മലപ്പുറം: എല്ലാം ഭാഗ്യം എന്ന് മാത്രമാണ് എടപ്പറ്റ യൂസഫ് കുരിക്കള്‍ പറയുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും വും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂസഫ്. അതിന് നിമിത്തമായതാകട്ടെ പേരക്കുട്ടിയായ കുഞ്ഞ് റജയും.
ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.
പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു. മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളില്‍നിന്ന് ജസീന ചില ശബ്ദങ്ങള്‍ കേട്ടത്. ചുമര്‍ വിണ്ടുകീറുന്നതിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി. എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു.
അപകടം മണത്തതോടെ വേഗത്തില്‍ പുറത്തിറങ്ങാന്‍ പറ്റിയതും വീട്ടിലെ സാധനങ്ങളൊന്നും എടുക്കാന്‍ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാന്‍ കാരണമെന്ന് യൂസഫ് പറഞ്ഞു. അതിനെക്കാളേറെ പേരമകള്‍ റജ കരഞ്ഞുണര്‍ന്നതും വലിയ നിമിത്തമായി. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു.
യൂസഫും ഭാര്യയും മകളും മരുമകളും നാല് പേരക്കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളില്‍ നേരത്തെ വിള്ളലുകള്‍ കണ്ടിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണിത്. കാലപ്പഴക്കവും ചുമരുകളിലേക്ക് വെള്ളം ഇറങ്ങിയതുമാകാം അപകടകാരണമെന്നാണ് യൂസഫ് കരുതുന്നത്. കുറേദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒട്ടേറെ ഫര്‍ണീച്ചറുകളും മറ്റും അപകടത്തില്‍ നശിച്ചു. നാശനഷ്ടം കണക്കാക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സമീപത്തെ ബന്ധുവീട്ടിലാണ് യൂസഫും കുടുംബവും താമസിക്കുന്നത്.
ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വീടിനു മുന്നില്‍ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ സ്ഥാനത്താണ് മരിച്ചയാളുടെ പേര് വന്നത്. കേസിലെ യഥാര്‍ത്ഥ പ്രതി ഒളിവില്‍ പോവുകയും ചെയ്തു.
സംഭവം വിവാദമായപ്പോള്‍ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് എക്‌സൈസ്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ചാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്.
ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ നല്‍കിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ കെ അനില്‍കുമാര്‍ വ്യക്തമാക്കി. യഥാര്‍ഥ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍. വെള്ളിയാഴ്ച്ച വരെ ആണ് സ്വപ്‌നയെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിളിച്ചത്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രണ്ട് മാസങ്ങള്‍ക്ക് വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡി.
നേരത്തെ, സ്വപ്ന നല്‍കിയ മൊഴികളില്‍ പലതും വസ്തുതാപരമല്ലെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ ശേഖരിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളില്‍ എം ശിവശങ്കര്‍ മറ്റു ചില ഉന്നതര്‍ എന്നിവരുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം, എന്‍ഐഎ കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ സ്വപ്‌നയ്ക്ക് കോടതിയുടെ അനുമതിയുണ്ട്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു.
ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. നിലവില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് നിലവിലെ ജമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങളെ അനശ്വരമാക്കി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. കുറേ നാളുകൾക്ക് മുമ്പ് വിദ്യ ബാലൻ പറഞ്ഞ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
പുരോഗമന ചിന്തകൾ മുന്നോട്ട് വെക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഒരു സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ വിഷയം സംസാരിച്ചത്. സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് താരം പറയുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് നാം തുറന്നു സംസാരിക്കാൻ എന്തിനാണ് മടിക്കുന്നത്.
ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രമേ സെക്സിൽ ഇടപെടാവുള്ളൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോൾ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നത്. സമ്പൂർണമായ ഒരു ആസ്വാദനം അവിടെ നഷ്ടപ്പെടുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാനുള്ള പ്രവണത ഇവിടെ ഇല്ല എന്നുള്ളത് എനിക്കൊരു തമാശയായിട്ടാണ് തോന്നുന്നത്. സെക്സിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് ഇതിന് കാരണം.
അതേസമയം സെക്സിന്റെ വികാരം നമ്മളിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിർവൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുക. സെക്സിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സമയമാണിത്. താരം പറഞ്ഞു.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. കേസ് തുടരാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും കേസിൽ പ്രതികളാണ്.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ തടസഹര്‍ജി നല്‍കിയിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് സ്വാസിക. ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി.
ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി. നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമൻറുകൾ വരാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നടി അവഗണിക്കുകയാണ് പതിവ്.
ഇപ്പോൾ തന്റെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു.
“കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.” – സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു. മോശ മെസ്സേജ് അയച്ച വ്യക്തിയുടെ പ്രൊഫൈൽ ലിങ്ക് സഹിതമാണ് നടി പോസ്റ്റ് പങ്കുവെച്ചത്
പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ആശാലത വാബ്‌ഗോങ്കര്‍(79 ) കോവിഡ് ബാധിച്ചു മരിച്ചു. സത്താരയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ആശാലതയ്ക്കു കോവിഡ് ബാധിച്ചത് ഒരാഴ്ച മുൻപ് പുരാണ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെയായിരുന്നു . ഈ ഷോയുടെ ഷൂട്ടിനിടെ 22 പേര്‍ക്കു വൈറസ് ബാധയേറ്റിരുന്നു.എന്നാൽ ഇതില്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായത് ആശാലത മാത്രമായിരുന്നു.
ഗോവയില്‍ ജനിച്ച ആശാലത തുടക്കത്തില്‍ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവര്‍ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.
കാരൂർ സോമൻ
അൻപത് വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരിക, മന്ദഹാസം പൊഴിച്ചുകൊണ്ട് സ്‌നേഹാർദ്രമായ മിഴികളോടെ ജനങ്ങളുടെയിടയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി ഇന്ത്യയിലൊരു അപൂർവ്വകാഴ്ചയാണ്. ജനാധിപത്യം എന്തെന്ന് ബ്രിട്ടനെ കണ്ടോ, ഇ.എം.എസ്, ആർ.ശങ്കർ, സി.അച്യുതമേനോൻ, സി.എച്ചു്.മുഹമ്മദ് കോയ, എ.കെ.ആന്റണി, വി.എസ്, അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെ കണ്ടോ കുറച്ചെങ്കിലും പഠിക്കുന്നത് നല്ലതാണ്. സുവർണ്ണ ജൂബിലി കൊണ്ടാടുന്ന ഉമ്മൻ ചാണ്ടി ഇന്നും ജനത്തിനൊപ്പം സഞ്ചരിക്കുന്നു. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ഡൽഹി കേരള ഹൗസിൽ വെച്ചാണ്. 2020 ൽ എത്തിനിൽക്കുമ്പോൾ അധികാരം കിട്ടിയാൽ അഹന്ത, അഹംകാരത്തിനൊപ്പം ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം എന്നത് ദുരാഗ്രഹികൾ ഉപേക്ഷിക്കുന്നില്ല. ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ ബ്രിട്ടനിലെ മുൻ സഹമന്ത്രിയും, എം.പിയുമായ സ്റ്റീഫൻ റ്റി൦സ് മനസ്സിലേക്ക് വരുന്നു. ഏഷ്യാക്കാർ കൂടുതലായി പാർക്കുന്ന ഈസ്റ്റ് ലണ്ടനിൽ നിന്ന് ഒരു ബ്രിട്ടീഷ്‌കാരൻ തുടർച്ചയായി എം.പി. യാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ ജനങ്ങൾ കാണുന്നത് വേഷങ്ങൾ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാർക്കൊപ്പം ക്യുവിൽ നിൽക്കുന്നു, മറ്റുള്ളവർക്കൊപ്പം കടയിൽ ചായ കുടിക്കുന്നു, ട്രെയിനിൽ സഞ്ചരിക്കുന്നു. ഒരിക്കൽ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു. പരാതി കിട്ടിയയുടൻ അദ്ദേഹം എന്റെ വീട്ടിൽ വരുന്നു. ഇദ്ദേഹം എന്റെ ഇംഗ്ലീഷ് നോവൽ മലബാർ എ ഫ്ളയിം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ച് പ്രകാശനവും നടത്തിത്തിയിട്ടുണ്ട്. മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളിൽ സഞ്ചരിക്കുന്നു. ഒരു ജനാധിപത്യത്തിന്റ മഹത്വ൦ ഇവിടെ കാണുമ്പൊൾ ഇന്ത്യയിലെ സമ്പന്നർ അടക്കി വാഴുന്ന ജനാധിപത്യത്തിന്റ കണക്കെടുപ്പ് കാലുപിടിച്ചു് തോളിലും ഒടുവിൽ തലയിലും കയറുന്നതായി കാണാറുണ്ട്.

മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേൽ, ഡോ. അബേദ്ക്കർ, വി.കെ.കൃഷ്ണമേനോൻ, മൻമോഹൻ സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ലണ്ടിൽ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മൻ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടുമില്ല. അദ്ദേഹത്തിൽ കാണുന്നത് സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവർഷങ്ങളാണ്. മനുഷ്വത്വമുള്ളവർക്ക് പാവങ്ങളുടെ നൊമ്പരങ്ങൾ കണ്ടിട്ടും കാണാതിരിക്കാൻ സാധിക്കില്ല. അതെപ്പോഴും അവരുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും. അവർക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാൻ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നൽകാതിരിക്കാൻ സാധിക്കില്ല. അതിനെക്കാൾ പുണ്യം മനുഷ്യജീവിതത്തിൽ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ആർക്കും ആരാധകരും അനുയായികളുമുണ്ട്. അത് കെട്ടിപ്പൊക്കുന്ന ഫാൻസ് അസ്സോസിയേഷനല്ല. കേരളത്തിലെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക സാഹിത്യ രംഗത്ത് പാപഭാരവുമായി ധാരാളം ചുമടുതാങ്ങികൾ ഉള്ളപ്പോൾ കുറെ പാവങ്ങൾ ആ ഭാരം ഇറക്കിവെക്കുന്നത് ഉമ്മൻ ചാണ്ടിയിലാണ്. അതുകൊണ്ടുതന്നയാണ് ഐക്യ രാഷ്ട്രസഭയുടെ ജനസമ്പർക്ക പുരസ്‌ക്കാരത്തിന് അദ്ദേഹം അർഹനായത്. അതിനെ പാടിപുകഴ്ത്താൻ ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി.
ഉമ്മൻ ചാണ്ടി ഒരു സാഹിത്യകാരനോ കവിയോ അല്ലാതിരിന്നിട്ട് കുടി അദ്ദേഹം അന്തസ്സാർന്ന സേവനമാണ് കാഴ്ചവെക്കുന്നത്. ഗുരുദേവൻ പറഞ്ഞതുപോലെ മനുഷ്യൻ ഒരു ജാതി മാത്രമെന്ന ചിന്ത സങ്കടപെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കാരണമാകുന്നു. പാവങ്ങളുടെ കണ്ണുകളിൽ നിറയുന്ന മിഴിനീർ കലവറയില്ലാത്ത സ്‌നേഹത്തെ കാണിക്കുന്നു. വാൽമീകി മഹർഷിയുടെ കവിത “മാനിഷാദ” അനീതിക്കെതിരെയുള്ള ഒരു പോരാട്ടമായിരിന്നു. രാഷ്ട്രീയക്കാരനും സർഗ്ഗ പ്രതിഭകളും പോരാളികളാണ്. ഒരു കാട്ടാളൻ ഇണക്കിളികളിൽ ഒന്നിനെ കൊല്ലുമ്പോൾ ചോദിച്ചത് “എരണംകെട്ട കാട്ടാള” എന്നാണ്. ഇന്ന് “എരണം കേട്ട ഭരണകൂടങ്ങളെ, മത -വർഗ്ഗിയ വാദികളെ ” എന്ന് വിളിക്കാൻ ആരുമില്ല. അങ്ങനെ സംഭവിച്ചാൽ വിശപ്പിൽ നിന്നുള്ള ദുരം കുറയും, അധർമ്മം ധർമ്മമായി മാറും. ചൂഷണവും കുറയും. നമ്മുടെ നാടിന്റ ശാപമാണ് രാഷ്ട്രീയക്കാരുടെ മനസ്സിലൊന്ന് പുറത്തൊന്ന് എന്ന പ്രമാണം. ഉമ്മൻ ചാണ്ടിയിൽ അത് കാണാറില്ല. കള്ളവും കാട്ടുതീയും വേഗം പടരുന്നതുപോലെ ചതിയും വഞ്ചനയും നടത്തുന്നവരെ പാടിപുകഴ്ത്താൻ മാഫിയ ഗ്രൂപ്പുകളും കച്ചവടക്കണ്ണുള്ള സാമുഹ്യ മാധ്യമങ്ങളുമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മകൾ ഒരിക്കൽ പറയുന്നത് കേട്ടു. പിതാവിന്റ പേരിൽ രാഷ്ട്രീയ രംഗത്ത് വരാൻ ശ്രമിക്കരുത്. സ്വന്തം കഴിവിലുടെ ഏത് രംഗത്തും കടന്നു വരിക. ഇന്നത്തെ രാഷ്ട്രീയ വ്യാപാരക്കാർക്ക് കരുത്തനായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ഒരു ഗുണപാഠമാണ്. കാപട്ട്യമുള്ളവരാണ് അധികാരത്തിലിരുന്ന് സ്വജനപക്ഷവാതവും നീതിനിഷേധങ്ങളും നടത്തുന്നത്. ഇവരെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്ന കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഇന്നും ജീവിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുലീനത്വമുള്ള, പുഞ്ചിരിക്കുന്ന, മനസ്സ് തുറന്ന് സംസാരിക്കുന്നതൊക്കെ എതിരാളികൾക്കുപോലും തള്ളിക്കളയാൻ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതിൽ മുന്നിട്ട് നിൽക്കുന്നതാണ് ഇറാക്കിൽ ഭീകരുടെ തടവറയിൽ കഴിഞ്ഞ നഴ്‌സസിനെ കേന്ദ്ര സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇന്ത്യയിലെ പാവങ്ങളെ തട്ടിക്കളിക്കുന്നതുപോലെ പാവപ്പെട്ട പ്രവാസികളെ തട്ടിക്കളിക്കുന്ന രാഷ്ട്രീയ നാടകം കേരളത്തിൽ അവസാനിപ്പിക്കണം. നമ്മുടെ സാമുഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എം.എ.ബേബി, രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ് വിശ്വം, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, രമേശ് ചെന്നിത്തല, ജി.സുധാകരൻ തുടങ്ങി കുറാച്ചുപേർ സമൂഹത്തോട് കരുണയും കരുതലുമുള്ളവരാണ്. ഉമ്മൻ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്കാരം തന്നതും ഈ അവസരം ഓർക്കുന്നു. കേരളത്തിലെ 19 -മത് മുഖ്യമന്ത്രിയായി മാറിയ ഉമ്മൻ ചാണ്ടി അഖിലകേരള ബാലജനസഖ്യ൦, കെ.എസ്.യു. യുത്തു് കോൺഗ്രസ്, ഐ,എൻ.ടി.യൂ.സി, കേന്ദ്ര കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രീയ നിറം നോക്കി സാഹിത്യത്തെ കാണുന്നതുപോലെ നോക്കാതെ പലതും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്. യേശുക്രിസ്തു പാപികളെ പാപങ്ങങ്ങളിൽ നിന്ന് രക്ഷിച്ചതുപോലെ എതിർപാർട്ടികളിലുള്ളർ തന്നെ തല്ലിയപ്പോഴും കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുക മാത്രമല്ല അവരൊക്കെ കോൺഗ്രസ് ആയി മാറുകയും ചെയ്തത് വിസ്മയത്തോടെ കണ്ടു. ആരിലും ആനന്ദാശ്രുക്കൾ നിറയുന്ന പ്രവർത്തിയാണത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന് ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

എടത്വാ: ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായി മാറിയ ഡോ. ജോൺസൺ വി ഇടിക്കുള ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ മാത്യകയാകുകയാണ്.
ഐക്യത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സന്ദേശം പ്രചരിപ്പിക്കന്നതിന് കഴിഞ്ഞ 10 വർഷമായി നടത്തി വരുന്ന ശ്രമങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വേൾഡ് പീസ് ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ 2012 ൽ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ഡൽഹി വൈ.എം.സി.എയിലും ഗാന്ധി പീസ് ഫൗണ്ടേഷൻ ആസ്ഥാനത്തും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോളജുകളിലും സ്കൂളുകളിലും,ഗാന്ധി സ്മാരക കേന്ദ്രം എന്നിവിടങ്ങളിലും ലോകസമാധാന ചങ്ങല പ്രദർശനങ്ങൾ നടത്തുകയും ലോകത്തെ ഏറ്റവും വലിയ സമാധാന ചങ്ങല എന്ന നിലയിൽ ലിംങ്കാ ലോക റിക്കാർഡിലും ഇടം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.
കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തോടൊപ്പമുള്ള അവാർഡ് തുകയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് അവാർഡിനോടൊപ്പം ഉണ്ടായിരുന്ന തുകയും നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നല്കി വീണ്ടും മാതൃക ആകുകയായിരുന്നു.
ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന ശൈലി ഉൾക്കൊണ്ടത്.1986 ൽ വേൾഡ് വിഷൻ്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പമാണ് 2003 മുതൽ ഉള്ള ക്രിസ്മസ് ഉൾപെടെയുളള വിശേഷ ദിവസങ്ങൾ ചിലവഴിക്കുന്നത്.
കേരളത്തിലെ തീര പ്രദേശങ്ങളിൽ ഉണ്ടായ സുനാമി ബാധിത പ്രദേശങ്ങളിൽ ഡോ.ജോൺസൺ നടത്തിയ ജീവകാരുണ്യ _ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ക്യാമ്പിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. .വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാഡിനും അർഹനായിട്ടുണ്ട്.
ശൈശവ വിവാഹം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപെട്ട 10000 വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമ ഹർജി 2004ൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു.ചിക്കൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ “സഞ്ചരിക്കുന്ന ആശുപത്രി “യിലൂടെ അംഗൻവാടികൾ , സ്കൂളുകൾ ,കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും സംഘടിപ്പിച്ച് പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിക്കാതിരിക്കാൻ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പൺ ഫിവർ ക്ലിനിക്കിന് നേതൃത്വം നല്കി. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അന്ധതാ നിവാരണ സമിതിയുമായി സഹകരിച്ച് വിവിധ ജില്ലകളിലുടനീളം നേത്ര ദാന ബോധവത്ക്കരണ സന്ദേശ യാത്ര നടത്തുകയും ചെയ്തു.
കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര ദുരന്തഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുവാനും ക്ഷേത്രത്തിന്റെ ഒരു കി.മി. ചുറ്റളവിൽ ഉളള വീടുകളിലെ കിണറുകളിൽ മാംസ അവശിഷ്ഠങ്ങൾ വീണതിന് തുടർന്ന ശുദ്ധജലം ലഭിക്കാത് ജനം വലഞ്ഞപ്പോൾ വീടുകളിൽ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുവാനും നേതൃത്വം നല്കി.
തന്റെ നിരന്തരമായ ഇടപെടലുകളിലൂടെ സാമൂഹിക നന്മക്കു ഉതകുന്ന നിരവധി ഉത്തരവുകൾ അധികൃതരിൽ നിന്ന് നേടി എടുത്തിട്ടുണ്ട്. തെരുവ് നായ് ശല്യം വർദ്ധിച്ചതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട നല്കിയ നിവേദനത്ത തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പേവിഷബാധക്കുള്ള പ്രതിരോധ മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.10 വർഷം അടഞ്ഞുകിടന്ന എടത്വാ പബ്ളിക്ക് ലൈബ്രററി നവീന രീതിയിൽ ഉളള സൗകര്യങ്ങളോടു കൂടി പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചിരുന്നു.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപ്പിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് (കെഎസ്എ) അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ആയ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ , ദാനിയേൽ എന്നിവർ മക്കളും ആണ്.വിവിധ പ്രാദേശിക _ അന്തർദേശിയ പ്രസ്ഥാനങ്ങളിൽ സജീവ നേതൃത്വം വഹിക്കുന്ന ഡോ.ജോൺസൺ വി ഇടിക്കുള യു.ആർ.എഫ് വേൾഡ് റെക്കാർഡ്സ് ഏഷ്യൻ ജൂറി കൂടിയാണ്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഡോ. ജോൺസൺ വി ഇടിക്കുള വിനയാന്വിതനായി തന്റെ യാത്ര വീണ്ടും തുടരുന്നു; ”ഈ ചെറിയവരിൻ ഒരുവന് ചെയ്തത് എനിക്കായി ചെയ്യുന്നു ” എന്നുള്ള യേശുനാഥൻ്റെ കല്പന നിറവേറ്റുവാൻ..