തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ താൻ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി യുവതി. ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ഉപദ്രവിച്ചതെന്നും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും യുവതി വ്യക്തമാക്കുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ പ്രതികരണം.
ക്രൂര പീഡനങ്ങള്‍ യുവതി വിവരിക്കുന്നത് ഇങ്ങനെ. “വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. രാജൻ എന്ന് പേരുള്ള ഒരാളും ഒരു അമ്മച്ചിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിറകെ രാജനും ഭർത്താവും ചേർന്ന് മദ്യപിച്ചു. ഭർത്താവ് എനിക്കും മദ്യം നല്‍കാൻ ശ്രമിച്ചു. ഇതിനിടെ നാലുപേർ കൂടി വീട്ടിലെത്തുകയും ഭർത്താവിനൊപ്പം പുറത്ത് പോവുകയും ചെയ്തു. ഇതിന് ശേഷം ഇതിലെ ഒരാൾ വെള്ളമെടുക്കാനെന്ന് പറഞ്ഞ് തിരിച്ചെത്തി തോളിൽ കൈവച്ച് പിടിച്ചു. ഇത് കണ്ട അമ്മച്ചി, ഇവരെല്ലാം കുഴപ്പക്കാരാണ് മോൾ ഇവിടെ നിന്ന് പൊയ്ക്കോ എന്ന് പറഞ്ഞു.
ആക്രമണോത്സുക ബാറ്റിങ് മികവ് കൊണ്ട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു റോബിന്‍ ഉത്തപ്പ. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ് ടീം അംഗമായിരുന്ന താരത്തിന് കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടനേട്ടത്തിലും താരം പ്രധാന പങ്ക് വഹിച്ചിരുന്നു ഉത്തപ്പ. എന്നാല്‍ 2009 മുതല്‍ 2011 വരെയുള്ള കാലഘടത്തില്‍ കടുത്ത മാസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. റോയല്‍സ് രാജസ്ഥാന്‍ ഫൗണ്ടേഷന്റെ മൈന്റ്, ബോഡി ആന്റ് സോള്‍ എന്ന പരിപാടിയിലാണ് ഉത്തപ്പ തന്റെ കഠിനകാലത്തെ കുറിച്ച് പറഞ്ഞത്.
2006 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സമയത്ത് എനിക്ക് എന്നെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നുതൊട്ട് ഞാന്‍ കൂടുതല്‍ അറിയാനും മനസ്സിലാക്കാനും തുടങ്ങുകയായിരുന്നു. പക്ഷെ മത്സരങ്ങളില്ലാത്ത സമയത്താണ് ശരിക്കും പ്രതിസന്ധിയിലായത്, ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല, ‘ഓരോ ദിവസവും എങ്ങനെ കടന്ന് കിട്ടുമെന്നാലോചിച്ച് ഏറെ ഭയപ്പെട്ടു. ജീവിതം എവിടേക്കാണ് പോവുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. മോശം ചിന്തകളില്‍ നിന്ന് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത് ക്രിക്കറ്റാണ്.
അക്കാലത്ത് എല്ലാ ദിവസവും ഡയറി എഴുതിയിരുന്നു. പിന്നീട് പ്രൊഫഷണല്‍ സഹായം ലഭിച്ചതോട് കൂടിയാണ് താന്‍ പോസിറ്റീവ് വ്യക്തിയായി മാറിയതെന്നും ഉത്തപ്പ പറഞ്ഞു. ഇന്ന് ഞാന്‍ എന്ന വ്യക്തിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്റെ ചിന്തകളില്‍ വ്യക്തതയുണ്ട്. പ്രതിസന്ധികളില്‍ എന്നെ തിരിച്ചുപിടിക്കാന്‍ എനിക്കിന്ന് കഴിയും ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം ആയിരുന്നു ഉത്തപ്പയെ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ഏറ്റെടുത്തിരിക്കുകയാണ്.
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്കപ്പെട്ട പ്രാഗിലെ കന്യാമറിയത്തിന്റെ ചരിത്രപ്രതിമ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചു. 1652-ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്സ്ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹബ്സ്ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌ക്കരണവാദികള്‍ പ്രതിമ തകര്‍ത്തു. ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്.
ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വയറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചിരിക്കുന്നത്. ശില്പിയായ പെറ്റർ വാന-യുടെ ഏറെ നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്.
തകര്‍ക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങള്‍ ചെക്ക് ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ പ്രാഗിന്റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിലില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ പ്രതിമ ഇപ്പോഴും ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും രാജ്യത്ത് കത്തോലിക്കാ ആധിപത്യം നടപ്പാക്കുമെന്ന ആശയമാണ് അത് മുന്നോട്ടു വയ്ക്കുന്നതെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗവും നിരീശ്വരവാദികളുമാണ് എതിര്‍പ്പുകളുടെ മുന്‍ നിരയില്‍ ഉള്ളത്. യൂറോപ്പില്‍ മത വിശ്വാസികള്‍ ഏറ്റവും കുറവുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്.
കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. താരങ്ങള്‍ ഇരുപത്തിയഞ്ചു ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
യോഗത്തിനു ശേഷം സംഘടന താര സംഘടനായ എഎംഎംഎ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
നിലവില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലുമാണ് പ്രതിഫലം. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നാണ് താര സംഘടന പ്രതികരണം.
അതേസമയം സര്‍ക്കാര്‍ നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
യുവതി കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. ഭർത്താവടക്കം ആറു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. കൂടാതെ രഹസ്യ മൊഴിയും രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ബലാത്സംഗം നടന്നത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തൻറെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന.വ്യാഴാഴ്ച വൈകിട്ട് പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോട് കൂടിയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ ഇവരെ കൊണ്ടുപോയത്. ഇവിടെ വച്ചയാരുന്നു പീഡിപ്പിച്ചത്.
പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം എന്ന് അജു 24 ന്യൂസ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നു.
ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.. പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം
മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം
അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അൽഹുദ ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈൻ മുഴിപ്പുറത്താണ് കോടിപതിയായത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നുവെന്നും 27 വർഷമായി യുഎഇയിലുള്ള തനിക്ക് ദൈവം തന്ന റിട്ടയർമെന്റ് സമ്മാനമാണിതെന്നും അസ്സൈൻ പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യംകൂടെ വന്നത്.
സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവർ കരുതിയത്. വയനാട്ടിൽ എൻജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈൻ, എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈൻ എന്നിവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടിൽ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈൻ വിശദീകരിച്ചു.
20–ാം വയസിൽ സൂപ്പർമാർക്കറ്റിൽ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെത്തിയതു മുതൽ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസൻസെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയിൽ 20 വർഷത്തിലേറെയായി. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന 3000 ദിർഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്. അതിനിയും തുടരുമെന്നും സൂചിപ്പിച്ചു.
ആകെയുള്ള ഏഴു സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ: ശ്രീഹർഷ പ്രഭാകർ (100,000 ദിർഹം), ഷജീന്ദ്ര ദാസ് (60,000 ദിർഹം), ഗോകുൽദേവ് വാസുദേവൻ (50,000 ദിർഹം). രണ്ട് പാക്കിസ്ഥാൻ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവർ.
ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പടർന്നു പിടിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻഭാര്യയും മകളും.
വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മുൻഭാര്യ മാർല മേപ്പിൾസും മകൾ ടിഫാനിയുംപ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.
ഇൻസ്റ്റഗ്രാമിൽ കറുത്ത ചിത്രം പങ്കുവച്ച്, ഹെലൻ കെല്ലർ പറഞ്ഞ Alone we can achieve so little; together we can achieve so much എന്ന വാക്കുകൾ ടിഫാനി പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്ന വാക്കുകളും കുറിച്ചാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്.പോസ്റ്റിനു താഴെ, പ്രതിഷേധിക്കുന്നവരോട് മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്ന പിതാവിനോട് കാര്യത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കി നൽകണമെന്ന് ചിലർ ടിഫാനിയോട് ആവശ്യപ്പെട്ടു. മാർല പങ്കുവച്ച പോസ്റ്റിനും നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചെന്നൈയിൽനിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാന്പിളാണ് പോസിറ്റീവായത്.
ചെന്നൈയിൽനിന്നും മേയ് 25നാണ് ഇവർ വാളയാർ വഴി കേരളത്തിലെത്തിയത്. തുടർന്നു ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മേയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് പ്രമേഹവും ന്യുമോണിയയും ഉണ്ടായിരുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇവരുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
യുഎസ്സിൽ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡ് കോവിഡ് പോസിറ്റീവായിരുന്നെന്ന് റിപ്പോർട്ട്. ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തിൽ യുഎസിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ദി ന്യൂയോര്‍ക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏപ്രിലില്‍ ഫ്ലോയിഡിന്‍റെ കൊവിഡ്-19 ബാധിച്ചിരുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. ഏപ്രില്‍ മൂന്നിനാണ് 46 വയസ്സുകാരനായ ഫ്ലോയിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇത് പ്രകാരം ഫ്ലോയിഡ് രോഗ ബാധിതനായിരുന്നു എന്നാണ് ഹെന്നെപിൻ കൗണ്ടി മെഡിക്കൽ പരിശോധകന്റെ റിപ്പോർട്ടിൽ പറയുന്നത്. ഫ്ലോയിഡിന്റെ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബെക്കര്‍ പറഞ്ഞു. നേരത്തെ പോസിറ്റീവായിരുന്ന ഫ്ലോയിഡിന്‍റെ ശരീരത്തില്‍ വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ, ഫ്ലോയിഡിന്റെ മരണത്തിൽ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഫ്ലോയിഡിന്റെ ശ്വാസകോശം പൂർണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികൾ ചുരുങ്ങിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
മെയ് 25-നാണ് ജോർജ്ജ് ഫ്ലോയിഡ് പോലീസുകാരന്റെ ആക്രമണത്തില്‍ മരിക്കുന്നത്. മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറെക് ചൗവിന്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെ തുടർന്നായിരുന്നു മരണം. പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുഎസിലെ വർണ വിവേചനത്തിന് എതിരെ പ്രതിഷേധം ആളിക്കത്തുകയയായിരുന്നു.