ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 65 ലക്ഷത്തോട് അടുക്കുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.82 ലക്ഷമായി. 54,527 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആഗോളതലത്തില്‍ രോഗമുക്തി നേടിയവവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞിരിക്കുകയാണ്.
അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്നിരിക്കുകയാണ് ബ്രസീല്‍. കഴിഞ്ഞ ദിവസം ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത് 27,263 പേര്‍ക്കാണ്. 1,232 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
ചൊവ്വാഴ്ച അമേരിക്കയില്‍ 1134 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. പുതുതായി 21,882 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.
അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.11 ദിവസം മൂര്‍ഖന്‍ പാമ്പിനെ പട്ടിണിയ്ക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതം. കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയില്‍.
ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ കുപ്പിക്കുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചത്. ഉത്രയുടെ ശരീരത്തിലേയ്ക്ക് തുറന്നു വിട്ട ഉടന്‍ പാമ്പ് തന്റെ നേരെ ചീറ്റുകയായിരുന്നു. തുടര്‍ന്ന് ഉത്രയെ ആഞ്ഞു കൊത്തുകയും ചെയ്തുവെന്ന് പ്രതി സൂരജ് പറഞ്ഞു.
ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു. അണലിലെ കൊണ്ട് കടുപ്പിച്ചത് മാര്‍ച്ച് 2 ന് രാത്രി 12. 45 ന് ആയിരുന്നു എന്ന് പ്രതി പറയുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്തതില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നതായി സഹോദരി സമ്മതിച്ചു.
അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.
കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയയാളുടെ മൃതദേഹത്തെ പോലും ഉപദ്രവിച്ച് ചിലർ. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ സമീപവാസികൾ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാതികത്തിയ മൃതദേഹവുമായി കുടുംബത്തിന് ഓടിരക്ഷപ്പെടേണ്ടിവന്നു. ഒടുവിൽ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വേറൊരിടത്ത് ശവസംസ്‌കാരം നടത്തി.
ജമ്മു ദോഡ സ്വദേശിയായ 72കാരന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം. ജമ്മുമേഖലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ഇദ്ദേഹം. ജമ്മു മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചയാണ് 72കാരൻ മരിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കുകയായിരുന്നു.
ഇതിനിടെയാണ് ചിത കത്തിത്തുടങ്ങിയപ്പോഴേക്കും നാട്ടുകാർ സംഘടിതരായി വന്ന് ആക്രമണം അഴിച്ചുവിട്ടത്. പരേതന്റെ അടുത്തബന്ധുക്കളും ഭാര്യയും രണ്ടുമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്ലുംവടികളുമായി വന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടേണ്ടിവന്നെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞു. പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. കൂടെവന്ന ഉദ്യോഗസ്ഥർ അപ്രത്യക്ഷരായി. എന്നാൽ ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ആത്മാർത്ഥമായി സഹകരിച്ചു അദ്ദേഹം പറഞ്ഞു.
പിന്നീട് കനത്ത സുരക്ഷയിൽ, ഭഗവതി നഗറിലുള്ള ശ്മശാനത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്‌കാരം നടന്നു. സ്വന്തംജില്ലയായ ദോഡയിലേക്കു മൃതദേഹംകൊണ്ടുപോകാൻ അനുമതിതേടിയെങ്കിലും ഇവിടെത്തന്നെ സംസ്‌കരിക്കാൻ അധികൃതർ നിർബന്ധിക്കുകയായിരുന്നു.
അഞ്ചൽ ഉത്രവധക്കേസിൽ സൂരജിന്റെ കുടുംബത്തിന് കുരുക്ക് മുറുകുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇരുവരേയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ഇതിനിടെ, ഉത്രയുടെ സ്വർണത്തെക്കുറിച്ച് അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കർ പരിശോധിച്ച് സ്വർണ്ണത്തിന്റെ വിവരങ്ങൾ ശേഖരിക്കും.
സൂരജിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണ്ണം കഴിഞ്ഞദിവസം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരെ ബുധനാഴ്ച അടൂരിലെത്തിച്ച് തെളിവെടുക്കും.
കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ ചാത്തന്നൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
ബിഗ്‌ബോസ് ഹിന്ദി പതിപ്പിൽ കൂടി ജന ലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ സീരിയൽ സിനിമ താരമാണ് ശ്വേത തിവാരി. പലപ്പോഴും വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്വേത. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയിൽ ശ്വേത ഉപേക്ഷിച്ചിരുന്നു. രണ്ട് വിവാഹങ്ങളിൽ നിന്നും രണ്ട് മക്കളും താരത്തിന് ഉണ്ട്.
ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നുവെന്നുവെന്നും നിരന്തരം ജീവിതത്തിൽ പ്രശനങ്ങൾ അയാൾ ഉണ്ടാക്കിയെന്നും. സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു. 2007 ലാണ് ശ്വേത നടനും കൂടിയായ രാജ ചൗദരിയുമായി ബന്ധം വേർപ്പെടുത്തുന്നത്.
പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്‍ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീ-ഡനമാണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു. രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അനുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്‌തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറയുന്നു.
ഇപ്പോൾ സന്തോഷതോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. പ്രശനങ്ങൾ തുറന്ന് പറയാൻ സാധിക്കാറുണ്ട് പക്ഷെ വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരകാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു.
മലയാളികളുടെ പ്രിയ നടി മിയ ജോർജ് വിവാഹിതയാവുകയാണ്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം അശ്വിന്‍റെ വീട്ടില്‍ വച്ച് നടന്നു.
ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.
പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.
സോഷ്യല്‍ മീഡിയ വിവാഹ വാര്‍ത്തയറിഞ്ഞതും വരനെക്കുറിച്ചുള്ള തെരച്ചിലിലായിരുന്നു. ഇതാണ് മിയയുടെ ഭാവി ഭര്‍ത്താവ്. അശ്വിന്‍ ഫിലിപ്പുമായി ചേര്‍ന്നു നിന്നുള്ള സെല്‍ഫിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. നേരത്തെ ഇരുവര്‍ക്കും പരിചിയമുള്ളതുപോലെയുള്ള ഫോട്ടോകളാണ് പുറത്തുവന്നത്.
നേരത്തെ ഇരുവരുടെയും വിവാഹ തീയതി നിശ്ചയിച്ചിരുന്നതായാണ് വിവരം. ലോക്ഡൗണ്‍ മൂലം നീട്ടിവെക്കുകയായിരുന്നു. അശ്വിന്റെ വീട്ടില്‍ വെച്ചാണ് നിശ്ചയ ചടങ്ങ് നടന്നത്. കുടുംബങ്ങള്‍ മാത്രമുള്ള ചടങ്ങായിരുന്നു.
വെള്ള ഗൗണ്‍ മോഡല്‍ ചുരിദാറണിഞ്ഞ് സിപിംള്‍ വേഷത്തിലാണ് മിയ എത്തിയത്. കോട്ടയം സ്വദേശിയാണ് അശ്വിന്‍. മെയ് ഒന്ന് ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്.
തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം അമ്മയെ കൊലപ്പെടുത്തിയ മകന്റെ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. 55കാരിയായ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ മകന്‍ 27കാരന്‍ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിതിന്റെ മൊഴികള്‍ വ്യത്യസ്ഥമാണ്. അമ്മയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിക്കുമ്പോള്‍ അമ്മയെക്കുറിച്ച് കുറ്റങ്ങള്‍ മാത്രമേ നിതിന് പറയാനുണ്ടായിരുന്നുള്ളൂ. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും നിതിന്‍ പറഞ്ഞു.
അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.
വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വളാഞ്ചേരിയില്‍ തീകൊളുത്തിമരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ “ഞാന്‍ പോകുന്നു” എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
അതേസമയം സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.
സ്മാര്‍ട്ട്‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി. ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മലപ്പുറം ∙ കുട്ടികളുടെ അശ്ലീലചിത്രം ‘ആചാരവെടി’ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ 33 പേർ അറസ്റ്റിൽ. വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവർക്കെതിരെയും കേസ് എടുത്തു. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേരെയും പിടികൂടാനാണ് പൊലീസ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.
ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്.
ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.
പാലക്കാട് പാല്‍നാ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും സ്റ്റാഫ് നേഴ്‌സുമായ ജിബു മോന്‍ കുര്യാക്കോസ് (37) വാഹനാപകടത്തിൽ മരണമടഞ്ഞു. ജിബു സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്. ചങ്ങനാശേരി സ്വദേശിയാണ് പരേതനായ ജിബു. ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് പറ്റിയെങ്കിലും അപകടനില തരണം ചെയ്‌തു എന്നാണ് അറിയുന്നത്.
ഇന്ന് രാവിലെ രോഗിയുമായി ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യുഎന്‍എ പ്രവര്‍ത്തകനായിരുന്നു പരേതനായ ജിബു. മതിലിൽ ഇടിച്ചു മറിഞ്ഞു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ നവ്യ ഒമാനില്‍ നേഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. നാളെ കണ്ണൂർക്കുള്ള എയര്‍ ഇന്ത്യാ ഇവാക്വേഷന്‍ വിമാനത്തിന് നവ്യ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂത്താട്ടുകുളം സ്വദേശിനിയാണ്.