ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് വലിയ മാനസിക പീഡനം. ആശുപത്രിയില്‍ നിന്നു വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കി.
എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്റ ആശുപത്രിയിലെ നഴ്സിനു കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.
ജീവനക്കാർ അവർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.ഇടിമിന്നൽ: ജാഗ്രതാ നിർദേശങ്ങൾ
∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര ഗൃഹാന്തർഭാഗത്തെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
∙ വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ പട്ടം പറത്താൻ പാടില്ല.
∙ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ വർഷത്തെ ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആൻഡ് എഞ്ചിനീയേഴ്സ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് അഭിമാനനേട്ടം. ബെക്കൻഹാമിൽ കഴിഞ്ഞ 16 വർഷങ്ങളായി താമസിക്കുന്ന വിൻസെന്റ് നവീനിന്റെയും പ്രിയ സ്വർണയുടെയും മകളായ ദിയ വിൻസെന്റ് ആണ് ഈ വർഷത്തെ യുകെ യങ്ങ് സയന്റിസ്റ്റ് ഓഫ് ദി ഇയർ വിജയി. . മറ്റായിരക്കണക്കിന് പ്രോജക്റ്റുകളെ പിന്തള്ളിയാണ് ദിയയുടെ ‘മൈക്രോ ഗ്രീൻസ് ഫ്രം ഗോൾഡ് ഫിഷ്’ എന്ന പ്രൊജക്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെവനോക്സ് സ്കൂളിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ ദിയ, മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി കൂടിയാണ്. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും മാർച്ചിൽ നടത്തപ്പെടുന്ന മത്സരം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം ഓൺലൈനിലൂടെയാണ് നടന്നത്. ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സമ്മാനതുകയായ 2000 പൗണ്ടും ഇനി ദിയക്ക് സ്വന്തം.
ദിയയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് ഹിലാരി ലിവേഴ്സ് പറഞ്ഞു: ” ഈ വർഷത്തെ പ്രോജെക്റ്റുകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ ആശയങ്ങളും പരിശ്രമവും ഞങ്ങളെ അതിശയിപ്പിച്ചു.” മിന്നും വിജയത്തെപ്പറ്റി ദിയയുടെ പ്രതികരണം ഇങ്ങനെ :- ” ഞാൻ ശരിക്കും അതിശയിച്ചുപോയി. പങ്കെടുത്തവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് ഞാൻ. പ്രായഭേദമന്യേ ആർക്കും മുന്നേറി വിജയം വരിക്കാമെന്ന് ഈയൊരു നേട്ടം എന്നെ പഠിപ്പിച്ചു.” മുത്തച്ഛന്റെ ഒരു ഫിഷ് ടാങ്കിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ദിയ തന്റെ പ്രൊജക്റ്റിലേക്ക് എത്തുന്നത്. വീടിന് വെളിയിലുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് മുത്തച്ഛൻ ചീര വളർത്തിയിരുന്നു. ഇതിന്റെ വേറിട്ടൊരു പതിപ്പാണ് ദിയ പരീക്ഷിച്ചത്. വീടിന്റെ ഉള്ളിലുള്ള അക്വേറിയത്തിലെ വെള്ളം ഉപയോഗിച്ച് മൈക്രോഗ്രീൻസ് വളർത്തുന്നതാണ് ദിയയുടെ പ്രൊജക്റ്റ്. സോളാർ പാനൽ, ചെടികളുടെ ഘടന തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ എല്ലാ മേഖലകളും അതിന്റെ സാധ്യതകളും ദിയയുടെ പ്രൊജക്റ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്.
പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവും ക്ഷമയുമാണ് ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്ന് ദിയ മലയാളം യുകെയോട് പറഞ്ഞു. ” പ്രതീക്ഷ കൈവിടാതിരിക്കാൻ ഞാൻ പഠിച്ചു.” – ദിയ കൂട്ടിച്ചേർത്തു. ഭാവിയിൽ ഒരു ഡോക്ടർ ആയി ശോഭിക്കണം എന്നുള്ളതാണ് ദിയയുടെ ആഗ്രഹം. പ്രധാനമായും ഒരു പീഡിയാട്രിഷ്യൻ ആയി ജോലി ചെയ്യണമെന്ന് ദിയ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രഫി, പെയിന്റിംഗ്, ജിംനാസ്റ്റിക് തുടങ്ങിയവും ദിയയുടെ ഇഷ്ടമേഖലകളാണ്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ദിയയുടെ മാതാപിതാക്കൾ ലണ്ടനിലെ ഐടി മേഖലയിൽ സീനിയർ പ്രൊജക്റ്റ് മാനേജർമാരായി ജോലി ചെയ്യുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോണമിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയാണ് പിതാവായ വിൻസെന്റ് നവീൻ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം നിലവിൽ അമേരിക്കയിലെ ജോർജിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് അമ്മയായ പ്രിയ സ്വർണ. സിറ്റി ഓഫ് ലണ്ടൻ സ്കൂളിൽ പഠിക്കുന്ന ദിയയുടെ ജ്യേഷ്ഠൻ റയാൻ കണ്ണൻ, ബിഗ് ബാംഗ് മത്സരത്തിൽ പങ്കെടുത്ത് അപ്രെൻറ്റസ്ഷിപ് നേടിയിട്ടുണ്ട്. ആസ്ട്രോണമി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയാണ് റയാന്റെ ഇഷ്ടമേഖലകൾ. ദിയയുടെ ഈ മിന്നും വിജയത്തോടെ പ്രവാസി മലയാളികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്ന ഈ കുഞ്ഞുമിടുക്കിക്ക് മലയാളം യുകെയുടെ അഭിന്ദനങ്ങൾ .
ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.
ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.
ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..
പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകൻ പെൺകുട്ടിയെ മറ്റൊരാൾക്കു കൂടി കൈമാറിയതായി മൊഴി. പെൺകുട്ടി ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാൻ ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
ഇതേത്തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്. പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ -45) ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാൾ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.
പത്മരാജൻ മിഠായിയും ഭക്ഷണവും വാങ്ങി നൽകിയെന്നും സ്കൂട്ടറിൽ കയറ്റി പൊയിലൂരിലെ വീട്ടിൽ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാൽ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാൽ, അതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യൽ വൈകിപ്പിച്ച പൊലീസ് തുടരന്വേഷണത്തിലും അമാന്തം കാണിക്കുകയാണെന്നും മാതാവ് പരാതിയിൽ പറയുന്നു.
കൊടുമണില്‍ സഹപാഠിയെ കുട്ടിക്കുറ്റവാളികള്‍ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നു വ്യക്തമാകുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.കുട്ടിക്കുറ്റവാളികളെങ്കിലും കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.
പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതിനു പിന്നിലും ഇവരാണോയെന്നും പൊലീസ് പറയുന്നു.
കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആണ് ആശങ്കയേറിയത്. ഇതോടെ ലോഡിംഗ് തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന എൺപത്തിയെട്ട് പേരെ നിരീക്ഷണത്തിലാക്കി.
മുപ്പത്തിയേഴുകാരനായ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പകർന്നത് പാലക്കാട് നിന്നെത്തി കോട്ടയം മാർക്കറ്റിൽ ലോഡിറക്കി മടങ്ങിയ ഡ്രൈവറിൽ നിന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ സാമ്പിൾ ഫലം നെഗറ്റീവായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ആശങ്കയിലായി. തൊഴിലാളിക്ക് രോഗം പകർന്ന് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.
ഇയാളുമായി സമ്പർക്കത്തിൽ വന്ന 88 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 24 പേർ പ്രഥമിക സമ്പർക്കത്തിൽ വന്നവരും 64 പേർ രണ്ടാംഘട്ട സമ്പർക്കത്തിൽ പെട്ടവരുമാണ്. വീടുകളിൽ സൗകര്യമില്ലാത്ത 25 പേരെ ഐസൊലേഷൻ കേന്ദ്രത്തിലാണ് നിരീക്ഷണത്തിലാക്കിയത്. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെനിന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി. എട്ട് പേരാണ് ലിസ്റ്റിൽ ഉള്ളത്.
സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.
വർഷങ്ങൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ഒരമ്മയുടെ വയറ്റിൽൽ ഒന്നിച്ച് പിറന്ന ആ അഞ്ച് പേർ. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം എന്നും വാർത്തകൾ വന്നുകൊണ്ടേയിരുന്നു.
ഇപ്പോൾ അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നാളെ 10. 30ന് ഗുരുവായൂരിൽ വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരൻമാർക്ക് ലോക്ക് ഡൗൺ വന്നതോടെ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.
മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.
മെയ് മൂന്നിന് ലോക് ഡൗൺ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്് ജൂലൈയിൽ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരൻമാരുടെ രക്ഷിതാക്കളും.
1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.
തുടർന്ന് ആ വേർപാടിന് ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.
സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.
കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.
അമേരിക്കയില്‍ കൊവിഡ് 19 എടുത്തത് മലയാളി കുടുംബത്തിലെ മൂന്ന് ജീവനുകളാണ്. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായി ഉയര്‍ന്നത്.
ഭര്‍ത്താവ് കെജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമോ എന്ന ആശങ്കയാണ് നിലവില്‍ ഉള്ളത്.