കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.
മൂന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തിലാണ് അപകടം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 12 പേരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. ഇവരെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് പുറത്തെത്തിച്ചത്. കെട്ടിയത്തിന്റെ ബേസ്‌മെന്റിലുള്ള പാര്‍ക്കിങ്ങ് എരിയയിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
ആലപ്പുഴയിലെ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ. മഴ കാലത്തിന് മുന്‍പേ പൊഴി മുറിക്കല്‍ ജോലിക്കള്‍ തീര്‍ക്കേണ്ടതുണ്ട് എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം ഇതിനുള്ള നടപടികള്‍ വൈകുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
നേരത്തെ കോവിഡ് രോഗികളായ പിതാവും മകനും പുറത്തു കറങ്ങിനടന്നതിനെ തുടര്‍ന്ന് കായംകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാല്‍ കായംകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.
സോണി എട്ടു പറയിലച്ചൻറെ നിര്യാണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അച്ചൻറെ മരണത്തിന് പിന്നിലുള്ള കാരണങ്ങളെന്ന് പലരും ആരോപിക്കുന്നുണ്ട് . ഈ അവസരത്തിൽ ഇടവകയിലെ മുൻ വികാരി എന്ന നിലയിൽ ഇപ്പം പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് ഫാ.ടോം പുത്തൻകുളം.
സ്നേഹമുളളവരേ,
ഏറെ സ്നേഹ ബഹുമാനപ്പെട്ട സോണി എട്ടുപറയിലച്ചന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വിടവാങ്ങൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും വൈദിക സഹോദരങ്ങളെയും പുന്നത്തുറ ഇടവകാംഗങ്ങളെയും വിശ്വാസസമൂഹം മുഴുവനെയും ഏറെ ദു:ഖത്തിലാഴ്ത്തി ബഹുമാനപ്പെട്ട അച്ചന് നിത്യശാന്തി നേർന്നുകൊള്ളുന്നു. അച്ചൻ്റെ വേർപാടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സത്യവിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി കാണുമ്പോൾ ബഹു. സോണിയച്ചൻ്റെ തൊട്ടു മുൻഗാമിയായി പുന്നത്തുറ പള്ളിയിൽ ശുശ്രൂഷ ചെയ്ത ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് ചില യാഥാർത്ഥ്യങ്ങൾ എല്ലാവരോടുമായി പങ്കുവയ്ക്കാനുണ്ട്.
സകലർക്കും ഒരുപോലെ സങ്കടക്കടൽ തീർത്ത ഈ സംഭവം പോലും കത്തോലിക്കാ സഭയെയും ചങ്ങനാശേരി അതിരൂപതയെയും പുന്നത്തുറ ഇടവകയെയും ആക്രമിക്കാൻ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുന്നവരെയോർത്ത് സഹതാപം തോന്നുന്നു.
ഞാൻ പുന്നത്തുറ പള്ളിയിൽ വികാരിയായി ചാർജ് എടുത്തത് 2019 മെയ് 28 നാണ്. 2020 ഫെബ്രുവരി 6 വരെയുള്ള എന്റെ ശുശ്രൂഷയുടെ കാലയളവിൽ അവിടെ എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരു പള്ളിയിൽ വൈദികൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ ചെയ്യാൻ എനിക്ക് ദൈവകൃപയാൽ സാധിച്ചു. ചുരുക്കം ചില വ്യക്തികൾ മാത്രമാണ് പള്ളിയോട് സഹകരിക്കാതെ മാറി നിന്നത്. അവരുടെ വീടുകളിൽ ചെന്നപ്പോൾ പോലും അവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. ബാക്കിയെല്ലാ കുടുംബങ്ങളും വ്യക്തികളും പള്ളിത്തിരുനാൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. യഥാർത്ഥത്തിൽ, പള്ളിയിലുണ്ടായ എന്തെങ്കിലും ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലല്ല ഞാൻ അവിടെ നിന്ന് സ്ഥലം മാറുന്നത് . എൻ്റെ സഹോദരങ്ങൾ ആരും നാട്ടിൽ ഇല്ലാത്തതിനാൽ വീട്ടിൽ തനിയെ താമസിക്കുന്ന വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും സഹായമാകുന്ന രീതിയിൽ ചങ്ങനാശ്ശേരിക്കടുത്ത് ഒരു പള്ളി തരണമെന്ന് ഞാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എനിക്ക് പുന്നത്തറയിൽ നിന്ന് മാറ്റം ലഭിക്കുന്നത്. മാത്രവുമല്ല അതിരൂപതാ കച്ചേരിയിലും, കാവുകാട്ടു പിതാവിൻ്റെയും മറ്റും നാമകരണ നടപടികൾക്കായുള്ള അതിരൂപതാ കോടതിയിലും എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിനാൽ ചങ്ങനാശേരി പ്രദേശം തന്നെയാണ് സൗകര്യപ്രദം. സത്യമിതായിരിക്കെ ഇടവകയിലെ ബുദ്ധിമുട്ടുകൾക്കൊണ്ടാണ് ഞാൻ സ്ഥലം മാറ്റം വാങ്ങിയത് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടാകും എന്നു കരുതേണ്ടിയിരിക്കുന്നു.
ബഹു. സോണി എട്ടുപറയിൽ അച്ചൻ 2020 ഫെബ്രുവരി 6-ന് പുന്നത്തുറ പള്ളിയിൽ വന്നതും ഉത്തരവാദിത്വം ഏറ്റെടുത്തതും വളരെ സന്തോഷത്തോടെയാണ്. അച്ചൻ വളരെ നന്നായി ശുശ്രൂഷ ചെയ്ത, വെട്ടിമുകൾ ഇടവക, പുന്നത്തറയ്ക്ക് സമീപമായതിനാൽ അവരുടെ സന്ദർശനവും സപ്പോർട്ടും ലഭിച്ചിരുന്നതും അച്ചനു സന്തോഷത്തിനു കാരണമായിരുന്നു. ആദ്യത്തെ ഏതാനും ആഴ്ചകൾക്ക് ശേഷം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ശുശ്രൂഷകൾ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചില്ല. ജൂൺ 5 – തീയതി പള്ളി പരിസരത്ത് ഉണ്ടായ തീപിടുത്തവും 4 പേർക്ക് പൊള്ളലേറ്റതുമായ അപകടം അച്ചന്റെ മനസ്സിന് വലിയ
ക്ലേശമുണ്ടാക്കി എന്ന് അവിടെയുള്ള ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനകളിൽ അവരെക്കാളേറെ ദു:ഖിക്കുന്ന ഒരു നല്ലിടയാനാണ് ബഹു.സോണിയച്ചനെന്ന് അച്ചൻ സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളിലെ അംഗങ്ങൾക്ക് നല്ലതുപോലെ അറിവുള്ളതാണ്. അച്ചനെ ആശ്വസിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി ഞാനും കഴിഞ്ഞ ആഴ്ച ആ പള്ളിയിൽ പോയതാണ് . ഈ കാലയളവിൽ അതിരൂപതാ കേന്ദ്രത്തിൽ നിന്നും അഭിവന്ദ്യ പിതാക്കന്മാരും ജനറാൾ അച്ചന്മാരും സുഹൃത്തുക്കളായ വൈദികരും പലവട്ടം അച്ചനെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്നത് പള്ളിയോട് ചേർന്ന് ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. (സംശയമുള്ളവർക്ക് പള്ളിക്കാര്യത്തിൽ നിന്ന് അനുവദിക്കുമെങ്കിൽ പള്ളിയിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.) മാത്രവുമല്ല പള്ളിയിൽ നിന്ന് മാറി നിൽക്കുന്നതിനും സുഹൃത്തുക്കളായ വൈദികരുടെ കൂടെ താമസിക്കുന്നതിനും അച്ചനോട് അതിരൂപതാ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ് . അതിരൂപതാ കേന്ദ്രത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ബഹു.സോണിയച്ചൻ, മരണ ദിവസമായ ജൂൺ 21ഞായറാഴ്ച മാത്രമാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. അതിന് മുമ്പ് ഈ തീപിടുത്ത അപകടശേഷം അച്ചൻ അതിരൂപതാ കേന്ദ്രത്തിൽ എത്തി അഭിവന്ദ്യ പിതാക്കൻമാരോട് സംസാരിച്ചിട്ടില്ല.
അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാൻ ബഹു. സോണിയച്ചൻ്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാണ് പുന്നത്തറ ഇടവകകാംഗവും ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ റവ.ഫാ. സാബു ആലക്കൽ Cmi തൻ്റെ ബന്ധുക്കളായ 14 പേരോട് സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹം ഇപ്രകാരം ധാരാളം പേരെ സഹായിക്കുന്ന വ്യക്തിയാണ്. സർക്കാർ നിയമപ്രകാരം സ്ഥാപനങ്ങൾക്കും മറ്റും വിദേശ സഹായം സ്വീകരിക്കുവാൻ FCRA അക്കൗണ്ട്കളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇടവകയ്ക്ക് ഇപ്രകാരമുള്ള അക്കൗണ്ട് ഇല്ലാതിരുന്നതിനാലാണ് അതിരൂപതയുടെ അക്കൗണ്ടിനെ ആശ്രയിച്ചത്.
അച്ചന്റെ മരണവുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ ഇടവകയോട് വിരുദ്ധ നിലപാടിൽ നിൽക്കുന്ന ഏതാനും പേർ മാത്രം പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്. അവ തുടർച്ചയായി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിൽ തെറ്റിധാരണ പരത്തുകയാണ്.
പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ മരണത്തിന് പ്രധാന കാരണം എന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഞാൻ അവിടെയായിരുന്ന കാലയളവിൽ ഒരിക്കൽപോലും പള്ളിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മാത്രവുമല്ല വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണത്തിനു ശേഷവും നിശ്ചിത തുക അവിടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നു. സാമ്പത്തിക സുസ്ഥിരതയുള്ള ഒരു ഇടവകയാണ് ഇതെന്ന് മുൻ വികാരിമാർ എല്ലാവരും ഒരുപോലെ സമ്മതിക്കും.
രണ്ടു വർഷം മുമ്പ് നടന്ന മദ്ബഹാ നവീകരണവുമായി ബന്ധപ്പെട്ട് ഇടവകയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെയില്ല. ചുരുക്കം ചിലർ ഇപ്പോഴും എതിര് നിൽക്കുന്നുണ്ട് എന്നതു ശരിയാണ്. ഇതു സംബന്ധിച്ച് കോട്ടയം മുൻസിഫ് കോടതിയിൽ ഉണ്ടായിരുന്ന കേസ് പള്ളിക്ക് അനുകൂലമായി ഇടക്കാല വിധി കൽപ്പിക്കപ്പെട്ടതും ആരും അപ്പീൽ പോയിട്ടില്ലാത്തതുമാണ്.
ആയതിനാൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നത് ഗൗരവമായ കുറ്റം തന്നെയാണ്.
ബഹുമാനപ്പെട്ട സോണിയച്ചനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സത്യവിരുദ്ധമായ പ്രസ്താവനകളിൽ നിന്നും ശ്രവണങ്ങളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അച്ചന്റെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കട്ടെ. നിയമപരവും നീതിപൂർണ്ണവുമായ അന്വേഷണത്തെ ചങ്ങനാശേരി അതിരൂപത എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളൂ. തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. യഥാർത്ഥത്തിൽ വേദനിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അച്ചൻ്റെ കുടുംബാംഗങ്ങളെ ഈശോ ആശ്വസിപ്പിക്കട്ടെ.
സസ്നേഹം
പുന്നത്തുറ വെളളാപ്പള്ളി സെൻ്റ് തോമസ് ഇടവകയുടെ മുൻവികാരി
ഫാ. ടോം പുത്തൻകളം
സ്വന്തം ലേഖകൻ
ഓസ്ട്രേലിയ : ഓസ്ട്രേലിയക്കാർക്ക് ഇനി എളുപ്പത്തിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങാം. ഓസ്ട്രേലിയയിലെ 3500 പോസ്റ്റ് ഓഫീസുകളിൽ ഇനി മുതൽ ബിറ്റ്‌കോയിൻ വാങ്ങുവാനായി പണമടയ്ക്കാം. ബിസിനസുകൾക്കും ഓർഗനൈസേഷനുകൾക്കുമൊപ്പം ക്രിപ്റ്റോ കറൻസികളെ കൂടി ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബിറ്റ്‌കോയിൻ.കോം.എയു ഈ പുതിയ സേവനം ആരംഭിച്ചത്. 2020 ജൂൺ 24 ന് ബിറ്റ്കോയിൻ.കോം.എയു എന്ന സ്ഥാപനം പ്രാദേശിക ഓസ്‌ട്രേലിയൻ പോസ്റ്റുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സഹകരണത്തോടെ ഓസ്ട്രേലിയൻ നിവാസികൾക്ക് 3500 ദേശീയ പോസ്റ്റോഫീസുകളിൽ നിന്നും അനായാസമായി ബിറ്റ്‌കോയിൻ (ബിടിസി) വാങ്ങാൻ കഴിയും. രാജ്യത്തെ 1500 റീട്ടെയിൽ സ്റ്റോറുകളിൽ ഇതിനകം പ്രവർത്തിക്കുന്ന ബിറ്റ്‌കോയിൻ.കോം.എയു എന്ന സ്ഥാപനമാണ് വാങ്ങലുകൾക്ക് സൗകര്യമൊരുക്കുന്നത്.
ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഡിജിറ്റൽ കറൻസിയുടെ പ്രധാന നാഴികകല്ലാണിതെന്ന് ബിറ്റ്‌കോയിൻ.കോം.എയു സിഇഒ ഹോൾഗർ ഏരിയൻസ് പറഞ്ഞു. “എല്ലാ ഓസ്‌ട്രേലിയക്കാർക്കും ബിറ്റ്‌കോയിൻ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിരവധി ആളുകൾക്ക്, ഒരു ഓസ്‌ട്രേലിയൻ പോസ്റ്റോഫീസിൽ ബിറ്റ്‌കോയിൻ വാങ്ങുവാൻ പണമടയ്ക്കുന്നത് ഓൺലൈനിൽ ഫണ്ട് കൈമാറുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് കരുതുന്നു. ഈ പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ” ഏരിയൻസ് കൂട്ടിച്ചേർത്തു.

200 വർഷങ്ങളായി നൂതനമായ ആശയങ്ങൾ നടപ്പിലാകുന്നതിൽ മുൻപന്തിയിലാണ് ഓസ്ട്രേലിയ പോസ്റ്റ്. രാജ്യത്തുടനീളമുള്ള 3500 ഓളം ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റോറുകളിൽ ബിടിസിയെ ചേർക്കുന്നത് പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യും. എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓസ്‌ട്രേലിയ പോസ്റ്റ് വളരെക്കാലമായി സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ബിസിനസ് & ഗവൺമെന്റ് ഫിനാൻഷ്യൽ സർവീസസ് മേധാവി സൂസൻ നിക്കോൾസൺ പറഞ്ഞു. “20 വർഷത്തിലേറെയായി ഓസ്‌ട്രേലിയയിലെ ഏറ്റവും വിശ്വസനീയമായ ബിൽ പേയ്‌മെന്റ് രീതികളിലൊന്നാണ് പോസ്റ്റ് ബിൽപേ. കൂടാതെ ബിറ്റ്‌കോയിനിൽ ബില്ലുകൾ ഒരു പോസ്റ്റോഫീസിൽ അടയ്‌ക്കാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ” അവർ കൂട്ടിച്ചേർത്തു. ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും ഉപയോഗത്തിലുള്ള രാജ്യങ്ങളിൽ ഒന്നായി വേഗത്തിൽ വളരുകയാണ് ഓസ്ട്രേലിയയും.
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
തിരുവനന്തപുരം∙ വിദേശ വനിത വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. നെതർലൻഡ്സ് സ്വദേശിനി സരോജിനി ജപ് കെൻ ആണ് മരിച്ചത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവർ. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. നാളെ കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളൂ.
കൊല്‍ക്കത്ത∙ 30 വര്‍ഷം പെണ്ണായി ജീവിച്ച് ഒരു സുപ്രഭാതത്തില്‍ താന്‍ പുരുഷനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണു ബംഗാള്‍ സ്വദേശിനി. വയറു വേദനയ്ക്കു ചികിത്സയ്‌ക്കെത്തിയ സ്ത്രീ ‘പുരുഷന്‍’ ആണെന്നും അവര്‍ക്ക് വൃഷണത്തിനു കാന്‍സര്‍ ആണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിര്‍ഭും സ്വദേശിയായ 30 വയസുകാരി ഒമ്പതു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു. കടുത്ത വയറു വേദനയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
ഡോ. അനുപം ഗുപ്തയും ഡോ. സൗമന്‍ ദാസും പരിശോധിച്ചതോടെ അവര്‍ ശരിക്കും പുരുഷനാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരികയായിരുന്നു. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്നും തെളിഞ്ഞു. ‘ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. 22,000ത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന അപൂര്‍വ അവസ്ഥയാണിത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. പരിശോധനയില്‍ ഇവരുടെ ക്രോമസോം ഘടന സ്ത്രീകളില്‍ കാണുന്ന XX നു പകരം XY ആയിരുന്നു. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പരിശോധനയില്‍ ഇവര്‍ക്കു ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നു ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. സെമിനോമ എന്നാണ് ഇതു പറയപ്പെടുന്നതെന്നു ഡോ. സൗമന്‍ പറഞ്ഞു. ഇവര്‍ക്കു കീമോതെറപ്പി ആരംഭിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു. താന്‍ സ്ത്രീയല്ല പുരുഷനാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് രോഗി. അവര്‍ക്കും ഭര്‍ത്താവിനും തങ്ങള്‍ കൗണ്‍സിലിങ്ങ് നല്‍കി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊറോണവൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നിട്ടു നിൽക്കുന്നവരിൽ ഒന്നാണ് ഓക്സ്ഫോർഡ് സർവകലാശാല. ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കിൽ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്സിൻ ജനങ്ങൾക്ക് ലഭിക്കും.
ഇതോടൊപ്പം തന്നെ, ഓക്സ്ഫോർഡ് പരീക്ഷണങ്ങൾക്ക് ശേഷം വാക്സിൻ നിർമിക്കാൻ ഉത്തരവാദിത്തമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ആസ്ട്രാസെനെക്ക മൂന്നു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഓക്സ്ഫോർഡിലെ ഗവേഷകൻ സൂചിപ്പിച്ചതു പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബറോടെ പുറത്തുവരും. വാക്സിൻ ഒക്ടോബറോടെ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിൽ ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾ നിർമിക്കാൻ പോകുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് -19 വാക്സിൻ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.
മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് ChAdOx1 വാക്സിൻ വിജയകരമാണെന്നും ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസർ ഹിൽ പറഞ്ഞു. ഈ വാക്സിൻ ചിമ്പാൻസികളിലെ പരീക്ഷണങ്ങളിൽ വളരെ നല്ല ഫലങ്ങൾ കാണിക്കുന്നു, ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോർഡ് നടത്തിയ വാക്സിൻ ഇപ്പോൾ കൂടുതൽ പേരിൽ പരീക്ഷണത്തിന് വിധേയമല്ല. യുണൈറ്റഡ് അറബ് എമിറേറ്റിലെ മനുഷ്യരിൽ കോവിഡ് -19 വാക്സിൻ പരീക്ഷിക്കാൻ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചതായി ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്സിനുകൾ അംഗീകരിക്കപ്പെടുമ്പോൾ, കോവിഡ്-19 ലോകത്തിൽ നിന്ന് നീക്കംചെയ്യാൻ വൻതോതിലുള്ള ഉത്പാദനം വേണ്ടിവരും.
ഡോഡോമ ( ടാന്‍സാനിയ): ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാന്‍ സാധിക്കുമോ? അത്ഭുതങ്ങള്‍ നടന്നാല്‍ അങ്ങനെ സംഭവിച്ചേക്കാമെന്നായിരിക്കാം ഉത്തരം. അത്തരത്തിലൊരു അത്ഭുതമാണ്, അല്ല മഹാഭാഗ്യമാണ് ടാന്‍സാനിയയിലെ തൊഴിലാളിയെ തേടിയെത്തിയത്.
കണ്ടെത്തിയ രണ്ട് വലിയ രത്‌നക്കല്ലുകളാണ് ഇയാളെ പണക്കാരനാകാന്‍ സഹായിച്ചത്. ഇരുണ്ട വയലറ്റ്- നീല നിറങ്ങളിലുള്ള രത്‌നക്കല്ലുകളാണ് കണ്ടെത്തിയത്. ഇത് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാന്‍സാനിയന്‍ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) ആണ് സര്‍ക്കാര്‍ പ്രതിഫലമായി കൈമാറിയത്.
ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും വലിയ അപൂര്‍വ രത്‌നക്കല്ലുകള്‍ കണ്ടെത്തിയതാകട്ടെ സനിനിയു ലൈസര്‍ എന്ന സാധാരണക്കാരനായ ഖനിത്തൊഴിലാളിയും. ടാന്‍സാനിയയുടെ വടക്കന്‍ പ്രദേശത്തുള്ള ഖനികളിലൊന്നില്‍ നിന്നാണ് ഈ രത്‌നക്കല്ലുകള്‍ കണ്ടെത്തിയത്.
ആദ്യത്തെ രത്‌നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം. ടാന്‍സാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂര്‍വ രത്‌നക്കല്ലുകളായ ഇവയെ ടാന്‍സാനൈറ്റ് രത്‌നങ്ങളെന്നാണ് വിളിക്കുന്നത്. രാജ്യത്ത് രത്‌നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്‌നക്കല്ലുകള്‍ എന്നാണ് ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്.
ലൈസറില്‍നിന്ന് ബാങ്ക് ഓഫ് ടാന്‍സാനിയ രത്‌നക്കല്ലുകള്‍ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാന്‍സാനിയന്‍ ടെലിവിഷനില്‍ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി ലൈസറിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികള്‍ക്ക് അവര്‍ കണ്ടെത്തുന്ന രത്‌നം സര്‍ക്കാരിന് വില്‍ക്കാന്‍ അനുവാദം നല്‍കുന്ന തരത്തില്‍ ടാന്‍സാനിയയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം തൊഴിലാളികളില്‍ നിന്ന് രത്‌നം വാങ്ങാന്‍ രാജ്യത്തെമ്പാടും പ്രത്യേക കേന്ദ്രങ്ങളും സര്‍ക്കാര്‍ തുടങ്ങിയിരുന്നു.
അപൂര്‍വരത്‌നങ്ങളായതിനാല്‍ ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകള്‍ അനധികൃതമായി രാജ്യത്തുനിന്ന് കടത്തപ്പെടുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായിൽ നിന്നു തിരിച്ചെത്തിയ കോട്ടയം കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിച്ചു.
ദുബായിൽ നിന്നും 21ാം തീയതി എത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10ന് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത്് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.
കൊവിഡ് ടെസ്റ്റ് ശരാശരിയിൽ കേരളം പിന്നിലാണെന്ന് വാദിക്കാൻ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന വിചിത്ര വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ കേരളത്തിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്റെ പരാമർശം. ഇന്ത്യയിൽ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളത്തിന് 28ാം സ്ഥാനം മാത്രമാണ് ഉള്ളതെന്നും കേരളത്തിന് പിറകിൽ ഏഴ് സംസ്ഥാനങ്ങൾ മാത്രമേ ഉള്ളൂവെന്നുമാണ്‌വി മുരളീധരൻ പറഞ്ഞത്.
‘ഇന്നലത്തെ കണക്കിൽ ടെസ്റ്റിങ് ആവറേജിൽ കേരളം നിൽക്കുന്നത് 28ാം സ്ഥാനത്താണ്. കാരണം കേരളത്തിൽ ഒരു ലക്ഷത്തിന് 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, നമ്മളേക്കാൾ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനങ്ങൾ ഉണ്ട്. നമ്മളുടെ പിന്നിൽ നിൽക്കുന്ന ആറേഴ് സംസ്ഥാനങ്ങളേ ഉള്ളൂ. ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ബീഹാർ, തെലങ്കാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ, ഇവരേ നമ്മുടെ പിന്നിൽ നിൽക്കുന്നുള്ളൂ. പക്ഷേ ഈ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനക്കാർ അവരാരും ഞങ്ങൾക്ക് ഈ ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യമില്ല എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ പ്രതിദിനമുള്ള ടെസ്റ്റുകൾ വർധിപ്പിക്കണമെന്നാണ് പറയാനുള്ളത്’- എവി മുരളീധരൻ പറഞ്ഞതിങ്ങനെ.
ജൂൺ 24 ന് കേന്ദ്രം കേരളത്തിന് എഴുതിയ കത്തിൽ കേരളത്തിനായി പ്രത്യേക മാർഗനിർദേശം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം കത്തിൽ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ നിങ്ങൾക്ക് കിട്ടിയത്. കിറ്റും കൊവിഡ് പരിശോധനയും വേണമെന്ന അപ്രയോഗിക സമീപനം മാറ്റിവെച്ച് പ്രായോഗികസമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നാണ് കത്തിൽ പറഞ്ഞത്. മണ്ടത്തരം പറ്റിയത് മനസിലാക്കിയതിൽ സന്തോഷം എന്നാണ് കത്തിൽ പറഞ്ഞത്. ഇതെങ്ങനെയാണ് അഭിനന്ദമാകുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമർശവും ഇല്ല. പകരം ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.