Kerala

മലേഷ്യയിലെ ബജറ്റ്​ എയർലൈനായ എയർ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കുമെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ പുനഃരാലോചന നടത്തുമെന്ന സൂചനകൾ എയർ ഏഷ്യ നൽകി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവർത്തനങ്ങൾ എയർ ഏഷ്യ നിർത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജപ്പാനിലെ മാതൃകയിൽ എയർ ഏഷ്യ ഇന്ത്യയി​ലേയും നിക്ഷേപത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

എയർ ഏഷ്യ ഇന്ത്യയിൽ 49 ശതമാനം ഓഹരിയാണ്​ കമ്പനിക്കുള്ളത്​. ബാക്കി ഓഹരികൾ ടാറ്റ സൺസിൻെറ ഉടമസ്ഥതയിലാണ്​. ടാറ്റ ​ഗ്രൂപ്പ്​ എയർ ഏഷ്യയുടെ ഓഹരികൾ കൂടി വാങ്ങാൻ നീക്കം തുടങ്ങിയതായാണ്​ വാർത്തകൾ. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്​തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുമെന്നും എയർ ഏഷ്യ അറിയിക്കുന്നുണ്ട്​. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ്​ എയർ ഏഷ്യയുടെ പ്രതീക്ഷ.

ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് 55 ലക്ഷം രൂപയും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചര്‍ച്ചിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.

കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.

പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.

നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.

ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.

ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.

കൊച്ചി: ബിലീവേ‍ഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാ‍ഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേ‍ഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയച്ചത്.

ക‍ഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേ‍ഴ്സ് ചര്‍ച്ച് സ്വീകരിച്ചതായാണ് കണ്ടെത്തൽ. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളളത്. അതിനാല്‍ എഫ്സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.

ക‍ഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേ‍ഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡിൽ 17 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്‍റെ കീ‍ഴിലുളള ആശുപത്രി, സ്‌കൂള്‍, കോളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്‌സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശപണം ലഭിച്ചതിൻെറയും ചെല‍വ‍ഴിച്ചതിന്‍റെയും വിശദാംശങ്ങള്‍ തേടുകയും നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളിൽ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ പി യോഹന്നാൻെറ മൊഴിയുടെ അടിസ്ഥാനത്തിലാകും ആദായ നികുതി വകുപ്പ് തുടർ നടപടി സ്വീകരിക്കുക.

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭാര്യയുടെ വിയോഗം അറിയാതെ, ഭര്‍ത്താവ് സലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്. കാറിന്റെ ഡോര്‍ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.

തുടര്‍ന്ന് ഭാര്യയുടെ പിടിവിട്ട് പോവുകയായിരുന്നു. സബീന മുങ്ങിമരിച്ചു. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ എത്തിയാണ് സലാമിന്റെ ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ്‌ഐ റഷീദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.

പത്തനംതിട്ട: ഇളയ മകന്‍ ബിനീഷ് കള്ളപ്പണമിടപാടില്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാകെ അന്വേഷണവലയത്തിലേക്ക്. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുകയാണ്.

ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനിക്കു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണിത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇ.ഡി. ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇ.ഡി. തുടരുകയാണ്.

നാളെ ബംഗളുരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്‌സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസയച്ചു.

ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇ.ഡിക്കു വിവരം ലഭിച്ചു.

തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014-ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017-ല്‍ 38 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്നും ഇ.ഡി. കണ്ടെത്തി. വിനോദിനിയാണു പണമടച്ചതെന്നാണു സൂചന. ഈ വാഹനം പിന്നീട് ബി.ബാബുരാജ് എന്നയാളുടെ പേരിലേക്കു മാറ്റി.

ഇയാളെപ്പറ്റിയും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇ.ഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്‌തെന്ന സൂചന മുന്‍നിര്‍ത്തിയാണ് അന്വേഷണം വിപുലമാക്കുന്നത്.

പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.

പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്നടിച്ചു.

അതേസമയം, എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.

എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

Copyright © . All rights reserved