കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിനു 18 മുതൽ 20 മണിക്കൂർ മുന്‍പു മരണം സംഭവിച്ചു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെള്ളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വൽസല അടക്കമുള്ളവർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതു മുങ്ങിമരണം തന്നെയാണെന്നാണ്. തടയണയ്ക്കു സമീപം നിർമിച്ചിട്ടുള്ള താത്കാലിക നടപ്പാലം കയറവേ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണു നിഗമനം.
വെള്ളം കുടിച്ചപ്പോൾ താഴ്ന്നു. പിന്നീട് ഉയർന്നിട്ടുണ്ടാകും. തുടർന്ന് മരണ വെപ്രാളത്തിൽ പുഴയിൽ താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്. ശ്വാസകോശത്തിൽ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാൽ വയറ്റിൽ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
എന്നാൽ, പുഴയുടെ ഭാഗം വരെ ദേവനന്ദ ഒറ്റയ്ക്കു പോകില്ല എന്ന നാട്ടുകാരുടെ സംശയം പോലീസും തള്ളിക്കളയുന്നില്ല. ചെരുപ്പ് ധരിക്കാതെയാണ് കുട്ടി പുറത്തു പോയിട്ടുള്ളത്. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകൾ ഒന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമില്ല.
കോട്ടയം കാണക്കാരിയിൽനിന്നു മൂന്നു വിദ്യാർഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളെയാണു കാണാതായത്. ഉച്ചയ്ക്കു പരീക്ഷ കഴിഞ്ഞെങ്കിലും വിദ്യാർഥികൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് കാണാതായ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറിയിച്ചു.
കുട്ടനാട് സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അന്തിമ തീരുമാനമായില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യം ഉഭയകക്ഷി ചർച്ചയിൽ ഉയർന്നില്ല. അതേസമയം ചർച്ച പോസിറ്റീവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എംകെ മുനീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിെൻറ ഔദ്യോഗിക വസതിയായ കണ്ടോൺമെൻറ് ഹൗസിലായിരുന്നു ചർച്ച നടന്നത്. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു
ന്യൂഡല്‍ഹി: ലോക്സഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എംപിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് രംഗങ്ങള്‍ വഷളായത്.
ഇതിനിടെ, ബിജെപി എംപിമാര്‍ കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ് ആരോപിച്ചു. ബിജെപി എംപി ജസ്കൗർ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ഇക്കാര്യത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.
ദുരൂഹത ഒഴിയാതെ കൊല്ലം പള്ളിമണ്ണിലെ ഏഴുവയസുകാരി ദേവനന്ദയുടെ മരണം. പോലീസിന്റെ ട്രാക്കര്‍ നായ മണം പിടിച്ച് പാഞ്ഞ വഴികളാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്. നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. അവിടെ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക് നായ പോയി. വീണ്ടും ദേവനന്ദയുടെ വസ്ത്രം മണപ്പിക്കാന്‍ നല്‍കിയ ശേഷമാണ് നായ വീണ്ടും നീങ്ങിയത്. പിന്നീട് നായ പോയത് ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലേക്കാണ്. പാലത്തിലൂടെ കയറിയ നായ ചെന്ന് നിന്നത് അകലെയുള്ള ഒരു വീടിന്റെ മുന്നിലാണ്.
പൊലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാണാതാകുന്നതിന് തൊട്ടു മുന്‍പ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാള്‍ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന ശീലമുള്ള കുട്ടിയെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പൊലീസ് സര്‍ജന്‍മാര്‍ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും.
പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം കടയ്ക്കലിലാണ് എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 13 കാരിയെ ജനുവരി 23 ന് വൈകീട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പുറത്ത്. വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണം സംഭവിച്ച് ഇത്രദിവസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും, കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാണ് അറസ്റ്റ് വൈകുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇറ്റലിയിലെ പാവിയ സർവകലാശാലയിൽ മലയാളികൾ ഉൾപ്പെടെയുള്ള 85 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. സർവകലാശാലയിലെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് വരാൻ വഴിയില്ലാതെ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത്. 15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സ്പോൺസർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. വെള്ളവും ഭക്ഷണവും നൽകില്ലെന്ന് പറഞ്ഞുവെന്നും വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് വിടില്ലെന്ന് സ്പോൺസർ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ 23 പേരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ മറ്റുള്ളവർ തമിഴ് നാട്ടിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസൂരിലാണ് ഇവർ ഇപ്പോൾ ഉള്ളത്. മുറിയിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. അസൂരിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
നോർക്ക വഴി ഇവർക്ക് സഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊറോണയെത്തുടർന്ന് ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.
ഇടുക്കി: തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വഷണത്തിന് ശേഷം മാത്രമെ കൂടുതൽ വ്യക്തത ഉണ്ടാകു.
കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സാധാരണയെന്നപോലെ ക്ലീനര്‍ രാജന്‍ ഇതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ രാജന്‍ വീട്ടില്‍ പോയിരുന്നുവെന്നാണ് മറ്റുള്ളവര്‍ ധരിച്ചിരുന്നത്.
ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ഏറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്. ഇതിനിടെയാണ് രാജന്‍ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്.
രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട് ഉണ്ടകളുടെ കണക്കെടുപ്പ് ഇന്ന് ക്രൈംബ്രാഞ്ച് നടത്തും. കണക്കെടുപ്പിന് മുന്നോടിയായി അന്വേഷണസംഘം ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ശേഖരിച്ചു.
വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ് എ പി അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ലക്ഷത്തോളം വെടിയുണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കും. 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായി എന്നാണ് ആരോപണം. വ്യാജ വെടിയുണ്ടകള്‍ പകരം വച്ചതായി കണ്ടതിനെ തുടര്‍ന്ന് എസ് ഐയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്. അസി.കമാന്‍ഡര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരത്തെ എസ് എ എപി ക്യാമ്പ്, തൃശ്ശൂരിലെ പൊലീസ് അക്കാഡമി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന്് തോക്കുകളും ഉണ്ടകളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തോക്കുകള്‍ കാണാതായിട്ടില്ല എന്നും മറ്റ് ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ ന്യായീകരിച്ചും സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞും ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു. തോക്കുകളുടെ പരിശോധന നേരത്തെ നടത്തിയിരുന്നു.
നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാകും ഹര്‍ജി ചേംബറില്‍ പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്.
എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നീണ്ടു പോകാന്‍ സാധ്യതയുണ്ട്.
അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും