ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഭരണം പിടിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുയരാതിരിക്കാനുള്ള ജാഗ്രതയിൽ പാർട്ടി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരത്തിനിറങ്ങുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യം സജീവം. തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് ഗ്രൂപ്പ് പോര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന നേതൃത്വം ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ സാധിച്ചാൽ, മുഖ്യമന്ത്രി പദം സംബന്ധിച്ച് അവകാശവാദം മുറുകുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശമുന്നയിക്കാൻ പൂർണ യോഗ്യരാണെന്നും തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിക്കുന്നയാൾ ആ പദവിയിലെത്തുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. എ– ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകിയാൽ സമവായ സ്ഥാനാർഥിയായി മുഖ്യമന്ത്രി പദം ലഭിക്കുന്നതിന്റെ നേരിയ സാധ്യത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കാണുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ മണ്ഡലങ്ങളിലൊന്നിൽ മുല്ലപ്പള്ളി മത്സരിക്കാനിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കം ഉടലെടുത്താൽ, അതിനു പരിഹാരവഴി കാണാനുള്ള ഹൈക്കമാൻഡ് സംഘത്തിനു രാഹുൽ ഗാന്ധി ആയിരിക്കും നേതൃത്വം നൽകുക. അനാരോഗ്യം അലട്ടുന്ന ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി സംഘടനാകാര്യങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. സംസ്ഥാനത്തേയ്ക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും അനുരഞ്ജന ചർച്ചകളിൽ പങ്കാളികളാകും.
മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞു പോരടിച്ചു. മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറി. പിന്നാലെ, കോൺഗ്രസ് സർക്കാർ നിലംപതിച്ചു.
രാജസ്ഥാനിൽ മുഖ്യമന്ത്രി ഗെലോട്ടിനെതിരെ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തി. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഏതാനും എംഎൽഎമാർക്കൊപ്പം പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയ സച്ചിനെ പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒടുവിൽ പാർട്ടിക്കു വഴങ്ങിയെങ്കിലും ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങൾ സച്ചിന് നഷ്ടമായി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയാക്കിയതിൽ മുതിർന്ന നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്. സിങ് ദേവിന് കടുത്ത അമർഷമുണ്ട്.
നോബി ജെയിംസ്
മീൻ അച്ചാറ് നാടൻ രീതിയിൽ(കൈയിൽ കിട്ടുന്ന മീൻ അത് സാൽമൺ ആയാലും
1 കിലോഗ്രാം സ്രാവ് (shark)
3 1/2 ടീസ് സ്പൂൺ മഞ്ഞൾ പൊടി
6 ടീസ് സ്പൂൺ മുളക് പൊടി
ഉപ്പ് ആവശ്യത്തിന്
വിനാഗിരി ആവശ്യത്തിന്
125 ഗ്രാം ഇഞ്ചി
125 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
50 ഗ്രാം കാന്താരി മുളക് (ഇല്ലെങ്കിൽ പച്ചമുളക് )
കറിവേപ്പില ആവശ്യത്തിന്
2 ടീസ് സ്പൂൺ കടുക്
1 1/2 ടീസ് സ്പൂൺ ഉലുവ
1 1/2 ടീസ് സ്പൂൺ ഉലുവ പൊടി
2 ടീസ് സ്പൂൺ കായം
ആദ്യം മീൻ ചെറുതായി ഞുറുക്കി വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കി 2 ടീസ്പൂൺ മുളക് പൊടിയും 1 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ചു കുറച്ചു സമയം വക്കുക
ബാക്കി ഉള്ള മുളക് പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി ഒരു അരപ്പു പോലെ ആക്കി വക്കുക അത് എന്തിനാണ് എന്നു വീഡിയോയിൽ പറയുന്നുണ്ട്
പിന്നീട് മീൻ നന്നായി വറത്തു എടുക്കുക
അതേ എണ്ണ ആവശ്യത്തിനുള്ളത് എടുത്ത് അതിൽ കടുകിട്ടു പൊട്ടി വരുമ്പോൾ ഉലുവ ഇട്ടു മൂപ്പിക്കുക അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കാന്താരി, കറിവേപ്പില ഇവ വഴറ്റി അതിലേക്കു നമ്മൾ ഉണ്ടാക്കി വച്ചിട്ടുള്ള അരപ്പു ചേർക്കുക. അതിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ വറുത്തു വച്ചിട്ടുള്ള മീൻ മുങ്ങാൻ ആവശ്യത്തിനുള്ള വിനാഗിരി ഒഴിച്ചു തിളപ്പിച്ചതിനു ശേഷം മീൻ ഇടുക വളരേ തീ കുറച്ച് മൂന്നു മിനിറ്റ് കുക്ക് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പു നോക്കി അതിലേക്കു കായവും ഉലുവയും ഇട്ടു ഇളക്കി ഓഫ് ചെയ്യുക.
ഇങ്ങനെ ഏത് മീനും അച്ചാറിടാം ഒപ്പം ചെമ്മീൻ അച്ചാറിൻെറ വീഡിയോ കാണാം
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ചിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിവ് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളിൽ ഒന്നായ മാധ്യമ ശ്രീ പുരസ്‌കാരത്തിന് കേരളത്തിലെ അർഹരായ മാധ്യമ പ്രവർത്തകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ (ചിക്കാഗോ) അധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
എല്ലാ പ്രാവശ്യത്തെയും പോലെ പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണയിക്കുക എന്ന് നാഷണൽ സെക്രട്ടറി സാമുവേൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) അറിയിച്ചു. മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ് ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.
ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക ‘ഇന്റർനാഷണൽ കോൺഫറൻസ് 2021’ നവംബറിൽ ചിക്കാഗോയിലെ എയർപോർട്ടിനടുത്തുള്ള ഹോട്ടൽ സമുച്ചയത്തിൽ നടത്താനാണ് തീരുമാനം. കോൺഫറൻസ് സാധാരണ നടത്താറുള്ള രീതിയിൽ വിപുലമായി തന്നെ നടത്താനുള്ള തയാറെടുപ്പുകളിൽ ആണ് ഇന്ത്യ പ്രസ് ക്ലബ്. അപ്പോഴേക്കും കോവിഡിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്ന് ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും, അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരും, സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ ദേശീയ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്, ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും പങ്കെടുത്തു.
ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ചിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.
സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തിലും സജീവ പങ്കുവഹിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കോണ്‍ഗ്രസംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്നിക്ക് ടാസ്‌ക് ഫോഴ്സ് അംഗമായും പ്രവര്‍ത്തിക്കുന്നു.
നോർത്തമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്‍മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടുതൽ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നതായും, താല്പര്യമുള്ളവർ അതാത് ചാപ്റ്ററുകളിലെ പ്രെസിഡന്റുമാരുമായി ബന്ധപ്പെടാവുന്നതുമാണ്.
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ലേഖകൻ
യുകെ : സത്യത്തിൽ ഇദ്ദേഹത്തെ കൃത്യമായി വേദനിക്കുന്ന കോടീശ്വരന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം. സ്വന്തമായി കോടികള്‍ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസാണ് ഈ അപൂര്‍വ വിധി നേരിടുന്നത്.
2011ല്‍ ഒരു എക്‌സ്‌പ്ലെയ്നര്‍ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്‌കോയിനുകള്‍ നേടുകയുണ്ടായി. ശേഷം അതൊരു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകള്‍ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്. ഇനി ആ പണം നേടണമെങ്കില്‍ ഒരു കടലാസ് കഷണം അദ്ദേഹത്തിന്റെ കയ്യില്‍ മടങ്ങിയെത്തണം. അതിലാണ് അദ്ദേഹത്തിന്റെ അകൗണ്ടിന്റെ പാസ്‌വേർഡ്. പത്തു തവണയാണ് ഈ പാസ്‌വേർഡ് ഉപയോഗിച്ച് അകൗണ്ട് തുറക്കാൻ കഴിയുക. അതില്‍ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കട്ടിലില്‍ കിടന്നു കൊണ്ട് അദ്ദേഹം ഇതേക്കുറിച്ച് ചിന്തിക്കുകയും ഉടനെ മനസ്സില്‍ വരുന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ നിരാശയായിരിക്കും ഫലം.
സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്‌വേർഡുകള്‍ എല്ലാം ശ്രമിച്ച് പരാജയപ്പെട്ടു. ക്രിപ്റ്റോ കറൻസി വാലറ്റും , അകൗണ്ടും ഒക്കെ തുടങ്ങുമ്പോൾ സൂക്ഷിച്ച് വയ്‌ക്കേണ്ട പാസ്‌വേർഡും , സീഡ് ഫ്രേസ്സുകളും , പ്രൈവറ്റ് കീയും സൂക്ഷിച്ച് വയ്കാഞ്ഞതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത് . സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. വര്‍ഷങ്ങളായി ഒരു പാസ്‌വേർഡ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസില്‍ നിന്നുള്ള സംരംഭകന്‍ ബ്രാഡ് യാസര്‍ പറഞ്ഞു.
സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്‌വേർഡ് എടുത്തു നല്‍കാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്‌സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാള്‍ പ്രതിഫലമായി ചോദിക്കുന്നത്.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിര തന്നെ ഇതിനോടകമുണ്ട്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.
കൂടാതെ വിരാട് കോലിയുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്താണ് നടത്തിയതെന്ന് കരുതുന്നില്ലെന്ന് ലാംഗര്‍ പറഞ്ഞു.ഈ സമ്മറില്‍ എത്ര കളിക്കാര്‍ക്ക് പരിക്കേറ്റു എന്നത് നോക്കുക. ശരിയായ സമയത്തല്ല ഐപിഎല്‍ നടന്നത്. പരിക്കുകള്‍ ഓസ്ട്രേലിയയേയും ഇത്യയേയും ബാധിക്കാന്‍ കാരണം ഇതാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടാന്‍ ഐപിഎല്ലിലൂടെ സാധിക്കും. എന്നാല്‍ ഐപിഎല്‍ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ലാംഗര്‍ പറഞ്ഞു.
ഏപ്രില്‍-മെയ് മാസത്തില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്‌റ്റംബര്‍ നവംബര്‍ മാസത്തിലാണ് നടത്തിയത്.ഇതിന് ശേഷം ഇന്ത്യ-ഓസീസ് താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി.ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്ബെ ക്വാറന്റെയ്‌നില്‍ ടീമുകള്‍ക്ക് പ്രവേശിക്കേണ്ടി വന്നു.
ഇത് മാനസികമായി വലിയ തിരിച്ചടിയായി. കൂടാതെ തുടര്‍ച്ചയായി രണ്ട് മാസത്തെ മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയില്ലാതെ മത്സരം കളിച്ചതോടെയാണ് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്.ഓസ്‌ട്രേലിയക്ക് പരിക്ക് അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്.
സിനിമകളിലുടെയും സീരിയലുകളിലൂടെയും പ്രേക്ഷർക്ക് പരിചിതമായ താരമാണ് മുരളി മോഹൻ. മുരളി മോഹൻ മോശം മെസ്സേജുകൾ അയക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.
ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്.യുവതിയോട് വാട്‌സ്ആപ്പിൽ വരാൻ ആവശ്യപ്പെട്ട് നമ്പർ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങൾ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് പങ്കുവച്ചിരിക്കുന്നത്.
ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഡയമൻഡ്‌സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയേക്കാൾ സീരിയൽ മേഖലയിലാണ് താരം ഏറെ തിളങ്ങിയത്.
ലണ്ടൻ: കൊറോണ വൈറസിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ബ്രസീലിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ നിരോധനം നിലവിൽ വന്നതോടെയാണ് ഇത്. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
വിദേശത്തുനിന്ന് എത്തിയേക്കാവുന്ന പുതിയ വൈറസ് വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവർ ക്വാറന്റൈനിൽ കഴിയണം. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയില്ലെങ്കിൽ 10 ദിവസംവരെ ക്വാറന്റൈനിൽ തുടരണം.
യുകെയിലുടനീളം ഈ നിയമങ്ങൾ ബാധകമാക്കുമെന്ന് പറഞ്ഞ ജോൺസൺ, അതിർത്തിയിലും രാജ്യത്തിനകത്തും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
മലയാളത്തിൻ്റെ ഹാസ്യ രാജാവാണ് ജഗതി ശ്രീകുമാർ, താരത്തിൻ്റെ അഭാവം മലയാള സിനിമയിൽ അലയടിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷമാണ് വലിയൊരു ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് താരം ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. പ്രേക്ഷകരുടെ പ്രിയ താരം ആണെങ്കിലും നിരവധി വിമർശങ്ങൾ ജഗതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ചുമൊക്കെ ജഗതി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ജഗതിയുടെ വാക്കുകള്‍ ഇങ്ങനെ, 17 വയസ്സില്‍ കോളജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം, 19-ാം വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താന്‍. തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല താന്‍. അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.
അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്. കൂടെ അഭിനയിച്ച നായികമാരില്‍ താനേറെ കംഫര്‍ട്ട് കല്‍പ്പനയുമായാണ്. മനോധര്‍മ്മത്തിന് അനുസരിച്ച് അവര്‍ നില്‍ക്കും. എന്ത് ചെയ്താലും അതിന് അനുസരിച്ച് തിരിച്ചടിക്കും. അക്കാര്യത്തില്‍ മിടുക്കിയാണ്. ജഗതി കല്‍പ്പന ജോഡിക്കാണ് കൂടുതലും സ്വീകാര്യത. അതിന് പിന്നിലെ കാരണം ഈ മനോധര്‍മ്മമാണ്.
മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി കഴിഞ്ഞ വര്‍ഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളേറ്റതിനെ തുടര്‍ന്ന് നടൻ ചികിത്സ തുടരുമ്പോഴും താരത്തിൻ്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായിരുന്നു.
എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.
കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.
ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.