ഉലുവയ്ക്ക് പകരം കഞ്ചാവ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ. കന്നൗജ് ജില്ലയിലെ മിയാഗഞ്ചിലെ ഒരു കുടുംബത്തിലെ ആറു പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേത്തിയില എന്ന് കരുതി ഈ ഉണങ്ങിയ ഇലകൾ ഉപയോഗിച്ചതോടെയാണ് കുടുംബത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്.
കിഷോർ എന്നയാൾ തന്റെ പറമ്പിൽ നിന്ന് കിട്ടിയ കള അയൽവാസിയായ ഓംപ്രകാശിന്റെ മകൻ നിതിഷിന് നൽകിയതിനു ശേഷം അത് ഉണങ്ങിയ മേത്തയാണെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ ആരംഭമെന്ന് പൊലീസ് പറഞ്ഞു. നിതിഷ് ഉണങ്ങിയ ഇല കൊണ്ടുവന്ന് തന്റെ സഹോദരഭാര്യ പിങ്കിക്ക് നൽകുകയും അവരത് കറി തയ്യാറാക്കിയ സമയത്ത് അതിൽ ഇടുകയും ചെയ്തു.
ഈ ഇല കൂടി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കുടുംബത്തിലുള്ളവർ മുഴുവൻ കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവരുടെ നില വഷളാകാൻ തുടങ്ങുകയായിരുന്നു. അയൽപക്കത്തുള്ളവരെ ഓംപ്രകാശ് ഒരു വിധത്തിൽ വിവരം അറിയിച്ചു. അപ്പോഴേക്കും കുടുംബം മുഴുവൻ അബോധാവസ്ഥയിൽ ആയിരുന്നു. അയൽക്കാർ ഉടൻതന്നെ പൊലീസിൽ ഇക്കാര്യം അറിയിക്കുകയും കുടുംബത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പായ്ക്കറ്റിൽ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള ഉണങ്ങിയ ഇല പൊലീസ് കണ്ടെത്തുകയും കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം അപകടനില തരണം ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമാനമായ സംഭവം 2019ൽ ഫിറോസാബാദിൽ ഉണ്ടായിരുന്നു. ഉലുവയാണെന്ന് വിചാരിച്ച് കഞ്ചാവ് ഇലകൾ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ചതിനെ തുടർന്ന് ഒരു കുടുംബം മുഴുവൻ അന്നും ആശുപത്രിയിൽ ആയിരുന്നു.
ലോക്ഡൗണിനെ തുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലൈ ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക് ട്രാൻസാക്ഷനുകൾക്ക് ചാർജുകൾ ഈടാക്കിയോയിരുന്നില്ല. എ ടി എം ഇടപാടുകൾ, അത് പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ, മിനിമം ബാലൻസ് സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ് അധിക തുക ഈടാക്കാതിരുന്നത്. ലോക്ക് ഡൗൺ മൂലം ഉള്ള ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത് ജൂൺ മാസം 30 വരെ ആയിരുന്നു. ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.
ATM വഴി നടക്കുന്ന ട്രാൻസാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്. ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ് ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത് ബാങ്ക് ചാർജസിനെ സംബന്ധിച്ചുള്ളതാണ്. നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ടൗൺ സമയത്ത് കേന്ദ്ര ധനമന്ത്രി നമ്മുക്ക് അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന് ബാങ്ക് ചാർജ്ജ്സ് എടുത്ത് മാറ്റി എന്നതായിരുന്നു.
കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന് പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട് അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത് കൊണ്ട് തന്നെ ജൂലൈ 1 മുതൽ ലിമിറ്റ് കഴിഞ്ഞാൽ ട്രാൻസാക്ഷന് ബാങ്ക് ചാർജ്ജ്സ് ഈടാക്കും. ഉദാഹരണത്തിന് SBI അക്കൗണ്ട് ഉള്ള ഒരാൾക്ക് ഒരു മാസത്തിൽ ഫ്രീയായിട്ട് 8 ട്രാൻസാക്ഷൻ നടത്താം.
ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക് മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്താം. ഗ്രാമ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ കാര്യമാണിത്. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ് ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത് കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന് 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇനി മറ്റ് ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ് ആണ്. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കും.
ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പെടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക.
‘വാരിയംകുന്നന്‍’ സിനിമയെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാരാണ്, അവര്‍ ചരിത്രം വളച്ചൊടിക്കും എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ രാജസേനന്‍ പറയുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍:
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല.
അവര്‍ക്ക് എന്നും ജനങ്ങള്‍ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ടിവിയില്‍ ഒക്കെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ലൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.
ചെറു മീനുകളെ കൊത്തിയെടുത്ത് പറന്നുപോകുന്ന പക്ഷികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വമ്പൻ സ്രാവിനെ കൊത്തിയെടുത്ത് ഒരു പക്ഷി പറന്നുപോകുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. അമേരിക്കയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കടല്‍ത്തീരത്ത് തടിച്ചുകൂടിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സ്രാവിനെ പൊക്കിയെടുത്ത് ഒരു പക്ഷി പറന്നുപോയത്. സൗത്ത് കരോളിനയില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിലര്‍ ഇത് സ്രാവല്ല എന്ന തരത്തിലെല്ലാം വാദമുഖങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കുന്നുണ്ട്. എന്തു തന്നെയായാലും പക്ഷിയുടെ കാലിന്റെ നഖങ്ങള്‍ക്കിടയില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയാണ് മത്സ്യം. സ്രാവിന് സമാനമായ വലുപ്പം മത്സ്യത്തിനുണ്ട്.
ചിലര്‍ പക്ഷി പരുന്താണെന്ന് വാദിക്കുന്നുണ്ട്. മറ്റു ചിലര്‍ ഇത് മത്സ്യങ്ങളെ ഇരപിടിച്ച് കഴിയുന്ന പക്ഷിയാണെന്നും പറയുന്നു. ട്വിറ്ററില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്.
Discovery Channel Narrator: SHARK WEEK!!!! WATCH 7 DAYS OF BALLS TO THE WALLS SHOWS ABOUT THE ULTIMATE PREDATOR!!!! WHOOOO!!!
Osprey: Would you mind holding my drink? https://t.co/Ge35kLWjMr
— Nate (@nate4047) July 2, 2020
ലാ ലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്. ഗെറ്റാഫക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു റയല്‍ വിജയ ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് തുണയായത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഇതൊടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ നാല് പോയിന്റ് ലീഡ് ആയി. 33 മത്സരങ്ങളില്‍ 74 പോയിന്റാണ് റയലിന്. അതേസമയം 33 മത്സരങ്ങളില്‍ നിന്ന് തന്നെ ബാഴ്സയ്ക്ക് 70 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്. റയല്‍ സോസീഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചപ്പോള്‍ ലെവാന്റെ- വയാഡോളിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.
മനുഷ്യനേക്കാള്‍ ആയുസ്സ് കുറവുള്ള ജീവിയാണ് നായ്ക്കള്‍. നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്നാണ് ശാസ്ത്രലോകം ഇക്കലാംവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഇളയ നായ്ക്കൾ മുമ്പ് കരുതിയിരുന്നതിനേക്കാൾ “പ്രായമുള്ളവർ” ആണെന്ന് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് നായ്ക്കുട്ടിയുടെ ഒരു വയസ്സ് യഥാർത്ഥത്തിൽ മനുഷ്യന്റെ 30 വയസ്സിന് തുല്യമാണെന്നാണ്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സാൻ ഡീഗോയിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് നായകളില്‍ ഡിഎൻഎ – പരിഷ്ക്കരണങ്ങളിലേക്ക് നയിക്കുന്ന എപിജനെറ്റിക് മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ കുറിച്ച് വിശദമായി വിവരിച്ചത്. ആദ്യം അവര്‍ മനുഷ്യ ജീനോമിന്റെ ചില മേഖലകളിൽ കാലക്രമേണ ശേഖരിക്കപ്പെടുന്ന പ്രത്യേക തന്മാത്രകളായ മെഥൈൽ ഗ്രൂപ്പുകൾ പരിശോധിച്ചു. പിന്നീട് ഡോഗ് ജീനോമിലെ സമാന പ്രദേശങ്ങളിൽ അവ എങ്ങനെയാണ് ശേഖരിക്കപ്പെട്ടതെന്ന് അവ താരതമ്യം ചെയ്തു നോക്കി. നായകുട്ടികള്‍ മുതല്‍ മുതിര്‍ന്ന നായ്ക്കള്‍ വരെ നൂറോളം ലാബ്രഡോറുകളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമല്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
ഒരുവയസ്സുള്ള നായകളില്‍ മനുഷ്യനിലേക്കാള്‍ വളരെ വേഗത്തിൽ മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടും. വളരെ വേഗത്തിൽ പ്രായമാകുന്നു എന്നര്‍ത്ഥം. എന്നാല്‍, കാലം കഴിയുന്തോറും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കളിൽ വാർദ്ധക്യത്തിന്റെ തോത് കുറയുന്നു. അതായത് മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഒരു വയസ്സുള്ള നായ 30 വയസ്സുള്ള മനുഷ്യന് തുല്യമാണ് എന്നാണ്. നാലു വയസ്സ് മനുഷ്യന്‍റെ 54 വയസിന് സമം. 14- വയസ് എന്നത് 70 വയസ്സും.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ വിട്ട പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ബാങ്ക് ഡയറക്ടര്‍ മഞ്ജിത്ത് സിംഗ് മാഖ്‌നി 350 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയതായി കാനറ ബാങ്ക് കണ്‍സോര്‍ഷ്യം. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലെ ആറ് ബാങ്കുകളില്‍ നിന്നായാണ് മഞ്ജിത്ത് സിംഗ് വായ്പയെടുത്തത്. നിലവില്‍ കാനഡയിലാണ് മഞ്ജിത്ത് സിംഗ് മാഖ്‌നി. കാനറ ബാങ്കിന്റെ പരാതിയില്‍ അമൃത്സര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ മഞ്ജിത്ത് സിംഗ് മാഖ്നി, മകന്‍ കുല്‍വീന്ദര്‍ സിംഗ് മാഖ്‌നി, മരുമകള്‍ ജസ്മീത് കൗര്‍ എന്നിവര്‍ക്കും അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു. മഞ്ജിത്ത് സിംഗ് 2018 ആദ്യം കാനഡയിലേയ്ക്ക് മുങ്ങിയിട്ടുണ്ട്.
ഓരോ ബാങ്കില്‍ നിന്നും എടുത്ത വായ്പാതുകകള്‍ എഫ്‌ഐആറില്‍ പറയുന്നുണ്ട്. കാനറ ബാങ്കില്‍ നിന്ന് 175 കോടി രൂപ, ആന്ധ്ര ബാങ്കില്‍ നിന്ന് 53 കോടി, യുബിഐയില്‍ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) നിന്ന് 44 കോടി, ഒബിസിയില്‍ (ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്) നിന്ന് 25 കോടി, ഐഡിബിഐയില്‍ നിന്ന് 14 കോടി, യൂക്കോ ബാങ്കില്‍ നിന്ന് 41 കോടി എന്നിങ്ങനെയാണ് വായ്പയെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തട്ടിപ്പ് സംബന്ധിച്ച് കാനറ ബാങ്ക്, റിസര്‍വ് ബാങ്കിന് പരാതി നല്‍കിയത്.
സിബിഐയ്ക്ക് പരാതി നല്‍കാന്‍ ആര്‍ബിഐ ഉപദേശിച്ചു. എന്നാല്‍ കാനറ ബാങ്ക് പരാതി നല്‍കിയത് ഈ വര്‍ഷം ജൂണിലാണ്. മഞ്ജിത്ത് സിംഗ് അടക്കമുള്ള പ്രതികളുടെ പാസ്പാര്‍ട്ട് 2018 സെപ്റ്റംബറില്‍ റദ്ദാക്കിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട, അമൃത്സറിലെ കമ്പനികളില്‍ സിബിഐ റെയ്ഡ് നടത്തിവരുന്നുണ്ട്. പ്രതികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലേനയും കൊവിഡ് മുക്തരായി. രോഗബാധ സ്ഥിരീകരിച്ച് 10-ാം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഫലം നെഗറ്റീവ് ആയത്. സെര്‍ബിയന്‍ താരത്തിന്റെ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച ബെല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരും നെഗറ്റീവായത്.
രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ജോക്കോവിച്ചും ഭാര്യയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസമായി സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ വീട്ടിലെ ഐസോലേഷനില്‍ കഴിയുകയായിരുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നാണ് ജോക്കോവിച്ചിന് വൈറസ് ബാധയേറ്റത്. സമ്പര്‍ക്കത്തിലൂടെ ജോക്കോവിച്ചിന്റെ ഭാര്യയ്ക്കും രോഗം പടരുകയായിരുന്നു. അതേസമയം, ഇരുവരുടേയും കുഞ്ഞുങ്ങളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
ജോക്കോവിച്ച് ഉള്‍പ്പെടെ ബെല്‍ഗ്രേഡിലും സദറിലുമായി നടന്ന പ്രദര്‍ശന ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയസിക്കി എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ജോക്കോവിച്ചിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.
സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയടോയൊണ് സരോജ് ഖാന്‍ അന്തരിച്ചത്. മകളാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജൂണ്‍ 20ന് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് ഭീതി നില്‍നില്‍ക്കെ കവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.
നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്കാണ് ചുവട് വെച്ചിട്ടുള്ളത്. മൂന്നുവട്ടം ദേശീയ പുരസ്‌കാരത്തിനും അര്‍ഹത നേടിയിട്ടുണ്ട്. മാധുരി ദീക്ഷിത് അഭിനയിച്ച ‘ഏക് ദോ തീന്‍'(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച ‘ഡോലാ രേ'(സിനിമ-ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച ‘യേ ഇഷ്‌ക് ഹായേ'(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു.