Latest News

കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. ഇന്ത്യയുടെ യുവനിര പ്രഥമ ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് എല്ലാ അർത്ഥത്തിലും അത് പുതുയുഗമായിരുന്നു. ധോണിയെന്ന നായകനെ കിട്ടുന്നതും കരുത്തും കഴിവുമുള്ള ഒരു കൂട്ടം യുവതാരങ്ങൾ ടീമിൽ സ്ഥാനമുറപ്പിക്കുന്നതുമെല്ലാം 2007ലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ്. എന്നാൽ ആ സന്തോഷത്തിന്റെ ഭാഗമാകാതിരുന്ന മൂന്ന് ഇന്ത്യൻ ഇതിഹാസങ്ങളുണ്ട്, സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്.

ഇപ്പോഴും പല ആളുകളും വിശ്വസിക്കുന്നത് മൂവരും യുവനിരയ്ക്ക് അവസരം നൽകാൻ വേണ്ടിയായിരുന്നു അത്തരത്തിലൊരു പിൻമാറ്റം നടത്തിയതെന്നാണ്. എന്നാൽ സച്ചിൻ ടെൻഡുൽക്കർ ശരിക്കും അന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി അന്നത്തെ ടീം മാനേജറുടെ വെളിപ്പെടുത്തൽ. ലാൽചന്ദ് രജ്പുത്താണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഗാംഗുലിയെയും സച്ചിനെയും ടൂർണമെന്റിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചില താരങ്ങൾ നേരിട്ടാണ് ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തിയത്. ഈ സാഹചര്യത്തിൽ യുവനിരയ്ക്ക് അവസരം നൽകാമെന്ന് ദ്രാവിഡാണ് അവരോട് പറഞ്ഞത്,” ലാൽചന്ദ് രജ്പുത് പറഞ്ഞു.

എന്നാൽ ലോകകപ്പ് നേടിയതിന് ശേഷം അവർ അതേക്കുറിച്ച് പശ്ചാത്തപിച്ചിരിക്കണം, കാരണം താൻ ഇത്രയും വർഷമായി കളിക്കുന്നുണ്ടെന്നും ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്നും സച്ചിൻ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നായകത്വ മികവിനെയും അദ്ദേഹം പ്രശംസിച്ചു. “സത്യം പറഞ്ഞാൽ, അവൻ വളരെ ശാന്തനായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്ത് തീരുമാനമെടുക്കേണ്ടതിനാൽ അദ്ദേഹം രണ്ട് തവണ ചിന്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അദ്ദേഹം ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു എന്നതാണ്,” ലാൽചന്ദ് രജ്പുത് കൂട്ടിച്ചേർത്തു.

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് തീരുമാനം. പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് കെ. മാണി വിഭാഗം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്നാണ് ​ജോസ് വിഭാഗത്തി​ന്റെ വാദം.

പുറത്താക്കല്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തീരുമാനം സങ്കടകരമാണെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണി നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ കഴിയാത്തവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിന്‍ കുറ്റപ്പെടുത്തി. ജോസ് വിഭാഗത്തെ ആവശ്യമുള്ളവരും ഉണ്ട്. കെ.എം മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസ് കെ. മാണി തന്നെ അല്‍പ്പസമയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും.

അതേസമയം യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും ജോസഫ് പറഞ്ഞു.

കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ല, അത് ലോക്ക്ഡൗണ്‍ കാലമായാലും ശരി. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയം ഗാന്ധി നഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുതിച്ചുപാഞ്ഞെത്തി. ഒടുവില്‍ കാമുകന് എതിരെ കേസ് എടുത്ത് ക്വാറന്റീനിലേക്ക് അയച്ചു.

ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെ ആയിരുന്നു നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായി. വീട്ടില്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കാമുകി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് യുവതിയെ കാണാന്‍ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പാഞ്ഞു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

കോട്ടയം: സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകും. സർക്കാർ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാർഷികവായ്പകളിലേക്ക് പോയവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല.

നിലവിൽ കാർഷിക വായ്പകൾ മൂന്ന് തരമാണ്. അത് ഇങ്ങനെ:

• 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടാൻ കെ.സി.സി. മാത്രം മതിയാകും. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ.

• 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാൻ സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിർബന്ധമല്ല. നാല് ശതമാനം പലിശ.

• മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.

മുമ്പ് സ്വർണവും സ്വന്തമായി ഭൂമിയും ഉള്ളവർക്ക് കരമടച്ച രസീത് ഹാജരാക്കി പണയസ്വർണവും നൽകി വായ്പയെടുക്കാമായിരുന്നു. 2019 ഒക്ടോബർ ഒന്ന് മുതൽ ഈ രീതി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. എല്ലാ സ്വർണപ്പണയവായ്പകളും പൂർണമായും കൃഷിക്ക് മാത്രമാക്കി.

കെ.സി.സി. നിർബന്ധമാക്കി. 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ നൽകാനുള്ള തീരുമാനമായിരുന്നു പ്രധാനം. കെ.സി.സി. മാത്രം ഇതിന് മതിയാകും. ചെറുകിട കൃഷിക്കാർക്ക് പണമില്ലാത്തതുമൂലം പണികൾ മുടങ്ങാതിരിക്കാനായിരുന്നു ഇത്. ഇതിൽ കൂടിയ തുക വേണ്ടവർക്ക് സ്വർണം ഈടോടെ രണ്ടു തരം വായ്പകളും നൽകാൻ നിർദേശിച്ചു.

ഈ മൂന്നിനം വായ്പയും നിലവിൽ വന്ന സ്ഥിതിക്ക് ഇതിനു മുമ്പ് പരമ്പരാഗത രീതിയിൽ സ്വർണപ്പണയവായ്പയെടുത്തവരുടെ ഇടപാട് ക്രമവൽക്കരിക്കുക എന്നതാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സ്വർണവായ്പകൾ അടച്ച് അവസാനിപ്പിക്കുന്നവർക്ക് പണത്തിന്റെ ആവശ്യം അനുസരിച്ച് മേൽപ്പറഞ്ഞ മൂന്നിലൊരുരീതിയിലുള്ള വായ്പ തിരഞ്ഞെടുക്കാം.

എടപ്പാൾ ∙ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനെ‍ാടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.

വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ലത്രെ. തെ‍ാട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമ‍ജൻ പറഞ്ഞു. തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോയെന്നും താരം തമാശരൂപേണ മാധ്യമങ്ങളോടു ചോദിച്ചു.

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അററ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .

ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. റഫീഖ്, മുഹമ്മദ്‌ ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുംമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.

പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ടു പെൺകുട്ടികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാണക്കേട് ഭയന്നു പലരും മുന്നോട്ട് വരുന്നില്ല എന്ന് പൊലീസ് പറയുന്നു.

കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല.ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.

ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്.

പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.

നടി സാനിയ അയ്യപ്പനുനേരെ സൈബര്‍ ആക്രമണം. മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. തനിക്ക് നേരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ കേസിനു പോകുമെന്ന് സാനിയ അറിയിച്ചു.

സാധാരണ മോശം കമെന്റുകള്‍ കണ്ടാല്‍ അത് മൈന്‍ഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടില്‍ ആര്‍ക്കും പരാതിയില്ലന്നും എന്നാല്‍ ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്നുള്ള കമന്റ് വരെ വന്നുവെന്നും സാനിയ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങില്‍ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.

അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.

എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണമെന്നും താരം പറയുന്നു.

നടി ഷംന കാസിം ബ്ലാക്‌മെയിലിംഗ് കേസ് അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.

പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.

ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. അതേസമയം പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷംന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കമ്മിഷണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Copyright © . All rights reserved