സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.
ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.
ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.
രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.
ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.
ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തു നിന്ന് ഒരു പ്രമുഖനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ഒരു വ്യവസായ പ്രമുഖനെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി. മലപ്പുറത്തു നിന്ന് ആരെയാണ് പിടികൂടിയതെന്ന് കസ്റ്റംസോ എൻഐഎയോ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. കോവിഡ് 19 രോഗവ്യാപനത്തില്‍ ആലപ്പുഴയിലെ സ്ഥിതി ഗുരുതരം. ഇന്നലെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പേര്‍ക്ക്. അതില്‍ 47 കേസുകളം സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച് ചികിത്സില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ആലപ്പുഴ ജില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതുമാണ് ആലപ്പുഴ ജില്ലയെ ആശങ്കയിലാക്കുന്നത്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗര്‍ഭിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുമായും മുമ്പ് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഗര്‍ഭിണിയായ സ്ത്രീയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. താലൂക്ക് ആശുപത്രി അടച്ച് പൂട്ടാനായി നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തല താലൂക്കിന് പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ഇന്നലെ 47 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍. ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 12 പേര്‍. കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒമ്പത് പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ പട്ടികയിലുള്ള ഒരാള്‍ എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ നിരവധിയാണ്.
താമരക്കുളം പഞ്ചായത്തിലെ നൂറനാട് ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐടിബിടി ബറ്റാലിയനിലെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഐടിബിടി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം മാര്‍ക്കറ്റില്‍ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മരിക്കുകയും ചെയ്തതോടെ ആ പ്രദശം മുഴുവന്‍ ഭീതിയിലാണ്. ഇയാളില്‍ നിന്ന് ചെറുകിട കട്ടവടക്കാരും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരടക്കം പച്ചക്കറി വാങ്ങുകയും ചെയ്തിട്ടുള്ളതിനാല്‍ രോഗ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാര കന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന്‌പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറ് പേര്‍ വരും. കായകുളം മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കുറത്തിക്കാട് ഭാഗത്ത് മത്സ്യവില്‍പ്പന നടത്തുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടേയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരുടെ മൃദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളി ബാബുവിനും ചെന്നിത്തലില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും പോലീസുകാരും ഉള്‍പ്പെടെ നിരവധി പര്‍ നിരീക്ഷണത്തിലാണ്. മരിച്ച ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല-തൃപ്പെരുംതുറ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.
എന്നാല്‍ തീരദശത്തെ രോഗ വ്യാപനമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയില്‍ പലയിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തീരദേശത്ത് രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരും എന്നിരിക്കെ അത് തടയാനുള്ള നടപടികളാണ് ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കടല്‍ത്തീര പ്രദശത്തും മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. പല പ്രദശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോവുന്നതും പരസ്പരം സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്തും മത്സ്യവിപണനത്തിനായി നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്നതിനാല്‍ രോഗ ബാധയ്ക്കും സാമൂഹ്യ വ്യാപനത്തിനും സാധ്യതയുള്ള സാഹചര്യം പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം ഇക്കാര്യം തരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കോ ബന്ധുക്കള്‍ക്കോ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരനിവാസികള്‍ താമസിക്കുന്നയിടങ്ങളില്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കുക ദുഷ്‌ക്കരമാണെന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ പറയുന്നു. കടലാക്രമണമോ, വെള്ളം ഏറ്റമോ ഉണ്ടായാല്‍ നിരവധി പരെ മാറ്റിപ്പാര്‍പ്പിക്കണ്ടി വരുമെന്നതിനാല്‍ അത്തരം സാഹചര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.
സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.
ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽനിന്നാണ് എൻഐഎ അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിനെ തുടർന്ന് ഇരുവരും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളൂരുവിലെ കോറമംഗലയിലെ ഹോട്ടലിൽ സ്വപ്നയ്ക്കൊപ്പം ഭർത്താവും മകളുമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എൻഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. ഫോൺ ചോർത്തിയാണ് ഇവരെ എൻഐഎ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓണായതാണ് നിർണായകമായത്.
ഇതിനിടെ സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളാണ് സന്ദീപും സ്വപ്നയും. കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ പ്രതികൾക്ക് അനുകൂലമായ വിധി വന്നാൽ പോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
തിരുവല്ല: പ്രതിഫലമില്ലാത്ത പ്രവൃത്തി കൊണ്ട് നന്മയുടെ നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.
മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാറിൻ്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള സംസ്ഥാന ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള പുരസ്ക്കാരം സമ്മാനിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പ്രതാപചന്ദ്ര വർമ്മ ദൃശ്യം പകർത്തിയ ജോഷ്വയെ ആദരിച്ചു. സിബി സാം തോട്ടത്തിൽ , ജിജു വൈക്കത്തുശ്ശേരി, മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു.
ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട് അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ് എക്സിക്യൂട്ടീവ് മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ നാലാം നിലയിൽ നിന്നും മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.
കോന്നി സ്വദേശിയായ വയോധികനെ ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ് ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.
അന്ധനായ വ്യദ്ധൻ്റെ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിനെ പറ്റി ചടങ്ങിൽ ആലോചിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.
എഫ്-6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.
ഈ ഫ്‌ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.
ഫ്‌ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിംഗിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.
അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണ കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചു വെയ്ക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. സ്വര്‍ണ കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.