തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെയാണ് കൊറോണ ബാധയെ തുടർന്ന് അബ്ദുൾ അസീസ് മരണമടയുന്നത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അസീസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയിതി മുതല്‍ 23ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മരണാനന്തര ചടങ്ങ്, വിവാഹം, സ്കൂള്‍ പിടിഎ യോഗം, ബാങ്ക് ചിട്ടി ലേലം, ജുമാനമസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്. അബ്ദുള്‍ അസീസ് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നവർ 1077, 1056, 0471–2466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് ഇങ്ങനെ
മാർച്ച് 2 – പോത്തൻകോട് രാജശ്രീ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു
മാർച്ച് 2 ഉച്ചയ്ക്ക് 2 മണി- മെഡിക്കൽ കോളേജിനടുത്തുള്ള സബ് ട്രഷറി ഓഫീസിലെത്തി
മാർച്ച് 2 – കബറടിയിൽ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു
മാർച്ച് 6 – പോത്തൻകോട് വാവരമ്പലത്തുള്ള ജുമാ മസ്ജിദിലെത്തി
മാർച്ച് 11 – കബറടിയിലുള്ള മറ്റൊരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു
മാർച്ച് 13 – പോത്തൻകോട് വാവരമ്പലത്തുള്ള ജുമാ മസ്ജിദിലെത്തി
മാർച്ച് 17 – ആയിരൂപ്പാറ കാർഷിക സർവ്വീസ് സഹകരണ ബാങ്കിന്റെ ചിട്ടിലേലത്തിൽ പങ്കെടുത്തു
മാർച്ച് 18 – മോഹനപുരം കൈതൂർകോണത്ത് ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു
മാർച്ച് 18 – രോഗലക്ഷങ്ങളോടെ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി
മാർച്ച് 20 – വാവരമ്പലം ജുമാ മസ്ജിദിലെത്തി സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു
മാർച്ച് 21 – തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തി
മാർച്ച് 23 – വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
മാർച്ച് 23 – തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാബുകള്‍ കൂടുതല്‍ സാംപിള്‍ എടുക്കാന്‍ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാന്‍ കഴിയുന്നു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.
1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകൾ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്‍കി.
യുഎഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷിസ്വദേശിവല്‍കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്.
അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെന്നും നിര്‍ദേശിക്കുന്നു.
മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടിക്കൊണ്ട് ‘ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്’ യു.കെയോട് സെന്റർ-റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി). ഏഞ്ചെല മെർക്കലും ലിയോ വരദ്കറും ഉൾപ്പെടെ 11 യൂറോപ്യൻ യൂണിയൻ നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് ഇപിപി. കൊറോണ യൂറോപ്പിനെ മുച്ചൂടും മൂടുന്ന സന്ദര്‍ഭത്തില്‍ ബ്രക്സിറ്റിന്‍റെ ബാക്കി നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രയാസമുണ്ടെന്നും, വര്‍ഷാവസാനം വരെ താല്‍ക്കാലികമായി എല്ലാം നീട്ടിവയ്ക്കണം എന്നുമാണ് ഇപിപി ആവശ്യപ്പെടുന്നത്.
‘ഈ അസാധാരണമായ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഇരട്ട പ്രഹരത്തെ യുകെ സർക്കാർ എങ്ങനെ നോക്കിക്കാനുമന്ന് എനിക്കറിയില്ല. എന്നാല്‍, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ നിന്നുള്ള എക്സിറ്റ് അനിവാര്യവുമാണ്’- എന്ന് യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതിയിൽ ഇരിക്കുന്ന ലക്സംബർഗിൽ നിന്നുള്ള എംഇപി ക്രിസ്റ്റോഫ് ഹാൻസെൻ പറഞ്ഞു. ‘പ്രത്യയശാസ്ത്രത്തെക്കാൾ സാമാന്യബുദ്ധിക്ക് പ്രാധാന്യം നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്. പരിവര്‍ത്തന കാലയളവ് നീട്ടുകയല്ലാതെ ഇപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാരി എല്ലാ ഷെഡ്യൂളുകളും സങ്കീർണ്ണമാക്കി. ഇപ്പോള്‍ പന്ത് ബ്രിട്ടന്‍റെ കോര്‍ട്ടിലാണ്. അവരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് യുകെയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജർമ്മൻ എംഇപി ഡേവിഡ് മക്അലിസ്റ്റർ പറഞ്ഞത്.
പിൻവലിക്കൽ കരാർ പ്രകാരം, ബ്രെക്സിറ്റ് സംക്രമണ കാലയളവ് 2020 ഡിസംബർ 31 ന് അവസാനിക്കും. അതായത്, യൂറോപ്യൻ യൂണിയന്‍റെ സിംഗിൾ മാർക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നുമുള്ള ബ്രിട്ടന്‍റെ അംഗത്വം എടുത്തുകളയപ്പെടും എന്ന്. എന്നാല്‍, ജൂലൈ 1 നകം ഇരുപക്ഷവും സമ്മതിച്ചാൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഇത് നീട്ടാം. അതേസമയം ഇപിപിയുടെ ആവശ്യം പൂര്‍ണ്ണമായും നിരാകരിക്കുന്ന തരത്തിലാണ് ബ്രിട്ടണ്‍ അതിനോട് പ്രതികരിച്ചത്. ‘2020 ഡിസംബർ 31 ന് പരിവർത്തന കാലയളവ് അവസാനിക്കും. യു,കെ-യുടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്പോലെ അതില്‍നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് ഇപിപി പ്രസ്താവനയോട് പ്രതികരിച്ച യുകെ സർക്കാർ വക്താവ് പറഞ്ഞു.
ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.
ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപ്പും മുളക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്‌നേഹം കവര്‍ന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകര്‍ ലച്ചുവെന്നാണ് താരത്തെപൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളില്‍ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനില്‍ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാര്‍ ഏറെയാണ്. തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയര്‍ ചെയ്യുന്ന വിശേഷങ്ങള്‍ മിനുട്ടുകള്‍ക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പരമ്പരയില്‍ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകര്‍ നിരവധി ആണ്. പിന്നീട് ഡോ. റോവിനുമായുള്ള പ്രണയമായിരുന്നു ലച്ചുവിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ചര്‍ച്ച.ഇപ്പോള്‍ ഈ പ്രണയിത്തില്‍ സംഭവിച്ച മാറ്റമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.
സോഷ്യല്‍ മീഡിയയില്‍ പരസ്പരം ലൈക്കുകള്‍ വാരി വിതറുകയും,പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല നിങ്ങള്‍ തമ്മില്‍ ബ്രെയ്ക്കപ് ആയോ, എന്ത് കൊണ്ടാണ് ഇപ്പോള്‍, പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കാത്തത് എന്നും, ആകെ ശോകമയം ആണല്ലോ എന്നുമുള്ള സംശയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും.
മുന്‍പ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോള്‍ അവരുടെ ലൈക്കുകള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉണ്ടാക്കുകയാണ്. മാത്രമല്ല പരസ്പരം ഇരുവരും ഫോളോവേഴ്സ് അല്ല എന്ന് പ്രൊഫൈലുകളില്‍ നിന്നും വ്യക്തവുമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നുണ്ട്.ഇരുവരുടെയും പ്രൊഫൈലുകള്‍ നോക്കികൊണ്ടാണ് ആരാധകര്‍ സംശയം പങ്ക് വയ്ക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍.
ഉപ്പും മുളകിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലച്ചുവിനെ ജൂഹി റുസ്തഗി ആണ് വളരെ മനോഹരമായി അവതരിപ്പിച്ചത്. എന്നാല്‍ പെട്ടെന്നാണ് താരം പരമ്ബരയില്‍ നിന്നും പിന്മാറിയത്. പഠനതിരക്കുകള്‍ക്കും യാത്രകള്‍ക്കും വേണ്ടിയാണ് താന്‍ പിന്മാറുന്നതെന്നായിരുന്നു ജൂഹി നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാര്‍ത്ത ഉപ്പും മുളകും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. എങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ നിന്ന് പിന്മാറിയെങ്കിലും ഡോ. റോവിനുമായുള്ള പ്രണയ ഗോസിപ്പുകളില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു റൂഹി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണോ എന്ന ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഒരു പൊതു പരിപാടിക്കിടെ ഡോ. റോവിനുമായി നടത്തിയ മാസ് എന്‍ട്രിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ രഹസ്യം സോഷ്യല്‍ മീഡിയയില്‍ പാട്ടാകുന്നത്. റോവിനെ ഓടി നടന്നു എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. പിന്നീട് ലച്ചുവിനെ തോളില്‍ ഇരുത്തികൊണ്ട് ഇരുവരും തമ്മില്‍ പങ്ക് വച്ച ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന അതോടെ ആരാധകര്‍ ഉറപ്പിച്ചും.
റാന്നി: കോവിഡിനെതിരായ യുദ്ധത്തിനൊടുവിൽ വിജയിച്ച് ആ 5 പേർ ഐത്തല മീമൂട്ടുപാറയിലെ പട്ടയിൽ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയിൽ നിന്നെത്തിയ മോൻസി, രമണി, റിജോ എന്നിവരും മോൻസിയുടെ സഹോദരൻ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്.
ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു…
ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ അതിജീവിക്കാൻ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. പിടിച്ചു നിർത്തിയത് ഞങ്ങളെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമായിരുന്നു.
കലക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും റീജനൽ മെഡിക്കൽ ഓഫിസറും എല്ലാം നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ക്നാനാനായ സഭയുടെ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ വിളിച്ച് ആശ്വസിപ്പിച്ചു.
ഞങ്ങൾ എല്ലാവരും കോവിഡ് ബാധിതരാണെന്നു പറഞ്ഞത് ഡോ.നസ്‍ലിം ആയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ പോരാട്ടം ജയിക്കുമെന്ന് ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ പോലെ തന്നെ ഞങ്ങൾക്ക് ആ ഐസലേഷൻ മുറി തോന്നി. ഞങ്ങൾക്കു ഭക്ഷണം നൽകിയിരുന്ന രമ ചേച്ചി, സ്വന്തം മകനെ പോലെയാണ് എന്നെ കണ്ടത്.
ഐസലേഷൻ വാർഡിൽ ഫോൺ ഉപയോഗിക്കുന്നത് കുറവായിരുന്നു. പത്രങ്ങളിലൂടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്വാറന്റീനിൽ പോയവരിൽ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായിരുന്നു അധികവും. അവർ ഞങ്ങളെ കുറ്റപ്പെടുത്തിയില്ല. 4 വർഷത്തിനു ശേഷം ഇറ്റലിയിൽ നിന്നു വന്നതാണ് ഞാൻ. ആ എക്സൈറ്റ്മെന്റിലാണ് അടുപ്പക്കാരെ കാണാൻ പോയത്.
ഞങ്ങളെ വർഷങ്ങളായി അറിയുന്നവർക്കു ഞങ്ങളോടു ദേഷ്യം ഇല്ല. ഐത്തല ഉള്ളവരൊന്നും ഞങ്ങളോടു മോശമായി പെരുമാറിയില്ല. എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് ഉണ്ടെന്ന് ബോധ്യമായപ്പോൾ പേടി മാറി. നമ്മുടെ ജില്ലയിൽ രോഗം ഇത്രയും നിയന്ത്രണ വിധേയമാകുന്നതിന് നിമിത്തമായത് ഞങ്ങളുടെ വരവാണെന്നു ചിന്തിക്കാനാണ് ഇഷ്ടം. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം ഞങ്ങളെ ഒരുപാട് പിന്തുണച്ചു.
ഇന്ത്യ എടുത്തതു പോലെ ഒരു തീരുമാനം ഇറ്റലിയിൽ എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന ദുരന്തം അവിടെ ഉണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ജയിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് വഴി. മരണഭീതി വേണ്ട. ഞങ്ങൾക്കു സാധിക്കുമെങ്കിൽ ആർക്കും സാധിക്കും.
14 ദിവസം കൂടി ക്വാറന്റീനിലാണ്. അതു കഴിഞ്ഞ് പരിശോധനയുണ്ട്. ഇറ്റലിയിലെ സാഹചര്യം മാറിയ ശേഷമേ മടങ്ങു. ഞങ്ങൾ താമസിക്കുന്ന ജില്ലയായ പ്രവീസോയിൽ ഇതുവരെ ഒരാളും പോസിറ്റീവ് ആയിട്ടില്ല. എയർപോർട്ടിലോ വിമാന യാത്രയിലോ മറ്റോ ആകാം ഞങ്ങൾ രോഗ ബാധിതരായതെന്നു കരുതുന്നു.
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളാണ് അൺസ്കില്ഡ് ജോലികൾ ചെയ്യുന്നത്. പക്ഷേ അവർ ജീവിക്കുന്ന സാഹചര്യങ്ങളും മറ്റും സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തടിച്ചുകൂടിയ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നൽകുന്ന സന്ദേശം അത്ര ശുഭസൂചന അല്ല.
പായിപ്പാട്ടെ ജനസംഖ്യയുടെ 50 ശതമാനവും അതിഥി തൊഴിലാളികളാണ്. തൊഴില്‍ സേവകരായ ഇവരുടെ ക്ഷേമവും നാട്ടുകാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ സാമൂഹിക ഇടപെടല്‍ അനിവാര്യമെന്നു തെളിയിച്ചിരിക്കയാണ് കഴിഞ്ഞ ദിവസത്തെ രോഷപ്രകടനം. ഓരോ തൊഴിലാളിയെയും തിരിച്ചറിയല്‍ സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റാനും കഴിയണം.
കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിരിലാണ് 21,000 മാത്രം ജനസംഖ്യയും 15 വാര്‍ഡുകളുമുള്ള പായിപ്പാട് പഞ്ചായത്ത്. 3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ കവലയില്‍ ഏകദേശം പതിനായിരത്തോളം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഒരു പക്ഷേ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം. നിര്‍മാണം, ഹോട്ടല്‍, കട, കൂലിപ്പണി, മത്സ്യ-മാംസം തുടങ്ങിയ മേഖലകളിലായി ജോലി ചെയ്യുന്ന ഇവരുടെ താമസത്തിനായി ചെറിയ ചെറിയ ഇടങ്ങള്‍ മിക്ക വീടുകളോടും ചേര്‍ന്നു കാണാം. വാടക പലര്‍ക്കും വരുമാനമാര്‍ഗമാണ്. പലയിടങ്ങളിലായി സൗകര്യം ഒരുക്കി നല്ലതുക വാടക ലഭിക്കുന്നവരുമുണ്ട്.
ഗള്‍ഫില്‍ ജോലി തേടി പോകുന്ന മലയാളികള്‍ക്ക് അത്യാവശ്യം ലേബര്‍ ക്യാംപുകളുണ്ടെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് ഇതെല്ലാം സ്വപ്നം മാത്രം. പത്തുപേര്‍ വരെ ഒരു മുറിയില്‍ താമസിക്കുന്നു. ഒരു മൂലയ്ക്ക് പാചകം. മറ്റൊരു മൂലയ്ക്ക് ശൗചാലയം. ക്യൂ നിന്ന് കാര്യം കാണേണ്ട സ്ഥിതി. പകര്‍ച്ചവ്യാധികളുള്ളവരും കൂട്ടത്തിലുണ്ട്. പിഎഫ്, ഇഎസ്ഐ തുടങ്ങി തൊഴിലാളി ക്ഷേമത്തിനുള്ള നടപടികളൊന്നുമില്ല. ഏതാനും വര്‍ഷം മുമ്പ് ഗാര്‍ഹിക മാലിന്യം റോഡില്‍ തള്ളിയതിനെ തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷം ഇവിടത്തുകാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
രാവിലെയും വൈകുന്നേരവും പായിപ്പാട് വഴി പോകുന്ന ഒരു ബസിലും കയറാനാവില്ല. അത്രയ്ക്കാണ് തിരക്ക്. കവലയില്‍ സാധനം വാങ്ങാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും എത്തുന്നവരുടെ കൂട്ടപ്പൊരിച്ചില്‍. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം എപ്പോഴും ഒരു മേളയ്ക്കുള്ള ആള്‍ക്കൂട്ടം. കോട്ടയം ജില്ലയുടെ തെക്കേ അതിരും പത്തനംതിട്ടയുടെ വടക്കു പടിഞ്ഞാറന്‍ അതിരും സംഗമിക്കുന്ന കവല. അധികൃതരുടെ കണ്ണിലെ കരടോ പാടോ ആണ് പായിപ്പാട്. പൊലീസ് സ്റ്റേഷന്‍ പോലും 8 കിമീ അകലെ തൃക്കൊടിത്താനത്ത്. രാവിലെയും വൈകുന്നേരവും പായിപ്പാടൊരു കടലാണ്. ബംഗാളിയും ഹിന്ദിയും ഒഡിയയും മണിപ്പൂരിയും ഭോജ്പുരിയും അസമീസും എല്ലാം അലയടിക്കുന്ന തീരം. ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്ന് പായിപ്പാട്ടേക്കു തൊഴിലാളികള്‍ വന്നുതുടങ്ങിയത് 2005 നു ശേഷമാണ്. നിര്‍മാണ ജോലികള്‍ക്കും മറ്റും തമിഴ്നാട്ടുകാരെ കിട്ടാതായപ്പോഴാണ് ഇവിടെ ബംഗാളില്‍ നിന്നുള്ള ആദ്യ സംഘങ്ങളെ കരാറുകാര്‍ എത്തിച്ചു തുടങ്ങുന്നത്. പാടം നികത്തി കേരളം കെട്ടിട നിര്‍മാണത്തിലേക്കു മാറിയ സമയത്തായിരുന്നു അത്. പിന്നീട് ഒരു പ്രവാഹമായിരുന്നു. ഗുവഹത്തി, ഹൗറ ട്രെയിനുകളില്‍ സീറ്റ് കിട്ടില്ലെന്ന സ്ഥിതിയായി. പ്രതിവർഷം 30-40 കോടിയോളം രൂപയാണ് പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്നതെന്നാണ് ഏകദേശ കണക്ക്.
രാജ്യത്ത് കൊവിഡ് 19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടെലിവിഷൻ സീരിയലുകളുടെ സംപ്രേഷണം ഏപ്രിൽ ആദ്യവാരം മുതൽ ഇല്ലാതെയാവും. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സീരിയലുകൾ, പ്രതിദിന ടെലിവിഷൻ പരിപാടികൾ, റിയാലിറ്റി ഷോകൾ, തുടങ്ങിയവയുടെ ചിത്രീകരണം മുടങ്ങുന്നതിനാൽ സംപ്രേഷണം നടക്കില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നേരത്തെ മാർച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെറ്റേർണിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മാർച്ച് 17 ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ വേണ്ട മുൻകരുതലോടെ മാർച്ച് 19 നകം എല്ലാ ടെലിവിഷൻ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് തീരുമാനിച്ചിരുന്നു.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയരക്ടേർസും മാർച്ച് 19 മുതൽ 31 വരെ സിനിമകൾ, വെബ്സീരീസ്, സീരിയലുകൾ എന്നിവയുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദ്ദേശിച്ച് സർക്കുലർ ഇറക്കിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാൻ ഇടയാക്കും. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ കഴിഞ്ഞാൽ ഏപ്രിൽ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും.
ഈ സമയത്ത് പഴയ എപ്പിസോഡുകൾ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനൽ വക്താക്കൾ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ഒപ്പം ഷാരൂഖ് ഖാൻ അഭിനയിച്ച സർക്കസ് എന്ന സീരിയലും സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാർ ഭാരതി സിഇഒ ശശി ശേഖർ അറിയച്ചത്.
കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റി. ഇവരെ രണ്ടുപേരെയുംവിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുൻപ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടശേഷം ഒരിക്കല്‍കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ രോഗം പിടിപെട്ടു. മന്ത്രി കെ.കെ.ശൈലജ ആ നഴ്‌സിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു.
പത്തനംതിട്ട കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ മൂന്നംഗ കുടുംബത്തിലെ റോബില്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് തന്റെ കുടുംബത്തെ രക്ഷിച്ചതിലുള്ള നന്ദിയറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ. ഡോ. ആര്‍.പി.രെഞ്ജിന്‍, എആര്‍എംഒ. ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.
English Summary: Kottayam medical college achievement in Covid treatment