Latest News

പ്രിയപാപ്പാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയ ആന പല്ലാട്ട ബ്രഹ്മദത്തന്‍ എത്തിയത് ഇന്ന് നോവ് കാഴ്ചയാവുകയാണ്. മൂന്ന് പതിറ്റാണ്ടായി തന്നെ സ്‌നേഹിച്ചും പരിപാലിച്ചും കൊണ്ടുനടന് ഓമനച്ചേട്ടനാണ് യാത്രാമൊഴി നല്‍കാന്‍ ബ്രഹ്മദനത്തന്‍ എത്തിയത്. ചലമറ്റ മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു.

ഇത് കണ്ട് ഓമനച്ചേട്ടന്‍(74കാരന്‍ ദാമോദരന്‍നായര്‍) മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണു. പത്തുമിനിറ്റോളം നീണ്ടു നാടിനെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ നിമിഷങ്ങള്‍.

അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ദാമോദരന്‍നായരുടെ അന്ത്യം. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ഓമനച്ചേട്ടന്‍ എന്ന ദാമോദര്‍നായര്‍. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടന്‍ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകള്‍ തിരികെ സ്‌നേഹം നല്‍കുന്ന അപൂര്‍വം പാപ്പാന്മാരില്‍ ഒരാളായിരുന്നു ഓമനച്ചേട്ടന്‍.

ബ്രഹ്മദത്തന്‍ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വര്‍ഷമായി പാപ്പാന്‍ ഓമനച്ചേട്ടന്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.

ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടന്‍ മരിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ചേര്‍ന്നാണ് മേലമ്പാറയില്‍നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡ ആണെന്ന് ഗൂഗളില്‍ സെര്‍ച്ച് എന്‍ജിന്‍. ഇതോടെ ഗൂഗളിനെതിരെ വ്യാപക പ്രതിഷേധവുമായി കര്‍ണാടക രംഗത്ത്. സോഷ്യല്‍മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിയമനടപടിയിലേയ്ക്ക് കടന്നു. ഇത്തരമൊരു ഉത്തരം നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതര്‍ക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്‌കാരികമന്ത്രി അരവിന്ദ് ലിംബാവലി പ്രതികരിച്ചു.

ഇതിനു പിന്നാലെ ഗൂഗില്‍ ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. ഉത്തരത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗര്‍ രംഗത്തെത്തിയത്. കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500-ലധികം വര്‍ഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ക്ഷമ ചോദിച്ച് ഗൂഗിളും രംഗത്തെത്തി. തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിള്‍ ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചതറിയാതെ പത്തുവയസുകാരി മകള്‍ കാത്തിരിക്കുകയാണ്. ഒപ്പം കളിക്കാനും കൊഞ്ചാനും. എന്നാല്‍ തന്റെ അച്ഛന്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം പറയാന്‍ മടിച്ച് നെഞ്ചുനീറി കഴിയുകയാണ് അമ്മ ദീപ ജയന്‍. അച്ഛന്‍ ജോലിയുടെ ആവശ്യത്തിന് പോയതാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് മാതൃസഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് 10വയസുകാരി മകളെ.

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജയന്‍ രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് കഴിഞ്ഞ മാസം പത്തിന്. ശരീരം തിരുവനന്തപുരം ശാന്തികവാടത്തില്‍ ദഹിപ്പിച്ചു. ചിതാഭസ്മം മകള്‍ കാണാതെ വീട്ടില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അച്ഛനുണ്ട് എന്ന സുരക്ഷിതത്വബോധം നഷ്ടപ്പെടാതെ അവള്‍ ജീവിക്കട്ടെയെന്നാണ് ദീപ നിറകണ്ണുകളോടെ പറയുന്നത്.

മുന്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ആദ്യം സമൂഹമാധ്യമങ്ങളില്‍ ജയന്റെ മരണ വാര്‍ത്ത പങ്കുവച്ചത്. ജയന്റെ പെട്ടെന്നുള്ള വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ദീപയ്ക്ക്. രോഗം രൂക്ഷമാകുന്നെന്നും മരണം തൊട്ടടുത്തുണ്ടെന്നും തിരിച്ചറിഞ്ഞ് കലക്ടറേറ്റ് മുതല്‍ മുകളിലേക്കുള്ള പല ഉദ്യോഗസ്ഥരോടും വിളിച്ചു കരഞ്ഞിട്ടും ജയന്‍ മകളുടെ സുരക്ഷയെ കരുതി തന്നോടൊരു വാക്കു പോലും പറഞ്ഞില്ലെന്ന് ദീപ പറയുന്നു. അടുത്ത പ്രമോഷനില്‍ ഡയറക്ടര്‍ പദവിയിലെത്തേണ്ട ജയന്റെ മരണത്തില്‍ നിഗൂഢതകള്‍ സംശയിക്കുന്ന അവര്‍ അതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നും ദീപ പറയുന്നു.

കുഴല്‍പ്പണവിവാദങ്ങള്‍ ബിജെപിയെ മുമ്പെങ്ങുമില്ലാത്തവിധം നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

തോല്‍വി, കുഴല്‍പ്പണ വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വംതന്നെ മറുപടി പറയെട്ടയെന്നും ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിമത വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ ആര്‍.എസ്.എസ് നേതൃത്വവും അതൃപ്തിയിലാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയില്‍നിന്ന് ശ്രമമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് ഇ. ശ്രീധരെന്റ പരാജയത്തിലേക്ക് നയിച്ചത് ഇത്തരം ഇടപെടലുകളാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ശ്രീധരന് 60,000 വോട്ട് ലഭിക്കേണ്ടതായിരുന്നെന്നും പാര്‍ട്ടിയിലെ ചിലരുടെ ഇടപെടലാണ് ആ വോട്ട് കുറയാന്‍ കാരണമെന്നുമാണ് ആക്ഷേപം. ഇതെല്ലാം വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഫണ്ട് വിനിയോഗം ഉള്‍പ്പെടെ വിഷയങ്ങളിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നനിലയില്‍ കാര്യങ്ങള്‍ മാറുന്നതിലും അവര്‍ക്ക് ആശങ്കയുണ്ട്.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തോട് അറിയിച്ചതായാണ് വിവരം. കെ. സുരേന്ദ്രന്‍ നേതൃസ്ഥാനം ഒഴിയണമെന്ന നിലപാട് ആര്‍.എസ്.എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിമതര്‍.

അതേസമയം, കെ. സുരേന്ദ്രനുമേല്‍ ആരോപണങ്ങള്‍ കെട്ടിവെക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിര്‍പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

അഴിമതി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് പരിശോധന. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ഉയരുന്ന ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്.

കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് അവതരണം നീണ്ടുനിന്നത് കൃത്യം ഒരു മണിക്കൂർ. മുൻധനമന്ത്രിമാരുടെ ബജറ്റ് അവതരണത്തിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ടാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. നാടകീയതകളോ കവിതാ ശകലങ്ങളോ മഹാരഥന്മാരുടെ ഉദ്ധരണികളോ അല്ലെങ്കിൽ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളോ ഒന്നും തന്നെ കെഎൻ ബാലഗോപാലിന്റെ കന്നി ബജറ്റിലുണ്ടായിരുന്നില്ല.

ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു.

ഈ ബജറ്റ് പ്രസക്തമാകുന്നത് തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചും തയ്യാറാക്കി എന്നതുകൊണ്ടുകൂടിയാണ്. ബജറ്റ് ഊന്നൽ നൽകിയത് കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

മുൻഗാമികളായായ ഡോ. തോമസ് ഐസക്കും അന്തരിച്ച കെഎം മാണിയും ബജറ്റുകളിൽ കവിതാശകലങ്ങളോ ഉദ്ധരണികളോ ഉൾപ്പെടുത്തുന്നത് പതിവായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാലിന് അഭിനന്ദനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയിലും വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന പുത്തന്‍ പദ്ധതികള്‍ക്ക് ഇടം നല്‍കി ബജറ്റ് അവതരിപ്പിച്ചുവെന്ന് അദ്ദേഹം കുറിച്ചു.

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റില്‍ അധികമായി അനുവദിച്ചത് സന്തോഷകരമാണ്. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്നതിനായി കെ എഫ് സി 400 കോടി രൂപ വായ്പ നല്‍കും. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യത്തിനായി 5 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.

കേരളത്തിന്റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകര്‍ഷകമാക്കുന്നതിനുള്ള രണ്ട് സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാര്‍ന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികള്‍ക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍,എം ടി വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ ഇടങ്ങളിലൂടെയാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്. ബേപ്പൂര്‍ , തുഞ്ചന്‍ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, തൃത്താല എന്നീ പ്രദേശങ്ങളെ കോര്‍ത്തിണക്കുന്നതാണ് ലിറ്റററി സര്‍ക്യൂട്ട്.

കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടെന്ന് മന്ത്രി കുറിച്ചു.

ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പോലീസ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘പോലീസ്- പരിസ്ഥിതിയുടെ സംരക്ഷകർ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാവണം ചിത്രരചന നടത്തേണ്ടത്.

18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം. എ3/എ4 അളവുകളില്‍ ഓയില്‍, അക്രിലിക്, പെന്‍സില്‍, ചാര്‍ക്കോള്‍, വാട്ടര്‍കളര്‍ എന്നിവയില്‍ ഒന്ന് ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാം. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചാം തീയതി അര്‍ദ്ധരാത്രിക്ക് മുന്‍പായി കിട്ടുന്ന വിധത്തില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് ചിത്രങ്ങള്‍ അയയ്ക്കേണ്ടത്. കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ പേര് എന്നിവയും ചിത്രത്തിനൊപ്പം അയയ്ക്കണം. 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8,000 രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യും.

മുതിര്‍ന്നവര്‍ക്കായി ഇതേവിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 8,000, 5,000 രൂപ സമ്മാനമായി ലഭിക്കും.

ലോകപരിസ്ഥിതിദിനമായ ശനിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനിലും പരിസരത്തും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.

പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവർത്തനാനുമതി നല്‍കും.

ഫ്ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പിരിച്ച്വല്‍ ഡെസ്‌ക്ക്.
പരിശുദ്ധ കത്തോലിക്കാ സഭ ജൂണ്‍ പതിനൊന്നിന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുകയാണ്. തിരുനാളിനുള്ള ഒരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പത്ത് ദിവസത്തെ തിരുഹൃദയ ധ്യാനം നടത്തപ്പെടുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നേതൃത്വം കൊടുക്കുന്ന തിരുഹൃദയ ധ്യാനം 2021 നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ റവ.സി. ആന്‍മരിയ SH ആണ്. തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗമാണ്.

ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ ആശ്വാസവും സ്‌നേഹവും തരുവാന്‍ തുറന്നു വെച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയം നമ്മുടെ മുമ്പിലുണ്ട്. മത്താ 11 28, 29. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബുദ്ധിമുട്ടുകളും ഭാരങ്ങളും ഉത്ഖണ്ഡകളും വേദനകളും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ എല്ലാ വഴികളേയും ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാം. ഈ സുവിശേഷ വചനത്തെ ആസ്പദമാക്കിയാണ് പത്ത് ദിവസത്തെ ധ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൂംമില്‍ നടക്കുന്ന ധ്യാനം ദിവസവും വൈകുന്നേരം 7.25 ന് കൊന്ത നമസ്‌ക്കാരത്തോടെ ആരംഭിക്കും. തുടര്‍ന് 8 മണി മുതല്‍ വചന ശുശ്രൂഷയും ആരാധനയും നൊവേനയും നടക്കും. 9 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും.

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് സ്‌നേഹവും ആശ്വാസവും സ്വീകരിക്കാന്‍ ഒരുങ്ങാം. എല്ലാ കുടുംബങ്ങളും തിരുഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. തിരുഹൃദയത്തില്‍ അഭയം തേടാം. സാധിക്കുന്നിടത്തോളം ആളുകള്‍ ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് തിരുഹൃദയ തിരുനാളിന്
ആത്മീയമായി ഒരുങ്ങാന്‍ എല്ലാ കത്തോലിക്കാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സി.ആന്‍മരിയ SH അറിയ്ച്ചു.

സൂം മില്‍ നടക്കുന്ന തിരുഹൃദയ ധ്യാനത്തില്‍ പങ്ക് ചേരാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Meeting ID: 912 2544 1279
Pass code: 1947

തിരുവാണിയൂരില്‍ നവജാത ശിശുവിനെ അമ്മ പാറമടയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

നാല്പത് വയസ്സുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസും സ്‌കൂബ ഡൈവിംങ് ടീമും എത്തി പാറമടയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ടുമാസമായി ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. കൃത്യം ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്.

നാല്‍പ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. രക്തശ്രാവം കാരണം യുവതിയുടെ ആരോഗ്യനില മോശമാണ്. ഇവര്‍ നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

കൊവിഡ് പ്രതിരോധത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജനും കൊണ്ടുപോകാന്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ സൗദി അറേബ്യന്‍ തീരത്ത് എത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ‘ഓപ്പറേഷന്‍ സമുദ്ര സേതു’വിന്റെ ഭാഗമായാണ് ഇന്ത്യന്‍ നേവിയുടെ ഐഎന്‍ തര്‍ക്കാഷ് യുദ്ധക്കപ്പല്‍ ബുധനാഴ്ച ദമ്മാം തീരത്ത് എത്തിയത്.

ദമ്മാം തുറമുഖ, കസ്റ്റംസ് അധികൃതരും ഇന്ത്യന്‍ എംബസി പ്രതിനിധികളും ചേര്‍ന്ന് ദമ്മാമില്‍ കപ്പലിനെ സ്വീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി സൗദിയിലെ നിരവധി കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 100ഉം എല്‍ഫിറ്റ് അറേബ്യയുടെ 200ഉം ഷാഒ പേര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ 50ഉം ഓക്സിജന്‍ സിലണ്ടറുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഈ കപ്പല്‍ ശേഖരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോകും.

അതേസമയം, അരാംകോ ദ്രവരൂപത്തിലുള്ള 60 മെട്രിക് ടണ്‍ ഓക്സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സൗദി നേരത്തെ ഇന്ത്യക്ക് നല്‍കിയിരുന്നു. വരും മാസങ്ങളിലും ഇതേ സഹായം സൗദി അരാംകോ തുടരും. സൗദിയില്‍ നിന്ന് ഇതുവരെ 300 മെട്രിക് ടണ്‍ ഓക്സിജനും 6,360 ഓക്സിജന്‍ സിലിണ്ടറുകളും 250 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Copyright © . All rights reserved