Latest News

തമിഴ്‌നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2,058 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.

ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ഒരാള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറയുന്നു. വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് കൊവിഡ് മഹാമാരിയില്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് പ്രായം 18 വയസ്സോ, അതില്‍ താഴെയോ ആണെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കുക. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കും.

ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

നേരത്തെ, വിവിധ കേസുകളില്‍ വിധിക്കാറുണ്ടായിരുന്ന ചാട്ടയടി ശിക്ഷയും സൗദിയില്‍ അടുത്തിടെ നിരോധിച്ചിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് ഉത്തരവ്.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ മാസ്‌ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം വയനാട്ടിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചിരിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.

റേഷൻകടകൾ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ ജോലിക്കാരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു .

മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.

മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.

അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.

ബോളിവുഡ്‌ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാനെ ഐസിയുവിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത വന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്യൂമര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, അസുഖം ഭേദമായി വീണ്ടും അദ്ദേഹം സിനിമാ ജീവിതത്തില്‍ തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടത്. ലോക്ഡൗണ്‍ മൂലം അദ്ദേഹത്തിന് അമ്മയുടെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല.

ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഹോളിവുഡ് സിനിമാ ലോകം അദ്ദേഹത്തെ വിളിക്കുകയുണ്ടായി. എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭ വിടവാങ്ങിയത്. ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ പോലും ഭാഗമായി

മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അന്യ ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പല താരങ്ങളും. ബോളിവുഡ്, തമിഴ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.

ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ കുറിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. വേഗം പോയെന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.

മരണം എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനെന്ന് അഹാന കൃഷ്ണ കുറിച്ചു. ഗുഡ്‌ബൈ സര്‍ എന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും കുറിച്ചു. താങഅങള്‍ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.

കൊല്ലത്ത് നിന്നും മാർച്ച് 17 മുതൽ കാണാതായെന്ന് പോലീസിൽ പരാതി ലഭിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയിൽ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 നാണ് ഇവരെ കാണാതായത്.

ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

ഇരിട്ടി: ഈ മാസം ഇരുപത്തിയൊന്നാം തിയതി ഷാർജയിൽ നിര്യാതനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകന്‍ ഡേവിഡിന് (11) ജന്മനാടിന്റെ യാത്രാമൊഴി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ലോകമെങ്ങും ഉള്ള പ്രവാസി മലയാളികളുടെ ഹൃദയഭേദകമായ ഒരു സംഭവത്തിനാണ് ഇന്ന് പരിസമാപ്തിയായത്. മരിച്ച ഡേവിഡിന്റെ ഭൗതീക ശരീരം നാട്ടിൽ എത്തിക്കുവാൻ അനുഭവിച്ച ബുദ്ധിമുട്ട് ലോകമെങ്ങും ഉള്ള പ്രവാസികളുടെ നെഞ്ചിൽ ഒരു വേദനയായി ഇന്നും നിലനിൽക്കുന്നു.
ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഭൗതീക ശരീരം പിന്നീട് ഇരട്ടിയിൽ എത്തിച്ചു. വൈകിയെങ്കിലും ഉടൻ തന്നെ ശവസംക്കര ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു. കൊറോണയുടെ പശ്വാതലത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും സാമൂഹിക അകലം പാലിച്ചു അകാലത്തിൽ കൊഴിഞ്ഞു പോയ ബാലന് അന്തിമോപചാരമർപ്പിക്കാൻ ഒരുപാട് പേര് എത്തിയിരുന്നു. വീട്ടിലെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ ഇരുൾ വീണ് തുടങ്ങിയിരുന്നു. ഇതൊന്നും ആ കുഞ്ഞിനെ കാണുന്നതിൽ നിന്നും സ്നേഹമുള്ള നാട്ടുകാരെ പിന്തിരിപ്പിച്ചില്ല.പ്രിയ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും  ഡേവിഡിന്റെ മാതാപിതാക്കളുടെ കുറവ് നികത്താനുള്ള ഒരു ഒരു എളിയ ശ്രമം നടത്തുകയായിരുന്നു. ഡേവിഡിന്റെ വേർപാട് ഒരുവശത്തു.. കണ്ട് കൊതിതീരും മുൻപേ കൊഴിഞ്ഞുപോയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പോലും അവസരം നിഷേധിക്കപ്പെട്ട ആ മാതാപിതാക്കളുടെ വേദന മറ്റൊരു വശത്തു… തളം കെട്ടിനിന്ന നാട്ടുകാരുടെ മ്ലാനത… കൊച്ചു ഗ്രാമം തിരിച്ചറിയുകയായിരുന്നു.കാർഗോ വിമാനത്തിൽ അയച്ച തങ്ങളുടെ പ്രിയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ കഴിയാതെ ഗൾഫിൽ തന്നെ ഇരിക്കേണ്ടിവന്ന ആ മാതാപിതാക്കളുടെ വേദന അവർണ്ണനീയമാണ്. ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നതുകൊണ്ട് മാതാപിതാക്കളായ ദേവസ്യയുടെയും ഷീബയുടെയും വേദനയുടെ തോത് കുറയ്ക്കുവാൻ കഴിയുമെന്ന് ഒരു പ്രവാസിയും വിശ്വസിക്കുന്നില്ല എന്നത് ഒരു സത്യമാണ്. രാജ്യത്തെ പൗരൻമാരുടെ കണ്ണീർ തുടക്കേണ്ട അധികാരികൾ കണ്ണ് തുറക്കാതെ ഇരുന്നപ്പോൾ തകർന്നത് ഒരിക്കിലും മറക്കാൻ പറ്റാത്ത വേദനകളിൽ കൂടിയാണ് ആ കുടുംബം കടന്നു പോയത്.മറ്റൊരുവന്റെ സങ്കടത്തിൽ പങ്കുചേരുമ്പോൾ ആണ് അവൻ നിങ്ങളുടെ മിത്രമാവുന്നത്. നാട്ടിൽ എന്ത് വിഷമം ഉണ്ടായാലും ഇല്ലാത്തത് ഉണ്ടാക്കി കൊടുത്തു വിടുന്ന പ്രവാസികളോട് ചെയ്‌തത്‌ നീതീകരിക്കാൻ സാധിക്കില്ല. ലോകത്തുള്ള മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ വിമാനമാർഗം എടുത്തിട്ടും ഇപ്പോഴും ഇന്ത്യക്കാർ ഇപ്പോഴും പുറത്തുതന്നെ.

എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് പ്രവാസികൾക്ക് ഇപ്പോഴും അറിയില്ല. എല്ലാം നേരിടാനുളള മനകരുത്ത് ദൈവം അവര്‍ക്ക് നല്‍കട്ടെയെന്ന് പ്രത്യാശിക്കാം.

വീഡിയോ കാണാം…

[ot-video][/ot-video]

കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകന്‍ ഡേവിഡ് (11) നെയാണ് ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അല്‍ ഖാസിമിയയിലെ ഫ്‌ളാറ്റില്‍ ഏപ്രിൽ 21 തിയതി ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ചെമ്പൻ വിനോദ് പുറത്ത് വിട്ടത്.

സൈക്കോളജിസ്റ്റാണ് മറിയം തോമസ്. സഹനടനായും നായകനായും വില്ലനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്.2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് സിനിമ രംഗത്തേക് കടന്നുവരുന്നത്.

ലോക്ക് ഡൗൺ സമയത്ത് കുടുംബം മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹിതരായത്. ആഷിഖ് അബു, അനുമോൾ, ആൻ അഗസ്റ്റിൻ, രഞ്ജിത് ശങ്കർ തുടങ്ങിയവർ ആശംസ അറിയിച്ചു.

രണ്ടു വര്ഷം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കണ്ടെത്തിയതായി സൂചന. ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് ക്ഷേത്ര പൂജാരിമാരെ അമ്പലത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രംഗിദാസ്, സേവാദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു.

ക്ഷേത്രവസ്തുക്കള്‍ മോഷ്ടിക്കുന്നത് ചോദ്യംചെയ്തതാണ് കൊലപാതകകാരണമെന്നാണ് പൊലീസ് നിഗമനം.യു.പിയില്‍ പൂജാരിമാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുകയാണ്. വിഷയത്തെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു

Copyright © . All rights reserved