കാനഡയിൽ കത്തോലിക്കാസഭ നടത്തിയിരുന്ന സ്കൂളുകളിലെ നൂറുകണക്കിനു കുട്ടികള്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ഒരു സ്കൂളിൽ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുട രൂക്ഷവിമര്‍ശനം. കത്തോലിക്കാ സഭാംഗമെന്ന നിലയിൽ നിരാശ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കണ്ടെത്തിയത് 215 മൃതദേഹങ്ങള്‍
കാനഡയിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ഒരു റെസിഡൻഷ്യൽ സ്കൂളിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെ ഇത് രാജ്യത്തിൻ്റെ ചരിത്രത്തിൻ്റെ കറുത്ത അധ്യായമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 1831 മുതൽ 1996 വരെയുള്ള കാലയളവിൽ കാനഡയിൽ ക്രിസ്തീയ സഭയുടെയും സര്‍ക്കാരിൻ്റെയും നേതൃത്വത്തിൽ പ്രവര്‍ത്തിച്ചിരുന്ന റെസിഡൻഷ്യൽ സ്കൂളുകളിൽ നിരവധി കുട്ടികളാണ് പഠിച്ചിരുന്നത്. ഗോത്രവര്‍ഗങ്ങളിൽപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികള്‍ സ്കൂളുകളിൽ താമസിച്ചു പഠിക്കുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ കുട്ടികളിൽ പലരും ബലാത്സംഗവും പട്ടണിയുമായിരുന്നു അനുഭവിച്ചിരുന്നതെന്ന് 2015ൽ അന്വേഷണ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വംശീയ നരഹത്യയാണ് ഈ സ്കൂളുകളിൽ നടന്നിരുന്നതെന്നും റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
കുട്ടികള്‍ നേരിട്ടത് വലിയ അതിക്രമം
രണ്ട് പതിറ്റാണ്ട് മുൻപാണ് കാനഡ രാജ്യത്തെ റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനം പൂര്‍ണമായി അവസാനിപ്പിച്ചത്. ഈ സ്കൂളുകളിൽ മിക്കതിൻ്റെയും സ്ഥാപിത ലക്ഷ്യം ഗോത്രവര്‍ഗവിഭാഗത്തിൽ നിന്നുള്ള കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. എന്നാൽ സ്കൂളുകളിൽ കുട്ടികള്‍ക്കെതിരെ വൻതോതിൽ അതിക്രമങ്ങള്‍ നേരിട്ടിരുന്നുവെന്നും പല കുട്ടികളും മരണപ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ ഗോത്രവര്‍ഗ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കുട്ടികള്‍ സ്കൂളിൽ നിന്ന് ഓടി രക്ഷപെട്ടതാകാമെന്നായിരുന്നു പല കുടുംബങ്ങളും കരുതിയിരുന്നത്. എന്നാൽ ഈ സംഭവങ്ങളിൽ ഗോത്രവര്‍ഗ സംഘടനകളുടെ ആശങ്ക ശരിവെക്കുന്നതായിരുന്നു കൂട്ടമരണത്തിൻ്റെ കണക്കുകള്‍.
സഭ സഹായിക്കുന്നില്ല
അതേസമയം, മരിച്ച കുട്ടികള്‍ ആരെല്ലാമെന്നു കണ്ടെത്താൻ കത്തോലിക്കാ സഭയിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് കേംലൂപ്സ് ടെ സെസിപ്മിക് തലവൻ റോസേൻ കാസിമിൻ പറയുന്നത്. ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന മിഷണറി വിഭാഗമായിരുന്നു ഗോത്രവിഭാഗത്തിൻ്റെ ഭൂമിയിൽ സ്കൂള്‍ നടത്തിയിരുന്നത്. കുട്ടികളെ തിരിച്ചറിയാനായി സഭ ഇതുവരെ യാതൊരു രേഖകളും കൈമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “അവര്‍ മാപ്പു പറയണം. സഭ പരസ്യമായി മാപ്പു പറയണം. ഞങ്ങളോടു മാത്രമല്ല, ലോകത്തോടു മുഴുവൻ മാപ്പു പറയണം.” അദ്ദേഹം പറഞ്ഞു.
സഭ ഉത്തരവാദിത്തം ഏറ്റെടുക്കണം
“ഒരു കത്തോലിക്കനെന്ന നിലയിൽ എനിക്ക് സഭ ഏറെ വര്‍ഷങ്ങളായി സ്വീകരിക്കുന്ന നിലപാടിൽ ഏറെ നിരാശയാണ് തോന്നുന്നത്.” ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോടു പറഞ്ഞു. “സഭ മുന്നോട്ടു വന്നു ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാൻ കത്തോലിക്കാ സഭ തയ്യാറായിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
കോടതി കയറുന്നതിനു മുൻപ് സഹകരിക്കണം
കാനഡയിലെ കത്തോലിക്കാ സഭ എന്തുകൊണ്ടാണ് നിശബ്ദരായിരിക്കുന്നതെന്നാണ് പലരും അതിശയിക്കുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സഭ മുന്നോട്ടു വരണം. “കത്തോലിക്കാ സഭയെ ഞങ്ങള്‍ കോടതി കയറ്റുന്നതിനു മുൻപു തന്നെ അവര്‍ക്ക് സംഭവത്തിൻ്റെ ഗൗരവം മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അവര്‍ സഹകരിക്കേണ്ടതുണ്ട്. എന്തെങ്കിലും ഒളിച്ചു വെക്കേണ്ട കാര്യമല്ല ഇത്.” 2008ൽ കനേഡിയൻ സര്‍ക്കാര്‍ വിവാദമായ റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനത്തിൻ്റെ പേരിൽ മാപ്പു പറഞ്ഞിരുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കാതെ സഭ
ഇതാദ്യമായാണ് കത്തോലിക്കാ സഭയ്ക്കെതിരെ ജസ്റ്റിൻ ട്രൂഡോ നേരിട്ട് വിമര്‍ശനമുന്നയിക്കുന്നത്. സംഭവത്തിൽ സഭയ്ക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും എന്നാൽ കത്തോലിക്കാ സഭയെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമാണ് വാൻകൂവര്‍ ആര്‍ച്ച്ബിഷപ്പിൻ്റെ പ്രസ്സാവന. ഓരോ രൂപതയും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്കാണ് ഉത്തരവാദിത്തമെന്നും മെത്രാൻ പറഞ്ഞു. റെസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിൽ ആഗോള കത്തോലിക്കാസഭയ്ക്കോ കനേഡിയൻ മെത്രാൻ സമിതിയ്ക്കോ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നൽ കുട്ടികളുടെ കൂട്ടമരണത്തിൽ അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ വത്തിക്കാനോടും കാനഡയോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം വന്ന വ്യത്യാസങ്ങളെ കുക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.
സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയര്‍ന്നു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒറ്റയ്ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്ലര്‍ മുതലാണ്. പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല.
ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്നം,’ സിദ്ദിഖ് പറഞ്ഞു.
ചങ്‌സ് എന്ന ഒമർ ലുലുവിന്റെ രണ്ടാമത്തെ സിനിമയിൽ ഒമർ ലുലു പരിചയപ്പെടുത്തിയ താരമാണ് രമ്യ പണിക്കർ.അതോടൊപ്പം കേരളത്തിൽ ഇന്ന് തരംഗം തീർത്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മത്സരാത്ഥി കൂടിആണ് താരം
വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രം അഭിനയിച്ച് ആ രംഗങ്ങളിലെല്ലാം നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് ലഭിച്ച താരം കൂടിയാണ് രമ്യ പണിക്കർ.ജോളി മിസ് എന്ന കഥാപാത്രത്തിന്റെ പേര് പോലും പ്രേക്ഷകർ മറന്നു കാണില്ല.ചങ്‌സ് കൂടാതെ ഹാപ്പി ഹോളിഡേ,ഹാദിയ,ടിയാൻ എന്നീ സിനിമകളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞു.
ആരാധകരുമായി സോഷ്യൽ മീഡിയയിൽ നിരന്തരം സംവദിക്കാറുള്ള താരത്തിനു സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ്.വിഡിയോസിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്ന താരത്തിന്റെ പുതിയ വീഡിയോ ഇന്ന് സോഷ്യൽ മീഡിയ ട്രെൻഡിങ് ആണ്.ഒരു ഫോട്ടോഷൂട്ട് വിഡിയോയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തിനെ നമുക്ക് കാണുവാൻ സാധിക്കുക.സൈബർ ലോകത്ത് വൈറൽ ആയ വീഡിയോ നിരവധി പേരാണ് കണ്ടിട്ടുള്ളത്.
വായ്പ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി. വായ്പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത സ്വത്തുക്കൾ വിൽകാനാണ് പ്രിവൻഷൻ ഒാഫ് മണി ലോൻഡറിങ് ആക്ട് (പി.എം.എൽ.എ) കോടതി അനുമതി നൽകിയത്. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിങ് ഡയറക്ടർ മല്ലികാർജുന റാവു വ്യക്തമാക്കി.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാൻ സി.ബി.ഐ, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് അധികൃതരാണ് നീക്കം നടത്തിയത്.
ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലാണ് പാർപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. അന്ന് മുംബൈ ആർതർ റോഡ് ജയിലിന്‍റെ വിഡിയോയാണ് കോടതിയിൽ സി.ബി.ഐ കാണിച്ചത്. ജയിലിലിലെ അതീവ സുരക്ഷയുള്ള രണ്ട് നില കെട്ടിടത്തിലാകും മല്യയെ പാർപ്പിക്കുക.
വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജൂനിയർ ആർടിസ്റ്റ് കോ- ഓർഡിനേറ്റർ അറസ്റ്റിലായി. സിനിമകൾക്ക് ജൂനിയർ താരങ്ങളെ എത്തിച്ച് നൽകുന്ന നൽകുന്ന ജൂനിയർ – ആർടിസ്റ്റ് കോ-ഓർഡിനേറ്റർ ആലത്തൂർ സ്വദേശി പ്രതീഷിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകാൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപയാണ് കോ- ഓർഡിനേറ്റർ വാങ്ങിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മലമ്പുഴയിൽ ചിത്രീകരണം നടന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലേക്ക് ജൂനിയർ താരങ്ങളെ നൽകിയത് പ്രതീഷായിരുന്നു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ, പ്രതീഷ് ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു.
നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി എത്തുമ്പോൾ ആലത്തൂരിലെയും, തൃശൂരിലെയും ലാബിൽ പരിശോധന നടത്തിയെന്നാണ് പ്രതീഷ് പറഞ്ഞിരുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി പ്രൊഡക്ഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുന്നത്. ഇതോടെ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് കൃഷ്ണമൂർത്തി പൊലീസിൽ തുടർന്ന് പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 10 മുതൽ ഏപ്രിൽ നാലുവരെയാണ് മലമ്പുഴയിൽ സിനിമയുടെ ചിത്രീകരണം നടന്നത്. മൂവായിരത്തോളം ജൂനിയർ താരങ്ങളെ കൊണ്ടുവരുന്നതിനാണ് പ്രതീഷ് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. പൊലീസ് പ്രതീഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും, വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് ചൂണ്ടിക്കാണിച്ചതിന് പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെ പ്രതീഷ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ലക്ഷദ്വീപില്‍ വീണ്ടും വിചിത്ര ഉത്തരവുകൾ പുറപ്പെടുവിച്ച് അഡ്മിനിസ്ട്രേറ്റർ. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്നാണ് പുതിയ ചട്ടം. ബോട്ടില്‍ സി.സി.ടി.വി സ്ഥാപിക്കണം. ഇന്നലെയാണ് ഉത്തരവിറങ്ങിയത്.
ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. സുരക്ഷ വർധിപ്പിക്കാനാണ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, മീൻപിടുത്തം മുഖ്യവരുമാനമായ ലക്ഷദ്വീപിലെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നു. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി.
കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ശേഷം നിരവധി ജനദ്രോഹ നടപടികളാണുണ്ടായത്. ബീഫ് നിരോധനമടക്കമുള്ള നിയമങ്ങളാണ് കൊണ്ടുവന്നത്. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്.
ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്ന ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുപ്പത്തിയെട്ടുകാരനായ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍. നല്ല ആരോഗ്യവാനായിരുന്ന ചെറുപ്പക്കാരന്‍. ജോലി ചെയ്യുന്നതിനിടെയാണ് അജീഷ് ക്രൂരമായ അക്രമണത്തിന് ഇരയായത്. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കാന്‍ ഇറങ്ങിതിരിച്ച പൊലീസുകാരനെ കൈയോഴിയാന്‍ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ കഴിയില്ല.
തിങ്കളാഴ്ച്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്ക് ധരിക്കാതെ നിന്ന സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.
ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും അനുവദിച്ചെങ്കിലും ഈ ചെറുപ്പക്കാരനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികില്‍സ സൗജന്യമാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ ചികില്‍സയും പരിശോധനകളും അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ സഹായം വേണം. അജീഷ് പഴയതിലും ഊര്‍ജസ്വലനായി പൊലീസ് സേനയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നല്‍കേണ്ട പിന്തുണ അത്യാവശ്യമാണ്. അജീഷിനെ പോലെ നാടിന് സംരക്ഷണം നല്‍കുന്ന ഒട്ടറെ പൊലീസുകാര്‍ക്ക് ആത്മവിശ്വസം നല്‍കുന്നതാകണം തീരുമാനം.
സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . മലയാളികളായ നഴ്സുമാർ സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവരും. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്
രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൂറിനു മുകളിലാണ് പെട്രോൾ വില. എല്ലാക്കാര്യത്തിലും എന്തിനും ഏതിനും പ്രതികരണം നടത്തുന്ന ചില ബോളിവുഡ് താരങ്ങൾക്ക് ഈ വിഷയത്തിൽ പ്രതികരണശേഷി ഇല്ലാതായോ എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് കത്തയയ്ക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച താരങ്ങൾക്ക് ഇപ്പോഴൊന്നും പറയാനില്ലേയെന്നും ജഗ്തപ് ചോദിക്കുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേയ്സ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്. 2023 വരെ വിലക്ക് തുടരുമെന്നാണ് ഫേയ്സ്ബുക്ക് വ്യക്തമാക്കുന്നത്.
ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണെന്നും ഫേയ്സ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു.
സോഷ്യല്‍മീഡിയ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടിയിരുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് ഫേയ്സ്ബുക്ക് ഉപയോഗിക്കാം. 2020ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടിയെന്ന് ട്രംപ് പറഞ്ഞു. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി ഞങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.