കൊച്ചി∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ഇവരെ ചോദ്യം ചെയ്‌താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.