ഡിപ്ലോമാറ്റിക് കാർഗോയിലെ സ്വർണ്ണക്കടത്ത് കേസിൽ ആദ്യ പ്രതികരണവുമായി ഒളിവിലുള്ള സ്വപ്‌ന സുരേഷ്. കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം മാത്രമാണ് താൻ ഇതിൽ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌ന പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദ്രോഹിക്കാതെ കൃത്യമായി ഈ കേസ് അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും സ്വപ്‌ന പറഞ്ഞു.
മാറിനിൽക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകൾക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. എന്റെ റോൾ എന്താണെന്ന് എല്ലാവരും അറിയണം. കോൺസുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ല. നിങ്ങൾ ഇതിന്റെ സത്യം അന്വേഷിക്കൂ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങൾ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല-സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എന്റെ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഓണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യുഎഇയിൽനിന്ന് വിവിഐപികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ് എന്റെ ജോലി.
വിവിധ ചടങ്ങുകൾക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാർത്ത നിങ്ങൾ കൊടുക്കും. അവരെ നിങ്ങൾ ഇൻവെസ്റ്റിഗേറ്റ് ചെയ്താൽ നിങ്ങൾ തോറ്റു പോകും. ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങൾ ഓരോ കുടുംബത്തിനേയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ സത്യം അന്വേഷിക്കൂ.
ഡിപ്ലോമാറ്റിക് കാർഗോ താമസിച്ചപ്പോൾ ഡിപ്ലോമാറ്റ് വിളിച്ചു.’കാർഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’, അത് മാത്രമാണ് അന്വേഷിച്ചത്.
എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എന്റെ കുടുംബവും ആത്മഹത്യചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഓരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാൻ നിൽക്കാതെ സത്യം അന്വേഷിക്കണം. കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ. ഇങ്ങനെയായാൽ ഒരുപാട് സ്വപ്‌നമാർ നശിച്ചുപോകുമെന്നും അവരുടെ മക്കൾ നശിച്ചുപോകുമെന്നും ഞാൻ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.
കൊൽക്കത്ത∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48–ാം ജന്മദിനത്തിൽ ആരാധകർ കാത്തിരുന്ന ആ ആശംസയെത്തി. വർഷങ്ങൾക്കു മുൻപ് ഗാംഗുലിയുടെ കാമുകിയെന്ന പേരിൽ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമായി ഇടംപിടിച്ചിരുന്ന തെന്നിന്ത്യൻ ചലച്ചിത്രതാരം നഗ്‌മയാണ് ഗാംഗുലിക്ക് ജന്മദിനാശംസകൾ നേർന്ന് ട്വീറ്റ് ചെയ്തത്. ഒറ്റവരി വാചകത്തിലൊതുങ്ങിയ നഗ്‌മയുടെ ആശംസയ്ക്കു പിന്നാലെ ട്രോളുകളുടെ പ്രളയമാണ് ട്വിറ്ററിൽ.
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധങ്ങൾ അത്ര വലിയ വാർത്തയല്ലാത്ത ഇന്ത്യയിൽ, സൗരവ് ഗാംഗുലിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ കേട്ടുപഴകിയ പേരാണ് നഗ്‌മയുടേത്. ഗാംഗുലിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ശരിവയ്ക്കുന്ന വിധത്തിലാണ് നഗ്‌മ പ്രതികരിച്ചിട്ടുള്ളതും. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ നഗ്‌മയുടെ പ്രതികരണം ഇങ്ങനെ:
‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ആരും നിഷേധിച്ചിട്ടില്ല. ഇരുവരുടെയും ജീവിതത്തിൽ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആർക്കും എന്തും പറയാം’ – അന്ന് നഗ്‌മ പറഞ്ഞു. ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്‌മ സൂചിപ്പിച്ചിരുന്നു. ഇരുവരും ബന്ധത്തിലായിരുന്നുവെന്ന് പറയുന്ന സമയത്ത് ഗാംഗുലിയുടെ പ്രകടനം മോശമായ സാഹചര്യത്തിലായിരുന്നു ഇത്.
പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെയാണ് ഗാംഗുലി വിവാഹം ചെയ്തത്. ഇവർക്ക് സന എന്ന മകളുമുണ്ട്. ക്രിസ്ത്യൻ മതവിശ്വാസം സ്വീകരിച്ച നഗ്‌മയാകട്ടെ, ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ വഴിയും തിരഞ്ഞെടുത്തു.
2025-ഓടു കൂടി ഇന്ത്യയില്‍ ഓരോ സ്മാര്‍ട്ട്‌ഫോണിലേയും ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗം പ്രതിമാസം 25 ജിബി ആകും. 2020 ജൂണിലെ എറിക്‌സണിന്റെ മൊബിലറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിമാസ ഉപയോഗം 12 ജിബി ആയിരുന്നു.
2019-ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണിലെ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷന്‍ 620 മില്ല്യണ്‍ ആയിരുന്നു. അതില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ച് 2025 ഓടു കൂടി ഒരു ബില്ല്യണ്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആകും.
4ജിയിലേക്കുള്ള അതിവേഗത്തിലെ മാറ്റം, കുറഞ്ഞ ഡാറ്റാ വില, താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, വീഡിയോ കാണുന്ന സ്വഭാവത്തില്‍ വരുന്ന മാറ്റം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ സബ്‌സ്‌ക്രിപ്ഷന്റെ വളര്‍ച്ചയെ സഹായിക്കുന്നത്.
നിലവിലെ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 2025 ഓടു കൂടി 410 മില്ല്യണ്‍ ആയി ഉയരും. ഇപ്പോള്‍ നാല് ശതമാനം വീടുകളില്‍ ഫിക്‌സഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളാണുള്ളത്. അതിനാല്‍, പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കേണ്ടി വരും.
ഇപ്പോള്‍ എല്‍ടിഇയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഏറ്റവുമധികമുള്ളത്. 2019-ല്‍ ഇത് 49 ശതമാനമായിരുന്നു. 2025-ലും ഈ മേധാവിത്വം തുടരും. അത് 64 ശതമാനമായി ഉയരുകയും ചെയ്യും. 2025 ഓടു കൂടി 820 മില്ല്യണ്‍ എല്‍ടിഇ സബ്‌സ്‌ക്രിപ്ഷനുകള്‍ ഉണ്ടാകും.കൂടാതെ, 2025 ഓടെ 5ജിയുടെ വളര്‍ച്ച 18 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കസ്റ്റംസിനെ ബന്ധപ്പെടുക മാത്രമാണു ചെയ്തതെന്നും സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കു ക്രിമിനല്‍ പശ്ചാത്തലമോ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമോ ഇല്ല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും.
2016 മുതല്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന താന്‍ 2019 സെപ്റ്റംബറില്‍ രാജിവച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശപ്രകാരം ഭരണപരമായ കാര്യങ്ങളില്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സഹായം നല്‍കിയിരുന്നുവെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.
കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമീസ് അല്‍ ഷെമിലിയുടെ പേരില്‍ അയച്ച കാര്‍ഗോ വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ടത്. ഡ്യൂട്ടിയുടെ ഭാഗമായാണിത്.
തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്‌സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. ബാഗേജ് തിരിച്ചയക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തയാറാക്കാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് മൂന്നിന് അപേക്ഷ തയാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. കള്ളക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കാമെന്നും തെളിവു നശിപ്പിക്കാനോ അന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഇ ഫയലിങ് വഴി ബുധനാഴ്ച രാത്രി വൈകിയാണ് സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്‌നയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തിരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണം. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
കേസില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ അറ്റാഷെയെ ചോദ്യം ചെയ്യൂ. യുഎഇയും ശക്തമായ ഇടപെടലാണ് നടത്തുന്നത്.
യുഎഇയും കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
സ്വപ്‌നയ്ക്കു പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
“ഓർമ്മകൾ വേണം, നമ്മുടെ സംസ്കാരവും പൈതൃകവും മറക്കാതിരിക്കാനും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാനും അവയൊക്കെ നശിക്കാതെ സൂക്ഷിക്കയും വേണം” ആരോട് പറയാൻ !
എന്റെ വല്യപ്പന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നല്ലതുപോലെ അറിയാം. കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന പഴയ തറവാടിന്റെ കൊത്തുപണികൾ നിറഞ്ഞ നിരയിൽ വളരെ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിരന്നു നിറഞ്ഞുനിന്നിരുന്നു. കുടുംബത്തിലെ പഴയതലമുറയിലെ അച്ചായന്മാരും അപ്പാപ്പന്മാരും ചുരുക്കം ചില അമ്മച്ചിമാരും പേരമ്മമാരും സിസ്‌തു പാസ്സായതിന്റെ നിറം മങ്ങിക്കൊണ്ടിരുന്ന ചില്ലിട്ട ഫോട്ടോകൾ ആയിരുന്നു അവയിൽ പലതും. പിന്നെ കുറെ കളർപ്പടങ്ങൾ ഉണ്ടായിരുന്നത് , ഈശോ മറിയം ഔസേപ്പും തിരുവത്താഴവും ക്രൂശിൽക്കിടക്കുന്ന യേശുനാഥന്റെ ദയനീയമായ ചിത്രവും, കുടുംബത്തിൽ മരിച്ചുപോയ തിരുമേനിയുടെയും ഒക്കെ പടങ്ങൾ ആയിരുന്നു . എന്നാൽ അവയിൽനിന്നൊക്കെയും വ്യത്യസ്തമായി ഇന്നും ഓർമ്മയിൽ നിൽക്കുന്ന രണ്ട് എണ്ണ ഛായാ ചിത്രങ്ങൾ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു . ഒന്നു, മുൻപ് പറഞ്ഞ വല്യപ്പച്ചന്റെ അപ്പൻ, വലിയ തലേക്കെട്ടും കെട്ടി, പിച്ചളകെട്ടിയ സിംഹമുഖമുള്ള കൈപ്പിടിയിൽ വലതുകൈപ്പത്തിയും അമർത്തിപ്പിടിച്ചു, കസവു നേര്യതും ചാർത്തി, നരച്ച കൊമ്പൻമീശയും വിരാജിച്ചു, ഉണ്ടക്കണ്ണുകൊണ്ട് കൃത്യം എന്നെ നോക്കുന്നതുപോലെയുള്ള ആ പടം. രണ്ടാമത്തേത് , കുടുംബത്തിൽപ്പെട്ട ഒരു അപ്പാപ്പൻ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പേ ബ്രിട്ടീഷ് പൈലറ്റ് ആയിരിക്കുമ്പോൾ മൗണ്ട് ആബുവിൽ വിമാനം തകർന്നതിൽ ഒരു പൊടിപോലും കിട്ടാതെ കടന്നുപോയ അദ്ദേഹം വീരപുരുഷനായി പൈലറ്റിന്റെ യൂണിഫോമിൽ തൊപ്പിയും സ്യൂട്ടിൽ നിറയെ മെഡലുകളുമായി വീടിന്റെ നിരയിൽതൂങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം കുടുംബത്തിന്റെ സ്മാരകങ്ങളായിരുന്നു , ഓർമ്മകൾ ആയിരുന്നു , പൈതൃകത്തിൽ എന്നും അഭിമാനപുരസ്സരം ഓർമ്മയിലിരിക്കുന്ന ചരിത്രത്തിലെ ചില ഏടുകൾ വെളിവാക്കുന്ന താളിയോലകൾപോലെ!
പഴയ കൊത്തുപണികളുള്ള പിത്തളമൊട്ടുകൾ തറച്ച അറയും നിരയും, കോട്ടയം നഗരസഭാധ്യക്ഷൻ ആയിരുന്ന ടി .കെ. ഗോപാലകൃഷ്ണപ്പണിക്കർ തന്റെ “ഇന്ദ്രപ്രസ്ഥം” ഹോട്ടൽസമുച്ചയത്തിന്റെ ലോബിയും റിസപ്ക്ഷൻകൗണ്ടറും അലങ്കരിക്കാൻ പിൽക്കാലത്തു പൊളിച്ചുകൊണ്ടുപോയപ്പോൾ, അന്നത്തെ ഫോട്ടോകളിൽ പലതും വീടിന്റെ ഏതോ മൂലയിലും തട്ടിൻ പുറത്തും ചേക്കേറിയെന്നത് മറ്റൊരു ദയനീയ ചരിത്രമായതും മറച്ചുവെക്കുന്നില്ല. വല്യപ്പന്റെയോ എന്റെയോ പടം ഭിത്തിയിൽ കാണുന്നില്ലെങ്കിലും, ഇന്നത്തെ തലമുറ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാൻ മിടുക്കരായതിന്റെ പിന്നിൽ അതിജീവനത്തിന്റെ പുത്തൻ ചരിത്രങ്ങൾ മാത്രമേയുള്ളു.
പക്ഷെ മഹത്തായ രാഷ്ട്രങ്ങൾക്ക് ഇന്നിന്റെ സംഭവവികാസങ്ങൾ, ഇന്നലെയുടെ ചരിത്രങ്ങളിൽ കെട്ടിപ്പൊക്കിയ വിജയകഥകൾ മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്നത്, ഗവേഷകന്റെ ചരിത്രപുസ്തകത്തിലും, മ്യൂസിയത്തിലും മാത്രമല്ല, പൂർവ പിതാക്കന്മാർ പടുത്തുയർത്തിയ സ്‌മാരകങ്ങളിലും അന്നത്തെ അവരുടെ പൂർണ്ണകായ പ്രതിമകളിലും കൂടെയാണ്. ഇൻഡ്യാക്കാർക്കു വടിയും പിടിച്ചു അർദ്ധനഗ്നനായി നിൽക്കുന്ന അവരുടെ രാഷ്ട്രപിതാവിന്റെ പ്രതിമ എന്നും ആദരവിന്റെ, സ്വാതന്ത്ര്യ ലബ്‌ധിയുടെ ബഹുമാനസൂചകമാണ്. അതേപോലെ തന്നെ നമ്മുടെ രാജ്യം പടുത്തുയർത്താൻ സഹായിച്ച ചരിത്രപുരുഷന്മാരുടെ പ്രതിമകളും നമ്മുടെ മനസ്സിലെ സ്മാരകശിലകളായും, സാംസ്കാരിക പൈതൃകങ്ങളായി പരിരക്ഷിച്ചുകൊണ്ടുമിരിക്കുന്നത്, നമ്മുടെ ചരിത്രം ലോകത്തിനു തുറന്നുകാട്ടുന്ന സത്യങ്ങൾ മാത്രമാണ് .ഇക്കാര്യത്തിൽ ഇൻഡ്യാ മഹാരാജ്യം വളരെ വിശാലമനസ്കർ തന്നെയാണ്. പക്ഷെ ആരെങ്കിലും മഹാത്മാഗാന്ധിജിയുടെ പ്രതിമ തകർത്താൽ, ജാതിമതഭേദമെന്യേ ഒരു ഇൻഡ്യാക്കാരനും അത് സഹിക്കാനാവില്ല, പ്രതികരിക്കാനും മടിക്കില്ല. പാവപ്പെട്ട ഇൻഡ്യാക്കാരന്റെ പാവപ്പെട്ട സംസ്കാരമായിട്ടു ആരും അതിനെ തള്ളിക്കളയേണ്ടതില്ല.
പ്രത്യുതാ, സമ്പന്നമായ അമേരിക്കയിൽ അടുത്തകാലത്ത് നടമാടിക്കൊണ്ടിരുന്നത് എത്രയോ അപലപനീയമായിരുന്നു. ഇവിടെ ഇന്ത്യയിലെപ്പോലെ നിരവധി പാർട്ടികളോ, വിഭാഗീയതകളോ ഉണ്ടായിരുന്നില്ല. കറമ്പനും വെളുമ്പനും പിന്നെക്കുറേ ബ്രൗൺ നിറക്കാരും, സ്വാതന്ത്ര്യം വേണ്ടതിലധികം ആസ്വദിച്ചു ജീവിച്ചു വരികയായിരുന്നു. പല കേസുകളിലും പ്രതിയായും ജയിൽവാസം പലപ്പോഴും അനുഭവിച്ചിട്ടുള്ള ഫ്ലോയിഡ് എന്ന കറുമ്പനെ , വെളുമ്പനായ ഒരു പോലീസുകാരൻ പിടിച്ചു കയ്യാമം വെച്ചതിന്റെ പിന്നാലെ ബലപ്രയോഗം നടത്തി, കഴുത്തിൽ കാൽമുട്ട് കുത്തി ശാസം മുട്ടിച്ചു കൊന്നുവെന്നത് തികച്ചും ദയനീയം തന്നെ. അതിന് പോലീസുകാരന് കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ വംശീയതയും വർണ്ണവിവേചനവും വെറുപ്പും ആളിക്കത്തിച്ചുകൊണ്ടു സംഘടിതമായി നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കിയതിന്റെ പിന്നിൽ, ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നു സ്പഷ്ടമാണ്. സാംസ്‌കാരത്തിന്റെയും അമേരിക്കയുടെയും ചരിത്രം നൂറ്റാണ്ടുകളായി വിളിച്ചോതുന്ന പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തല്ലിത്തകർത്തുകളഞ്ഞു .
ചരിത്രത്തിലുടനീളം ഇതുപോലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനു തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ബോൾഷെവിക് വിപ്ലവത്തിൽ , മില്യൺകണക്കിനാളുകൾ പിടഞ്ഞു മരിച്ചു. വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തിന്റെ സാസ്കാരികപൈതൃകത്തിന്റെ കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ കൊട്ടാരങ്ങളും, പള്ളികളും, കലാശേഖരങ്ങളും, പ്രമാണങ്ങളും നശിപ്പിച്ചെന്നു മാത്രമല്ല , റഷ്യയുടെ സർവാധികാരിയായിരുന്ന സാർ അലക്‌സാണ്ടർ മൂന്നാമന്റെ വെങ്കലപ്രതിമയും തരിപ്പണമാക്കി .ചൈനയിലെ 1966ലുണ്ടായ സാംസ്കാരിക വിപ്ലവത്തിനും സമാനമായ നശീകരണ പ്രവണത നടമാടി. 20 മില്യണിലധികം ജനങ്ങൾ കൊല്ലപ്പെട്ടു. പുരാതന സ്മാരകങ്ങൾ , കലാരൂപങ്ങൾ എന്നിവക്കുപുറമെ , ഷാങ്‌ഡോങിലെ 2000വർഷത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന കൺഫ്യൂഷ്യസ് ടെമ്പിൾ വരെ തകർത്തുകളഞ്ഞത്, ചൈനീസ് ജനത എന്നും വേദനയോടെ മാത്രമേ സ്മരിക്കയുള്ളു. ഇറാക്കിലെ സദ്ധാം ഹുസ്സൈന്റെ കിരാതവാഴ്ചയുടെ അവസാനം, അദ്ദേഹത്തെ വധിച്ചതോടൊപ്പം, ആ ചരിത്രം മറന്നുകളയാനായി സദ്ധാമിന്റെ പ്രതിമകൾ വലിച്ചു താഴെയിട്ടു ജനങ്ങൾ തൊഴിക്കുന്നതു മാത്രമേ, ഈ വിഷയത്തിന് ഉപോത്ബലകമായി ഓർമ്മയിലുള്ളു.
പക്ഷേ അമേരിക്കകാരന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും ധരിച്ചുകൊണ്ട് സ്വന്തം ജീവൻ പരിരക്ഷിക്കാൻ ഓരോ വ്യക്തിയും പാടുപെടുമ്പോൾ, വംശീയവെറിയും ഛിദ്രവാസനകളും പെട്ടെന്ന് തലപൊക്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടോ? അതോ സ്ഥാപിത താല്പര്യങ്ങൾ ഉള്ള സംഘടനകൾ വെറുതെ വികാര വിക്ഷോഭങ്ങൾക്കു തിരി കൊളുത്തി വിട്ടതാണോ ? അമേരിക്കയുടെ സാംസ്കാരിക പൈതൃകങ്ങളെപ്പറ്റി വേണ്ട അവബോധമില്ലാത്ത വിദ്യാർത്ഥികളെയും യുവാക്കളെയും, ഈ രാജ്യം ഒരു വിധത്തിലും സഹായിക്കില്ലെന്ന തെറ്റിദ്ധാരണ വളർത്തിയത് എങ്ങനെയാണ് ?
കറുത്ത വർഗ്ഗക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വെളുമ്പരാണ്, ചില ക്രിസ്തീയ മൂരാച്ചി വിഭാഗങ്ങളാണ് തുടങ്ങിയ ചിന്താഗതികൾ അവരിൽ കുത്തിവെയ്ക്കപ്പെട്ടത് എങ്ങനെയാണ് ? കൊളമ്പസ് അമേരിക്കയിൽ വന്നതെങ്ങനെയാണെന്നോ, ആരുമായിട്ടാണ് അദ്ദേഹം ചർച്ചകൾ നടത്തിയതെന്നോ , ഇന്ന് വിപ്ലവം അഴിച്ചുവിട്ട പലർക്കും അറിയില്ലായിരിക്കാം.
കൊളംബസ് അമേരിക്കയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വന്നതുകൊണ്ടാണല്ലോ ഇന്ന് കാണുന്ന വെളുമ്പനും കറമ്പനും ബ്രൗണനും അമിതമായ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്, കൊളംബസ്സിന്റെ പ്രതിമ തല്ലിത്തകർക്കാൻ മുമ്പോട്ട് വന്നത് !. 1984 ൽ പ്രസിഡന്റ് ആയിരുന്ന റീഗൻ ബാൾട്ടിമോറിൽ അനാച്ഛാദനം ചെയ്ത, അമേരിക്കയുടെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന കൊളംബസ്സിന്റെ പൂർണ്ണകായ പ്രതിമ പറിച്ചുമാറ്റി ഇന്നർ ഹാർബറിൽ കൊണ്ടുപോയി മറിച്ചിട്ടപ്പോൾ മറിചകറുത്തവന്റെ ജീവനെല്ലാം വിലപ്പെട്ടതായോ ? കറുത്തവന്റെ മാത്രമല്ല, എല്ലാവരുടെ ജീവനും തുല്യ വിലയും മഹത്വവുമുള്ളതാണെന്ന വിവേക ചിന്തയ്ക്കു മുൻതൂക്കം കൊടുക്കാൻ നമ്മൾ എന്തെ മറന്നുപോയി?
168 വർഷങ്ങൾക്കുമുമ്പേ അടിമത്വം അവസ്സാനിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിളംബര പ്രസംഗം നടത്തിയ ഫ്രഡറിക് ഡഗ്‌ളാസ്സ് എന്ന മഹാത്മാന്റെ പ്രതിമ റോചെസ്റ്ററിലെ പാർക്കിൽ നിന്നും ജൂലൈ അഞ്ചാം തീയതി, പറിച്ചുമാറ്റി അടുത്തുള്ള നദിയിൽ മുക്കിയപ്പോൾ , അമേരിക്കയിലെ വംശീയ വെറി അവസാനിച്ചോ ?
യുവാക്കൾ തൊഴിലില്ലാതിരിക്കയും കടക്കെണിയിൽ മുങ്ങി നട്ടം തിരിയുകയും ചെയ്യുമ്പോൾ, വെറുപ്പും വിവരക്കേടും അവരുടെ ബുദ്ധിയെ തകിടം മറിക്കുവാൻ വെറുതെ ഒരു ഫ്ലോയ്ഡ് തരംഗം മതിയെന്ന് അമേരിക്ക ലജ്ജയോടെ അനുഭവിച്ചറിഞ്ഞപ്പോൾ , ലോകമാസകലം ആശ്ചര്യത്തോടെ ആ ഭ്രാന്തൻ വിപ്ലവത്തെ പുച്ഛത്തോടെ വീക്ഷിച്ചിരിക്കാം , എന്നല്ലാതെ ഇപ്പോൾ എന്ത് ചിന്തിക്കാൻ !!
വംശീയതയും വർഗീയതയും തൊലിക്കറുപ്പും കൊണ്ട് കറപിടിച്ചു മങ്ങിയ ചില്ലുകൊട്ടാരങ്ങൾ തച്ചുടക്കണം. ന്യായവും നീതിയും സമാധാനവും യാതൊരു പക്ഷപാതവുമില്ലാതെ നിലനിർത്തേണ്ടത് അതാത് രാജ്യത്തെ ഗവെർന്മെന്റിന്റെ പരമപ്രധാനമായ ചുമതലയാണ്. അതിന് സാധിച്ചില്ലെങ്കിൽ, ഇതുപോലെയുള്ള നശീകരണ പ്രവണതയുമായി ഏതെങ്കിലും ഒരു വിഭാഗം ഇറങ്ങിത്തിരിച്ചാൽ, ഈ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും നിലനിർത്താൻ നന്നേ പാടുപെടേണ്ടിവരും.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ ഭാരവാഹികളും, അമേരിക്കയിലും കാനഡയിലുമുള്ള എട്ടു ചാപ്റ്ററുകളുടെ നവസാരഥികളും, പ്രശസ്ത രാഷ്ട്രീയ മാധ്യമ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജൂൺ 28 നു നടന്ന പ്രഥമ സൂം വീഡിയോ കോൺഫറൻസിലൂടെ ഭരണസാരഥ്യം ഏറ്റെടുക്കുകയുണ്ടായി. പുതിയ ദിശകളിലേക്കും ഉയർന്ന മാനങ്ങളിലേക്ക് ഈ സംഘടനയെ ഉയർത്തുവാൻ കഴിവുള്ള അവരുടെ നേതൃത്വം വലിയ ഊർജ്ജമാണ് സംഘടനയ്ക്ക് നൽകുന്നത്. സ്ഥാപക നേതാവും സ്ഥാപക ചെയർമാനുമായ ജിൻസ്മോൻ സക്കറിയ പുതുതായി ചുമതലയേറ്റ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക്, സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബോർഡ് ചെയർമാൻ ഡോ. ജോസഫ് ചാലിൽ കൂടാതെ മാത്തുക്കുട്ടി ഈശോ, മിനി നായർ, തമ്പാനൂർ മോഹൻ എന്നിവർ പുതുതായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഉത്തരവാദിത്വമേറ്റെടുത്തു.. ഡോ. ചാലിലീനെ അതിഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് സ്ഥാപക പ്രസിഡണ്ട് ആയ അജയഘോഷ് ആയിരുന്നു.
ഡോ. ചാലിൽ ചെയർമാനായി സ്ഥാനമേറ്റു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞ .“നിങ്ങളെന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നെ കൂടുതൽ വിനയാതീതൻ ആക്കുന്നു. എൻറെ കഴിവിലും ഉപരിയായി എൻറെ കടമകൾ നിർവ്വഹിക്കുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.” കൂടാതെ “ലോകം ഇന്ന് വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് ഇന്ന് ജേർണലിസ്റ്റുകളുടെ ജീവിതവും മീഡിയ പ്രവർത്തനവും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്. ഏകദേശം 146 മാധ്യമപ്രവർത്തകർ ഇതിനോടകം കോവിഡ് ബാധിച്ച് 31 രാജ്യങ്ങളിൽ മരണത്തെ പുൽകി കഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയുടെ മുന്നിൽ നിന്ന് പടനയിക്കുന്ന ഡോക്ടമാരെയും നഴ്‌സ് മാരെപ്പോലെയും തന്നെ, സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വെമ്പൽ കൊള്ളുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും ഈ വിഷയത്തിലുള്ള റിപ്പോർട്ടിംഗ് ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മറ്റു മുൻനിര പോരാളികളെ പോലെ തന്നെ മാധ്യമപ്രവർത്തകരും ഈ യുദ്ധത്തിൽ നായകരാകുന്നത്. അതോടൊപ്പം തന്നെ ഈ മഹാമാരിയിൽ മരണപ്പെട്ട എല്ലാ മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. ചാലിൽ യൂണിവേഴ്സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും പല ശാസ്ത്ര സാങ്കേതിക ലേഖനങ്ങളുടെ ഉപജ്ഞാതാവും, അവ പല രാജ്യാന്തര മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ആകുന്നു. അദ്ദേഹം യുഎസ് നേവി മെഡിക്കൽ കോറിന്റെ ഒരു വെറ്ററനും ഒരു സർട്ടിഫൈഡ് ഹെൽത്ത് കെയർ മാനേജ്മെൻറ് വിദഗ്ധനും കൂടിയാണ്. അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവിന്റെ പല അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടർ ചാലിലിന്റെ പേരിൽ അമേരിക്കയിൽ, ക്ലിനിക്കൽ ട്രയൽ മാനേജ്മെന്റിലും സിസ്റ്റിക് ഫൈബ്രോയ്ഡ്, ഫുഡ് അലർജി, മൾട്ടിപ്പിൾ മൈലോമ എന്നിവയിൽ പല കണ്ടുപിടുത്തങ്ങൾക്കും പേറ്റൻറ് അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.
അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ അദ്ദേഹത്തിൻറെ അധ്യക്ഷപ്രസംഗത്തിൽ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും,
ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും കൂടാതെ ഈ പ്രസ്സ് ക്ലബ്ബിന്റെപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കും, മൂന്ന് അമേരിക്കൻ ഇന്ത്യക്കാരെ, ഐഏപിസിയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. പ്രശസ്ത പ്രോത്സാഹകപുസ്ത രചയിതാവും, വാഗ്മിയുമായ ബോബ് മിഗ് ലാനിക്ക്, ലിറ്ററേച്ചർ എക്സലൻസ് അവാർഡ്, ഐഏപിസി വൈസ് ചെയർമാൻ ഡോ.. മാത്യു ജോയ്സ് നൽകുകയുണ്ടായി. മികച്ച യുവസംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ്, ക്യുഫാർമാ എം ഡിയും ഫാർമസ്യൂട്ടിക്കൽ വിദഗ്ധനുമായ ബാദൽ ഷായ്ക്ക് ഐഏപിസി ജനറൽ സെക്രട്ടറി ബിജു ചാക്കോ നൽകി, സാങ്കേതികമികവിനുള്ള ടെക്നോളജി എക്സലൻസ് അവാർഡ്, റെസ്ക്യു പൈലറ്റും റോബോട്ടിക് വിദഗ്ധനുമായ രവീന്ദർ പാൽ സിങ്, ഐഏപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആനി കോശിയിൽനിന്നും ഏറ്റുവാങ്ങി.
ബോർഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ വീഡിയോ കോൺഫറൻസിന്റെ ആരംഭം കുറിച്ചുകൊണ്ട് എല്ലാ വിശിഷ്ടാതിഥികളെയും ഐഏപിസി മെമ്പർമാരെയും സൂം വീഡിയോ കോൺഫറൻസിലേക്കു സ്വാഗതം ചെയ്തു.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയായ, എംസി ആനി കോശി അസാധാരണ പാടവത്തോടെ വീഡിയോ കോൺഫറൻസിംഗ് ക്രമീകരിച്ച് അവതരിപ്പിച്ചു ഐഏപിസി ഡയറക്ടർ തോമസ് മാത്യു അനിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സംസാരിച്ചു.
പുതുതായി ചാർജെടുത്ത എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സനെയും ഡയറക്ടർ കോര്സൺ വറുഗീസ് പരിചയപ്പെടുത്തുകയും , ചെയർമാനായ ഡോക്ടർ ജോസഫ് ചാലിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. പുതുതായി ചാർജെടുത്ത നാഷണൽ എക്സിക്യൂട്ടീവ്കൾ ഡോ. എസ്. എസ്. ലാൽ, ആനി കോശി, സി.ജി. ഡാനിയേൽ, ജെയിംസ് കുരീക്കാട്ടിൽ, പ്രകാശ് ജോസഫ്, സുനിൽ മഞ്ഞനിക്കര, ബിജു ചാക്കോ, ആൻഡ്രൂ ജേക്കബ്, രാജ് ഡിങ്ങറ, ആനി ചന്ദ്രൻ, നീതു തോമസ്, ഇന്നസെൻറ് ഉലഹന്നാൻ, ബിജു പകലോമറ്റം, ഓ.കെ.ത്യാഗരാജൻ. ഷിബി റോയ് എന്നിവരാണ് .
ഐഏപിസിയുടെ ട്രഷറർ ആയ റെജി ഫിലിപ്പ് ഡോ. എസ്. എസ് ലാലിനെ അധ്യക്ഷപ്രസംഗത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പത്രപ്രവർത്തകരും മീഡിയകളും സമൂഹത്തിനുവേണ്ടി സത്യം പുറത്തു കൊണ്ടുവരുവാനും അതു സമൂഹത്തിലേക്ക് എത്തിക്കുവാനും ഉള്ള പ്രവർത്തനം തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണെന്നും, പലപ്പോഴും തങ്ങളുടെ ജീവനെ പോലും ത്യജിക്കേണ്ടി വന്ന അനേകം പത്ര പ്രവർത്തകരെ നമുക്ക് ആദരണീയരായി സ്മരിക്കേണ്ടതുണ്ടെന്നും ഓർപ്പിച്ചു.
ഡോ. ലാൽ ആരോഗ്യപരിപാലനരംഗത്ത് ലോകപ്രശസ്തനും പല ടിവി മാധ്യമങ്ങളിൽ ഒരു ഗസ്റ്റ് സ്പീക്കറും കഴിവുതെളിയിച്ച ഒരു എഴുത്തുകാരനുമാണ്. ഡോ. ലാൽ, 2013 ൽ അമേരിക്കൻ ഇൻറർ നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻന്റെ പകർച്ചവ്യാധി തടയുന്ന ഡിപ്പാർട്ട്മെൻറ് തലവനായി ചുമതലയേൽക്കുകയും വാഷിംഗ്ടൺ ഡി സി യിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പല രാജ്യങ്ങളിൽ സന്ദർശിക്കുകയും പല പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു 1993 ൽ ഏഷ്യാനെറ്റിൽ പൾസ് എന്നുപറയുന്ന ഒരു ആരോഗ്യസംബന്ധമായ ടിവി പ്രോഗ്രാം തുടങ്ങുകയും ഏകദേശം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിടുകയും ചെയ്തു. അദ്ദേഹം ധാരാളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരം “ടിറ്റോണി” കഴിഞ്ഞവർഷം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. അടുത്തകാലത്ത്
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു..
ടൊറന്റോ, ഡാലസ്, ഫിലാഡൽഫിയ എന്നിവിടങ്ങളിലുള്ള ചാപ്‌റ്റർ ഭാരവാഹികളെ ഡയറക്ടർ പ്രവീൺ ചോപ്ര പരിചയപ്പെടുത്തുകയും തുടർന്ന് കമലേഷ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാൻകൂവറിൽ നിന്നുള്ള പുതിയ ഭാരവാഹികളെ തമ്പാനൂർ മോഹൻ പരിചയപ്പെടുത്തുകയും നയാഗ്ര ഫാൾസിൽ ഉള്ളവരെ ആഷ്‌ലി ജോസഫ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൻ, ആൽബർട്ട എന്നിവിടങ്ങളിൽ ഉള്ളവരെ ഡയറക്ടർ മിനി നായർ പരിചയപ്പെടുത്തുകയും തുടർന്ന് ഡോ. ലാൽ എല്ലാവർക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകയും ചെയ്തു. ബൈജു പകലോമറ്റം(ടൊറന്റോ), ആസാദ് ജയൻ (നയാഗ്രാ) മില്ലി ഫിലിപ്പ്(ഫിലാഡൽഫിയ) അനിതാ നവീൻ (വാന്കൂവർ) ജോസഫ് ജോൺ (ആൽബർട്ട), സി.ജി. ഡാനിയേൽ (ഹൂസ്റ്റൺ), മീന നിബു (ഡാളസ്), പി.വി.ബൈജു (ഡയറക്ടർ), സാബു കുരിയൻ ( അറ്ലാന്റാ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐ ഏ പി സി)
എന്ന ഈ സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. സമൂഹത്തിലേക്കു സത്യസന്ധമായ വാർത്തകൾ എത്തിക്കുന്നതോടൊപ്പം തന്നെ സത്യവും സുതാര്യവുമായ വാർത്തകൾ ഒരു നല്ല സമൂഹത്തിൻറെ ജീവശ്വാസം പോലെ തന്നെ എന്ന് വിശ്വസിക്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.
ബിബിൻ എബ്രഹാം
യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നു തുടക്കം കുറിച്ച ” ബിലാത്തിയിലെ കൂട്ടുകാർ ” എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികൾക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി.
ഏകദേശം നൂറോളം മങ്കകളും മങ്കൻമാരും പങ്കെടുത്ത മത്സരത്തിലെ വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ശ്രീ. ബോബൻ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകൻ ശ്രീ. ശങ്കർ പണിക്കറും, ഒപ്പം ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസിൽ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേർന്നായിരുന്നു.
മത്സരത്തിൽ ആദ്യ ഘട്ടത്തിൽ ലഭിച്ച നൂറോളം നോമിനേഷനുകളിൽ നിന്നു അഡ്മിൻ ആൻഡ് മോഡറേറ്റഴ്സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാർത്ഥികളിൽ നിന്നും പത്തു പേരെ തിരഞ്ഞെടുത്തത് ബിലാത്തിയിലെ കൂട്ടുകാർ നൽകിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആ പത്തു പേരിൽ നിന്നു വിജയികളെ തിരഞ്ഞെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മലയാള സിനിമയിലെ പ്രമുഖർ ആയ മൂന്നംഗ സെലിബ്രിറ്റി ജഡ്ജിംഗ് പാനൽ നിർവഹിച്ചത്.
കടുത്ത മത്സരം നടന്ന പുരുഷ വിഭാഗത്തിൽ ആഷ്ഫോർഡിൽ നിന്നുള്ള സിജോ ജയിംസിനെ മറികടന്നു വിജയിയായതു കെൻറിൽ നിന്നുള്ള ദീപു പണിക്കർ അണ്. ദീപുവിനെ ഈ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്തതു സഹധർമ്മിണി ആര്യ ആണ്.
വനിതാ വിഭാഗത്തിൽ ബർമിംഗ്ഹാമിൽ നിന്നു മോനി ഷിജോയും, ഈസ്റ്റ് ബോണിൽ നിന്നു ശ്രുതി വിജയനും ഒന്നാമതെത്തി സമ്മാനം പങ്കിട്ടു. ശ്രീമതി. മോനി ഷിജോയെ വാറിംഗ്റ്റണിൽ നിന്നുള്ള ഷിജോ വറുഗീസ് നോമിനേറ്റ് ചെയ്തപ്പോൾ, ശ്രീമതി. ശ്രുതി ജയനെ നോമിനേറ്റു ചെയ്തത് ഈസ്റ്റ്ബോണിൽ നിന്നും ലിറ്റി സത്യൻ ആണ്.
കഴിഞ്ഞ മൂന്ന് ആഴ്ച്ചയോളം സോഷ്യൽ മീഡിയയിൽ ആവേശം വിതറിയ ക്ലോസ് ഇനഫ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം നടത്തിയതു മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ സംവിധായകൻ ശ്രീ. അരുൺ. പി. ഗോപി ആണ്.
വിജയികൾക്ക് ബിലാത്തിയിലെ കൂട്ടുകാർ സ്പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടാണ് സമ്മാനം. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും ബിലാത്തിയുടെ വക പ്രോത്സാഹന സമ്മാനവും അയച്ചു കൊടുക്കുന്നതായിരിക്കും.
മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയികളായവർക്കും, അവരെ സപ്പോർട്ട് ചെയ്ത ബിലാത്തിയിലെ എല്ലാ കൂട്ടുകാരോടുമുള്ള നന്ദിയും ആശംസയും ബിലാത്തി ടീമിനു വേണ്ടി അഡ്മിൻസ് ഈ ഒരു അവസരത്തിൽ അറിയിക്കുകയാണ്.
വളരെ സൗഹാർദ്ദപരമായി നടത്തിയ പ്രഥമ മത്സരം ഒരു വൻ വിജയമാക്കി തീർക്കാൻ വേണ്ടി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാരിൽ നിന്നും തുടർന്നും ബിലാത്തി ടീം ഒരുക്കുന്ന വരും കാല മത്സരങ്ങളിലും നിസ്വാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്.
മലയാളത്തെ നെഞ്ചോടു ചേർക്കുന്ന, മലയാള മണ്ണിൻ്റെ നന്മയും, ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാ ബ്രിട്ടീഷ് മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്‌ഷ്യത്തോടെ ആണ് ബിലാത്തിയിലെ കൂട്ടുകാർ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു തുടക്കം കുറിക്കുന്നത്. ഞാനൊരു “തനി മലയാളി” എന്നു സ്വകാര്യമായി അഹങ്കരിക്കുന്ന ആർക്കും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാം.
2020 ജൂണിൽ തുടക്കം കുറിച്ച ഈ ഗ്രൂപ്പിൽ ഇന്നു 3.5K അംഗങ്ങൾ ആണ് ഉള്ളത്. യു.കെയിൽ ജീവിക്കുന്ന മലയാളികൾക്കു വേണ്ടി മാത്രമുള്ള ഈ ഗ്രൂപ്പിൽ, ജാതിയുടെയോ, മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ഏവർക്കും അംഗമാകാവുന്നതാണ്. കൂടാതെ ലിംഗസമത്വ അസമത്വങ്ങളുടെ വിവേചനങ്ങൾക്കോ വേർതിരിവുകൾക്കോ ഈ ഗ്രൂപ്പിൽ സ്ഥാനമില്ല. പരസ്പര ബഹുമാനം ആയിരിക്കും ഈ ഗ്രൂപ്പിൻ്റെ മുഖമുദ്ര, ഈ ഗ്രൂപ്പിൽ എല്ലാവരും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കും എന്നും അഡ്മിൻസ് അറിയിച്ചു.
അവസാനമായി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നു അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മണ്ണിലേക്ക് കുടിയേറിയ എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെയും ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് സഹർഷം ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പ് സന്ദർശിക്കുക, അംഗമാകുക.
https://www.facebook.com/groups/bilathiyilekootukar/
ഒരു വിഡിയോയിലൂടെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി ഈ യുവതി. ആരാണ് ഇവർ? എന്താണെങ്കിലും അവരുടെ ഈ ഓട്ടം നൻമയുള്ള ഒരു മനസ് ഉള്ളത് െകാണ്ടാണ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോൾ എല്ലാ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വൈറലാണ്. അന്വേഷിച്ചും അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലേക്കാണ് ഞങ്ങളുടെ ഫോണും എത്തുന്നത്. എല്ലാവർക്കും പ്രിയമുള്ളവളായല്ലോ എന്ന ചോദ്യത്തിന് ചിരിയോടെ തന്റെ പേരായിരുന്നു അവരുടെ മറുപടി. ‘സുപ്രിയ.’
തിരുവല്ല ജോളി സിൽക്സിലെ സെയിൽസ് ഗേളാണ് സുപ്രിയ. പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് അവരുടെ കൺമുന്നിലേക്ക് ആ കാഴ്ച എത്തുന്നത്. വാഹനങ്ങൾ പായുന്ന റോഡിന്റെ നടുക്ക് കൂടി ഒരു വൃദ്ധൻ നടക്കുന്നു. കയ്യിൽ ഒരു വടിയുണ്ട്. കാഴ്ചയില്ലെന്ന് വ്യക്തം. വാഹനങ്ങൾ അയാളെ തൊട്ടുതൊട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നു. മറ്റാരും അയാളെ കൈപിടിക്കാനും തയാറാകുന്നില്ല. സുപ്രിയ പിന്നെ ഒന്നും ചിന്തിച്ചില്ല. റോഡിന്റെ നടുവിൽ നിന്ന ആ മനുഷ്യനെ കൈപിടിച്ച് ഇപ്പുറത്ത് എത്തിച്ചു.
‘അച്ഛാ.. അച്ഛന് എവിടാണ് പോകേണ്ടത്.. കുറച്ച് സമയം നിൽക്ക്. എന്റെ ഭർത്താവ് ഇപ്പോൾ വരും അച്ഛനെ കെഎസ്ആർടിസി സ്റ്റാൻഡിലാക്കാം.’ അച്ഛന്റെ പ്രായമുള്ള മനുഷ്യന്റെ കൈപിടിച്ച്, അദ്ദേഹത്തെ അച്ഛാ എന്നുതന്നെ സ്നേഹത്തോടെ വിളിച്ച് സുപ്രിയ പറഞ്ഞു.
അപ്പോഴാണ് അവിടേക്ക് ഒരു കെഎസ്ആർടിസി ബസ് എത്തുന്നത്. സുപ്രിയയുടെ നോട്ടം കണ്ട ഡ്രൈവർ കുറച്ച് മുന്നോട്ട് പോയ ശേഷം ബസ് നിർത്തി. ‘അച്ഛൻ ഇവിടെ നിൽക്ക്.. ഞാനൊന്നു പോയി ചോദിച്ചിട്ടുവരാം..’ എന്ന് ആ വൃദ്ധനോട് പറഞ്ഞശേഷം സുപ്രിയ ബസിന് പിന്നാലെ ഓടി. കണ്ടക്ടറോട് ബസ് വിടരുത്. അദ്ദേഹത്തിന് കാഴ്ചയില്ല.. ഒന്ന് കാത്തുനിൽക്കൂ എന്ന് അപേക്ഷിച്ച ശേഷം തിരികെയോടി.
പിന്നീട് അദ്ദേഹത്തിന്റെ കൈപിടിച്ച് ബസിന്റെ അടുത്തെത്തിച്ചു. ക്ഷമയോടെ കാത്തിരുന്ന ബസ് ജീവനക്കാർ ഡോർ തുറന്നു, അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. ബസ് മുന്നോട്ട് ചലിച്ചപ്പോൾ സുപ്രിയ പിന്നോട്ട് നടന്നു. ഭർത്താവ് അനൂപിനെയും കാത്ത്.
ഇതെല്ലാം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന ചെറുപ്പക്കാർ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് സുപ്രിയ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ആ ചെറുപ്പക്കാരോട് പോയി നന്ദി പറഞ്ഞെന്നും സുപ്രിയ പറഞ്ഞു. തകഴിയിലാണ് സുപ്രിയയുടെ വീട്. വിവാഹം ശേഷം ഇപ്പോൾ തിരുവല്ലയിൽ താമസിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി ജോളി സിൽക്ക്സിലെ ജീവനക്കാരിയാണ്.
സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതി പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 53 ) നിര്യാതനായി, മട്ടാഞ്ചേരി താഴ്‌ശേരില്‍ കുടുംബാംഗമാണ്. അസുഖത്തെ തുടന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന അദ്ദേഹം വൈകിട്ട് 5 മണിയോടെയാണ് നിര്യാതനായത്. ട്യൂമിലെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ . ഏക മകള്‍ അലാന മരിയ കോളജ് വിദ്യാര്‍ത്ഥിനിയാണ് .
മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷത്തോളമായി അയര്‍ലണ്ടിലാണ്. സംസ്‌കാരം വെള്ളിയാഴ്ചയോടെ അയര്‍ലണ്ടില്‍ നടത്താനാണ് സാധ്യത. ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ, ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ പരേതനായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.
ജോര്‍ജ് ജോസ് വര്‍ഗീസിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.