ബംഗളൂരുവിലെ മാനിപ്പാൽ ആശുപത്രിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ജോർജ്, 1950-ൽ ‘ദ ഫ്രീ പ്രസ് ജേർണൽ’ പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നത്. ‘ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്’, ‘ദ സേർച്‌ലൈറ്റ്’, ‘ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഹോങ്കോങ്ങിൽ ആരംഭിച്ച ‘ ഏഷ്യവീക്ക്’ മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ അഡ്വൈസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 25 വർഷത്തോളം ‘പോയിന്റ് ഓഫ് വ്യൂ’ കോളത്തിലൂടെ സാമൂഹ്യ അനീതികൾ, അഴിമതി, മത അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച ജോർജിന് 2011-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
ഏറ്റുമാനൂരിലെ കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ 49 കാരിയായ ജെസി സാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . കൊലപാതകം നടത്തിയതിന് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരിൽ നിന്ന് അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസ് കസ്റ്റഡിയിൽ ആണ്. സാമിന് മറ്റു സ്ത്രീകളുമായി ഉള്ള ബന്ധം ജെസി ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും കൊലപാതകവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു .
ഒരു ഐ.ടി പ്രൊഫഷണലായ സാം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയുമാണ്. ഈ കോഴ്സിലെ സഹപാഠിയാണ് ഇറാനിയൻ യുവതിയെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 26-ന് രാത്രി, കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ സാം-ജെസി ദമ്പതികളിൽ വാക്കുതർക്കം ഉണ്ടായപ്പോൾ, സാം കൈയിൽ കരുതിയ മുളക് സ്പ്രേ ജെസിക്കു നേരെ ഉപയോഗിച്ചു. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
കൊലപാതകത്തിന് ശേഷം സാം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി 1 മണിയോടെ ചെപ്പുകുളം വ്യൂ പോയിന്റിലെ കൊക്കയിൽ തള്ളിയ ശേഷം മൈസൂരിലേക്കു രക്ഷപ്പെട്ടു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ സ്ഥലത്തെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു . ദമ്പതികൾക്ക് 25, 23 വയസ്സുള്ള രണ്ട് മക്കളും 28 വയസ്സുള്ള ഒരു മകളും ആണ് ഉള്ളത് . എല്ലാവരും വിദേശത്താണ് . അമ്മയെ ഫോൺ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് മക്കൾ നൽകിയ പരാതിയിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്തു വന്നതും .
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് നടക്കും.. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കും. പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയത്. കൃത്യമായ സുരക്ഷാ നടപടികളും സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കവും സുരക്ഷാ ടീം ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം ജില്ല ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരും ഒരുക്കങ്ങൾ നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് മന്ത്രിമാർ അറിയിച്ചു. ആയിരക്കണക്കിന് ആരാധകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലും പ്രത്യേക പരിശീലനം നേടിയ വോളൻറിയർമാരും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ജിമ്മിച്ചൻ ജോർജ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോൽസവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകൾ/മിഷനുകൾ / പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് റീജിയൺ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
പ്രെസ്റ്റൺ റീജിയണിലെ മത്സരങ്ങൾ പ്രെസ്റ്റണിലെ ക്രോസ്‌ഗെയ്റ്റ് ചർച്ച് സെന്ററിലും കെയിംബ്രിഡ്ജ് റീജിയണിലെ മത്സരങ്ങൾ നോറിച്ച് ഹെതേർസെറ്റ് അക്കാദമിയിലുമാണ് നടക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോർഡിനേറ്റർമാർ അറിയിച്ചു.
മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോൽസവ രജിസ്ട്രേഷനുകൾക്കായി ബൈബിൾ അപ്പസ്റ്റോലേറ്റ് നൽകിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷൻ ഫോം മാത്രമേ ഉപയോഗിക്കാവൂ.
എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ ഒക്ടോബർ 25-നകം പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 27-നകം റീജിയണൽ കലോൽസവ കോർഡിനേറ്റർമാർ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് നവംബർ 15-ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാൽ വഴി സമർപ്പിക്കുന്ന ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടാകില്ല.
എപ്പാർക്കി തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 4-നകം പൂർത്തിയാക്കണം. ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് മുൻപായി സമർപ്പിച്ചിരിക്കണം.
നിയമാവലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം മുതൽ FAQ പേജ് ബൈബിൾ കലോൽസവ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
https://smegbbiblekalotsavam.com/?page_id=1778

ജിമ്മി ജോസഫ്
ടാൻസാനിയ : ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതത്തിൻ്റെ നെറുകയിൽ പാദമൂന്നിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്ഗോയിലെ അലീന ആൻ്റണി. അലീന സ്കോട്ലാൻഡിലെ ഡൻഡി യൂനിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ആഫ്രിക്കയിലെ ടാൻസാനിയായിൽ മൂന്നു മാസത്തെ മെഡിക്കൽ പരിശീലിനത്തിന് ഡൻസി യൂണിവേഴ്സിറ്റിയിൽ നിന്നും പോയ 25 വിദ്യാർത്ഥികളിൽ ഒരാളാണ് അലീന. തങ്ങൾ ജോലി ചെയ്ത ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് മനമുരുകി , അവിടുത്തെ അശരണരായ രോഗികൾക്കുവേണ്ടി, ഹോസ്പിറ്റലിനു വേണ്ടി സാമ്പത്തികമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടിയാണ് അലീനയും സുഹൃത്തുക്കളും അതിസാഹസികമായ ഈ ഉദ്യമത്തിന് തുനിഞ്ഞത്. അലീനയുടെ നേത്രത്വത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം ഇതിനായി തയ്യാറെടുത്തത് പിന്നിടത് 8 പേരായി ചുരുങ്ങി , ദൗത്യം പൂർത്തിയാക്കിയത് വെറും 3 പേർ.
ഒട്ടേറെ പ്രതിസന്ധികളെയും, ദുർഘട സാഹചര്യങ്ങളെയും അതിജീവിച്ചാണ് അലീനയും സംഘവും കിലി മഞ്ചാരോ കൊടുമുടിയുടെ നെറുകയിലെത്തിയത് . പർവ്വതമുകളിൽ ഓക്സിജൻ്റെ കുറവും, അന്തരീക്ഷ ഊഷ്മാവ് -20 °C യിലും കുറവുമായിരുന്നു. ഇവയെല്ലാം തരണം ചെയ്യാനുള്ള മുൻകരുതൽ ഇവർ എടുത്തിരുന്നു കൂടാതെ ആഴ്ചകൾക്കു മുൻപേ ആവശ്യമായ പ്രതിരോധ മരുന്നുകളും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും നടത്തി. 6 ദിനരാത്രങ്ങൾ കൊണ്ട് സമുദ്രനിരപ്പിൽ നിന്നും 5895 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്ന രീതിയിലാണ് പർവ്വതാരോഹണം ക്രമീകരിച്ചത് എന്നാൽ അലീതയും സംഘവും വെറും 4 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി.
കലാകേരളം ഗ്ലാസ്ഗോയുടെ പ്രഥമ പ്രസിഡൻ്റും, ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിനു തനതായ സംഭാവനകൾ നല്കിയ തൃശ്ശൂർ, ചാലക്കുടി സ്വദേശി ആൻ്റണി ജോസഫിൻ്റെയും – സിനിയുടെയും ഇളയ മകളാണ് അലീന. സഹോദരൻ ആൽബർട്ട് ആൻ്റണി വാർത്തകളിൽ നിറഞ്ഞു നിലക്കുന്ന, നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സ്കോട്ലാൻഡ് ബോക്സിംങ് ചാമ്പ്യനാണ്.
അലീനയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്ന ,ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ഈ കുടുംബത്തിനും അലീനയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.



സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കെതിരാണെന്ന വ്യാഖ്യാനത്തോടെ ഉത്തര കൊറിയയിൽ യുവതികൾക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും പരസ്യ വിചാരണ നേരിടേണ്ടി വന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു . ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തിയെന്ന പേരിലാണ് ഇവരെ പിടികൂടി പൊതുജനങ്ങൾക്ക് മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കിയത്.
കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് അയൽപക്ക നിരീക്ഷണ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗവും സ്ത്രീകളെ കണ്ടെത്തിയത്. ചൈനയിൽ നിന്ന് കടത്തിയ സിലിക്കൺ ഉപയോഗിച്ചാണ് സർജൻമാർ വീട്ടിൽവച്ച് ശസ്ത്രക്രിയ നടത്തിയത്. 20 വയസിന് മുകളിലുള്ള രണ്ട് യുവതികളെയാണ് തെക്കൻ ഹ്വാങ്‌ഹേ പ്രവിശ്യയിലെ സരിവോണിലെ കൾച്ചറൽ ഹാളിൽ സെപ്റ്റംബർ മാസത്തിൽ പരസ്യമായി വിചാരണ ചെയ്തത്.
സോഷ്യലിസ്റ്റ് സമൂഹത്തെ തകർക്കുന്നതെന്ന് കോടതി വിലയിരുത്തിയ ഇവരുടെ പ്രവൃത്തികൾക്കെതിരെ കർശനമായ ശിക്ഷ നൽകുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ശരീരത്തിൽ മാറ്റങ്ങൾ വന്ന മറ്റ് സ്ത്രീകളെ കണ്ടെത്തി കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അധികാരികൾ വ്യക്തമാക്കി. സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് സൂചന.
തിരുവനന്തപുരം നഗരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടെന്ന ആരോപണവുമായി ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലെയ്ഡ് പലിശയ്ക്ക് പണം നൽകി വിവിധ സ്ഥലങ്ങളിൽ ഭൂമി സ്വന്തമാക്കിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയിലധികം മൂല്യമുള്ള ഇടപാടുകളുടെ രേഖകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തം പേരിലല്ലാതെ ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി സ്വന്തമാക്കിയതെന്നതാണ് അന്വേഷണത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. മുൻ ദേവസ്വം കരാറുകാരൻ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇടപാടുകളിൽ പലതും ദുരൂഹത നിറഞ്ഞതാണെന്നും പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.
അതേസമയം, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിഭാഗം ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യാനിരിക്കുകയാണ്. പാളികൾ മാറ്റി കൊണ്ടുപോയ സമയത്തും തിരിച്ചെത്തിയപ്പോഴും ഉള്ള രേഖകൾ, നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ, സ്പോൺസറുടെ വ്യാപക പണപ്പിരിവ് തുടങ്ങിയ വിഷയങ്ങൾക്കാണ് ഉത്തരം തേടുന്നത്.
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.
ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
യുകെയിലെ ഒരു പറ്റം കലാകാരന്മാർ മലയാള സിനിമയിലേക്കുള്ള അവരുടെ ആദ്യ ചുവടു വയ്പ്പ് നടത്തുന്നു.
അരങ്ങിലും അണിയറയിലും ഒരുപിടി പുതുമുഖങ്ങൾ അണി നിരക്കുന്ന “കണ്ടൻ ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പേരുപോലെ തന്നെ വ്യത്യസ്തമായ ഒരു ത്രില്ലെർ ആണ്. ഷോർട്ട് ഫിലിംസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ജിബിൻ ആന്റണി ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. അലൻ ജെകബ് സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു.

അഭിനയിക്കുന്നത് യുകെയിലെ പുതുമുഖ കലാകാരന്മാർ ആണ് . ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത വർഷം പകുതിയോടുകൂടി ചിത്രം കേരളത്തിലെയും യൂകെയിലെയും തീയേറ്ററുകൾ റിലീസ് ആകും എന്നാണ് അണിയറയിൽ നിന്നും അറിയാൻ സാധിച്ചത്. പുതുമുഖങ്ങൾ അണിനിരന്ന ഒട്ടനവധി മലയാള ചിത്രങ്ങൾ ചരിത്ര വിജയം നേടിയ മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക്, ഈ കൊച്ചു ചിത്രം കൂടി എഴുതിച്ചേർക്കപ്പെടട്ടെ. ആശംസകൾ.

വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കോട്ടുകാൽ മുള്ലുമുക്ക് മറിയൻ വില്ലയിലെ എ. ജോസ്(62) ആണ് മരിച്ചത്.
കഴിഞ്ഞ 27-ന് ഉച്ചക്കാലത്ത് പുളിങ്കുടിയിലെ ഒരു സ്വകാര്യ റിസോർട്ടിലെ മാനേജരായ ജോസ്, പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുള്ലുവിള ഭാഗത്തരോഡിൽ തെരുവുനായ കുറുകെ ചാടിയതിനാൽ വീണത്. ബൈക്കോടെ മറിഞ്ഞു റോഡിൽ പതിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച രാത്രിയോടെ മരണമടഞ്ഞു . സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിൽ നടക്കും. വിഴിഞ്ഞം പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്തു.