സമൂഹമാധ്യമത്തില്‍ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിലയിരുത്തല്‍. മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടിൽ റെയ്ഡ് നടത്തി. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ജലീല്‍ നേരിട്ട് കോണ്‍സുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.
മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തി സൈബർ ക്രൈമിന്‍റെ പേരിൽ വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തിച്ചെന്ന് യാസര്‍ എടപ്പാള്‍ ആരോപിച്ചു. മന്ത്രിയുടെ പരാതിയിൽ താൻ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് പറയുന്നു. വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലന്നും യാസര്‍ പ്രതികരിച്ചു.
സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്. തമിഴ് സൂപ്പർതാരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഉടൻ രാഷ്ട്രീയത്തിൽ കാരണവശാലും ബിജെപിയിൽ ചേരില്ലെന്ന് എസ്.എ ചന്ദ്രശേഖർ പറഞ്ഞതായാണ് റിപ്പോർട്ട്. അത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ന്യൂസ് മിനുട്ടിനോട് അദ്ദേഹം വ്യക്തമാക്കുന്നു.
2017–ൽ പുറത്തിറങ്ങിയ വിജയ് മെർസൽ എന്ന ചിത്രം വലിയ വിവാദമായിരുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനും ആരോഗ്യ വ്യവസ്ഥയ്ക്കും എതിരെ ചിത്രത്തിൽ പരാമർശം ഉണ്ടായി എന്ന് ആരോപിച്ച് വിജയ്ക്കെതിരെ വിമർശനം ഉണ്ടായി. വിജയിയുടെ മതം വരെ ചർച്ചയാക്കി.
2018–ൽ സർക്കാരിന്റെ പ്രൊമോഷൻ വേളയിൽ വിജയ് പറഞ്ഞത് ഈ സിനിമയിൽ ഞാൻ മുഖ്യമന്ത്രിയല്ലെന്നും, മുഖ്യമന്ത്രിയായാൽ ഒരിക്കലും അഭിനയിക്കില്ലെന്നുമാണ്. അഴിമതി ഇല്ലാതാക്കി എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാമെന്ന് ഞാൻ കാണിച്ചു തരുെമന്നും വിജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പ് വിജയ്ക്കെതിരെ റെയ്ഡ് നടത്തിയ വാര്‍ത്തയും വന്നു.
സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്നു വർഷം തടവും പിഴയും. മണക്കാട് സ്വദേശിയിൽനിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. 10,000 രൂപയാണ് പിഴ. കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു.
വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും.
പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു (80) അന്തരിച്ചു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.
കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. മുന്നൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്.
മലയാറ്റൂർ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോൻ പാടത്ത് കൊയ്ത്തിന് തുടങ്ങിയവ അദ്ദേഹത്തിന്റെ പാട്ടുകളാണ്. നിരവധി ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.
മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പോലീസെത്തി പിടികൂടി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA
— stephen 🇬🇧 (@LFC_blano) October 18, 2020
ഫ്രാൻസ് കുടിയേറ്റനയം തിരുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് പുതിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർലി ഹെബ്ദോ മാഗസിൻ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂൺ ക്ലാസ് റൂമിൽ കാണിച്ചതിന്റെ പേരിൽ ചരിത്രാധ്യാപകനെ 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഫ്രാൻസിൽ പുതിയ നീക്കങ്ങൾ. ചരിത്രാധ്യാപകന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാമുവേൽ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.
അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികളുൾപ്പെടെ സർക്കാരിനു മേൽ കുടിയേറ്റ നയത്തിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേർന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകൻ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോൺ തന്റെ പ്രസ്താവനയിൽ പറഞ്ഞത്.
ഇതിനിടെ തീവ്രവാദ ആശയങ്ങൾ പുലർത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ ഫ്രാൻസിൽ നിന്ന് പുറത്താക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഫ്രാൻസിൽ അഭയാർത്ഥി പദവി നേടാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പുറത്താക്കുന്നവരിൽ 180 പേർ നിലവിൽ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്താണ് സംഭവം. റെഡ്മി കമ്പനിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.
ചെന്നൈയില്‍ നിന്നും ഫോണുകളുമായി മുംബൈയ്ക്ക് പോകുകയായിരുന്ന ലോറിയാണ് ഒരു സംഘം തട്ടിയെടുത്തത്. രാമനാഥപുരം സ്വദേശിയായ ഡ്രൈവര്‍ അരുണ്‍ (34), ചെന്നൈ പൂനമല്ലി സ്വദേശിയായ സതീഷ് കുമാര്‍ (29) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍മാരെ കൈയ്യേറ്റെ ചെയ്ത ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരുടെയും കണ്ണും കൈകളും കെട്ടി സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കൈകളും കാലുകളും തമ്മില്‍ ബന്ധിച്ചു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മൊബൈലുകള്‍ സംഘം കൊള്ളയടിച്ചതായി ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു.
ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൂളഗിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 10 കോടിരൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പോലീസ് പറഞ്ഞു.
ഡബ്ലിന്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിങ്കളാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപനം നടത്തിയത്.
അവശ്യസേവന വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി. ഇവര്‍ക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. അതേസമയം സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഒറ്റയക്ക് താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കായി പ്രത്യേക പരുപാടി സര്‍ക്കാര്‍ നടപ്പാക്കും. സോഷ്യല്‍ ബബിള്‍ എന്ന പരിപാടി പ്രകാരം ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാന്‍ സാധിക്കും. ‘ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആറ് ആഴ്ചകളില്‍ ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ അര്‍ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് അടച്ചിടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമാണ് ഇന്നും സിനിമാലോകത്തെ ചര്‍ച്ച വിഷയം. സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഇതിനുമുമ്പും വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.
കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്‌സും എത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
വളരെ വൈകിയാണ് ലോറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരന്‍(35) ആണ് മരിച്ചത്. ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പുതുനഗരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.