Latest News

പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷൻ ഉടൻ അവസാനിക്കും.

WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG

കൂടുതൽ വിവരങ്ങൾക്ക്

ജോസ് കുര്യാക്കോസ് 07414 747573
മിലി തോമസ് 07877 824673
മെൽവിൻ 07546112573.

ആടുജീവിതം ഒമാനിൽ ചിത്രീകരിക്കാതിരിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ശ്രമം നടന്നിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ഒരുപാട് ലൊക്കേഷനുകൾ നിശ്ചയിച്ചിരുന്നതാണെന്ന് ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിന് അനുമതി തേടുകയും അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതം പുസ്തകം നിരോധിച്ചതാണെന്ന തരത്തിലുള്ള മലയാളികളായ ചിലരുടെ അനാവശ്യമായ പ്രചരണമാണ് ചിത്രീകരണം നടക്കാതിരുന്നതിന് കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ വില്ലനും ഒമാനി താരവുമായ താലിബ് അൽ ബലൂഷിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിന് തിലകൻ എങ്ങനെയാണോ അതുപോലെയാണ് ബലൂഷിയെന്നാണ് ബ്ലെസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന് ഓസ്കർ ലഭിക്കുമോ എന്ന ചോദ്യത്തിന് അത് കോടികൾ ചിലവുള്ള ഏർപ്പാടാണെന്നാണ് ബ്ലെസിയും ബലൂഷിയും പ്രതികരിച്ചത്. സൗദിയിലും കുവൈത്തിലും ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഇവർ വ്യക്തമാക്കി.

ആടുജീവിതത്തിൽ ഹക്കീം എന്ന വേഷത്തിലെത്തിയ കെ.ആർ. ​ഗോകുൽ, പെരിയോനേ എന്ന ​ഗാനമാലപിച്ച ജിതിൻ രാജ്, ഒമാനി ​ഗായകൻ ജാ​ഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും കരുതുന്നു.

ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.

മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട്ടില്‍ സി.പി.ഐ. നേതാവ് ആനി രാജയായിരുന്നു രാഹുലിന്റെ എതിരാളി. എന്നാല്‍ റായ്ബറേലിയില്‍ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായ രാഹുലിനെ പിന്തുണയ്ക്കുമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പോലൊരാളെ സമ്മര്‍ദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാന്‍ പറഞ്ഞയച്ചത്. അവര്‍ കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബി.ജെ.പി.യാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് രാഹുലിനെ ബി.ജെ.പി.ക്കെതിരേ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ ഒഴിയാനാണു സാധ്യത. അങ്ങനെവന്നാല്‍ വയനാട്ടിലെ വോട്ടര്‍മാരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.

ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.

ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.

റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചു. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

റിമാന്‍ഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നും നിലവില്‍ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും സൗത്ത് എസ്.ഐ. പ്രദീപ് പറഞ്ഞു.

യുവതി അതിജീവിതയാണെന്നാണ് അറസ്റ്റ് ചെയ്ത ഉടനേ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, യുവതിയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നയാളാണ് യുവാവെന്നും ഇയാള്‍ക്കെതിരേ നിലവില്‍ യുവതി മൊഴി നല്‍കിയിട്ടില്ലെന്നുമാണ് സൂചന. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.

അതിനിടെ, യുവതി പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഉടനേ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാലിത് ഫലം കണ്ടില്ല. കുഞ്ഞിനെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായാണ് സൂചന. ഇക്കാര്യങ്ങള്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം.

മോഹൻദാസ്

ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്.

ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.

വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്.

മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.

ഋഷിരാജ് സിങ്ങ് മൂലം കല്യാണദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ശില്പയും കള്ളിയങ്കാട്ട് നീലിയുമൊക്കെ വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങളാണ്.

നാൽപ്പത്തിരണ്ടോളം ഓർമ്മക്കുറിപ്പുകൾ , (ഓർമ്മശലഭങ്ങൾ എന്നു പറയാനാണ് എനിക്കിഷ്ടം) മിണ്ടാട്ടത്തിലുണ്ട്.

ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ നമുക്കു മുന്നിൽ വയ്ക്കുന്നത്. വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.

മിണ്ടാട്ടം : വിനോദ് നായർ
ഓർമ്മ
പ്രസാ: ഡി. സി ബുക്സ്
വില : 230 രൂപ

കോട്ടയം ജില്ലയിലെ അരീപ്പറമ്പിൽ ജനിച്ച വിനോദ് നായർ ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് ന്യൂസ് എഡിറ്റർ ആണ് .. പിതാവ്: പി.ജി. പരമേശ്വരൻ നായർ. മാതാവ്: എൻ. രാധമ്മ. കോട്ടയം സി.എം.എസ്. കോളേജിലും ബസേലിയസ് കോളേജിലും കൊച്ചി മീഡിയ അക്കാദമിയിലുമായിരുന്നു വിദ്യാ ഭ്യാസം.

 

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ‘ സ്‌നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്‌നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത്

ബ്രിസ്‌റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.

വെള്ളി ,ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക

വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു.

നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.

രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും.

ഇസ്രയേലിന്‍ നാഥനായി വാഴും… ഗാനം കൊണ്ട് മനസു കീഴടക്കിയ പീറ്റര്‍ ചേരാനല്ലൂരും ടീമും മികച്ച ഒരു ഷോ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിസ്റ്റോളില്‍ സ്‌നേഹ സംഗീത രാവ് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സ്‌റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി

സിജി സെബാസ്റ്റിയന്‍ ; 07734303945

ക്ലമന്‍സ് ; 07949499454

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ രാവിലെ 02.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്രമായ തിരമാലകളും ശക്തിയേറിയ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം

2. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

Copyright © . All rights reserved