Latest News

ലോഹിതദാസ് മലയാളിക്ക് സമ്മാനിച്ച മികച്ച സിനിമകളില്‍ ഒന്നായിരുന്നു 2003-ല്‍ ഇറങ്ങിയ കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി വന്ന മനോഹരമായ പ്രണയകഥ. ഈ ചിത്രത്തില്‍ നിര്‍ണായകമായ മറ്റൊരു കഥാപാത്രമായിരുന്നു ഷമ്മി തിലകന്‍ ചെയ്ത ഇടിയന്‍ രാജപ്പന്‍ എന്ന പോലീസുകാരന്‍. ഷമ്മിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് കസ്തൂരിമാനിലെ ഇടിയന്‍ രാജപ്പന്‍. എന്നാല്‍ ഈ കഥാപാത്രം ആദ്യം ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമായിരുന്നുവെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഫേ‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇടിയന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്നു ഷമ്മി തിലകന്‍ പങ്കുവയ്ക്കുന്നത്.

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇടിയന്‍ രാജപ്പന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, ഇത് ഒരു കാമ്പസ് പ്രണയകഥയാണ്… ഇതില്‍ ‘ഗസ്റ്റ് അപ്പിയറന്‍സ്’ ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്; ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്! അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്!

എന്നാല്‍, ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു; ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും; ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട് എന്ന്. അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു, ‘ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും’ എന്ന്! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന്‍ ജന്മം കൊടുത്തത്.

ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം. 2003-ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം; പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന്‍ ഏല്പിച്ചത്..!

നന്ദി ലോഹിയേട്ടാ..! എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!

മധ്യ വെനസ്വേലയിലെ ജയിലിൽ കലാപം. ഒരു ദേശീയ ഗാർഡ് ഉദ്യോഗസ്ഥനും ജയില്‍ വാര്‍ഡനും ഉള്‍പ്പടെ 40 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ധുക്കളെ ജയിലിലേക്ക് ഭക്ഷണം എത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്തേവാസികള്‍ വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധമാണ് വന്‍ കലാപമായി മാറിയത്. തടവുകാരും കാവൽക്കാരും തമ്മിൽ സായുധ ഏറ്റുമുട്ടല്‍ ഉണ്ടായതായി നിയമനിർമ്മാതാവ് മരിയ ബിയാട്രിസ് മാർട്ടിനെസ് പറഞ്ഞു. ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പട്ടാളക്കാരന് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനമായ കാരക്കാസിന്റെ തെക്ക്-പടിഞ്ഞാറ് 450 കിലോമീറ്റർ അകലെയുള്ള ഗ്വാനാരെ നഗരത്തിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. സംഭവം തിരീകരിച്ച വെനസ്വേലന്‍ ജയില്‍ മന്ത്രി ഐറിസ് വരേല, ഒരു കൂട്ടം തടവുകാർ ജയിലിന് പുറത്ത് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും പറഞ്ഞു. അന്തേവാസികള്‍ കത്തിയുള്‍പ്പടെയുള്ള ആയുധങ്ങളുമായാണ് പോലീസിനെ ആക്രമിച്ചത്.

ഒരുകാലത്ത് സമ്പന്നമായ ഒരു എണ്ണ രാഷ്ട്രമായ വെനിസ്വേല നിലവില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലാണ്. തെരുവ് അക്രമം സാധാരണമായ രാജ്യത്ത് നിന്നും സമീപകാലത്തായി 5 ദശലക്ഷത്തോളം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. വെനസ്വേലയിൽ ഏകദേശം 30 ജയിലുകളും 500 ജയിലുകളും ഉണ്ട്, 110,000 തടവുകാരെ പാർപ്പിക്കാൻ കഴിയും. ജയിലുകൾ അക്രമാസക്തവും തിരക്കേറിയതുമാണെന്ന് മനുഷ്യാവകാശ ഉദ്യോഗസ്ഥർ പറയുന്നു. 750 തടവുകാരെ പാർപ്പിക്കേണ്ടിടത്ത് 2500 തടവുകാരേ കുത്തിനിറച്ച ജയിലുകള്‍ ഉണ്ടെന്നു വെനിസ്വേലൻ ജയിൽ നിരീക്ഷണ സമിതിതന്നെ പറയുന്നുണ്ട്.

സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറ്റി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചതിന് ട്രക്കിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലേക്ക് പോകാനായി ഇതിനുള്ളില്‍ കയറിയ 18 കുടിയേറ്റ തൊഴിലാളികളെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് പോലീസ് പിടികൂടിയത്.

ലോക്ഡൗണ്‍ സമയത്ത് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലും ആഹാരവും പണവുമില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരമായി കേള്‍ക്കുന്നത്. അത്തരമൊരു സംഭവമാണ് ഇന്‍ഡോറില്‍ ഉണ്ടായത്. മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ പൊരിവെയിലത്ത് നടന്ന് സ്വന്തം നാടുകളിലെത്താന്‍ ശ്രമിക്കുന്ന ഹൃദയഭേദകമായ കാഴ്ചകളും നിത്യസംഭമാണ്. എങ്ങനെയെങ്കിലും നാട് പിടിക്കാനുള്ള ശ്രമത്തില്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ് തൊഴിലാളികള്‍.

സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറി ലക്‌നൗവിലേക്ക് പോകാനുള്ള തൊഴിലാളികളുടെ ശ്രമം തടഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വലിയ ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള സിമന്റ് മിക്‌സ്റിലായിരുന്നു തൊഴിലാളികളുടെ യാത്ര. സിമന്റും വെള്ളവുമൊക്കെ ഇട്ടുകൊടുത്ത് അത് കുഴച്ച് തഴേക്കിടുന്ന ദ്വാരത്തിലൂടെയാണ് ഇവര്‍ ഇതിനകത്ത് പ്രവേശിച്ചത്. ആ ദ്വാരമല്ലാതെ വായു സഞ്ചാരത്തിന് മറ്റൊരു മാര്‍ഗവും ഇതിനകത്തില്ല. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൌവിലേക്ക് പോവുന്ന വഴിയാണ് ഇന്‍ഡോറില്‍ വച്ച് പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്.

ലോക്ഡൗണ്‍ ഓരോ ദിവസവും നീട്ടുന്നതോടെ ദുരിതം കൂടിവരുന്ന തൊഴിലാളികള്‍ ഏതു വിധത്തിലും സ്വന്തം നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. ഇന്നലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ലഭ്യമായ ഏതു വിധത്തിലും യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ പിടികൂടപ്പെടുന്നതും. ഈ വിധത്തില്‍ പിടിയിലാകുന്നവരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കുക മാത്രമല്ല, വീണ്ടും ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.

ഗൾഫിൽ നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം മൂർഖനാട് സ്വദേശി മുസ്തഫ പറമ്പിൽ അബുദാബിയിലാണ് മരിച്ചത്. നാൽപ്പത്തൊൻപതു വയസായിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശി താഹിറാണ് ദുബായിൽ മരിച്ചത്. അൻപത്തേഴു വയസായിരുന്നു. ഷാർജയിൽ കണ്ണൂർ കേളകം സ്വദേശി, അൻപത്തെട്ടുകാരനായ തങ്കച്ചൻ മരിച്ചു. തങ്കച്ചൻറെ ഭാര്യ ഷാർജയിൽ കോവിഡ് ചികിൽസയിലാണ്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തൊൻപതായി. മലപ്പുറം മക്കരപറമ്പ് സ്വദേശി ഹംസ അബൂബക്കറാണ് മദീനയിൽ മരിച്ചത്. അൻപത്തൊൻപതു വയസായിരുന്നു. സൌദിയിൽ എട്ടു പേരടക്കം നാൽപ്പത്തൊന്നു മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചത്

സംസ്ഥാനത്ത് ഇന്ന് പേർക്ക് 2 കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ രണ്ടിൽ ഒന്ന് വയനാട്ടിലാണ്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലയാണു വയനാട്. ഫലം വരുന്നതു വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. ഇതോടെ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. 8 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര്‍ ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലുണ്ട്. അതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ 2093 സാംപിളുകൾ അയച്ചപ്പോൾ 1234 നെഗറ്റീവ് ഫലമാണ്.

സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്സ്പോട്ടുകൾ ഇല്ല. 23 ഹോട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ 11. കോട്ടയത്തും 11. ഏറ്റവും കൂടുതൽപേർ ചികിൽസയിലുള്ളത് കണ്ണൂരിലാണ്. 38 പേർ. ഇവരിൽ 2 പേർ കാസർകോട്ടുകാരാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് ചികിൽസയിൽ കഴിയുന്നുണ്ട്. കോട്ടയത്ത് 18 പേർ ചികിൽസയിലുണ്ട്. അതിലൊരാള്‍  ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12പേർ വീതം ചികിൽസയിലുണ്ട്.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ വരും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാൻ സാധിക്കില്ല. നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവർത്തനത്തിൽ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്ന് കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രതയും പുലർത്തണം.

കേന്ദ്ര ഉത്തരവനുസരിച്ച് ജില്ലകളെ മൂന്നായി തരംതിരിച്ചു. 21 ദിവസമായി കോവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. എറണാകുളവും വയനാടും ഗ്രീൻ സോണിലാണ്. പക്ഷേ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ വയനാട് ഓറഞ്ച് സോണിലായി. കേന്ദ്രമാനദണ്ഡം അനുസരിച്ച് പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകൾ കൂടി ഗ്രീൻ സോണിൽ പെടുത്തുകയാണ്. കേന്ദ്രമാനദണ്ഡ പ്രകാരമാണ് മാറ്റം. കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിൽസയിലില്ലാത്ത ജില്ലകളാണിത്. കണ്ണൂർ, കോട്ടയം ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഇത് രണ്ടിലുംപെടാത്ത ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതിനൊരു കണ്ടെയ്ൻമെന്റ് സോൺ ഉണ്ട്. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് ഇടങ്ങളിൽ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ വാർഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കിൽ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കും. വാർഡും അതുമായി കൂടിച്ചേർന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗ്രീൻ സോണിൽ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്കു പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്സ്പോട്ടുകളിലും ഇതു പാടില്ല. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ്‌ യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്കു നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കും. ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളായ സർക്കാർ ഓഫിസുകൾ മേയ് 15 വരെ പ്രവർത്തിക്കാം, മുഖ്യമന്ത്രി വ്യക്തമാക്കി.

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നീ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചും ആശുപത്രി ജീവനക്കാര്‍ക്ക് എതിരെയുമാണ് താരങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നും എന്ത് സംഭവവും ആദ്യം എത്തിക്കുന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇത്തരം പ്രവർത്തികള്‍ക്കു പിന്നിലെന്നും അർജുൻ കപൂർ പറഞ്ഞു. വിഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാക്കുകയാണ് പെന്റഗൺ ഔദ്യോഗികമായി പങ്കുവച്ചിരിക്കുന്ന വിഡിയോ. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രചരിച്ച വിഡിയോകൾ വ്യാജമല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ‌മൂന്നു വിഡിയോകളാണ് പെന്റഗൺ പുറത്തുവിട്ടത്.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ.

2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം ഉയരുന്നതും കാണാം. ഒരു വസ്തു ഇത്ര വേഗത്തിൽ ചലിക്കുന്നതു താൻ കണ്ടിട്ടില്ലെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ കമാൻഡർ ഡേവിഡ് ഫ്രേവർ പറഞ്ഞു.

2015 ലെ വിഡിയോകളിൽ ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങളാണ്. ഇതിലൊരെണ്ണം വട്ടംകറങ്ങുന്നതായും കാണാം.ഈ വിഡിയോകൾ ചില സ്ഥാപനങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു.തുടർന്ന് ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന് (യുഎഫ്ഒ) ഒരു കൂട്ടരും മറിച്ച് വ്യാജദൃശ്യങ്ങളാണെന്നു വേറൊരു കൂട്ടരും വാദിച്ചു.പെന്റഗണിന്റെ വെളിപ്പെടുത്തലോടെ വിഡിയോ സത്യമെന്നു തെളിഞ്ഞിരിക്കുകയാണ്.എന്നാൽ ഇവ അന്യഗ്രഹ വാഹനങ്ങളാണോയെന്ന സംശയം ബാക്കിയാണ്.

പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂട്ടമായി പറക്കുന്ന പഞ്ചവര്‍ണതത്തകള്‍ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്. ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. നൂറുകണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്ത് വീണത്.

ഭ്രാന്ത് പിടിച്ചത് പോലെ തത്തകള്‍ പരസ്പരം കൊത്തുകയും അതിന് ശേഷം ചത്ത് വീഴുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുകയാണെന്നും അവര്‍ പറയുന്നു.

ശ്വാസം മുട്ടിയാണ് പക്ഷികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ കൊറോണയ്ക്ക് സമാനമായ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സ് പ്രതികരിക്കുന്നത്.

തത്തകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന ഈ സാഹചര്യം ആശങ്കാകരമാണെന്നും ഡാറില്‍ പറയുന്നു. വൈറസ് ബാധ മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രമുഖ വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറക്കലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യചെയ്തതാണെന്ന് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.

ഏപ്രില്‍ 23നായിരുന്നു ജോയി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടത്. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകിയത് ജോയിയെ മനോവിഷമത്തിലാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഉർജസോത്രസ്‌ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു നൽകുന്ന ജോയിയുടെ സ്വപ്ന പദ്ധതി ആണ് പാതിവഴിയിൽ വച്ച് ഈ കൊടും സാഹസത്തിൽ അവസാനിപ്പിച്ചത്

പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് ജോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ജോയിയുടെ മരണത്തിനു പിന്നിൽ പ്രോജക്ട് ഡയറക്ടറുടെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ജോയിയുടെ മകൻ ബർദുബൈ പോലീസ്‌സ്റ്റേഷനിൽ പരാതി നൽകിയതായി യുഎഇ ന്യൂസ് ബറോയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഒരിക്കലും സ്വമേധയായി ജോയി ആത്മഹത്യക്കു മുതിരില്ലന്നും പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലുകൾ മനംനൊന്തു ജോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ജോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറിയാൻ കഴിഞ്ഞത്.കനേഡിയൻ പൗരത്വമുള്ള ലെബനൻ സ്വദേശി റാബി കാരദിന്റെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

ചെന്നൈ നഗരത്തെ കൊവിഡ് വലിഞ്ഞുമുറുക്കുന്നു. കോയമ്പേട് മാര്‍ക്കറ്റിലെ 81 കച്ചവടക്കാര്‍ത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. മാര്‍ക്കറ്റ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, കടലൂര്‍, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

2323 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1038 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്.

Copyright © . All rights reserved