മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.
കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.
വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.
അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.
കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.
മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.
എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.
കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.
അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന ആശയത്തിലെത്തിയത്. അണിയറയില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷമയില്ലാതെ മദ്യത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് കാണുന്നത്.
മദ്യശാലകളിലെ വെര്‍ച്വല്‍ ക്യൂവിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആപ്പിനായുള്ള കാത്തിരിപ്പിലുമാണ് മലയാളികള്‍. എന്നാല്‍ ഇതിനിടെ, മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരയുകയാണ് മല്ലൂസ്. ആപ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളില്‍ ആപ്പിനെയും ബെവ്കോയെയും തിരഞ്ഞ് കണ്ടുകിട്ടാതെ നിരാശരായിരിക്കുകയാണ് ഒരു വിഭാഗം.
കഴിഞ്ഞ ഒരു മാസമായി ബെവ്കോ എന്ന കീവേഡ് തിരയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്നില്‍ നിന്നിരുന്നത് പശ്ചിമബംഗാളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് ബംഗാളിനെ പിന്തള്ളി കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ നടത്തുന്നു എന്ന് അറിഞ്ഞതുമുതല്‍ മലയാളികള്‍ ആപ്പിനായുള്ള തിരച്ചിലും കാത്തിരിപ്പുമാണ്. ബെവ്ക്യൂ എന്നാണ് ആപ്പിന്റെ പേര് എന്നറിഞ്ഞതോടെ തെരച്ചിലിന്റെ എണ്ണവും കുത്തനെകൂടുകയായിരുന്നു.
ബെവ്കോ എന്ന കീവേഡില്‍ ആപ് കിട്ടാതായതോടെ തലങ്ങും വിലങ്ങും വിവിധ കീവേഡുകള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ക്യൂവിനായി തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പ് എന്ന കീവേഡിന് മാത്രം ഗൂഗിള്‍ സെര്‍ച്ചില്‍ 3,300 ശതമാനം വര്‍ധനയാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്. ആപ്പ് തയ്യാറായിട്ടില്ലെന്നും വ്യാജ ലിങ്കുകളില്‍ വീഴരുതെന്നും അധികൃതര്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് നിര്യാതയായി .കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് റിയാദ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത് . റിയാദ് പഴയ സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇവർക്ക് നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്നു . ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത് .
കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും
മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന് ഇന്ന് അറുപതു വയസ് തികയുന്നു.
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക് ആഹ്ലാദദിവസവുമാണിന്ന്. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച് താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍.
1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാലിന്റെ ജനനം. പിതാവ് വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.
1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട് മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.
രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ് കേണല്‍ പദവിയും തേടിയെത്തി.
ലിവർപൂൾ: നമുക്കറിയാവുന്നതു പോലെ കോവിഡ്19 , ഇംഗ്ലണ്ട് എന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തെ നിശ്ശബ്ദമാക്കി, അന്ധകാരത്തിലാഴ്ത്തിയപ്പോള്‍ തങ്ങളുടെ സ്വന്തം സുരക്ഷ പോലും മറന്നു ഈ നാടിനെയൂം നാട്ടുകാരെയും സംരക്ഷിക്കുവാനായി ഇറങ്ങിത്തിരിച്ചത് നമ്മുടെ തന്നെ ഇടയിലുള്ള ധാരാളം ആതുര സേവന പ്രവര്‍ത്തകര്‍ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ പോലും മറന്നു തങ്ങളെ പൂര്‍ണമായും സമര്‍പ്പിച്ച ആതുര സേവന പ്രവര്‍ത്തകരെ രാജ്യം ആദരിക്കുന്നതു നമ്മള്‍ കാണുകയുണ്ടായി.
തങ്ങളുടെ പ്രിയപ്പെട്ട പിതാവോ, മാതാവോ അത്യന്തം ബുദ്ധിമുട്ടുള്ള ജോലി ചെയ്യുവാന്‍ പോകുന്നത് കണ്ടു വേദനയോടെ നിലകൊണ്ട ഒരു കൂട്ടരുണ്ട് നമ്മുടെ കുഞ്ഞു മക്കള്‍. സങ്കടത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജോലിക്കു പോയി തിരിച്ചു വരുന്നതു വരെ അവര്‍ മാതാപിതാക്കളുടെ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
നേഴ്‌സുമാരായ തങ്ങളുടെ അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ട 12 വയസ്സിനു താഴെയുള്ള ലിവര്‍പൂളിലെ കുഞ്ഞു മക്കളുടെ ഉള്ളില്‍ ഉടലെടുത്ത ഒരു ആശയമായിരുന്നു അമ്മമാര്‍ക്ക് വേണ്ടി ആദരം അര്‍പ്പിച്ചു എന്തെങ്കിലും ചെയ്യുക എന്നത്. അമ്മമാരുടെ സഹായത്തോടെ, കൊറോണ വൈറസിനെ തുടച്ചു നീക്കുവാന്‍ പാടുപെടുന്ന നമ്മുടെ ഇടയിലെ മുന്‍നിര പോരാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ ഒരു നൃത്തോപാഹാരമാണ് ഈ കുരുന്നുകള്‍ തയ്യാറാക്കിയത്. അവര്‍ തയ്യാറാക്കിയ ഈ നൃത്തോപഹാരം ഒരു സാധാരണ സ്രഷ്ടിയായി തോന്നാമെങ്കിലും ഈ വീഡിയോയുടെ ചിത്രീകരണത്തിലും, ആശയ രൂപീകരണത്തിലും, എഡിറ്റിങ്ങിലും,അണിയറയിലും പൂര്‍ണമായും ഇവരുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.
അലീറ്റ രാജു, അന്ന എലിസബത്ത് ജോര്‍ജ്, ദിയ ജോബി, എലിസ റോജി, ലിയോണി ജോബി, നേവ ഫിലിപ്‌സ്, മരിയ അന്ന ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ സഹോദരങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. വീഡിയോ എഡിറ്റിങ് പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് യു.കെ യിലെ ഹോര്‍ഷാമില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എമിലിന്‍ ജിസ്‌മോനാണ്.
കൊറോണ വൈറസ് എന്ന ഭീകര വ്യാധിക്കെതിരെ പോരാടുന്ന ഈ ലോകത്തിലെ എല്ലാവര്‍ക്കുമായി ഈ നൃത്തോപാഹാരം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.
[ot-video][/ot-video]
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.
ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.
സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.
സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍
സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ടോം ജോസ് തടിയംപാട്
തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്ക് അനുമതി ലഭിച്ച ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെയും ഗർഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും കുത്തിത്തിരുകിയതായി വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത് .
നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റിൽ ബുക്ക് ചെയ്തു കാത്തിരുന്ന പന്തളം സ്വദേശി വിഷ്ണു വിജയൻ കഴിഞ്ഞ പതിനാറാം തീയതി താങ്കൾ വരാൻ തയാറാണോ എങ്കിൽ 539 പൗണ്ട് ടിക്കറ്റ് ചാർജ് ആകും എന്ന് അറിയിപ്പ് വരികയും അദ്ദേഹം അതിനു സമ്മതം അറിയിച്ചു തിരിച്ചു മെയിൽ അയക്കുകയും അതിനു ശേഷം പതിനേഴാം തിയതി താങ്കളെ എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെടുമെന്നും അറിയിച്ചു. എന്നാൽ വിഷ്ണു പത്തൊമ്പതാം തീയതി രാവിലെ ലഗ്ഗേജ് കെട്ടിയൊരുക്കി കാത്തിരുന്നു. എന്നാൽ വിളിവന്നില്ല അതിനു ശേഷം പലപ്രാവശ്യം എബസിയുമായും ,എയർ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്നാൽ വേദനാജനകമായ കാര്യം പോകാൻ അപേക്ഷകൊടുക്കാത്ത കൂടെയുള്ള ആന്ധ്രാക്കാരൻ വിദ്യാർത്ഥിക്കു താങ്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോകാമെന്നു പറഞ്ഞു എയർ ഇന്ത്യയിൽ നിന്ന് വിളി വന്നു അതു ചൂണ്ടിക്കാണിക്കുന്നത് കടുത്ത പക്ഷപാതത്വമാണ് .
ലിവർപൂളിൽ നിന്നും ബുക്ക് ചെയ്തിരുന്ന ഒരു വിദ്യാർത്ഥിനിയോട് എയർ പോർട്ടിൽ ചെല്ലാൻ എയർ ഇന്ത്യയിൽ നിന്നും അറിയിച്ചതനുസരിച്ചു അവർ എയർപോർട്ടിൽ ചെന്നു . എന്നാൽ അവർക്കു പോകാൻ അനുവാദം കിട്ടിയില്ല എന്ന് മാത്രമല്ല ലൈനിൽ നിന്ന പല ആന്ധ്ര സ്വദേശികളെയും പേരുവിളിച്ചു കയറ്റിക്കൊണ്ടുപോയി , പത്തനംതിട്ട സ്വദേശിയായ ഈ പെൺകുട്ടിയുടെ വീട്ടിലേക്കു ഇന്നു രാവിലെ പതനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വിളിവന്നു കുട്ടി എത്തിയോ സുഖമല്ലേ എന്ന് ചോദിച്ചുകൊണ്ട് ,അതിനർത്ഥ൦ ഒറിജിനൽ ലിസ്റ്റ് തിരുത്തി ആളുകളെ തിരുകി കയറ്റി എന്നതാണ് . യാത്ര നിഷേധിക്കപ്പെട്ട കുട്ടികൾ കേരള മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും പരാതികൊടുക്കാൻ ഒരുങ്ങുന്നു ഈ വിഷയത്തിൽ കേരള സർക്കാർ ഇടപെട്ടു ശക്തമായി അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. .