Latest News

പെൺസുഹൃത്തിനെ നഷ്ടമാകാതിരിക്കാൻ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ സഹോദരന് നാലര വർഷം ജയിൽശിക്ഷ. ഖവാജയുടെ മൂത്ത സഹോദരനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർസലാൻ താരിഖ് ഖവാജ. സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമാർ നിസാമുദ്ദീൻ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് അർസലാൻ പൊലീസിൽ അറിയിച്ചത്.

ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ അർസലാന്റെ സഹപ്രവർത്തകനായിരുന്നു കമർ നിസാമുദ്ദീൻ. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.

ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാലര വർഷത്തെ തടവിൽ ആദ്യ രണ്ട് വർഷം പരോൾ പോലും അർസലാന് ലഭിക്കുകയില്ല. പക്ഷേ ഉത്തരവിന് മുൻകാല പ്രാബല്യം കോടതി അനുവദിച്ചതോടെ അടുത്തവർഷം അർസലാന് പരോൾ ലഭിച്ചേക്കും.

സുരേഷ്ഗോപി ആരാധകർ കാത്തിരുന്ന ആ വലിയ വാർത്ത സത്യമാകുന്നു. ലേലം സിനിമയുടെ രണ്ടാഭാഗം ഉറപ്പായും എത്തുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. രണ്ടാംഭാഗത്തിനും രഞ്ജി പണിക്കർ തന്നെ തിരക്കഥയൊരുക്കുമെന്നാണ് സ്ഥിരീകരണം.
1997ൽ പുറത്തിറങ്ങിയ ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. അന്നും തിരക്കഥ രഞ്ജി പണിക്കർ തന്നെയായിരുന്നു. ലേലം രണ്ടാംഭാഗം രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

 

 

പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ സിവിഷനിൽ നിന്ന് മത്സരിക്കും. ഇരുപത് വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ ഷോൺ യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജനപക്ഷം സ്ഥാനാർഥിയായ ലിസി സെബാസ്റ്റ്യനാണ് വിജയിച്ചത്.

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം കേരളത്തിൽ വലിയ വിവാദമായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവാർഡിന് അർഹമായത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ്​ ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ ഏർപ്പെടുത്തിയ ഈ പുരസ്കാരം. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.

വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.

139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു

https://www.facebook.com/induja.prakash.3/posts/1113205162432593

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.

നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

അലസിപ്പിക്കാൻ വിസമ്മതിച്ച യുവതിയെയും പുരുഷ സുഹൃത്തിനെയും വിവാഹിതനായ കാമുകൻ കാറിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. എലൻ പ്രിസ്സില എന്ന 24 കാരിയും സുഹൃത്തായ 39 കാരൻ എലി കാർലോസ് ഡോസ് സാന്റോസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്രസീലിലെ സാവോപോളയിലാണ് ഞെട്ടിക്കുന്ന സംഭവം.യുവതി നാലുമാസം ഗർഭിണിയായിരുന്നു.

ഇരുവരെയും കാറിൽ കെട്ടിയിട്ടശേഷം പുറത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എലന്റെ അമ്മയുടെ കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് 36 കാരി ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19കാരനും 35കാരനും 38കാരനുമാണ് പിടിയിലായത്. ഇതിൽ 19 കാരൻ കുറ്റംസമ്മതിച്ചെങ്കിലും മറ്റുള്ളവർ നിഷേധിച്ചതായി പൊലീസ് പറയുന്നു. അതിക്രൂരമായ കൊലപാതകമാണിതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട എലൻ, കൊലയാളികളിലൊരാളായ 38കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിൽ ഗർഭം ധരിച്ചുവെന്നുമാണ് വിവരം. കൊലയാളിയുടെ ഭാര്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇവരും ഗർഭിണിയാണ്. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇരുവരും ഒരു മയക്കുമരുന്ന് വ്യാപാരിക്ക് പണം നൽകാനുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംശയത്തിന്റെ പേരിൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹേതര ബന്ധത്തിലുണ്ടായ ഗർഭം അലസിപ്പിക്കാൻ എലൻ തയാറാകാത്തതാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജന്‍ എനുഗ ശ്രീനിവാസലു റെഡ്ഡി എന്ന ഇസ് റെഡ്ഡി (96) അന്തരിച്ചു. കേംബ്രിഡ്ജിലെ മാസാച്യുസെറ്റ്‌സില്‍ നവംബര്‍ 1 ഞായറാഴ്ചയായിരുന്നു അന്ത്യം. മഹാത്മാ ഗാന്ധിയുടെ അനുയായി എന്ന നിലയിലും ശ്രദ്ധേയനാണ് ഇ എസ് റെഡ്ഡി.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയാണ് ഇ എസ് റെഡ്ഡിയുടെ മരണം പ്രഖ്യാപിച്ചത്. ”മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധത” പുലര്‍ത്തിയ വ്യക്തിത്വം എന്നായിരുന്നു ഇ എസ് റെഡ്ഡിയെ സിറില്‍ റമാഫോസ അനുസ്മരിച്ചത്.

വര്‍ണ്ണവിവേചനത്തിനെതിരായ യുഎന്‍ പ്രത്യേക സമിതിയിലും (1963-1965) സെക്രട്ടറിയായിരുന്ന ഇ എസ് റെഡ്ഡി വര്‍ണ്ണവിവേചന വിരുദ്ധ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 1976 മുതല്‍ യുഎന്‍ ട്രസ്റ്റ് ഫണ്ട് ഫോര്‍ സൗത്ത് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയ്ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2000 ത്തില്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദിരിച്ചിട്ടുണ്ട്. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഒ. ആര്‍. ടാംബോയുടെ ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സും ഇ എസ് റെഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.

1924 ജൂലൈ 1 ന് തമിഴ്‌നാട്ടിലെ വിരുത നഗറിന് സമീപം പല്ലപട്ടിയിലാണ് റെഡ്ഡിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും മൈനിങ് കമ്പനി ജീവനക്കാരനുമായ ഇവി നരസ റെഡ്ഡിയുടെ മകനാണ്. ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്ക് എതിരെ മഹാത്മാഗാന്ധിക്ക് ഒപ്പം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1943 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇ എസ് റെഡ്ഡി 1948 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1949 ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം റെഡ്ഡി യുഎന്നില്‍ രാഷ്ട്രീയ കാര്യ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ കാലയളവില്‍ കൗണ്‍സില്‍ ഓണ്‍ ആഫ്രിക്കന്‍ അഫയേഴ്‌സുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൊളോണിയല്‍ വിരുദ്ധതയുടെയും പാന്‍-ആഫ്രിക്കന്‍ വാദത്തിന്റെയും ശബ്ദമായ പോള്‍ റോബെസണ്‍, ഡബ്ല്യുഇഡി ബോയിസ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഞാന്‍ വേണ്ടത്ര ത്യാഗം ചെയ്തിട്ടില്ല എന്ന തോന്നലാണ്, സൗത്ത് ആഫ്രിക്കയുള്‍പ്പെടെയുള്ള കോളനികളിലെ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹം തന്‌റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ പ്രതികരണം. സാഹിത്യകാരി എന്ന നിലയില്‍ ശ്രദ്ധേയയായ നിലുഫര്‍ മസാനോഗ്ലുവാണ് ഭാര്യ. മിന റെഡ്ഡി, ലെയ്ല ടെഗ്മോ റെഡ്ഡി എന്നിവരാണ് മക്കള്‍.

തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പോലെ ഒരാളോടു തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ തോറ്റാലും സമാധാനപരമായ രീതിയില്‍ അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചനകളും ട്രംപ് പങ്കുവെച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തപാല്‍ വോട്ടുകള്‍ക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ഏതുവിധേനയും പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയാണ് ട്രംപ് ഇക്കുറി തിരഞ്ഞെടുപ്പിനിറങ്ങിയത്. നിരവധി കാരണങ്ങള്‍ അതിനു ചൂണ്ടിക്കാണിക്കാമെങ്കിലും തോറ്റാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം. പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റിനു ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കാതെയാകും. അതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും അത് ട്രംപിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഏതു വിധേനയും തോല്‍വിയെ ചെറുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്.

ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തിരുന്നു. ഏതാനും കേസുകള്‍ മാറ്റിവെക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തോടെ സാധാരണ പൗരനെപ്പോലെ ഇവയിലെല്ലാം ട്രംപ് വിചാരണ നേരിടേണ്ടിവരും. അതേസമയം, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാം. അതിനാല്‍ ബൈഡന്‍ അധികാരത്തിലേറിയാലും വളരെ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

2016 തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്തതു മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്. 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളെറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ട്രംപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ഉള്‍പ്പെടെ അഴിക്കുള്ളിലായ റിപ്പോര്‍ട്ടുകളില്‍ ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ കൊണ്ടു മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കിവെക്കാനുള്ള സാമ്പത്തിക കരാറും തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട നികുതി തട്ടിപ്പു വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.

നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിയെ സര്‍വീസില്‍നിന്ന് പുറത്തെത്തിച്ചത് എന്നതാണ് വാസ്തവം. 10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്. കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളെര്‍ ചുമത്തിയത്.

റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി. ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്‌ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവെച്ചൊഴിയുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്. അതിനിടെ, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്‌മെന്റ് നടപടിയോളം എത്തി. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തത്.

1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്‌തെന്ന ഓണ്‍ലൈന്‍ മാഗസിന്‍ കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും, 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവെക്കാന്‍ കോഹെന്‍ പണം നല്‍കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്. 2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന്‍ വഴി അത് തടയുകയായിരുന്നു. 2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്‍കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്‍കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്‌ക്കെടുത്തു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് സമിതി മുമ്പാകെ ഇക്കാര്യം മറച്ചുവെക്കാന്‍ കള്ളക്കഥ മെനഞ്ഞു. സ്‌റ്റോമിയുടെ അപകീര്‍ത്തി കേസ് മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വിദേശ സഹായം എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് കോഹനെതിരെ ചുമത്തിയത്. അപ്പോഴെല്ലാം പ്രസിഡന്റ് പദവിയിലിരുന്ന് കോഹനെ ഒറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. രണ്ടുമാസം മുമ്പ്, സ്റ്റോമിന് 44,100 ഡോളര്‍ ട്രംപ് വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയുടെ പിന്‍ബലത്തോടെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ട്രംപ് തയ്യാറായിരുന്നില്ല.

സ്റ്റോമിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമൊക്കെ കോടതി വിശദീകരണം തേടിയത്. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി. പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്. പിന്നാലെയാണ് ട്രംപിന്റെ എട്ടു വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണിയുടെ ഓഫിസിന് അധികാരം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെ, പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടുമാസം മുമ്പാണ്. അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതും കേസില്‍ ട്രംപിനു തിരിച്ചടിയാകും. പ്രസിഡന്റ് പദവിയിലെത്താന്‍ നടത്തിയ ക്രമക്കേടുകള്‍ മുതല്‍ പദവിയിലിരുന്നുകൊണ്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെയാണ് ട്രംപിനെ വൈറ്റ്ഹൗസിനു വെളിയില്‍ കാത്തിരിക്കുന്നത്.

ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

മിലിന്ദ് സോമന്‍ തന്റെ 55-ാം പിറന്നാള്‍ ദിനത്തിലാണ് ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. മുമ്പും നഗ്‌നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും ‘നമ്പര്‍’ മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം.

കഴിഞ്ഞ ദിവസമാണ് ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

Copyright © . All rights reserved