Latest News

സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.

മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരവുമായ നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യയായ റംലത്ത് രംഗത്ത്. നേരത്തെ വിവാദമായിരുന്നു പ്രഭുദേവ നയൻതാര പ്രണയം മുൻനിർത്തിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് റംലത് പറയുന്നു. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാൻ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീ എന്നതിന് വലിയ ഉദാഹരണമാണ് അവൾ.

അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും ഒരു തമിഴ് സിനിമ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ റംലത്ത് പറഞ്ഞു.

1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവർ വിവാഹമോചിതരായത്.

വിവാഹമോചനത്തിന് ശേഷമാണ് പ്രഭുദേവ നയൻതാര വിവാഹവാർത്ത പ്രചരിച്ചത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. അതിനുശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുപ്പത്തിലായത്.

ഇതിനിടെ തമിഴിലെ യുവസൂപ്പർതാരം സിമ്പുവുമായും നയൻതാര പ്രണയത്തലായിരുന്നു. ഈ ബന്ധവും അധികനാൾ നീണ്ടിരുന്നില്ല.

മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടൽ, സമ്പർക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കേരളം മികവ് കാട്ടിയത് താഴെത്തട്ടിൽ രോഗവ്യാപനം തടയുന്നതിൽ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ഇരട്ടിയാകൽ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തിൽ ഇരട്ടിയാകൽ നിരക്ക് 6.2 ദിവസമാണ്.

അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കിൽ കുറവുണ്ടായി. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്.

വാഷിങ്ടണ്‍ (യു.എസ്): നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന വാദവുമായി അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്.

വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായി വൈറസ് വ്യാപിച്ചത് ലാബിലെ പരിശീലനാര്‍ഥിക്കാണ്. അബദ്ധത്തില്‍ വൈറസ് ബാധയേറ്റ പരിശീലനാര്‍ഥി വുഹന്‍ നഗരത്തിലുള്ള ലാബിന് പുറത്തേക്ക് വൈറസ് എത്താന്‍ ഇടയാക്കി.

വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്ന് ഫോക്‌സ്  ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ചൈന ആദ്യംതന്നെ വെറ്റ് മാര്‍ക്കറ്റിനെ പഴിചാരിയത്. അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ചാനല്‍ അവകാശപ്പെടുന്നു.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്‌സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്‌സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ്  തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.

ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.

മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.

8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.

മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.

ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.  ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്.  മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.

കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.

കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.

ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.

കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

യുഎഇയില്‍ കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഏറ്റെടുക്കും. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ് യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബം യുഎഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

‘നിങ്ങള്‍, കുടുംബത്തിലെ ഒരാള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലകപ്പെട്ട നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെകൂടി തിരിച്ച് കൊണ്ടുപോകുമെന്ന് ബ്രിട്ടന്‍. ഇതിനായി 17 പ്രത്യേക വിമാനങ്ങള്‍ കൂടി സജ്ജീകരിക്കും. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ ഇവ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും യാത്രതിരിക്കും.

ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, പ്രായം കൂടിയവര്‍ എന്നിവര്‍ക്കായിരിക്കും യാത്രയില്‍ മുന്‍ഗണന. സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റുള്ളവര്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേയാണ് ഇന്ന് പ്രഖ്യാപിച്ച 17 എണ്ണം. നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ ഏപ്രില്‍ 8 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 20 വരെ ഇവയുടെ സര്‍വീസ്. 5000 ബ്രിട്ടീഷ് പൗരന്മാരെ ഈ വിമാനങ്ങളില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.

അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

RECENT POSTS
Copyright © . All rights reserved