ലോകം ഭീതിയോടെ നേരിട്ട മഹാമാരിയുടെ പിടിയിൽ നിന്നും തന്നെ രക്ഷിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ച് ഇറ്റാലിയൻ പൗരൻ. കൊവിഡ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ റോബർട്ടോ ടൊണെസോ എന്ന 57 കാരനാണ് കേരളത്തെ യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാടായി പ്രകീർത്തിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡിനെ യൂറോപ്പിനേക്കാൾ നന്നായി നേരിട്ടത് കേരളമാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ ഇറ്റലിയിലേക്ക് പോയേ തീരൂ എന്നതിനാലാണ് ഞാൻ മടങ്ങുന്നത്. എന്റെ നാട് ഉൾപ്പെടുന്ന വടക്കൻ ഇറ്റലിയിൽ ലോക്ക് ഡൗണാണ്. ഇനിയും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ ടൊണെസ്സോ പറഞ്ഞു.
ഫെബ്രുവരി 27 ന് തിരുവനന്തപുരത്തെത്തിയ റോബർട്ടോ ടൊണെസോ വർക്കലയിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹം നിരവധി ഇടത്ത് പോയിരുന്നെങ്കിലും ആർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. രോഗ ലക്ഷണങ്ങളോടെ മാർച്ച് അഞ്ചാം തീയതിയാണ് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതിന് ശേഷം ഓട്ടോയിൽ ഇദ്ദേഹം റിസോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ 26ന് തന്നെ നെഗറ്റീവ് ആയിരുന്നുവെങ്കിലും ബാക്കി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ് 38 ദിവസം കഴിഞ്ഞാണ് ഇയാൾ പുറത്തേക്ക് വരുന്നത്. റോബർട്ടോ ടൊണേസോയെ യാത്രയാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതൽ ജില്ലാ കളക്ടറും ആരോഗ്യപ്രവർത്തകരും വരെയുണ്ടായിരുന്നു. ഇതിനിടെ വീഡിയോ കോളിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമെത്തി.
ചികിത്സയിലും പരിചരണത്തിലും അതീവ സന്തുഷ്ടനായാണ് റോബർടോ ടൊണേസോ കേരളം വിടുന്നത്. അതേസമയം ഇറ്റലിയിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരാധീനനായി. ഫെബ്രുവരി 27ന് കേരളത്തിലെത്തിയ റോബർടോ ടൊണേസോയെ മാർച്ച് 13നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർക്കലയിൽ നിരവധി പേരുമായി ഇടപെട്ട ഇദ്ദേഹത്തിന്റെ റൂട്മാപ്പ് കണ്ടെത്താൻ പോലും ബുദ്ധിമുട്ടി. പക്ഷെ പിന്നീട് ഇയാളുമായി ഇടപെട്ട എല്ലാവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ ടൊണേസക്കും രോഗമുക്തി.
കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്നെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കി. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും കാര്‍,ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചതും ശരിയല്ല. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇളവുകള്‍ നല്‍കിയകില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം. ഗതാഗതത്തിന് അടക്കം പൊലീസ് നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് ഇളവുകളെന്ന് കലക്ടര്‍മാര്‍ പറയുന്നു. ഹോട്സ്പോട് സംബന്ധിച്ചും വൈകിവന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ ഘട്ടംഘട്ടമായി പ്രാബല്യത്തില്‍. കോവിഡ് 19 വ്യാപനത്തെ അടിസ്ഥാനമാക്കി കേരളത്തെ നാല് സോണുകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുക. റെഡ്സോണിലുള്ള നാല് വടക്കന്‍ജില്ലകളിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഹോട്സ്പോട്ടുകളിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകളുണ്ടാകും.. അതേസമയം, ദേശീയപാതകളില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിച്ചു.
കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ തുടരുന്നതിനൊപ്പമാണ് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രണ്ട് ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ഗ്രീന്‍സോണിലുള്ള ജില്ലകളായ ഇടുക്കിയും കോട്ടയവും ഒാറഞ്ച് ബി വിഭാഗത്തിലുള്ള തിരുവനന്തപുരം ആലപ്പുഴ, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലുമാണ് ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ഇവിടെ പൊതുഗതാഗതവും വിദ്യാഭ്യാസസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ ഒാഫീസുകളെല്ലാം തുറക്കും, ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഇടുക്കിയിലും കോട്ടയത്തും കടകള്‍ തുറക്കാം, തുണിക്കടകള്‍, ജുവലറികള്‍ എന്നിവക്കും ഈ രണ്ട് ജില്ലകളില്‍ തുറന്നു പ്രവര്‍ത്തിക്കാനാവും. ഗ്രീന്‍, ഒാറഞ്ച് ബി ജില്ലകളിലെല്ലാം അവശ്യസര്‍വീസുകള്‍ക്ക് പുറമെ, കൃഷി, മത്സ്യബന്ധനം, തോട്ടം മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മാറും. കോടതികളും തുറക്കും. തൊഴിലുറപ്പിനും പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവാദമുണ്ടാകും.
ഫോണ്‍, ഇന്റർനെറ്റ് സേവനദാദാക്കള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ചരക്ക് ഗതാഗതത്തിനും തടസ്സമില്ല. ലോഡിംങ് തൊഴിലാളികള്‍ക്കും ജോലിചെയ്യാം. റെസ്റ്ററന്‍റുകള്‍ക്കും ഭക്ഷണ ഡെലിവറി സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. വര്‍ക്ക്ഷോപ്പുകള്‍, സര്‍വീസ് സെന്‍ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും തുറക്കും. ഐടി, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഭക്ഷ്യസസ്ക്കരണ യൂണിറ്റുകള്‍, ഖനികള്‍, സൂക്ഷമ , ചെറുകിട സംരഭങ്ങള്‍ എന്നിവക്കും തുറക്കാം. ആഘോഷങ്ങളോ , മതചടങ്ങുകളോ, ആള്‍ക്കൂട്ടമോ അനുവദിക്കില്ല.. ഒാറഞ്ച് എ വിഭാഗത്തിലുള്ള പത്തനംതിട്ട, കൊല്ലം , എറണാകുളം കര്‍ശന നിയന്ത്രണങ്ങളോടെ ചെറിയ ഇളവുകള്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.
രോഗവ്യാപനം കുറക്കുന്നതിനൊപ്പം ഇളവുകളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുക എന്ന അടുത്ത പരീക്ഷണഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്.
വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ തായ്ക്കണ്ടിയിലിന്‍റെ കമ്പനിയായ എക്സാലോജിക്കിലേക്ക് നീങ്ങുമ്പോള്‍ ഇടപാട് സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. ഏറ്റവും ഒടുവില്‍ എക്സാലോജിക് കമ്പനിയുടെ നോമിനി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല തായ്ക്കണ്ടിയില്‍ ആണ് എന്നതും വ്യക്തമായിരിക്കുകയാണ്.
അച്ഛന്‍ കേരളത്തിലെ ഐ.ടി മന്ത്രി, മകള്‍ ഐ.ടി കമ്പനി ഉടമ, ഭാര്യ അതേ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ചയാണ്. ഈ കമ്പനിക്ക് കരിമണല്‍ കർത്ത എന്ന ശശിധരന്‍ കർത്തയുടെ എംപവർ കമ്പനിയുമായുള്ള ബന്ധവും ഇപ്പോള്‍ ചർച്ചയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വഴിവിട്ട ഇടപെടലുകള്‍ വീണയുടെ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായതായും കൂടുതല്‍ വ്യക്തമാവുകയാണ്.
വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കെ അധികാര ദുർവിനിയോഗത്തിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലും ഭാര്യ നോമിനിയുമായ സ്ഥാപനത്തിന് നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ആക്ഷേപം ഉയരുകയാണ്. സ്വനതം കുടുംബത്തിന് ഇക്കാര്യത്തില്‍ നേട്ടം ഉണ്ടായി എന്ന ആരോപണത്തിന് മറുപടി പറയേണ്ട ധാർമ്മിക ഉത്തരവാദിത്വം ഐ.ടി വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയും സി.പി.എമ്മും ഇതിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.
തൊടുപുഴ: ലോക്ക് ഡൗണ്‍കാലത്ത് 1,500 രൂപ വാടക നൽകാത്തതിന്റെ പേരിൽ കൂലിപ്പണിക്കാരനെയും ഹൃദ്രോഗിയായ ഭാര്യയെയും മകനെയും കൂരയിൽനിന്നു ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ച മുൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരേ നായയെ അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതായും പരാതിയുണ്ട്. തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ (ഇലഞ്ഞിക്കൽ) കെ.വി. തോമസിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്കു നൽകിയിരിക്കുന്ന ഒറ്റമുറി ഷെഡിൽ കഴിയുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയുമാണ് തോമസ് ഇറക്കിവിടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ തുടക്കം. വാടക നൽകാത്തതിന് ആദ്യം ഇവരുടെ വീട്ടിലേക്കുള്ള വഴിയടച്ചു. പിന്നാലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു.
അഞ്ചു മാസം മുൻപാണ് മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ താത്കാലിക ഷെഡിൽ താമസം തുടങ്ങിയത്. കഴിഞ്ഞ മാസം വരെ കൃത്യമായി വാടക നൽകിയിരുന്നതായി മാത്യു പറഞ്ഞു. ലോക്ക്ഡൗണിൽ പണിയില്ലാതായതോടെയാണ് ഒരു മാസത്തെ വാടക മുടങ്ങിയത്. ഇതോടെ ഷെഡിൽനിന്ന് ഇറങ്ങണമെന്നായി തോമസ്. സംഭവമറിഞ്ഞു നാട്ടുകാർ ശനിയാഴ്ച തോമസുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തൊടുപുഴ എസ്ഐ എം.പി. സാഗർ വാടകക്കാരെ ഇറക്കി വിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നു താക്കീതു നൽകിയിരുന്നു. വഴി അടയ്ക്കരുതെന്നും വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ തോമസ് വീണ്ടും ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ രംഗത്തെത്തി. നടപടി ചോദ്യം ചെയ്തതോടെ വളർത്തുനായയെ അഴിച്ചുവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസെടുത്തതിനു ശേഷം ജാമ്യം നൽകി. മാത്യുവിന്റെ ഭാര്യ രണ്ടര വർഷമായി ഹൃദയസംബന്ധമായ അസുഖത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മകൻ. ചികിൽസയ്ക്കും മകന്റെ വിദ്യാഭ്യാസത്തിനും കുടുംബ ചെലവിനുമടക്കം കൂലിപ്പണിയിൽനിന്നുള്ള വരുമാനം മാത്രമാണ് ആശ്രയം.
മാത്യുവിനെയും കുടുംബത്തെയും താത്കാലികമായി മുനിസിപ്പൽ കൗണ്‍സിലർ ഷേർളി ജയപ്രകാശിന്റെ വീട്ടിലേക്കു മാറ്റി. വിവരമറിഞ്ഞു പി.ജെ.ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സിസിലി ജോസ് എന്നിവർ സ്ഥലത്തെത്തി. മാത്യുവിനും കുടുംബത്തിനും ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകുമെന്നു പി.ജെ.ജോസഫ് അറിയിച്ചു. വീടു നിർമാണത്തിനായി മുതലക്കോടം പഴുക്കാകുളത്ത് സ്ഥലം നൽകാമെന്നു പ്രദേശവാസിയായ ഓണേലിൽ ജോഷി അറിയിച്ചു. വീടു നിർമിക്കാൻ സ്ഥലം നൽകാമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലവും സന്നദ്ധത അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം (3)
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം (5)
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ (3)
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട (7)
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കോട്ടയം ജില്ല (1)
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി (6)
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം (2)
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്
തൃശൂര്‍ (3)
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് (4)
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം (13)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് (6)
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് (2)
വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍
കണ്ണൂര്‍ (19)
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍ഗോഡ് (14)
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
തമിഴ്നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.
2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.
1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.
1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?
കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.
സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.
ഹരിപ്പാട് വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ഫയല്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. വീട്ടില്‍ പട്ടിക്കൂട് നിര്‍മ്മിക്കുന്ന ജോലിയിലായിരുന്നു ഭര്‍ത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെല്‍ഡിംങ് ജോലിക്ക് വീട്ടില്‍ നിന്നും വൈദ്യുതി എടുത്തിരുന്ന വയര്‍ ഇരുമ്പലമാരയില്‍ തട്ടിയിരുന്നു. ഇതില്‍ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.
മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.
സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.
ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.
അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.
ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.
വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.
സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.
പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.
‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).
ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.
കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,
ന്യൂസ് ബ്യൂറോ. തിരുവനംന്തപുരം
സ്പ്രിംഗ്ലര്‍ അഴിമതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രി എന്‍. കെ പ്രേമചന്ദ്രന്റെ പത്രക്കുറിപ്പ്.
ബോധപൂര്‍വ്വമായി സര്‍ക്കാര്‍ ഫയലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണാക്ഷേപം. വന്‍തോതിലുള്ള കൃത്രിമം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച്‌കൊണ്ട് ഇതിനോടകം നടന്നിരിക്കുകയാണ്. IT സെക്രട്ടറിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയം എന്താണ്? മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ചോദിക്കുന്നു?
അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഭരണ രാഷ്ട്രീയ നേതൃത്വത്തെ കൊടിയ അഴിമതിയില്‍ നിന്ന് ഒഴിവാക്കുക എന്ന തന്ത്രപരമായ സമീപനമാണ് സെക്രട്ടറിയുടെ ചാനല്‍ ഇന്റര്‍വ്യൂവില്‍ കാണുവാന്‍ സാധിച്ചത്. IT സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളായി മാറ്റി അതിനെ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന ഗവണ്‍മെന്റിന്റെ ഉറപ്പും. സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ കേരളത്തിലില്ലെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ രേഖകളും അതില്‍ അവര്‍ ഒപ്പുവെച്ച രേഖകളുമല്ലാതെ സര്‍ക്കാരിന്റെ മുദ്രവെച്ച ഒരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്ന് മുന്‍ മന്ത്രി പറയുന്നു. അഞ്ചു വര്‍ഷം ഒരു മന്ത്രിയും അതിലുപരി ഒരു ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മൊട്ടുസൂചി ആവശ്യമെങ്കില്‍ ഓഫീസില്‍ നിന്ന് പ്രൈവറ്റ് സെക്രട്ടറിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റിനു കിട്ടണം. ഡെലിവറി കഴിഞ്ഞാല്‍ ഡെലിവറി നോട്ടും ഇന്‍വോയ്‌സും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തണം. ഇതാണ് പ്രോട്ടോകോള്‍. ഇത്രയും ജനാതിപത്യ മര്യാദകള്‍ നിലനില്ക്കുന്ന ഈ രാജ്യത്ത് നാല് വകുപ്പുകള്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വിദേശ കമ്പനിയുമായി ഒരു വലിയ കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ ആ നാല് വകുപ്പ് സെക്രട്ടറിമാരോ വകുപ്പ് തലവന്മാരായ മന്ത്രിമാരോ ഈ കരാര്‍ അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദനത്തോടെ കേരളത്തിനെ ഒറ്റിക്കൊടുക്കാന്‍ IT സെക്രട്ടറി ശ്രമിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും.
ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല എന്ന് ഞങ്ങളുടെ തിരുവനംന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ പോസ്റ്റിലേയ്ക്ക്.
https://www.facebook.com/nkpremachandran/videos/688962075174055/