അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. മുറിവ് കണ്ട സ്കൂള്‍ അധികൃതര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെൻഷൻ.വയനാട് ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെയാണ് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തത്.
പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
ചാള മേരി എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി മോളി കണ്ണമാലി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേ കാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്.
മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി ഇപ്പോൾ.
സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.
കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി. കോടതിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അടിക്കടി വിമര്‍ശനം ഏല്‍ക്കുന്നതിനെ തുടര്‍ന്ന് നഗരസഭാ ഭരണം അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി. കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യകഷന്‍മാരായ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുകയാണെങ്കില്‍ മേയര്‍ സൗമിനി ജെയിനും രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അവര്‍ നേതൃത്വത്തെ അറിയിച്ചു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കണമെന്നാണ് കത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയുടെ നീക്കം. ഇത് ഐ ഗ്രൂപ്പ് തന്ത്രമാണെന്നും ആക്ഷേപമുണ്ട്.
സൗമിനിയെ മാറ്റിവയ്ക്കണമെന്ന് , ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തു. സൗമിനിയെ കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയ ശേഷം പറഞ്ഞയയ്ക്കുകയായിരുന്നു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാല്‍ മാറാന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജയ്ന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന് ചുവടുവെച്ചാണ് പുതിയനീക്കമെന്ന് അറിയുന്നു. 23വരെ കാത്തു നില്‍ക്കുന്നില്ലെന്നും നാളെ തന്നെ രാജി വയ്ക്കുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യൂ അറിയിച്ചു.
ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ നേരത്തെ രാജിവയ്പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു. സൗമിനി ജെയ്ന്‍ രാജി വച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഷൈനിയെ ആണെന്ന് അറിയുന്നു. മേയര്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കിയിരുന്നു. മേയറടക്കം രാജിവച്ചാല്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എള്‍.ഡി.എഫ്. കേരളത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ന്‍ 24നേ കൊച്ചിയിലെത്തൂ. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് കഴിയാതെ വരുകയും സര്‍ക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം അതിന് പരിഹാരം കണ്ടെത്തുകകയും ചെയ്തതോടെ ഹൈക്കോടതി മേയര്‍ക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മേയര്‍ സൗമിനി ജെയ്‌നെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവ് വി.എം സുധീരനും മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ രംഗം ശാന്തമായിരുന്നു. എന്നാല്‍ ഡി.സി.സി നേതൃത്വം കെ.പി.സി.സി തീരുമാനത്തിന് പുല്ല് വില കല്‍പ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിടുക്കപ്പെട്ട് മാറ്റുന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് അധികനാളില്ലതാനും.
വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.
സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ.ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ.
ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.
സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില
ഭർത്താവിന്‍റെ ക്രൂരതയുടെ ഇരയായി ജീവൻ നഷ്ടമായ ഇരുപത്തിയഞ്ചുകാരി കൃതിയുടെ മരണം നൊമ്പരമായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പോൾ കൃതിയുടേയും രണ്ടാം ഭർത്താവ് വൈശാഖിൻറെയും ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കൃതിയുടേയും വൈശാഖിൻറെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.
കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോയിൽ. ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.
പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.
പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു.
”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുർഗ. വീട്ടില്‍ തനിച്ചാക്കി ഭർത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറയുന്നു. ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകദുർഗയുടെ തുറന്നുപറച്ചിൽ.
ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി.
ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.
”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില്‍ പോകാൻ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.
ഇക്കുറി ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. സെപ്തംബർ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ വർഷമാദ്യമാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയത്.