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് റിമി വ്യക്തമാക്കിയത്.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.
ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു.
താന്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് തടസ്സം ആയത്.
കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ലെന്ന് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.
കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ താന്‍ വരുന്നതിനോട് വലിയ തോതില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എടുത്തത് എന്നും ജോര്‍ജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് അനുകൂല ചര്‍ച്ചകള്‍ ഉണ്ടായത്. താന്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം ഉറപ്പായിരുന്നു എന്നും ജോര്‍ജ് പറയുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്‌നം ‘പൊരുത്തപ്പെട്ടതാണ്’. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്.
പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ ഒളിക്യാമറ. ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം.ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.
നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ്ങ് ഓണായ നിലയില്‍ മൊബൈല്‍ കണ്ടത്.
സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപ്പെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.
അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജി കൊവിഡ് പോസിറ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.എൽ.എയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തിരുന്നു. ഷാജിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥർക്കും നിരീക്ഷത്തിൽ പോകേണ്ടി വരും. നിലവിൽ ഷാജിയെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.
ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.
2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.
കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. പാലവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് മുമ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു.
വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി ജി സുധാകരന്‍ പറഞ്ഞത്
”ഉയരമില്ല, മെട്രോ വരുമ്പോള്‍ തട്ടും. ഇതൊക്കെ എറണാകുളത്ത് കുറച്ചുപേര്‍ പ്രചരിപ്പിച്ചതാണ്. മാധ്യമങ്ങളിലൊക്കെ വരുന്നു. മെട്രോ വരുമ്പോള്‍ തട്ടുന്ന തരത്തില്‍ ആരെങ്കിലും പാലം പണിയുമോ? അത്ര കൊജ്ഞാണന്‍മാരോണോ എഞ്ചിനീയര്‍മാര്‍.
പറഞ്ഞവന്‍മാരാണ് കൊജ്ഞാണന്‍മാര്‍. അവര്‍ക്ക് മുഖമില്ല. നാണമില്ല അവര്‍ക്ക്. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. അവര്‍ ഭീരുക്കളേപ്പോലെ ഒളിച്ചോടും. ധൈര്യമില്ലാത്തവര്‍. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.
അവരിവിടെ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, നടക്കില്ല. ജനങ്ങള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ ഇത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ല. ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ, യുഡിഎഫ് ആകട്ടെ, ചെയ്യാന്‍ പാടില്ല.
വേറെ ജില്ലകളിലൊന്നും ഇല്ല. അതിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങളും അവര്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം. അവരുടെ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് പകരം വേറൊരു നല്ല വാര്‍ത്ത കൊടുത്തുകൂടെ. ഈ കോമാളിത്തരത്തിന് പകരം നല്ല വാര്‍ത്തകൊടുത്താല്‍ വായനക്കാര്‍ക്ക് ഒരു സന്തോഷമാകും. അതൊക്കെയാണുണ്ടായത്. ഇതിനെയെല്ലാം അതിജീവിച്ചു.
ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ യോഗം വിളിച്ചുകൂട്ടി. നാലേ മുക്കാല്‍ മീറ്റര്‍. നമ്മള്‍ അധികപണം ചെലവാക്കി. അഞ്ചര മീറ്റര്‍ പൊക്കിയിട്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ റോഡിലൂടെ ഓടുന്ന ഒരു വാഹനത്തിനും നാലരമീറ്ററില്‍ കൂടുതല്‍ പൊക്കമില്ല. അതിനേ പറ്റി വരെ കളവ് പറയാന്‍ ഈ നാട്ടില്‍ ആളുകളുണ്ട്. മുഖ്യമന്ത്രി തന്നെ അതിനേക്കുറിച്ച് വിശദമായി പറഞ്ഞതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.’
കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയിലെ വഴിത്തിരിവാകുന്നു. തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14-കാരനായ മകനെ പീഡിപ്പിച്ചെന്ന കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ ഇപ്പോള്‍ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം
എല്ലാം വാപ്പച്ചി അടിച്ച് പറയിപ്പിക്കുന്നതാണ് എന്നാണ് ഇളയ മകൻ പറയുന്നത്. തന്നെക്കൊണ്ടും പറയിപ്പിക്കാൻ നോക്കിയിട്ടുണ്ട്. വെറുതെ ഇരുന്നാലും അടിക്കും. ഉമ്മച്ചിയെ ജയിലില്‍ ആക്കണമെന്ന് എപ്പോഴും പറയും. അതിന് വേണ്ടിയാണ് ചേട്ടനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എന്തിനാണ് ജയിലിൽ ആക്കുന്നത് എന്നറിയില്ല.
പക്ഷേ ഉമ്മച്ചിയെ എപ്പോഴും ഉപദ്രവിക്കും. ചവിട്ടുകയും ഒക്കെ ചെയ്യും. ഉമ്മച്ചി കരയും. ചേട്ടനോട് ഉമ്മച്ചിക്കെതിരെ പറയണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നീ മൊഴി പറഞ്ഞ് ജയിലാക്കണം എന്നാണ് പറയുന്നത്. ബുക്ക് വണ്ടിയിൽ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് തന്നെയും ചേട്ടനെയും വിളിച്ചുകൊണ്ട് പോയത്. തന്നെയും കൂടെക്കൊണ്ടുപോകാൻ നോക്കിയെങ്കിലും കൈ തട്ടി ഓടുകയായിരുന്നുവെന്നും 11-കാരനായ കുട്ടി പറയുന്നത്.
നിയമപരമായി വിവാഹമോചനം തേടാതെ രണ്ടാം വിവാഹം കഴിച്ചതിൽ യുവതി പരാതി നൽകിയിരുന്നു. അതിന്റെ വൈരാഗ്യം തീർക്കാനാണ് ഈ കേസെന്ന് ആക്ഷേപമുണ്ട്.
പാലാ കാര്യം ശരദ് പവാർ മുംബൈയിൽ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ എംഎൽഎ. എൻസിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താൻ അടുത്തയാഴ്ച പവാർ കൊച്ചിയിലെത്തും.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമായി പവാർ നേരിട്ട് അഭിപ്രായം തേടിയശേഷമായിരിക്കും മുംബൈയിൽ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എൻസിപിയിൽ ടി.പി. പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കാപ്പൻ മുംബൈയിലെത്തി പവാറിനെ സന്ദർശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ എതിർ വിഭാഗം എൽഡിഎഫിൽ തുടരാനുള്ള താൽപര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാർട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാർ ഒരു ദിവസത്തെ സന്ദർശനത്തിനു കൊച്ചിയിലെത്തുന്നത്.
വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
ആഴമുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ ബേബി (13), ആറാം ക്ലാസ് വിദ്യാര്‍ഥി ദേവനാരായണന്‍ എന്നിവരാണ് തോട്ടില്‍ വീണത്. ഒരാള്‍ താഴ്ചയിലുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികളുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. അരുണും സുഹൃത്തുക്കളായ ദേവനാരായണനും ശ്രീദിലും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലം തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ശ്രീദില്‍ പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് വലിയ ശബ്ദത്തോടെ തകര്‍ന്ന് ആറ്റില്‍പതിച്ചു. ഇതോടൊപ്പം സൈക്കിളുമായി അരുണും ദേവനാരായണനും വെള്ളത്തില്‍ വീണു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കൃഷ്ണകുമാറും സുഹൃത്തും പാലത്തിന്റെ തൂണുകളില്‍ തൂങ്ങികിടന്നാണ് കുട്ടികളെ രക്ഷിച്ചത്.
ഈട്ടത്തറ കോളനിയിലേക്ക് എളുപ്പവഴിയായാണ് ഉരുന്നകട -പുത്തന്‍പാലം തോടിനു കുറുകെ 10 വര്‍ഷം മുമ്പ് പഞ്ചായത്ത് ഈ പാലം നിര്‍മ്മിച്ചത്. നാല് തൂണുകളില്‍ നിര്‍മിച്ച പാലത്തിലെ സ്ലാബുകള്‍ അപകടാവസ്ഥയിലായ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്തില്‍ അറിയിച്ചതാണ് പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.
ഈ അനാസ്ഥയും അവഗണനയുമാണ് അപകടത്തിലേക്ക് നയിച്ചത്. ഒഴിവായ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും പാലം നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതേസമയം, അപകടാസ്ഥയിലായ പാലം നന്നാക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗതെത്തി.