Latest News

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ​പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിചാരണയില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെവിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പരമാവധി കുറഞ്ഞ ​ശിക്ഷയെ നല്‍കാവൂവെന്ന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപേക്ഷിച്ചു. എന്നാല്‍ വേദന എല്ലാവര്‍ക്കും ഉള്ളതല്ലേഎന്നായിരുന്നു കോടതിയുടെ മറുപടി.

രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി എം.കെ നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്ര്രതി അയൂബ് എന്നിവരാണ് കുറ്റക്കാര്‍. എന്നാല്‍ നൗഷാദ്, അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.

നാലാം പ്രതി ഫെഷീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, ആറാം പ്രതി മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.

യുഎപിഎ നിയമത്തിലെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകര സംഘങ്ങളില്‍ ചേരുക, ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, സ്‌ഫോടക വസ്തുക്കള്‍/ ആയുധങ്ങള്‍ ഉപയോഗിക്കുക, തീവ്രവാദ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനം നടത്തിയ സമുഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎയുടെ കുറ്റപത്രം.

ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. 2010 ജൂലായ് നാലിനായിരുന്നു സംഭവം.

കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കോഴിക്കോട്‌ ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ (ശ്രീശൈലം) ശ്രീകുമാറിനെ(ചിങ്കു-51) യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.

1995 ജനുവരി 12 നായിരുന്നു സംഭവം. അക്കാലത്ത്‌ ചെട്ടികുളങ്ങര സ്വദേശിയായിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ കാട്ടുവള്ളില്‍ ക്ഷേത്രഗ്രൗണ്ടില്‍ വച്ച്‌ ജയപ്രകാശുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. ഇതോടെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കര പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച്‌ മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഈ പ്രദേശങ്ങളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തശേഷം ഇയാള്‍ കോഴിക്കോട്ടെത്തി ഹോട്ടല്‍ജോലിയും കല്‍പ്പണിയും ചെയ്യുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ്‌ ഇയാളെ കണ്ടെത്തിയത്‌. കോഴിക്കോട്‌ ഹോട്ടല്‍ ജോലി ചെയ്‌ത്‌ വരുന്നതിനിടയില്‍ വിവാഹം കഴിച്ച്‌ കുടുംബത്തോടൊപ്പം കോഴിക്കോട്‌ ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഡി.വൈ.എസ്‌.പി: എം.കെ.ബിനുകുമാര്‍, എസ്‌.എച്ച്‌.ഒ: സി.ശ്രീജിത്ത്‌, എ.എസ്‌.ഐ: റിയാസ്‌.പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്‌, അരുണ്‍ഭാസ്‌കര്‍, സിയാദ്‌. എസ്‌ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്ന്‌ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നില്‍ ഹാജരാക്കും.

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് ‌മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ​ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.

ടോം ജോസ് തടിയംപാട്

ചരിത്രത്തിൽ ഇന്നോളം കാണാത്ത ജനപ്രവാഹമാണ് കഴിഞ്ഞ ശനിയാഴ്ച യുണൈറ്റഡ് കിങ്‌ഡം
ക്നാനായ കാത്തലിക് അസോസിയേഷൻ യു.കെ.കെ.സി.എ നടത്തിയ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ വാർവിക്ക്ക്ഷയറിലെ സ്റ്റോൺലി പാർക്കിലേക്ക് ഒഴുകിയെത്തിയത് .


ഏകദേശം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉള്ള ജനസമൂഹമാണ് കോച്ചുകളും സ്വകാര്യ വാഹനങ്ങളിലുമായി യൂ കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും സമ്മേളന നഗറിൽ എത്തിയത്. ..ചടങ്ങിന്റെ ഉൽഘാടനം കൺസെർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും എം പി യുമായ, മിസ്റ്റർ ,ലീ, ആൻഡേഴ്സൺ മെനോറ വിളക്കുകൊളുത്തി സെട്രൽ കമ്മറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികൾക്കും ഒപ്പം നിർവഹിച്ചു .ഉത്ഘാടന പ്രസംഗത്തിൽ കൺസെർവേറ്റിവ് പാർട്ടിയും പ്രധാനമന്ത്രി ഋഷി സുനക്കും ന്യൂന പക്ഷങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു പറഞ്ഞു ..യോഗത്തിനു യു.കെ.കെ.സി.എ പ്രസിഡണ്ട് സിബി കണ്ടത്തിൽ അധ്യക്ഷം വഹിച്ചു .അധ്യക്ഷപ്രസംഗത്തിൽ ക്നാനായ സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ യു.കെ.കെ.സി.എ ശക്തമായ നിലപാടെടുക്കുമെന്നു ഉറക്കെ പ്രഖ്യപിച്ചു .

പ്രധാന അതിഥിയായി അമേരിക്കയിൽ നിന്നും എത്തിയ ഫാദർ ജോബി പാറക്കൽചെരുവിൽ ഇന്ന് ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടെയും തലപ്പള്ളിയായി യു.കെ.കെ.സി.എ എന്ന പ്രസ്ഥാനം വളർന്നുകഴിഞ്ഞെന്നു പറഞ്ഞു . ലോകത്തിനു മുഴുവൻ മാതൃകയായ പ്രവർത്തനമാണ് യു.കെ.കെ.സി.എ യുടേത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ദൈവം അൽമായനായ മോശയെയാണ് തന്റെ ജനത്തെ നയിക്കാൻ തെരെഞ്ഞെടുത്തതെന്നും അല്ലാതെ എന്നെപ്പോലെ കുപ്പായമിട്ട അഹറോനെയല്ല എന്നും പറഞ്ഞപ്പോൾ ദിഗന്തംഭേദിക്കുന്ന ഹർഷാരവമാണ് ഹാളിൽ മുഴങ്ങിയത് .

ഇടുക്കി , പടംമുഖ൦ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനെ യു.കെ.കെ.സി.എ ആദരിച്ചു രണ്ടരലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിനു കൈമാറി .യു.കെ.കെ.സി.എ സെക്രട്ടറി സിറിൽ പനങ്കാല യോഗത്തിനു സ്വാഗതം ആശംസിച്ചു . സമ്മേളനന്തരം നടന്ന വിവിധ കലാപരിപാടികൾ ഉന്നതമായ കലാമൂല്യങ്ങൾ ഉയർത്തുന്നവയായിരുന്നു യു.കെ.കെ.സി.എ യുടെ 51 യൂണിറ്റുകളിൽ നിന്നായി ഒഴുക്കിയെത്തിയ അബാലവൃത്തം ജനങ്ങൾ അതിമനോഹരമായ വസ്ത്ര ധാരണത്തിലും വിവിധങ്ങളായ കാല സൃഷ്ട്ടികൾ ഒരുക്കികൊണ്ടും നടത്തിയ റാലി കണ്ടുനിന്ന എല്ലാവരുടെയും കണ്ണഞ്ചിപ്പിച്ചു .കുടിയേറ്റ ചരിത്രത്തിന്റെ സ്മരണകൾ അയവിറക്കികൊണ്ടു നിർമിച്ച കലാസൃഷ്ട്ടികളും ക്നായി തോമയുടെ രൂപവും കൃസ്തുവിന്റെ പീഡാനുഭവറും കൂറ്റൻ പായ്കപ്പലും റാലിക്കു കൊഴുപ്പേകി മുൻവർഷങ്ങളിൽ കണ്ടിരുന്നതുപോലെ അഭിവന്ദ്യരുടെ ഒരു തിരക്കും സമ്മേളനവേദിയിൽ കാണാനില്ലായിരുന്നു ..പ്രതിസന്ധി ഘട്ടത്തിൽ ധീരമായ യു.കെ.കെ.സി.എ യെ നയിച്ച ബിജു ജോർജ് മാങ്കൂട്ടത്തിൽ സമ്മേളത്തിൽ ശ്രദേയമായ സാന്നിധ്യമായിരുന്നു . ഇത്രവലിയ ഒരു ജനക്കൂട്ടത്തിനു ഭക്ഷണം ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു കാരണം അവരുടെ പ്രതീക്ഷക്കും അതീതമായിരുന്നു ജനപ്രവാഹം എന്ന് പറയേണ്ടിയിരിക്കുന്നു.

ലിവർപൂളിൽ നിന്നും ഒരു വലിയ ജനസമൂഹമാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയത് ലിവർപൂൾ അവതരിപ്പിച്ച റാലിയിൽ മലയാളികളുടെ തനിമയാർന്ന എല്ലാ സാംസ്‌കാരിക പൈതൃകങ്ങളും ഒരുക്കിയിരുന്നു .

കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും നേരിൽ കണക്കുന്നതിനും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി സമ്മേളനഹാളും പരിസരവും മാറി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക മലയാളി കൂട്ടായ്‌മ്മയായ സർഗ്ഗം സ്റ്റീവനേജ് കായിക രംഗത്തും ചുവടുവെക്കുന്നു. കാൽപന്തുകളിയുടെ മുഴുവൻ ചാതുര്യവും മാസ്മരികതയും വിരിയുന്ന 7s ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കികൊണ്ടാണ് സർഗ്ഗം സ്റ്റീവനേജ് കായികരംഗത്തേക്കു കടന്നു വരുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനാറു മലയാളി ടീമുകൾക്ക് അവസരം നൽകുന്ന പ്രഥമ സർഗ്ഗം 7s ഫുട്ബോൾ ഫുടബോൾ മാമാങ്കത്തിൽ ഫുട്‍ബോൾ കളിയുടെ ഈറ്റില്ലമായ യു കെ യിൽ കാല്പന്തുകൊണ്ട് മാന്ത്രികജാലം കാണിക്കുന്ന പടക്കുതിരകളെ അണിനിരത്തി യു കെ യുടെ നാനാ ഭാഗങ്ങളിൽ വിജയക്കൊടി പാറിച്ച മലയാളി ടീമുകൾ അണിനിരക്കുമ്പോൾ, അവർക്ക് ഫുൾ സ്റ്റോപ്പിടുന്ന പ്രതിരോധ നിരകളുടെ വൻ താര നിരയും, ഗോൾവലയത്തിലേക്കു ഏതു നിമിഷവും വെടി ഉതിർക്കുവാൻ കഴിയുന്ന കളിക്കാരെയും അണി നിരത്തി കിരീടം ചൂടാനൊരുങ്ങി എത്തുന്ന ടീമുകൾ മറുവശത്തും അണിനിരക്കുമ്പോൾ മത്സര വേദിയെ പ്രകമ്പനം കൊള്ളിച്ചു ആവേശ ഭരിതമാക്കും.

ഒന്നാം സമ്മാനം 1111 പൗണ്ടും,രണ്ടാം സമ്മാനം 555 പൗണ്ടും വിജയികൾക്ക് നൽകുമ്പോൾ മൂന്നാം സമ്മാനമായി ട്രോഫിയും സമ്മാനിക്കുന്ന വാശിയേറിയ ടൂർണമെന്റിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ 250 പൗണ്ട് നൽകി ടീം രെജിസ്റ്റർ ചെയ്യുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.

നൂറു കണക്കിന് കായിക പ്രേമികളും,കാൽപന്തുകളിയുടെ ജ്വരം പിടിച്ച കാണികളും തിങ്ങി നിറയുന്ന
ഹാർട്ട്ഫോർഡ്ഷയറിൽ മികച്ച ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ ഒരുക്കുന്ന സർഗ്ഗം 7s ഫുട്‍ബോൾ മാമാങ്കത്തിൽ സ്പോൺസേർസാകാൻ ആഗ്രഹിക്കുന്നവരും, മത്സരത്തിൽ മാറ്റുരക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

ലൈജോൺ കാവുങ്കൽ: 07883226679
ജിന്റോ മാവറ: 07741972600
ജോയി ഇരിമ്പൻ: 07809877980

പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്ന കോതമംഗലം …. യാക്കോബായ സുറിയാനി സഭയുടെ പുണ്യ പുരുഷൻ പരിശുദ്ധ മാർ ബസേലിയോസ് ബാവാ കബറടങ്ങിയ കോതമംഗലം… പരശുരാമൻ കേരളത്തിൽ ഏറ്റവും അവസാനം സ്ഥാപിച്ച തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന കോതമംഗലം…..എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന കോതമംഗലം …. ഭൂതങ്ങൾ ചിറകെട്ടിയ ഭൂതത്താൻകെട്ടു സ്ഥിതി ചെയ്യുന്ന കോതമംഗലം… ലാലേട്ടൻ പുലി മുരുകനായി നിറഞ്ഞാടിയ പൂയകുട്ടി വനപ്രദേശം സ്ഥിതിചെയ്യുന്ന കോതമംഗലം…

സുഗന്ധവ്യഞ്ജനങ്ങളുടെയും മലയോര ഉൽപന്നങ്ങളുടെയും വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമായിരുന്ന പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഹൈറേഞ്ചിന്റെ പ്രവേശന കവാടവുമായ കോതമംഗലം ….

എൽദോസ്, ബേസിൽ നാമധാരികളുടെ സ്വന്തം കോതമംഗലം… കേരള സ്കൂൾ കായിക മേളകളിൽ ഒട്ടനവധി ചരിത്ര മുഘുർത്തങ്ങൾ എഴുതി ചേർത്ത സ്പോർട്സ് ചാമ്പ്യന്മാരുടെ സെന്റ് ജോർജ്, മാർ ബേസിൽ, മാതിരപിള്ളി സ്കൂളുകളുടെ കോതമംഗലം. ഒരു പക്ഷെ, ലോകത്തിൽ ഒരു ചെറിയ പ്രദേശത്ത് ഏറ്റവും അധികം ഫർണിച്ചർ കടകളുള്ള നെല്ലികുഴി സ്ഥിതിചെയ്യുന്ന കോതമംഗലം..

ഇന്ത്യയിലെ ആദ്യ സാക്ഷരതാ പഞ്ചായത്തായ പോത്താനിക്കാട് സ്ഥിതി ചെയ്യുന്ന കോതമംഗലം.. കേരളത്തിലെ ആദ്യകാലത്തെ ആറു എൻജിനീയർ കോളേജുകളിൽ ഒന്നായ മാർ അത്തനേഷ്യസ് എൻജിനിയറിങ്ങ് കോളേജ് സ്ഥിതി ചെയ്യുന്ന കോതമംഗലം..

തട്ടേക്കാട് പക്ഷി സങ്കേതം, എറണാകുളത്തിന് കറന്റ് നൽകുന്ന ഇടമലയാർ ഡാം, എറണാകുളത്തിന് കുടി വെള്ളം കൊടുക്കുന്ന ഭൂതാത്താൻ കെട്ട് ഡാം, കേരളത്തിലെ ഏറ്റവും ഉയരമുള്ള തുക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപ്പാലം … ഇടുക്കിയുടെ മലമടക്കുകളിൽ നിന്നു കുത്തിയൊലിച്ചെത്തുന്ന പെരിയാർ സ്വച്ഛതയിൽ അലിയുന്നയിടം, അങ്ങനെ ചരിത്രപരവും ആത്മീയവും സാസ്കാരികവും കായികവും വിദ്യഭ്യാസപരവും സുന്ദരവുമായ അനവധി സവിശേഷതകൾ നിറഞ്ഞ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കവളങ്ങാട്, കീരംപാറ, വടാട്ടുപാറ, കുട്ടമ്പുഴ, ഇടമലക്കുടി പഞ്ചയത്തുകൾ ചേർന്ന കോതമംഗലം എന്ന ദേശം… ആ ദേശത്തു നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവർ ജൂലൈ മാസം എട്ടാം തീയതി ബർമ്മിങ്ങാമിൽ ഒത്തു ചേരുന്നു… പരസ്പരം അറിയാത്തവർക്ക് തമ്മിൽ തമ്മിൽ അറിയുവാനും… പരസ്പരം അറിയുന്നവർക്ക് ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കാനും ഒരു സ്നേഹ കൂട്ടായ്മ… ഒരോ കോതമഗലംകാർക്കും സ്വാഗതം.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു മിൽക്കി ബാറു പോലും വലിയൊരു സമ്മാനമാണെന്നും , പഠിക്കാനായി ബുക്ക് കെട്ടുകൾ കൂടെ കൊണ്ടുപോകേണ്ട കാര്യമില്ല എന്നുമൊക്കെ പഠിപ്പിച്ചത് ഈ ഇംഗ്ലീഷുകാരാണ് …
ഇതൊക്കെ തന്നെയാണ് യുകെയിലേക്ക് കുടിയേറി പാർത്ത കാലത്തു കഷ്ടപ്പാടും ദുരിതവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇവിടെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ച പലകാരണങ്ങളിൽ ചിലത് .

പിന്നെ സമ്പന്നത , ജോലിയുടെ വേതന കനം , ഇരിക്കുന്ന കസേരയുടെ ചക്രത്തിന്റെ എണ്ണം , സമൂഹത്തിലുള്ള സ്ഥാനം , മനുഷ്യരുടെ നിറങ്ങൾ , ഇവയൊക്കെ നോക്കി ആളുകളെ വേർതിരിക്കാതെ ജീവിക്കാൻ പഠിപ്പിച്ചു തന്ന ഇംഗ്ലീഷുകാരോട് എന്തോ മനസുനിറയെ സ്നേഹമായിരുന്നു അല്ല ആണ് . അതിന്നും അങ്ങനെതന്നെയാണ് .

ഇന്നും ലണ്ടൻ സിറ്റിയിലേക്കിറങ്ങിയാൽ ആരാണ് കേമൻ ആരാണ് പിച്ച എന്ന് മനസിലാക്കിയെടുക്കാൻ പാടാണ് . അത് വസ്ത്രത്തിലും , നടപ്പിലും , എടുപ്പിലും എല്ലാം അങ്ങനെതന്നെ . ഒറ്റനോട്ടത്തിൽ കണ്ടാൽ എല്ലാവരും തുല്യർ .

ഇവിടുത്തെ വീടുകളുടെ കാര്യവും അങ്ങനൊക്കെത്തന്നെയാണ് … പുറമെനിന്ന് നിന്ന് നോക്കിയാൽ ആരാണ് കോടീശ്വരൻ ആരാണ് പിച്ചക്കാരൻ എന്നൊക്കെ മനസിലാക്കിയെടുക്കാൻ നല്ല പാടാണ് . കാരണം സമ്പന്നതയെല്ലാം ഉള്ളിലാണ് . വീടിനുള്ളിൽ നിങ്ങൾക്ക് സിനിമാ കൊട്ടക കെട്ടാം , സ്വർണം കൊണ്ട് തുലാഭാരം നടത്താം,മഴപെയ്യിക്കാം , മഞ്ഞു പറപ്പിച്ചു കളിക്കാം …അങ്ങനെ അങ്ങനെ വീടിനുള്ളിൽ നിങ്ങൾക്ക് എന്ത് കുത്സിത കോപ്രായവും കാട്ടിക്കൂട്ടാം . പക്ഷെ വീടിന് പുറമെ….എന്ത് ചെയ്യണമെങ്കിലും അതിന് കൗൺസിലിൽ നിന്ന് പെർമിഷൻ വേണം .

കാരണം അയൽക്കാരന്റെ സമ്പന്നതക്കൊപ്പം പിടിച്ചു നിൽക്കാൻ ജോലി ചെയ്തു തളരേണ്ടതല്ല മനുഷ്യ ജീവിതമെന്നും അതിനു മാത്രം സമയം ജീവിക്കാനായി നമുക്കില്ലായെന്നും അവർക്കറിയാം .സമ്പന്നതയുടെ നിഗളിപ്പ് അത് നിങ്ങളിൽ ഒതുങ്ങട്ടെയെന്ന് അവർ പറയാതെ പറയുന്നു ….

എങ്കിലും കോമ്പറ്റീഷൻ ഒരു ഐറ്റമായി തന്നെ കൊണ്ടുനടക്കുന്ന മലയാളിക്ക് അതില്ലെങ്കിൽ ഒരു സമാധാനമില്ല . ഇവിടെ സാധിക്കാൻ പറ്റാത്ത ആഗ്രഹം അവൻ നാട്ടിൽ വീട് പണിതു വീടിൻ പുറം അലങ്കരിച്ചു മറ്റുള്ളവരെ കാണിച്ചു സമാധാനം നേടും .

ഇവിടുത്തെ ടാക്സിന്റെ കട്ടിങ് തന്നെ പല സ്കേലിൽ ഒതുക്കിയിരിക്കുന്നതും നമുക്ക് ജീവിക്കാൻ കൂടുതൽ സമയം തരുവാനായിട്ടാണ് . എത്ര കുറച്ചു ജോലിചെയ്യുന്നുവോ , എത്ര കുറച്ചു ശമ്പളം കിട്ടുന്നുവോ അത്രയും നല്ലത് കാരണം അവർക്ക് ടാക്‌സ് കൂടുതൽ അടച്ചു മുടിയേണ്ട .ശമ്പളം കൂടുന്നതിനനുസരിച്ചു അടയ് ക്കേണ്ട ടാക്സ് 40 ശതമാനവും അതിന് മേലിലുമാകുന്നു . ഇതും ഒരു പരുധിവരെ കോമ്പറ്റീഷൻ സ്പിരിറ്റ് കുറയ്ക്കാൻ സഹായിക്കും . പക്ഷെ ഇതും നമുക്ക് പറ്റില്ല കാരണം നമ്മൾ നാട്ടിൽ പണിതിട്ട, ആരും താമസിക്കാനില്ലാത്ത വീടിന്റെ ലോൺ അടയ് ക്കേണ്ടെ ? ഇവിടെ മേടിച്ച ഒന്നിലധികം വീടുകളുടെ മോർട്ട്ഗേജടക്കേണ്ടേ ? കാറുകളുടെ ടാക്സ് അടക്കേണ്ടെ ? അപ്പോൾ നമ്മൾ പിന്നെയും പിന്നെയും കൂര കൂരാ പണിയെടുത്തു മുടിയും . ജീവിക്കാൻ മറന്നു പോകുന്നു ….

ജോലീം കൂലീം ഇല്ലാതെ നിന്റെ അയൽക്കാരന്റെ അത്രേം ഉയരാൻ പറ്റണില്ലേ ? അതിനും ഇവിടെ പോംവഴിയുണ്ട് , ചാരിറ്റി ഷോപ്പിൽ പോയി വളരെ വിലക്കുറവിൽ ഫർണീച്ചേഴ്സ് , തുണി , മണി എല്ലാം മേടിച്ചു ഒരു പരുധിവരെ സമാധാനം നേടാം …ഒരു മനുഷ്യന് വീട്ടിലേക്ക് ബേസിക്കായി ആവശ്യമുള്ള പല സാധാനങ്ങളും വളരെ വിലകുറവിൽ ചിലപ്പോൾ ഫ്രീ ആയും ചാരിറ്റി ഷോപ്പുകളിൽ കിട്ടും.

ഇന്നിതെല്ലാം മാറ്റിമറിക്കാൻ മത്സര സ്വഭാവം മാത്രം അറിയാവുന്ന നമ്മളുടെ ആളുകൾ ആഞ്ഞു ആഞ്ഞു ശ്രമിക്കുന്നു …. അവരുടെ കൂടെ പുതിയ കുറെപ്പേരും കൂടെ കൂടി ആഞ്ഞ്‌ ആഞ്ഞ്‌ പയറ്റുന്നു ….ഇതെല്ലം കണ്ടു ഇംഗ്ലീഷുകാർ എവിടോ ഓടിയൊളിക്കുന്നു ….

ഈയിടെ ഒരു ഇംഗ്ലീഷുകാരി എന്നോട് ചോദിച്ചു ജോസ്‌ന നിങ്ങെളെന്തിനാണ് നിങ്ങളുടെ കുട്ടികളെ ഇത്രയധികം പണം മുടക്കി ട്യൂഷന് വിടുന്നത്. കുട്ടികൾ മടുക്കില്ലേ ? . ഞാൻ പറഞ്ഞു “ഇത് ഞങ്ങൾ പരമ്പരാഗതമായി തുടർന്ന് വരുന്ന ഒരു കലാരൂപമാണ് നിർത്താനിച്ചിരി പാടാണ് ” .

തന്റെ കുട്ടി ഗ്രാമർ സ്‌കൂളിൽ പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതമല്ല എന്റെ ജീവിതം തീർന്നുവെന്നു കരുതുന്ന മലയാളി ….
എന്റെ മക്കൾ ഡോക്ടർ ആയില്ലെങ്കിൽ ജീവിതം തന്നെ തീർന്നുവെന്ന് കരുതുന്ന മലയാളി ….

ഓരോ ഇലയും വ്യത്യസ്തമായതുപോലെ , മക്കളെല്ലാം ഒരേപോലല്ല, പലർക്കും പല കഴിവുകളാണ് , പഠിക്കാൻ കഴിവുള്ളവരെ അവർപോലും അറിയാതെ ക്ലാസുകളിൽ ഗ്രേഡിംഗ് കൊടുത്തു അവരുടെ കഴിവുകളെ നാച്വറലായി ഉയർത്തിക്കൊണ്ടു വരുന്നു . ഹൈസ്കൂളാകുമ്പോഴേക്കും അവർപോലുമറിയാതെ അവരിൽ വളർന്ന അവരുടെ പഠനമികവ് മനസിലാക്കാൻ 11+ എക്സാം ഇടുന്നു . ജയിക്കുന്നവരെ അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ ഗ്രാമർ സ്‌കൂളുകളിലേയ്ക്ക് ആക്കുന്നു .

ഗ്രാമർ സ്‌കൂളുകളിൽ പോകാൻ പറ്റാത്ത കുട്ടികൾ പിറകിൽ ആണെന്നോ മറ്റുള്ളവർ മുന്നിൽ ആണെന്നോ അല്ല അതിനർഥമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി അവരിലെ കഴിവുകളെ കണ്ടെത്തി അതിനെ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു . തുളസിയുടെ ഗുണമല്ല കറ്റാർ വാഴയുടേത് ….രണ്ടും രണ്ടുതരത്തിൽ ഗുണമേന്മയുള്ളത് തന്നെയാണ് എന്ന് പറഞ്ഞു മനസിലാക്കി പരസ്പരം റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കുന്നു …….

ഡോക്ടറാകാൻ വേണ്ടി മാത്രം മക്കളെ വളർത്തുന്ന ചില മാതാപിതാക്കൾ ….. അവർക്ക് മക്കളുടെ താല്പര്യം ഒരു പ്രശ്നമല്ല …
പക്ഷെ സത്യമാണ് ചിലർക്ക് ഡോക്ടറാകാൻ വളരെ ഇഷ്ടമുള്ളവരുണ്ട് , അത് പണം പ്രതീക്ഷിച്ചല്ല മറിച്ചു മനുഷ്യ സിസ്റ്റത്തെ കുറിച്ചറിയാൻ താല്പര്യമുള്ളവർ , പണം എന്ന ചിന്ത മാറ്റിവച്ചു സേവനം ചെയ്യാൻ താല്പര്യമുള്ളവർ . അങ്ങനെ ഡോക്ടറാകുന്നവർ തെറ്റില്ല . പക്ഷെ ചിലർ ഒരു കൊള്ള ലാഭം അല്ലെങ്കിൽ പണം വാരിക്കൂട്ടുക എന്നുള്ള ഉദ്ദേശത്തിൽ ഡോക്ടറാകുമ്പോൾ It is
quite disturbing that someone’s
sickness is a lucrative business for us..

അസുഖം ഒരു ലാഭകരമായ ബിസിനസ്സാണെന്ന് കരുതി ഡോക്ടറാകുന്നവർ ഡോക്ടർ അല്ല മറിച്ചു ബിസിനസുകാരാണ് .
കാരണം ഒരു നല്ല ഡോക്ടർ എല്ലാവരെയും ആരോഗ്യമുള്ളതായി കാണാൻ ആഗ്രഹിക്കുന്നു ….മറിച്ചു ഉന്തിമരംകേറ്റി ഡോക്ടർ ആകുന്നവർ രോഗികളെ പ്രതീക്ഷിച്ചു ജീവിക്കുന്നു . അത് മനുഷ്യകുലത്തിന് അത്ര നല്ലതല്ല …

ഇനി വേറൊരു കൂട്ടം ആളുകളാണ് പണം പോയി പവർ വരട്ടെയെന്ന് കരുതുന്നവർ :
ഇവിടെ സ്‌കൂളുകളിൽ സമ്മർ ക്യാമ്പ് നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം പണം വാരിക്കൂട്ടുക എന്നതല്ല . മറിച്ച് അവർക്കിതൊരു ഉത്സവമാണ്. വിരളമായി മാത്രം സൂര്യനുദിക്കുന്ന ചില നല്ല നാളുകളിൽ വീട്ടിലെ ടെൻഷനിൽനിന്നും പഠനത്തിൽ നിന്നുമെല്ലാം മാറ്റിനിർത്തി ,കുട്ടികളെയും കൂട്ടുകാരെയും മാതാപിതാക്കളെയും സങ്കടിപ്പിച്ചു ഒരു ഫൺ അറ്റ് മോസ്ഫിയർ സ്‌കൂളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം . അവിടെ ഭക്ഷണം കൊണ്ടുവരുന്നു , ഡാൻസ് കളിക്കുന്നു , ഐസ്ക്രീം വിൽക്കുന്നു , ബലൂണുകൾ പറപ്പിക്കുന്നു .അതിലൂടെയെല്ലാം ഉരിതിരിഞ്ഞു വരുന്ന/ വന്നെങ്കിൽ ആ തുക സ്‌കൂളിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു .

പക്ഷെ പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കേട്ട് വളർന്ന നമുക്കവിടേയും ഇരിക്കപ്പൊറുതി കിട്ടുന്നില്ല . അതിനായി മലയാളി മലയാളികളോട് ഓടിനടന്ന് കാശു പിരിക്കുന്നു , മലയാളികൾ ഒരാൾക്ക് മേലെ ഒരാൾ എന്ന കണക്കിൽ പണമെറിയുന്നു . ഓടിനടന്ന് പിരിച്ച കാശുമായി ചെല്ലുമ്പോൾ സ്‌കൂളുകൾ അധികാരികൾ അത് തിരസ്കരിച്ചോടിക്കുന്നു ….എന്തൊരു നാണക്കേടാണ് നമ്മൾ നമുക്ക് തന്നെ ഉണ്ടാക്കി വെക്കുന്നത് ?….

അതിനാൽ നമ്മളോടാണ് ….ഞങ്ങളാണ് നിങ്ങളിലും കേമന്മാർ എന്ന് കാണിക്കാൻ നമ്മുടെ കുട്ടികളെ കൂടെ കരുവാക്കരുത് …..
അവരെങ്കിലും മനുഷ്യരായി ഇവിടെ ജീവിക്കട്ടെ ….

ഇനി അതും പറ്റുന്നില്ലെങ്കിൽ
സമ്പന്നതയും സ്ഥാനവും ഒന്നും ആഗ്രഹിക്കാതെ ജീവിക്കാനായി മാത്രം ഈ നാട് തിരഞ്ഞെടുത്ത ചിലർ ഉണ്ട് അവരുടെ സ്വപനങ്ങൾ നിങ്ങൾ തല്ലികെടുത്തരുത് …..

 

പ്രണയ പകയിൽ ഇന്ത്യൻ വംശജയായ നേഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്‌ജ്യോത് പൊലീസ് പിടിയിലായത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.

പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി അറിയിച്ചു.

ലണ്ടനില്‍ ഈ മാസം എട്ടിന് ഇന്ത്യ വിരുദ്ധ റാലിയുമായി ഖാലിസ്താന്‍. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലിക്ക് ആഹാനം ചെയ്തിരിക്കുന്നത്. ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ പോസ്റ്ററും ഖാലിസ്താന്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് പ്രതിഷേധ റാലിക്കുള്ള പ്രചാരണം നടത്തുന്നത്.

നിരവധി അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്. ഓരോ അക്കൗണ്ടിനും പത്തില്‍ താഴെ ഫോളോവേഴ്‌സുമുണ്ട്. 2023 ജൂണിലാണ് ഈ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അക്കൗണ്ടുകള്‍ വഴി പോസ്റ്റര്‍ പ്രചാരണം തുടങ്ങിയത്. ”ഖാലിസ്താന്‍, ‘കില്‍ ഇന്ത്യ’ റാലീസ് 8 ജൂലായ് ടു ചലഞ്ച് ഇന്ത്യന്‍ ഹാന്‍ഡ് ഇന്‍ അസ്സാസിനേഷണ്‍ ഓഫ് നിജ്ജാര്‍’ എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ടാഗ് ചെയ്തിട്ടുണ്ട്.

ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു ജൂലായ് എട്ടിന് മുന്നില്‍ 12.30ന് ‘ഖാലിസ്താന്‍ ്രഫീഡം റാലി’ ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയുടെയും ബിര്‍മിംഗ്ഹാമിലെ കോണ്‍സല്‍ ജനറല്‍ ഡോ.ശശാങ്ക്് വിക്രമിന്റെ ചിത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാന്‍കൂവറില്‍ ഖാലിസ്താന്‍ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയാളികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ലണ്ടനിലെ ‘ഇന്ത്യന്‍ എംബസി’ കോണ്‍സുല്‍ ജനറല്‍ എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം.

ഖാലിസ്താന്‍ നേതാവും ഭീകരനുമായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചും പഞ്ചാബിന് വിമോചനം ആവശ്യപ്പെട്ടും യു.എസ്., യുകെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളിലെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.എസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ജനറല്‍ കൗണ്‍സില്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.

ലണ്ടന് പുറമേ കാനഡ, യു.എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചിത്രങ്ങളുമായും പ്രതിഷേധ പോസ്റ്ററുകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യ ചൊവ്വാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മാക്കെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീവച്ച സംഭവമുണ്ടായത്. നയതന്ത്ര പ്രതിനിധികളെ അപായപ്പെടുത്താനുള്ള നീക്കമാണ് ഖാലിസ്താന്‍ അനുകൂലികള്‍ നടത്തുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഹ്രസ്വ സന്ദർശനത്തിന് യുകെയിൽ എത്തിയ എറണാകുളം പാർലമെന്റ് അംഗവും യുവ കോൺഗ്രസ്‌ നേതാവുമായ ഹൈബി ഈഡൻ എംപിക്ക്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) നോർത്താംറ്റണിലും മാഞ്ചസ്റ്ററിലും ഗംഭീര സ്വീകരണമൊരുക്കി. IOC (UK) കേരള ചാപ്റ്റർ പ്രവർത്തകർ മഞ്ചസ്റ്ററിലും യൂത്ത് വിംഗ് പ്രവർത്തകർ നോർത്താംപ്റ്റണിലുമായണ് സ്വീകരണചടങ്ങുകൾ സംഘടുപ്പിച്ചത്.

വിദ്യാർത്ഥികളുമായി സംവേധിക്കാൻക്കാൻ സാധിക്കുന്നത് അത്യധികം സന്തോഷസകരമാണന്നും യുകെയിലെ തന്റെ ഹ്രസ്വസന്ദർശന വേളയിൽ കേരളത്തിൽ നിന്നുൽപ്പെടെയുള്ള വിദ്യാർത്ഥി സമൂഹവുമായി ഇടപഴകാൻ സാധിച്ച അനുഭവങ്ങളും ഹൈബി ഈഡൻ പങ്കുവെച്ചു.

നോർത്താംറ്റണിലും മാഞ്ചസ്റ്ററിലുമായി നടന്ന ചടങ്ങുകൾക്ക് IOC (UK) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് അഖിൽ ബേസിൽ രാജു, ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി. അനുബന്ധമായി നടന്ന ചർച്ചകളിൽ സോണി ചാക്കോ, ബേബി ലൂക്കോസ്, ആൽവിൻ, ആൽബർട്ട്, നിഖിൽ, പ്രബിൻ ബാഹുല്യൻ, പ്രിറ്റു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ഹൈബി ഈഡനും IOC (UK) പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ, സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ, 2024 ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവ സജീവ ചർച്ച വിഷയങ്ങളായി.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ പിണറായി സർക്കാർ പടച്ചു വിട്ട കള്ളകേസുകളിലും അറസ്റ്റിലുമുള്ള പ്രവാസിസമൂഹത്തിന്റെ പ്രതിഷേധം എംപിയെ IOC പ്രവർത്തകർ അറിയിച്ചു.

2024 ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉൾപ്പെടെയുള്ള സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയും IOC (UK) യുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന കർമ പദ്ധതി ഹൈബി ഈഡൻ എംപിക്ക്‌ ഭാരവാഹികൾ വിശദീകരിച്ചു.

NSU അഖിലേന്ത്യ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന ഹൈബി ഈഡൻ എംപി യുമായിട്ടുള്ള കൂടിക്കാഴ്ച വിദ്യാർത്ഥികളിൽ വലിയ ആവേശമാണ് ഉളവാക്കിയത്. അടുത്ത സെപ്റ്റംബർ മുതൽ IOC (UK) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന ഉറപ്പും നൽകിയാണ് ഹൈബി ഈഡൻ മടങ്ങിയത്.

RECENT POSTS
Copyright © . All rights reserved