ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചത്.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുകെയിലേക്ക് ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ നാലംഗ സംഘത്തിലെ ഒരാൾ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇതേ സംഘത്തിലെ മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടായി സ്വദേശി രഘുനന്ദന്‍ (22) രക്ഷപ്പെട്ടു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിൽ വെച്ച് ഞായറാഴ്ച് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരാണ് നെല്ലിയാമ്പതി കാണാൻ എത്തിയത്. രണ്ട് ബൈക്കുകളിലായിരുന്നു സംഘം. സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിലൂടെ നടന്നുപോകുന്നതിനിടെ സന്ദീപ് കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രഘുനന്ദന്‍ അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ശരത്തും സനലും അപകടത്തില്‍പ്പെട്ടവരുടെ പിന്നാലെയാണ് നടന്നിരുന്നത്. ഇവരുടെ കണ്‍മുന്നിൽ വെച്ചാണ് സുഹൃത്തുക്കള്‍ കൊക്കയിലേക്ക് വീണത്.
![]()
3200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണവരെ രക്ഷിക്കാന്‍ നടത്തിയത് അതിസാഹസിക പ്രവര്‍ത്തനം. പോലീസും അഗ്‌നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്ന് 23 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നെല്ലിയാമ്പതി വനമേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തെരച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12വരെയാണ് തുടര്‍ന്നത്. ഒടുവില്‍ സന്ദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
![]()
മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറില്‍ ചുമന്ന് വൈകീട്ട് ആറോടെ താഴ്‌വാരമായ നെന്മേനിയില്‍ എത്തിച്ചു. സീതാര്‍കുണ്ഡ് ഭാഗത്തുള്ള കൊക്കയില്‍ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാല്‍ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കില്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.
![]()
ചിറ്റൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുള്‍പ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തെരച്ചില്‍ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളില്‍ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു.
ഇതിനിടെ നെല്ലിയാമ്പതി സീതാര്‍കുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും മുകള്‍ഭാഗത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചില്‍ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങുകയായിരുന്നു. വടമില്ലാത്തതിനാല്‍ വടക്കഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മുകള്‍ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ ജീവനോടെ എത്തിക്കാന്‍ സാധിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തെരച്ചിലിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടര്‍ന്ന്, കാലത്ത് അഗ്‌നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പാറക്കെട്ടിന് താഴ ഇറങ്ങാന്‍ തീരുമാനിച്ചു.
വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടില്‍ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. സന്ദീപ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.
രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടെ 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ബ്രിട്ടണില്‍ രൂപമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: യുകെയിൽ നിന്ന് ദില്ലിയിലെത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനിതകമാറ്റം വന്ന വൈറസുകൾ ഇന്ത്യയിൽ എത്തിയോ എന്ന ആശങ്കയിലാണ് രാജ്യം. ലണ്ടനിൽനിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാരെയും കാബിൻ ക്രൂവിനെയും അടക്കം 266 പേരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമായിരിക്കെ, കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിൾ നാഷനൽ സെന്റർ ഡിസീസ് കൺട്രോൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
ജനിതക മാറ്റം സംഭവിച്ച വൈറസ് അതിേവഗം പടർന്നു പിടിക്കുന്നതിനാൽ ചൊവ്വാഴ്ച അർധരാത്രി മുതൽ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിലാക്കിയിരുന്നു. പഴയ വൈറസിനേക്കാൾ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി. ബ്രിട്ടനിൽനിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവർക്ക് ഇന്നലെ മുതൽ കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.
സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് സിസ്റ്റർ സ്റ്റെഫി പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.
പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
1993 ജനുവരി 30 ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതോടെയാണ് കേസ് സിബിഐയിലേക്ക് വന്നത്. സിബിഐ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും പുതിയ സിബിഐ സംഘം കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 2008 നവംബര്‍ 18 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിചാരണ തുടങ്ങിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. വിധി കേള്‍ക്കാന്‍ മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഫാ. മാത്യൂസ് പയ്യമ്പള്ളി
യു.കെയുടെ കൊച്ചു വാനമ്പാടിയെന്ന് വിളിപ്പേരുള്ള ടെസ്സ ജോൺ ക്രിസ്തുമസിനെ വരവേൽക്കുന്നത് ഒരു പിടി നല്ല ഗാനങ്ങളുമായാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ മനസ്സിനും കാതുകൾക്കും കുളിർമ പകരുന്നതാണ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ . പൂനെ സ്വദേശി മായാ ജേക്കബ് രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈശോയുടെ പാട്ടുകാരൻ എന്നു വിളിപ്പേരുള്ള ഫാ. മാത്യൂസ് പയ്യമ്പള്ളിയാണ് സംഗീതം നൽകിയിരിക്കുന്നത്, റിയാ കമ്മ്യൂണിക്കേഷന്റെ ബാനറിൽ വിൻസൺ തോമസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്ര ബിനു മധുരമ്പുഴയുടേതാണ്.
നൃത്തം, പ്രസംഗം, പദ്യപാരായണം ബൈബിൾ ക്വിസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്ന പതിനാലുകാരിയായ ടെസ്സയുടെ മാതാപിതാക്കൾ കേംബ്രിഡ്ജിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സ്റ്റാൻലി തോമസും സൂസൻ ഫ്രാൻസിസുമാണ്. കാര്യമായ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ടെസ്സ സൂസൻ ജോണിന്റെ ഗാനങ്ങൾ ഇതിനോടകം ആലാപന ശൈലി കൊണ്ടും സ്വരമാധുരി കൊണ്ടും ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു. യാദൃശ്ചികമായി ടെസ്സയുടെ പാട്ട് കേൾക്കാൻ ഇടയായ ന്യത്താധ്യാപികയായ ലക്ഷ്മി ടീച്ചറാണ് ടെസ്സ സൂസൻ ജോണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. 14 വയസ്സിനിടെ നിരവധി സംഗീത ആൽബങ്ങളിലാണ് ഇതിനോടകം ടെസ്സ പാടിയിരിക്കുന്നത് . കെ. എസ്. ചിത്ര ,എം. ജി. ശ്രീകുമാർ , ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഇതിനോടകം ടെസ്സ പാടിയിട്ടുണ്ട് . എന്തായാലും സംഗീതലോകത്തെ നാളെയുടെ വാഗ്ദാനമായ ടെസ്സ യു.കെ മലയാളികൾക്ക് അഭിമാനമാണ് . ടെസ്സയുടെ ക്രിസ്തുമസ് ഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.
“ഞാൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.
കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.
Today, I received the COVID-19 vaccine.
To the scientists and researchers who worked tirelessly to make this possible — thank you. We owe you an awful lot.
And to the American people — know there is nothing to worry about. When the vaccine is available, I urge you to take it. pic.twitter.com/QBtB620i2V
— Joe Biden (@JoeBiden) December 22, 2020
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്രസർക്കാർ നൽകിയ കത്തിൽ പുതുമയില്ലെന്ന് കർഷക സംഘടനകൾ. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോയെന്നതിൽ അന്തിമ തീരുമാനം സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേർന്ന് എടുക്കും. കൃത്യമായ പ്രശ്നപരിഹാരം കേന്ദ്രം മുന്നോട്ടുവെച്ചാൽ തങ്ങൾ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷികനിയമങ്ങളിൽ ഏതൊക്കെ കാര്യങ്ങളിലാണ് ആശങ്കയെന്ന് പ്രത്യേകമായി അറിയിക്കണമെന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രാലയം ജോ.സെക്രട്ടറി വിവേക് അഗർവാൾ ഞായറാഴ്ച 40 കർഷക സംഘടനാ നേതാക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കാർഷികനിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ ആവർത്തിച്ചു. സർക്കാർ സമയം ചോദിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ ഒരു സമയം നിശ്ചയിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അവർക്കു സമരകേന്ദ്രത്തിലേക്ക് വരാമെന്നുമാണ് നേതാക്കളുടെ നിലപാട്.
അതിനിടെ കാർഷികനിയമങ്ങളിലെ ലക്ഷ്യങ്ങൾ തന്നെ അപകടമാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി തോമറിന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്നലെ കത്തയച്ചു.
അതേസമയം പ്രതിഷേധം ശക്തമാക്കി ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 11 പേർ നിരാഹാരം ആരംഭിച്ചു. 24 മണിക്കൂർ കൂടുമ്പോൾ അടുത്ത 11 നേതാക്കൾ നിരാഹാരമിരിക്കും. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നേക്കും. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി മൂവായിരത്തോളം കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് വാഹനറാലിയായി പുറപ്പെട്ടു. ഇന്ന് ഏഴായിരത്തോളം കർഷകർ കൂടി വിവിധ വാഹനങ്ങളിൽ മാർച്ചായി പുറപ്പെടും. കർഷകരുടെ ട്രാക്ടറുകൾ തടയുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ജില്ലാ ഭരണകൂട അധികൃതർ എത്താത്തതിൽ ഗാസിപ്പുർ അതിർത്തിയിൽ കർഷകർ ഉപരോധം ശക്തമാക്കിയിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ ഏകത മോർച്ച ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മണിക്കൂറിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു. അതേസമയം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അക്കൗണ്ട് തടസപ്പെട്ടതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് തടസപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.
രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.
രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.
പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.
ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.