കൊറോണ വൈറസ് വ്യാപനം ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണിന് നേട്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ ഓഹരിവില മൂന്നിരട്ടിയായി ഉയര്‍ന്നു. ഒരു മാസത്തിനുള്ളിലാണിത്. സെക്കന്‍ഡില്‍ 11,000 ഡോളര്‍ വെച്ച് ആമസോണിന്റെ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നുവെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ആമസോണിന്റെ ഉടമ ജെഫ് ബെസോസ് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 138 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ.
മഹാമാരിയുടെ വ്യാപനത്തോടെ മിക്ക കച്ചവടങ്ങളും പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ വലിയൊരു ഭാഗം ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുകൂലമായി വന്നിരിക്കുന്നത്. ഭക്ഷണസാമഗ്രികള്‍ മാത്രമല്ല, വിനോദരംഗത്തും ആമസോണുള്ളതു കൊണ്ട് ആ വഴിക്കും വലിയ നേട്ടമാണ് കമ്പനിക്കുള്ളത്.
ചൊവ്വാഴ്ച മാത്രം ആമസോണിന്റെ ഒരു ഓഹരിയുടെ വില 2283 ഡോളറിലേക്ക് ഉയര്‍ന്നു. ഒരു മാസം മുമ്പ് ഓഹരിയുടെ വില 1,689. ഡോളറായിരുന്നു. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. കമ്പനിയുടെ മൊത്തം ആസ്തി 1.14 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ് ഇതോടെ. ബെസ്സോസ് ആമസോണിന്റെ 11 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്.
അതെസമയം കൊറോണ വൈറസ് ആമസോണിന്റെ ജീവനക്കാരെയും ബാധിക്കുന്നുണ്ട്. ആമസോണിന്റെ യുഎസ്സിലെ സംഭരണശാലകളില്‍ എഴുപത്തഞ്ചോളം ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതായി ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളിലാണ് ഇവര്‍ ജോലിയെടുക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനമുണ്ട്. ഈ പ്രശ്നം ചൂണ്ടിക്കാണിച്ച രണ്ട് ജീവനക്കാരെ ആമസോണ്‍ പുറത്താക്കിയതും വാര്‍ത്തയായിരുന്നു.
മികച്ച പ്രകടനം തുടര്‍ന്നപ്പോഴും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സുരേഷ് റെയ്‌ന. മുതിര്‍ന്ന താരങ്ങളോട് സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും റെയ്‌ന ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.’താരങ്ങളുടെ കാര്യത്തില്‍ സിലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടണമെന്നാണ് എന്റെ അഭിപ്രായം. എത്ര വലിയ താരമാണെങ്കിലും ടീമിനായാണ് അവര്‍ കളിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ടീമിനു വേണ്ടിത്തന്നെ. അങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചശേഷം വീട്ടിലേക്കു മടങ്ങിയ നിങ്ങളെ ഒരു സുപ്രഭാതത്തില്‍ ടീമിലേക്കു തിരികെ വിളിക്കുന്നില്ല. ഇതോടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് സംശയമാകും’ റെയ്‌ന വിശദീകരിച്ചു.
‘എന്റെ കളിയില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. അത് തിരുത്താനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എന്താണ് പിഴവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണം. അതറിയാന്‍ കളിക്കാരനും അവകാശമുണ്ട്. ദേശീയ ടീമില്‍ അംഗമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് റെയ്ന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ റെയ്നയ്ക്കു ഇന്ത്യ അവസരം നല്‍കിയിട്ടുള്ളൂ. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കണ്ടത്.അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചിട്ടുണ്ടെന്നും ഭാവിയില്‍ താന്‍ സെല്ക്ടറായാല്‍ ഒരു കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്ന് വ്യക്തമായി ധരിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ അവിടെ കളി കാണാന്‍ ആരുമുണ്ടാവാറില്ല. പിന്നെ നമ്മുടെ കാത്തിരിപ്പ് ഐപിഎല്ലിനുവേണ്ടിയാണ്. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ലോകോത്തര ബൌളര്‍മാരെയാണ് നേരിടാനുള്ളത്. അവിടെ നിങ്ങള്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തിയെ മതിയാവു. കാരണം അതിനാണ് നിങ്ങള്‍ക്ക് ടീമുകള്‍ പണം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ സമ്മര്‍ദ്ദം കൂടുതലാണ്. ചിന്തിക്കാന്‍ പോലും ചിലപ്പോള്‍ സമയമുണ്ടാവില്ല, ഐപിഎല്ലിനിടെ പരിക്കേറ്റാലോ തിരിച്ചുവരാനുള്ള സമയം പോലും പലപ്പോഴും ലഭിക്കില്ലെന്നും റെയ്‌ന പറഞ്ഞു.
കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കൊച്ചിയില്‍ നിന്നുള്ള 157 യാത്രക്കാരെയും കയറ്റിയാണ് വിമാനം ലണ്ടനിലേക്ക് യാത്രയായതെന്ന് ടൂറിസം മന്ത്രി അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ഓസ്ട്രിയ, കാനഡ, പോര്‍ച്ചുഗല്‍, അയര്‍ലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്. കൊവിഡ് – 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ആറ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്.
ബംഗളൂരിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്‌ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുകെ പൗരന്മാരെ സ്വദേശത്തേക്ക് സുരക്ഷിതമായി അയക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.
കൊവിഡ് രോഗ ബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകള്‍ സംസ്ഥാനം നേരിട്ടാണ് വഹിച്ചത്. ലോക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏര്‍പ്പാട് ചെയ്‌തെന്നും അതിഥി ദേവോ ഭവ: എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു
ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥി രജിത് കുമാറായിരുന്നു. ആദ്യ സീസണിലെ വിജയിയായ സാബു മോന്‍ ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള ചീത്തപേരെല്ലാം പുറത്തിറങ്ങിയതോടെ മാറിയിരുന്നു. അതുപോലെ തന്നെ ഡോ. രജിത് കുമാറിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത് ഷോ യിലൂടെയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രജിത്. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് വഴിയൊരുക്കിയതും. ഉയര്‍ന്ന വിദ്യഭ്യാസം നേടിയ രജിത് പറയുന്ന പല കാര്യങ്ങളും തള്ള് ആണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില ചിത്രങ്ങള്‍ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ്.
ഡോക്ടര്‍ ആകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. എന്നാല്‍ തന്റെ ഒരുപാട് വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും ഇടയ്ക്ക് രജിത് പറഞ്ഞത്. എന്നാല്‍ അത് വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആറ്റിങ്ങല്‍ ഗോകുലം ഹോസ്പിറ്റലില്‍ ഡോക്ടറായ അഷ്ടമിയും ഒത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രജിത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് താഴെ ഇതാരാണെന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വരുന്നുണ്. എന്റെ പ്രിയ വിദ്യാര്‍ഥിനിയാണെന്ന് അദ്ദേഹം കുറിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞിരുന്നത് സത്യമാണെന്ന് വീണ്ടും തെളിയുകയാണെന്ന് ആരാധകരും പറയുന്നു. പുതിയ ഫോട്ടോയ്ക്ക് വലിയൊരു പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരത്ത് നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ രജിത് പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ഒന്നാം റാങ്കോട് കൂടി ബിരുദാനന്തര ബിരുദവും നേടി. സൈറ്റോജെനിറ്റിക്‌സില്‍ എംഫില്‍. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി, ബിഎഡ്, ലൈബറി സയന്‍സില്‍ ബിരുദവും സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും വേദാന്തത്തില്‍ ഒരു ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
കടലില്‍ കുടുങ്ങിയത് രണ്ടുമാസം, 28 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു. രണ്ട് മാസമാണ് ഇവര്‍ കപ്പലില്‍ ഭക്ഷണം കിട്ടാതെ കിടന്നത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. കൊറോണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് കപ്പല്‍ അടുപ്പിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് രണ്ട് മാസമായി കപ്പല്‍ കടലില്‍ കുടുങ്ങി കിടന്നു. 382 അഭയാര്‍ഥികളേയും അയല്‍രാജ്യമായ മ്യാന്‍മറിലേക്ക് അയക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് യാത്ര തിരിച്ചവരാണോ അതോ മ്യാന്‍മറില്‍ നിന്ന് പോയവരാണോ എന്ന കാര്യം വ്യക്തമല്ല.
ഇവരെ തെക്‌നാഫിനു സമീപത്തെ കടല്‍ത്തീരത്ത് എത്തിച്ചിരിക്കുകയാണ്. ഇവരില്‍ കോവിഡ് വൈറസ് ബാധിതര്‍ ഉണ്ടോ എന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് തീര രക്ഷാ സേന അധികൃതര്‍ പറയുന്നു.
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്‌ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്
പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.
വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ബ്രിട്ടിഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ ലാൻഡ് ചെയ്തു. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണു ബ്രിട്ടിഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ വിമാനമെത്തിയത്. വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെനിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പുറപ്പെട്ടത്. ബഹ്റൈൻ വഴിയാണ് മടക്കം.
കേരളത്തിലും തമിഴ്നാട്ടിലും ചികിൽസയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടിഷ് വിമാനത്തിൽ പോയവരിൽ 7 പേർ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തിൽ, നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും ഉൾപ്പെടും.
കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഏതെങ്കിലും യുകെ പൗരൻമാർ സംസ്ഥാനത്ത് ഉള്ളതായി അറിവില്ലെന്നു ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.
കേരളത്തിലേക്കു ബ്രിട്ടിഷ് എയർവെയ്സിന് നിലവിൽ സർവീസുകളില്ല. യൂറോപ്യൻ സെക്ടറിലേക്കു വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കേരളത്തിൽ നിന്ന് യൂറോപ്യൻ സെഗ്‍മെന്റിലേക്കു നേരിട്ട് സർവീസ് നടത്തുമ്പോൾ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ലോങ് ട്രിപ്പുകളിൽ പൈലറ്റ് മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനിൽക്കുന്നതിനാലാണ് ഇത്തരം സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾ മുന്നോട്ടു വരാത്തത്. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് കേരളത്തിൽ ഓപ്പറേറ്റിങ് ഹബ് ഉള്ള സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാവൂ.
പോലീസ് വാഹനം തടഞ്ഞതോടെ മറ്റൊരു വാഹനം പിടിക്കാന്‍ രോഗിയായ പിതാവിനെയും ചുമലിലേറ്റി മകന് ഒരു കിലോമീറ്ററോളം ഓടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികനെ വിട്ടയച്ചതോടെയാണ് കുടുംബം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയത്. പുനലൂര്‍ തൂക്കു പാലത്തിനടുത്തുവച്ച് പോലീസ് ഇവരുടെ ഓട്ടോ തടഞ്ഞു. രേഖകള്‍ കാണിച്ചെങ്കിലും പോലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു.
ഇതോടെ മകന് മറ്റൊരു വാഹനം പിടിക്കാന്‍ പിതാവിനെയും തോളിലേറ്റി ഓടുകയായിരുന്നു. എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
രസകരമാണ് ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ടിക് ടോക്കും ഡബ്‌സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം.
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.
കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.