നടന്‍ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയില്‍ ഇല്ലാതാവാന്‍ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിര്‍ഭാഗ്യമെന്നു പറയട്ടെഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.
നിർഭാഗ്യമെന്നു പറയട്ടെ
ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലവുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കു്വെക്കാം.
ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല.
എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.
ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.
സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.
അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.
എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.
എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്.
പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ
ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണു്.
അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം
സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.
മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ടു് ഈ മഹത്വം.
എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.
പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും.
വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം.
തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.
തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്.
കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതൻ്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.
ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്.
അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.
കുചേലൻ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.
സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.
മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്.
ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെൻ്റും വീടും വാങ്ങി നൽകിയാണ്.
എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.
ആരിഫിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.
ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിൻ്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല.
നിർഭാഗ്യമെന്നു പറയട്ടെ
സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.
ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക് .
ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല.
പൊതു നീതി നടപ്പാക്കാൻ
പറ്റാത്ത സംഘടനയുടെ
ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.
തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു.
എന്നാൽ ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.
പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാൽ വിമർശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.
ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
ഇത് കുടി പറഞ്ഞു ഞാൻ നിർത്തുന്നു.
പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല.
പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല.
എൻ്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്…
ആലപ്പി അഷറഫ്
സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.
കഴിഞ്ഞ ദിവസം കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്നും ഇതേതുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ടെന്നും ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
എന്നാൽ വീഡിയോയുടെ അധികാരിയാതെ ചോദ്യം ചെയ്തും വിശ്വാസികൾ രംഗത്ത് വന്നു. സിസ്റ്റർ ലൂസിയുടെ പോസ്റ്റിനും വിഡിയോയ്ക്കും മറുപടി എന്ന നിലയിൽ പറയുന്നത്. പള്ളിമേടയിൽ നിന്നും സിസ്റ്റർ ഇറങ്ങി ഓടുന്ന വിഡിയോയിൽ അച്ഛൻ മാത്രം സിസ്റ്ററെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. സഭ വിലക്കിപുറത്തു പോകാൻ പറഞ്ഞ സിസ്റ്റർ മേടയിൽ കയറി ചെന്നപ്പോൾ അച്ഛൻ ഓടിച്ചതും ആവാം എന്ന മറുചോദ്യവും ഉയരുന്നു. എന്തായാലും സഭയ്ക്കുള്ളിൽ പലരുടെയും വൃത്തികേടുകൾ കൊണ്ട് കേരളത്തിൽ ക്രിസ്തിയ സഭ കുറച്ചു നാളുകളായി പരിഹാസം നേരിടുകയാണ്. ഉടൻ തന്നെ ഒരു ശുദ്ധികലേശം വേണ്ടി വരും എന്നാണ് ഒരുപക്ഷം വിശ്വാസികളുടെ അഭിപ്രായം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരില്‍ കാണാന്‍ ഇടയായതിനെത്തുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്‌സില്‍ ചിലര്‍ രാവിലെ കുര്‍ബാനക്കായി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയില്‍ പോകാത്ത ലോക്ക് ഡൗണ്‍ സമയത്ത് ഒറ്റക്ക് പള്ളിയില്‍ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാന്‍ കാരണം. സാധാരണ കുര്‍ബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആള്‍ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലര്‍ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയില്‍ മഠത്തില്‍ നിന്നും പുറത്തു പോകുന്നതായും ഞാന്‍ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളില്‍ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍, ഇതെല്ലാം സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.
വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുന്‍പിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റര്‍ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ ഒറ്റക്ക് അവിടെ പോയതില്‍ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളില്‍ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈല്‍ ഫോണിലെ ക്യാമറ റെക്കോര്‍ഡിങ് ഓണാക്കി ഫോണ്‍ ചെയ്യുകയാണ് എന്ന ഭാവത്തില്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുന്‍പോ ഞാന്‍ ആരെയും ഫോണ്‍ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സര്‍വീസ് പ്രൊവൈഡറില്‍ നിന്നുള്ള കോള്‍ ഡീറ്റെയില്‍സ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളില്‍ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ആരെയും കാണാത്തതിനാല്‍ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോള്‍ അടുക്കളയില്‍ നിന്നും അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ”എന്താണെടാ ഇത്?” എന്നുഞാന്‍ ചോദിച്ചു. ഒപ്പം ഫോണ്‍ കാമറ അവരുടെ നേര്‍ക്ക് കിട്ടുന്ന മട്ടില്‍ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാന്‍ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ എന്നോടൊപ്പം പള്ളിമുറി വരെ വരാന്‍ തയ്യാറായി.
പക്ഷേ അവിടെയെത്തിയപ്പോള്‍ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാള്‍ സംസാരിച്ചത്. അയാള്‍ പറഞ്ഞതില്‍ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവര്‍ഷമായിരുന്നു. പള്ളിമുറിയുടെ മുന്‍പില്‍ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി അയാള്‍ക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യില്‍ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച്, പോലീസുകാര്‍ CCTV ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പോലീസുകാരോട് പറഞ്ഞത്. ഒടുവില്‍ പോലീസുകാര്‍ തന്നെ എന്നെ തിരികെ മഠത്തില്‍ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോണ്‍ പരിശോധിക്കാന്‍ സാധിച്ചത്. എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവന്‍ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയില്‍ എങ്ങനെയോ ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയിപ്പോയ ഫയലുകള്‍ തിരിച്ചെടുക്കാന്‍ വഴികളുണ്ടെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചു. അതിന്റെ സാധ്യതകള്‍ ഞാന്‍ പരിശോധിച്ചു വരികയാണ്)
പക്ഷേ അന്ന് രാത്രിയില്‍ അത്ഭുതകരമായി പള്ളിമുറിക്ക് മുന്‍പിലെ കേടായ CCTV ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവര്‍ത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങള്‍ പോലും അത് റെക്കോര്‍ഡ് ചെയ്തിരുന്നു എന്ന്, അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷന്‍ വരെ ആഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകള്‍ കണ്ടപ്പോള്‍ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവര്‍ഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവര്‍ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവര്‍ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തില്‍ പള്ളിമുറിയിലെത്തിയ ഇടവകക്കാര്‍ അവര്‍ത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങള്‍ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയില്‍ ഫാ. നോബിള്‍ പാറക്കല്‍ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവര്‍ത്തനങ്ങള്‍’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.
1. ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നില്‍ സത്യം തെളിയിക്കാന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തയ്യാറുണ്ടോ?
2. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?
3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാന്‍ പറയുന്നത് മുഴുവന്‍ പച്ചകള്ളമാണെന്ന് തെളിയിക്കാന്‍ എന്തുകൊണ്ടവര്‍ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?
4. പള്ളിമുറിക്ക് മുന്‍പില്‍ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ എടുക്കാന്‍ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കില്‍ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?
5. വൈദികര്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകള്‍ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ തന്നെ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്ന വൈദികന്‍ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?
6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയില്‍ പോകുന്നത്? ഇതിനു മുന്‍പ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങള്‍ ഇടവക ജനത്തിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും മുന്നില്‍വച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാന്‍ തയ്യാറാണോ?
ഇതിനു മുന്‍പ് ഇത്തരം കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളില്‍ തള്ളുക, അല്ലെങ്കില്‍ മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കുക, അതുമല്ലെങ്കില്‍ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുന്‍പും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങള്‍ കാണേണ്ടി വന്ന സിസ്റ്റര്‍ അഭയ മുതല്‍ എത്രയെത്ര ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകള്‍ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികള്‍ ഇത്തരക്കാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാന്‍ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകള്‍ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയില്‍ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ CCTV വിദഗ്ദ്ധന്‍ നോബിള്‍ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യില്‍ നിന്നും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങള്‍ നടത്താന്‍ അവര്‍ മറന്നില്ല. പക്ഷേ അവര്‍ തന്നെ പുറത്ത് വിട്ട വിഡിയോയില്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളില്‍ കൈയിട്ടുകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് ”ഞാന്‍ ലിജിക്ക് ഫുള്‍ സപ്പോര്‍ട്ട് കൊടുക്കും” എന്നാണ്. തീര്‍ച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുള്‍ സപ്പോര്‍ട്ട് കൊടുക്കണം! വെറുതെ സപ്പോര്‍ട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫന്‍ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാര്‍ത്ഥന തന്നെ നടത്തണം. കഴിയുമെങ്കില്‍ ലിജി മരിയയെയും സ്റ്റീഫന്‍ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ്
സിനിമകളുടെ ഡിജിറ്റല്‍ റിലീസില്‍ തിയറ്ററുകള്‍ക്ക് ഇനി ആശങ്കയില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിയന്ത്രണങ്ങളോടെ പുതിയ സിനിമകള്‍ തുടങ്ങുക പ്രായോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു
നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ?
പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്‌സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.
ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ?
ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്‌ളിക്‌സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല’ എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.
ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്‍കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്‍കിയാല്‍ തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.
ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം
എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.
വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?
ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.
മള്‍ട്ടിപ്ലെക്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്‌ലൈനുകള്‍?
അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.
ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?
ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്‌നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയാല്‍ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.
താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.
വലിയ റിസ്‌ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്‍കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. മറിയത്തിനുള്ള പ്രതിഷ്ഠ. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക
സ്വന്തം ലേഖകൻ
ലണ്ടൻ : ഫിനിക്സ് നോർത്താംപ്ടനിലെ അംഗവും , യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ സജീവ പ്രവർത്തകനും , യുക്മ സ്റ്റാർ സിംഗറിലെ ഫെനലിസ്റ്റും , ടെക്ക് ബാങ്കിന്റെ ഗ്ലോബൽ ഓപ്പറേഷറൻസ് ഹെഡുമായ നോർത്താംപ്ടൻ മലയാളി ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി ഇന്നലെ നാട്ടിൽ വച്ച് നിര്യാതനായി.
ദീര്‍ഘകാലമായി രാമപുരത്തെ സാമൂഹിക , സാമുദായിക , സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തിയായിരുന്നു ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി . മിറ്റന്‍സ് എയര്‍ ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ടറും , വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയുമായിരുന്നു അദ്ദേഹം.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 2. PM ന് (30-05-2020) ഭവനത്തിൽ നിന്ന് ആരംഭിച്ച് രാമപുരം ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനിയുടെ നിര്യാണത്തിൽ മലയാളം യുകെ ടീമിന്റെ ദുഃഖവും , അനുശോചനവും അറിയിക്കുന്നു .
കോവിഡ് 19 ബാധിച്ച് പ്രശസ്ത ജ്യോത്സ്യന്‍ മരിച്ചു. ബെജന്‍ ധരുവാലെ (90)യാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ആയിരുന്നു ബെജന്‍ മരിച്ചത്. മെയ് 22നാണ് പരിശോധനയില്‍ ഇദ്ദേഹം കോവിഡ് 19 പോസിറ്റീവ് ആണെന്ന് മനസിലായത്.
അതേസമയം, ബെജന്‍ ധരുവാലെയുടെ നിര്യാണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലാണ് അനുശോചനം രേഖപ്പെടുത്തിയത്.
‘ബെജന്‍ ധരുവാലെയുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. പിരിഞ്ഞുപോയ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആദരാഞ്ജലികള്‍. ഓം ശാന്തി…’ – വിജയ് രൂപാണി ട്വിറ്ററില്‍ കുറിച്ചു.
ആയിരക്കണക്കിന് അനുയായികളുള്ള ഇദ്ദേഹം പ്രധാനമന്ത്രി മോഡിയുടെയും
അടല്‍ ബിഹാരി വാജ്പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്.
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തിനും നേരിട്ടുള്ള അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആയിരം കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകളുടെ നിയമപരമായ പിന്തുടർച്ചാവകാശികൾ ദീപയും ദീപക്കുമാണെന്ന് രണ്ടു ദിവസം മുൻപു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെയാണു സ്വത്തുക്കളിൽ നേരിട്ടുള്ള അവകാശം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജയലളിതയ്ക്കു തന്റെ അമ്മയിൽ നിന്നു ലഭിച്ച വസ്തുക്കളാണെന്നതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 15(2) വകുപ്പ് പ്രകാരം സഹോദരന്റെ മക്കൾക്കു നേരിട്ടുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വത്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതു വരെ അങ്ങോട്ടേക്കു പോകരുതെന്നും കോടതി പറഞ്ഞു.
ഈ വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരിച്ച ദീപ, തന്റെയും സഹോദരന്റെയും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും അഭ്യർഥിച്ചു. സ്വത്തുക്കളിൽ അവകാശവാദമുന്നയിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങളെ അപായപ്പെടുത്താൻ ശ്രമമുണ്ടെന്നും ദീപ പറഞ്ഞു.
സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറികളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതോടെ മൃതദേഹങ്ങള്‍ മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മരണസംഖ്യ ദിനംപ്രതി ഉയരുമ്പോഴും ഇപ്പോഴും സര്‍ക്കാരിന്റെ കണക്കിലുള്ളത് 398 കൊറോണ മരണം മാത്രമാണ്.
ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രി മോര്‍ച്ചയില്‍ 80 റാക്കിലും മൃതദേഹങ്ങള്‍ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്.
മൃതദേഹങ്ങള്‍ കുന്നുകൂടിയതോടെ സംസ്‌കരിക്കാനും വഴിയില്ലാതെയായി. പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫര്‍ണസുകളില്‍ 3 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
മരണസംഖ്യ കുതിച്ചുയരുമ്പോഴും 400ന് അടുത്ത് മരണം മാത്രമാണുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ മാസം 16 വരെ 53 പേര്‍ മരിച്ചതായി സഫ്ദര്‍ജങ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് സര്‍ക്കാര്‍ രേഖയില്‍ ഇല്ല . ഈ മാസം 17 വരെ 559 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിഗം ബോധ് ഘട്ടില്‍ ഇതുവരെ 244 ല്‍ അധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഐറ്റിഒ മുസ്ലിം ശ്മശാനത്തില്‍ 140 ല്‍ അധികവും. ദിനംപ്രതി ഇവിടെ 4 മൃതദേഹങ്ങള്‍ വരുന്നു. മംഗോള്‍ പുരി, മദന്‍പുര്‍ ഖാദര്‍, ശാസ്ത്രി പാര്‍ക്ക് ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങള്‍ എത്തുന്നുണ്ട്.
എന്നിട്ടും മരണസംഖ്യ വര്‍ധിച്ചത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും, തമിഴ്‌നാട്ടിലുമെല്ലാം സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കൊറോണക്കാലത്ത് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും എംപിയായ പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ ‘ഗംഷുദാ കി തലാഷ്’ (കാണാതായവര്‍ക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു.
ഭോപ്പാലില്‍ 1400ഓളം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
”ഇനി വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടര്‍മാര്‍ ഒരുവട്ടം ചിന്തിക്കണം. ഒരു വശത്ത് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ എവിടെയും കാണാനില്ല” എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞു.
ദുരിത കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും കമലേശ്വര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രഗ്യാ സിങിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി. പ്രഗ്യാ താക്കൂര്‍ ഇപ്പോള്‍ കണ്ണിനും കാന്‍സറിനും എയിംസില്‍ ചികിത്സതേടുകയാണ്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ അവര്‍ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു.