Latest News

വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോ യില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ​ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം.

വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രം​ഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്‌സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്‌കിയെ ആണെന്ന് മനസ്സിലാകുന്നത്.
കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു.

നല്ല പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച് തോർത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു. വിസ്‌കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയതിരുന്നു. അതേസമയം അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തന്റെ ഒരു ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ നല്ല നിമിഷത്തിനായി നിങ്ങള്‍ കാത്തിരിക്കരുതെന്നും പകരം നിങ്ങള്‍ ആ നിമിഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും നടി കുറിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലസാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്. സാന്‍ഡ്രയ്‌ക്കൊപ്പം ആര്യ, ഫുക്രു, പാഷാണം ഷാജി. ദയ അശ്വതി, സുജോ, അമൃത തുടങ്ങിയവരായിരുന്നു ഒപ്പം ഉണ്ടായിരുന്നത്‌. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.

പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങി തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 33കാരിയെയാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.

എംഎ, ബി എഡ് ബിരുദങ്ങള്‍ നേടിയിട്ടുള്ള അജിത എന്ന യുവതിയെ രണ്ട് ദിവസമായി കാണാതായിരുന്നു. ആരോടും പറയാതെ യുവതി നാടുവിടുകയായിരുന്നു.

തനിക്ക് കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടു വിട്ട് ഇറങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. വിവാഹമോചിതയായ അജിതയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.

വീടുകളില്‍ ട്യൂഷന്‍ എടുത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് അജിത കുടുംബം പുലര്‍ത്തിയിരുന്നത്. പി എസ് സി പരീക്ഷ പലപ്രാവശ്യം എഴുതിയെങ്കിലും റിങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് മനോ വിഷമത്തില്‍ ആയിരുന്നു അജിത.

രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിലെ സൂരജ് ആലനാലും OK മലയാളീസ് എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയിലൂടെ പരിചയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും തോളോട് തോൾ ചേർന്ന് പുറത്തിറക്കിയ
‘OK മലയാളീസ് ഒരു കൂട്ടം മലയാളീസ് ഒരുമിച്ചൊരു പോക്കാണെന്നേ…പലദേശത്താണേലും പലനേരമുണർന്നാലും തനി നാടൻ മലയാളി തന്നാണെന്നേ…’ എന്നു തുടങ്ങുന്ന ഈ ഗാന ശിബരം മലയാള ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, മിഥുൻ രമേഷ്, കലാഭവൻ പ്രജോദ്, ലീന നായര്‍, വിദ്യ പ്രദീപ്, ദീപ തോമസ്, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ഒക്ടോബർ 8 ന് സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ് തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തേയും ഒരുമയേയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഗാനം ‘OK മലയാളീസ്’ യൂട്യൂബിൽ ജന ശ്രദ്ധ നേടി മുന്നേറുന്നു. ഗായകനും സംവിധായകനും നടനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം നിരവധി മലയാളികള്‍ അംഗമായ ഫേസ്ബുക്ക് കൂട്ടായ്മയായ ‘ OK മലയാളീസ്’ ഗ്രൂപ്പ് അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച OKM മ്യൂസിക്ക് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമൈറ്റ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സൂര്യ ദേവ്, മിക്സിംഗ് ശ്രീജിത്ത് എടവന, ഓടക്കുഴല്‍ രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് . നിർമ്മാണം OK മലയാളീസ് മ്യൂസിക് സ് .

“നദികളൊത്തുടലാർന്നൊരു
അലയുണർത്തും കടലാവാൻ
ഒരുമയോടൊത്തു മുന്നേറാൻ
നീയും ഞാനുമൊന്നെന്നോതി
നമുക്കൊരുമിക്കാനൊരിടം ”

ഒരേ മനസ്സോടെ ഒരുകൂട്ടം പേർ ചേർന്ന് വിടർത്തിയ ഒരുമയുടെ ഈ കുടക്കീഴിൽ നമ്മെ കാത്തിരിക്കുന്നത് പലദിക്കിലെങ്കിലും പിറന്ന മണ്ണിൻ മണം നെഞ്ചോടു ചേർത്ത ഒരു കൂട്ടം പിരിയാത്ത സൗഹൃദങ്ങളാണ്.

ഈ ചക്കര മാവിൻ ചുവട്ടിൽ സൊറ പറഞ്ഞു നമുക്കും കൂടാം ഒരു നാലുമണി ചായയും കുടുംബവിശേഷങ്ങളുമായി. കല വിടരും അരങ്ങായി, പുതു തലമുറയുടെ നേർകാഴ്ചകളുമായി, പറയുവാൻ ഏറെയുള്ളവർക്കൊരു നിറഞ്ഞ സദസ്സായി. നിങ്ങളുടെ വിശേഷങ്ങൾ എന്ത് തന്നെ ആയാലും പങ്കു വയ്ക്കാനൊരു നാട്ടു മാവിൻ ചുവട്…. അതാണ് OK മലയാളീസ്… വരൂ നമുക്കീ തണലിൽ ഒരുമിക്കാം ഒരേ മനസ്സായി. OK മലയാളി മ്യൂസിക്കിന്റെ ആദ്യ ആൽബത്തിന് നല്കിയ വമ്പിച്ച സ്വീകാര്യതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി OKM മ്യൂസിക്കിനും , OK മലയാളി ഒരുമിച്ചൊരു പോക്കാണേ എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയ്ക്കും വേണ്ടി സൂരജ് ആലാൽ ഗ്ലാസ്ഗോ നന്ദി അറിയിച്ചു.

ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍.

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ചാപ്മാന്‍ അക്കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കളി നിര്‍ത്തിയശേഷം പരിശീലകനായി. കാള്‍ട്ടന്‍ ചാപ്മാന്റെ മരണം വലിയ നഷ്ടമാണെന്ന് ഐ എം വിജയന്‍ പ്രതികരിച്ചു.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.

എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.

ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.

പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.

ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.

മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന ചോദ്യവും ആധിയും പങ്കുവെയ്ക്കുന്നവര്‍ക്ക് വായടപ്പിച്ച് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല മറുപടി കുറിക്കുന്നത്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു.

മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്… മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്‌സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ.. എന്ത് വേണേലും ചെയ്യട്ടെ. ജസ്ല കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും…
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ… എന്ന്..
എന്ത് കഷ്ടാണ്…
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??
പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്…
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.
മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്‍റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ…
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല…
എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്‍റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്…
മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല്‍ സ്റ്റുഡന്‍റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ…
ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..
മരിച്ച ഞാന്‍ അതറിയുന്നില്ല…
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..
ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..
ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…
ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ…???
കഷ്ടം.
പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..
പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. പോലീസ് ആണ് ഇയാള്‍ അറസ്റ്റിലായ കാര്യം അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നത്. കുടുംബങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.അതേസമയം രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതിനു പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെ തമിഴകത്തെ 3 പ്രമുഖർ ഇന്നു പാർട്ടിയിൽ ചേരുമെന്നാണ് സൂചന.ഖുശ്ബു ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു.2010ൽ ഡിഎംകെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ൽ കോൺഗ്രസിൽ ചേർന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു.

 

ചെന്നൈ: നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്. ഇതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.

അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ് നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചിരുന്നു.

പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്ക‌ു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.

RECENT POSTS
Copyright © . All rights reserved