സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിമഷി പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും
നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും
സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയും. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവരുടെ പ്രതികരണം.

ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ

സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.
സർ,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിംഗ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ ‘അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ’ , ‘രതിമൂർച്ഛ നൽകിയ മകൻ ‘ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.