ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തി ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍. ഹൈവേ പോലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദിന്റെ കൃത്യമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ ആലത്തൂര്‍ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പാലക്കാട് എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.