Kerala

താനൂരില്‍ ആശാരി പണിക്കായെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖി(28)ന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. വൈശാഖിന്റെ സുഹൃത്തും പാലക്കാട് കുമരമ്പുത്തൂര്‍ സ്വദേശിയുമായ ദിനൂപിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്.

മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായും കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തില്‍ ഇരുപത്തിയേഴുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊഴികളിലെ വൈരുദ്ധ്യം, കാണാതായ വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ദിനൂപിനെ കുടുക്കിയത്.

13 വര്‍ഷമായി ജോലി ചെയ്യുന്ന ദിനൂപിനെക്കാള്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് വന്ന വൈശാഖിന് ലഭിച്ച സ്വീകാര്യതയാണ് കൊലപാതകത്തിന് പിന്നില്‍.

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രിയില്‍ വൈശാഖും സുഹൃത്തുക്കളും തമ്മില്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.

തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

കോട്ടയം∙ ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിനു പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍    പറഞ്ഞു.

ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴുമാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു.

താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നരവയസുള്ള മകന്‍ ക്രിസ്, നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

യുഡിഎഫിലേക്ക് തന്നെയെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും വ്യക്തമാക്കി പിസി ജോര്‍ജ്ജ്. മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല . എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യുഹം നിലനില്‍ക്കെ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേക്കേറാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തകരുമായിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് അഗ്രഹിക്കുന്ന്. യുഡിഫിലേക്ക് പോകുമേങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുക. യുഡിഫ് പ്രേവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബന്ധത്തെ തള്ളി പറയാനും പിസി ജോര്‍ജ് തയ്യാറായില്ല. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്‍ഡിഎ വിട്ട ജനപക്ഷം നിലവില്‍ സ്വതന്ത്രരായി തുടരുകയാണ്.

മുന്നണി പ്രവേശനത്തില്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ആദ്യ നീക്കം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണ പിസി ജോര്‍ജ്ജിനുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. യുഡിഎഫിലേക്ക് കടന്നുവരാന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നെന്ന വാര്‍ത്തകളില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകും അസംതൃപ്തരാണെന്നന്നും നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് ജോര്‍ജ്ജിന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയം. പിസി ജോര്‍ജ്ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ തടഞ്ഞിരുന്നു.

യുപിയിലെ ബാണ്ടയിൽ ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ ഏഴയ്ക്ക് വീട്ടിൽ വച്ചാണ് ചിന്നാർ യാദവ് എന്ന യുവാവ് ഭാര്യ വിമലയെ കഴുത്തറുത്ത് കൊന്നത്. തുടർന്ന് അറുത്തെടുത്ത തലയുമായി നഗരത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാര്യയിലുള്ള സംശയത്തെ തുടർന്നാണ് യുവാവ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം ബാബെരു പോലീസ് സ്റ്റേഷൻ ഏരിയയിലെ ആട്ര റോഡിലാണ്. ഭാര്യ വിമലയ്ക്ക് അടുത്തുള്ള രവിയുമായി അവിഹിത ബന്ധമുണ്ടെന്ന് കോട്‌വാലിയിലെത്തിയ പ്രതി കിന്നാർ യാദവ് പറഞ്ഞു. ഈ ബന്ധം വിച്ഛേദിക്കാൻ അദ്ദേഹം പലതവണ ഭാര്യയെ പ്രേരിപ്പിച്ചു. എന്നിട്ടും അവൾ ശ്രദ്ധിക്കാത്തപ്പോൾ അവൾ ഭാര്യയുടെ തല വെട്ടി.

കാമുകനെ ആക്രമിക്കാൻ ഓടുമ്പോൾ ഭാര്യ രക്ഷാപ്രവർത്തനത്തിനെത്തി

അതേസമയം, ഇന്ന് രാവിലെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായതായും ആദ്യത്തെ കാമുകൻ രവിയെ ആക്രമിക്കാൻ ഭർത്താവ് കിന്നാർ യാദവ് കോടാലി ഉപയോഗിച്ച് ഓടി രക്ഷപ്പെട്ടതായും അയൽക്കാർ പറയുന്നു. ഭാര്യയെ രക്ഷിച്ചപ്പോൾ ഭാര്യ വിമലയുടെ കാലിൽ കാലിൽ അടിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്തു. ഈ കാഴ്ച കണ്ട് അയൽവാസികളും ബന്ധുക്കളും പരിഭ്രാന്തരായി അവരുടെ ജീവൻ രക്ഷിക്കാൻ ഇവിടെ ഒളിച്ചു. ഇതിനുശേഷം, കിന്നാർ യാദവ് ഭാര്യയുടെ തലയുമായി നേരിട്ട് കോട്‌വാലിയിലെത്തി. ഈ സംഭവം ബാബേരു പട്ടണം മുഴുവൻ വികാരാധീനനായി.

കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാനാണ് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും എംഎല്‍എ പറഞ്ഞു

തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡ് നടന്നതും അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍നിന്നാണു പണം പിടിച്ചെടുത്തത്. ഇടപ്പള്ളിയില്‍ 3 സെന്റും വീട് 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു.

കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്‍പനയ്ക്കു വച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

താൻ കൈക്കൊണ്ട പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അതിന്റെ തുടർച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയോട് ഒന്നിച്ചുള്ള നിലപാട് എടുത്തത് കൊണ്ടുമാത്രം അപകടം സംഭവിച്ചപ്പോൾ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപകടമുണ്ടാക്കിയിട്ടും ഡ്രൈവർക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാർത്താസമ്മേളനത്തിൽ ഫോൺ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. ദേശീയ മുസ്ലീം എന്നത് അന്തസ്സോടെ പറയും.

തനിക്കെതിരേ നടക്കുന്ന സോഷ്യൽമീഡിയാ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണം. സൈബർ ഗുണ്ടകളെ നിയന്ത്രിക്കാൻ പോലീസ് തയ്യാറാവണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി.തോമസ് എം.എല്‍.എ. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടില്‍ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ പി.ടി.തോമസ് പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, റസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം ആളുകള്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ തന്നോടൊപ്പമുണ്ടായിരുന്നു. 80 ലക്ഷത്തിനാണ് കരാര്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്തത് 50 ലക്ഷമാണെന്ന് വാര്‍ത്ത കാണുന്നത്. കള്ളപ്പണ ഇടപാടിന് എം.എല്‍.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

തര്‍ക്കഭൂമി സംബന്ധിച്ച കരാറും താന്‍ മധ്യസ്ഥ വഹിച്ചതിന്റെ തെളിവുകളും കൈയിലുണ്ടെന്നും പി.ടി. തോമസ് വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു. ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയാണ് വില്പന നടത്താന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി/റാഞ്ചി∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ 2018 ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ 20 മിനിട്ട് തങ്ങിയതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സ്വാമി നിഷേധിച്ചിരുന്നു. മലയാളിയായ സ്വാമി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്.

സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തെക്കാള്‍ മൈനിങ് കമ്പനികള്‍ക്കു ലാഭം ഉറപ്പാക്കുന്നതിലാണ് ഈ ഭരണകൂടത്തിന്റെ താല്‍പര്യമെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.

നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗവും സജീവ പ്രവര്‍ത്തകനുമാണു സ്വാമിയെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി അദ്ദേഹത്തിനു ഫണ്ട് ലഭിക്കുന്നുവെണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്വാമിയുടെ വീട്ടില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും കേസിലെ പല പ്രതികളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

അതേസമയം എന്‍ഐഎ തനിക്കു പിന്നാലെയുണ്ടെന്നും മുംബൈയ്ക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും സ്വാമി പറഞ്ഞിരുന്നു. ‘എന്നെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്‍ഐഎയുടെ മുംബൈ ഓഫിസിലേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. ഞാന്‍ നിരസിച്ചു. 83 വയസുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കോവിഡ് ബാധിതനാകാനും ആഗ്രഹിക്കുന്നില്ല. ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നില്ല താനും.’- ഒക്‌ടോബര്‍ ആറിന് പുറത്തുവിട്ട വിഡിയോയില്‍ സ്വാമി പറഞ്ഞു. എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യണമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി സാമൂഹികപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ വിചാരണ കാത്തു കഴിയുകയാണ്. കേസില്‍ കസ്റ്റഡിയിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണു സ്റ്റാന്‍ സ്വാമി. മുമ്പ് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നും ഈ വിഷയത്തില്‍ ഇനി ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറയുന്നു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണന്റെ വാദം ശരിയാണെന്ന് വ്യക്തമാക്കി കെപിഎസി ലളിതയും രംഗത്തെത്തിയത്.

സംഭവത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനായി ഗുളികകഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

RECENT POSTS
Copyright © . All rights reserved