കുവൈറ്റിലെ വിഷ മദ്യദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സച്ചിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മലയാളികൾ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. വിഷമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. വിഷമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെയാണ് കുവൈറ്റ് പോലീസ് പിടികൂടിയത്.
രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങിയിരിക്കുകയാണ് കുവൈറ്റ്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്.
മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ചികിത്സ തേടി ആശുപത്രികളിൽ എത്തുകയായിരുന്നു. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
രാജ്യം 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.
നഗരത്തില്‍ ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നടത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. പുതിയ കേന്ദ്ര പദ്ധതികള്‍ അദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തും.
തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. അയൽവാസിയായ കുട്ടി ബിൻസിയെ വിളിച്ചിട്ടും എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് എടുത്ത് മാറ്റിനോക്കിയപ്പോഴാണ് രക്തം കണ്ടത്. ഇതോടെ ഭയന്ന കുട്ടി തന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈസമയം മക്കളായ സനോജിനെയും സിദ്ധാർഥിനെയും സ്‌കൂളിൽ വിട്ടശേഷം അടുത്ത വീടിനു സമീപം പതുങ്ങിയിരുന്ന സുനിലും ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും ഭാര്യയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്‌കൂളിലയക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ചാണ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുനിൽ പൊലീസിനോടു പറഞ്ഞു. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ബിൻസിയും കുടുംബവും ഇവിടെയാണ് താമസം. സംശയത്തിന്റെ പേരിൽ ബിൻസിയുമായി സുനിൽ വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സുനിൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. അറസ്റ്റിലായവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് മയക്കുമരുന്നിന് എതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍, എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്‍, റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.
നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.
ബിന്ദു പത്മനാഭന്റെ സ്വത്ത് വിൽക്കാൻ വേണ്ടി സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാൾ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദർശകരായി. അവർ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാൻ സെബാസ്റ്റ്യൻ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പൻ പറയുന്നുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനർ ആയിരുന്ന സി എ ജോസഫ് പ്രസിഡന്റ്, ബെൻസിലാൽ ചെറിയാൻ സെക്രട്ടറി, തോമസ് ഫിലിപ്പ് ട്രഷറർ, ചിത്ര എബ്രഹാം വൈസ് പ്രസിഡന്റ്, ജിഷ ജിബി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.
2017ൽ വിപുലമായ പരിപാടികളോടെ നടന്ന ആദ്യ സംഗമത്തിന് ശേഷം കോവിഡിന്റെ രൂക്ഷമായ വിഷമതകളിലൂടെ കടന്നുപോയ ഒരു വർഷം ഒഴികെയുള്ള മുഴുവൻ വർഷങ്ങളിലും വിവിധ പരിപാടികളോടെ സംഗമം നടത്തുവാൻ നേതൃത്വം കൊടുത്ത മുൻ ഭാരവാഹികളെയും പുതിയ കമ്മറ്റി അനുമോദിച്ചു.
പുതിയ കമ്മറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ ഒൻപതാമത് സംഗമവും 2027 ൽ നടക്കുന്ന അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ പത്താം വാർഷികവും ശ്രദ്ധേയമായ രീതിയിൽ വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി നടത്തുവാനും തീരുമാനിച്ചു.
സംഗമത്തിലെ കുടുംബാംഗങ്ങൾക്ക് ചില അത്യാവശ്യ ഘട്ടങ്ങളിൽ സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ മുൻകാലങ്ങളിലെ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയക്കുന്നം- മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവാനും പുതിയ കമ്മിറ്റിയും തീരുമാനിച്ചു.
അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ള പുതിയ ആളുകളും സംഗമത്തിലേക്ക് കടന്നുവരണമെന്നും എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുക.
കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 6550158 കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉച്ചകോടിയില്‍ ചേരും.
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെപേരില്‍ യുഎസുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഉറ്റുനോക്കുകയാണ് ലോകം. പുതിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ആഴ്ച റഷ്യ സന്ദര്‍ശിച്ച അജിത് ഡോവല്‍ പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയി ഷൊയിഗുവുമായും ഡോവല്‍ ചര്‍ച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദര്‍ശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ചനടത്തി.
ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ 2024-2025 സാമ്പത്തിക വര്‍ഷം 57 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20% കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.
ചൈനീസ് പൗരന്മാര്‍ക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകര്‍ച്ചയും കാരണം ഇതു തുടര്‍ന്നു.
ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം 2024 ഒക്ടോബറില്‍ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളില്‍ ഇനിയും ഇത് പൂര്‍ത്തിയാകാനുണ്ട്. ഈ സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നതും പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു.
കോതമംഗലത്തെ യുവതി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്.
കേസില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെയുള്ള പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്ന് സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
മരിച്ച പെണ്‍കുട്ടി യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്ര സര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്.
അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ഭാരവാഹികള്‍ പറഞ്ഞു.