യുവ നേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളിലേക്ക് പോകില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി നടി റിനി ആൻ ജോർജ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സംസാരിച്ച റിനി, “നിയമവഴിയില്ലെന്നത് എല്ലാം പൂട്ടിക്കെട്ടിയെന്നല്ല, പോരാട്ടം തുടരും” എന്നാണ് വ്യക്തമാക്കിയത്. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
നിയമം തെളിവുകളുടെയും നടപടിക്രമങ്ങളുടെയും കാര്യമായിരിക്കുമ്പോൾ യഥാർത്ഥ മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്ന് റിനി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകാത്ത സത്യങ്ങളാണെന്നും, അവയെ തുറന്നുപറയുന്നത് തന്നെ ഒരു പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പോലും ഒരു ബഹുമതിയായി കാണുന്നതായി റിനി പറഞ്ഞു, “ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നതുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം…
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഗ്രേസ് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് വിവാഹ വാർത്ത പങ്കുവെച്ചത് . “ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന സന്ദേശത്തോടെയാണ് അവർ വിവാഹ ചിത്രം പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗും താലിയുടെ ചിത്രവും നൽകിയിട്ടുണ്ട്. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് .
വിവാഹ ചടങ്ങ് തുതിയൂർ പള്ളിയിൽ വെച്ച് ലളിതമായി ആണ് നടത്തിയത് . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയൽ, സിനിമ ലോകത്തിലെ നിരവധി സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. കൊച്ചി മുളന്തുരുത്തി ആണ് ഗ്രേസ് ആന്റണിയുടെ സ്വദേശം . പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. ഇപ്പോൾ ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ, സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ൽ റിലീസ് ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.
രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.
“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോഴിക്കോട് മടവൂരിൽ നടന്ന ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് യുവാവിനെ വലയിലാക്കി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം തട്ടിയെടുത്തതായാണ് കേസ്. അറസ്റ്റിലായവരിൽ മാവേലിക്കര സ്വദേശിനി ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണുള്ളത്.
പോലീസ് പറയുന്ന പ്രകാരം ഗൗരിനന്ദ യുവാവിനെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് അഫീഫും അന്‍സിനയും ചേർന്ന് യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് മൊബൈൽ ഫോണും പിടിച്ചെടുത്ത പ്രതികൾ ഗൂഗിൾ പേ വഴിയാണ് 1.35 ലക്ഷം രൂപയും, യുവാവിന്റെ സുഹൃത്തിൽ നിന്ന് 10,000 രൂപയും തട്ടിയെടുത്തത്.
നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
കോട്ടയം സ്വദേശിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ തെങ്കാശിയിൽ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിൻസ് ലൂക്കോസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ അദ്ദേഹം, പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരുകയായിരുന്നു.
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപെട്ടപ്പോൾ പൊലീസ് പറഞ്ഞത് വിചിത്രമായ വാദമാണ് . പോക്സോ കേസിലെ ഇര സ്റ്റേഷനിൽ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന പൊലീസിന്റെ വാദം കളവായിരുന്നു . മർദ്ദനത്തിന് പിന്നാലെ സുജിത്ത് പരാതി നൽകി, മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും തെളിവായി സമർപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് RTI അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. അന്വേഷണം നീണ്ടപ്പോൾ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുകയും ഒടുവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമാണ് എത്തിയത്. സുജിത്തിന് പിന്തുണയായി കോൺഗ്രസ് നേതാക്കൾ നിയമ പോരാട്ടം ഏറ്റെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡിജിപി നേരത്തെ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ 39 കോടി രൂപ ചെലവിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നും മുന്നറിയിപ്പ് ഡിജിപി നേരെത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് കാരണമായത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.
കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ചരിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.
കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.
കാസർഗോഡ് പനത്തടി പാറക്കടവിൽ 17 കാരിയായ മകളെയും സഹോദരന്റെ 10 വയസുകാരിയായ മകൾക്കും ആസിഡ് ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റി . കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് റബ്ബർഷീറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന ആസിഡ് കുട്ടികളുടെ ശരീരത്തിൽ ഒഴിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ മകളുടെ കൈക്കും കാലിനും പൊള്ളലേറ്റപ്പോൾ സഹോദരന്റെ മകളുടെ മുഖത്തടക്കം ഗുരുതരമായി പൊള്ളലേറ്റു.
സംഭവത്തിന് പിന്നാലെ മനോജ് ഒളിവിലായതോടെ രാജപുരം പൊലീസ് ശക്തമായ തിരച്ചിലാണ് ആരംഭിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകളിലാണ് ഇയാളുടെ നേരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യയുമായി ഏറെക്കാലമായി വേർപിരിഞ്ഞാണ് മനോജ് താമസിച്ചിരുന്നത്. മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന പ്രതിയുടെ പെരുമാറ്റം മൂലമാണ് ഭാര്യ മാറിനിന്നത്. ഈ വിരോധമാണ് സ്വന്തം മകളെയും ബന്ധുവായ കുട്ടിയെയും ലക്ഷ്യമിട്ട് ക്രൂരാക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന.
പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു.
വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചുകുപ്പി മദ്യം ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി.
പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഷാപ്പുടമയില്‍നിന്ന് 24,000 രൂപയും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങിയതും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് പാരിതോഷികമായി വാങ്ങിസൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സുകാരെക്കണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട്ട് ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുത്തു.