Latest News

47ാമത്തെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും പോരാട്ടത്തില്‍ വിധിയെഴുതാന്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെ ഇരുവരും വോട്ടര്‍ഭ്യര്‍ഥിച്ചു.

ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം.

പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങള്‍. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

ജനകീയവോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളജ് വോട്ടാണ് നിര്‍ണായകം. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാന്‍ നിര്‍ണായകസംസ്ഥാനങ്ങളില്‍ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളും.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചി കേരളത്തിലേക്ക് കടത്തുന്ന സംഘം വീണ്ടും സജീവമായി.

കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോടെ കോള്‍ഡ് സ്റ്റോറേജ് വഴിയാണ് ഏറെയും ഇത്തരം മാംസങ്ങള്‍ വിറ്റഴിക്കുന്നത്. ഇറച്ചിയുടെ വില കൂടിയതും ക്ഷാമവുമാണ് സുനാമി ഇറച്ചി വിപണിയില്‍ എത്താനുള്ള കാരണം. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാന്‍ ഏജന്‍സികളും സജീവമാണ്.

ഹോട്ടലുകള്‍, ബാറുകള്‍,വിവിധ ക്യാന്റീനുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നവയില്‍ അധികവും സുനാമി ഇറച്ചിയാണ്. കോള്‍ഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ഇല്ലാത്തതിനാല്‍ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല.ശരിയായ രീയിതില്‍ കശാപ്പ് ചെയ്യാത്തതും ശാസ്ത്രീയമായി ഫ്രീസുചെയ്യാത്തതുമായ ഇറച്ചിയെയാണ് സാധാരണ ഗതിയില്‍ സുനാമി ഇറച്ചി എന്നുപറയുന്നത്. മാരക അസുഖം ബാധിച്ച്‌ ചത്ത മൃഗങ്ങളുടെ ഇറച്ചിവരെ ഈയിനത്തില്‍ ഉള്‍പ്പെടുന്നു.

കോഴി മുതല്‍ ആട്, പോത്ത്, കാള, പശു തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചിവരെ സുനാമി ഇറച്ചിയായി കേരളത്തില്‍ എത്തുന്നുണ്ടെന്നും വിവരമുണ്ട്. ഇത്തരം ഇറച്ചി കഴിച്ചാല്‍ വയറിളക്കം, ഛര്‍ദി ഉള്‍പ്പെടെ ഉദര സംബന്ധമായ പ്രശ്നങ്ങളുമായിട്ടായിരിക്കും തുടക്കം. തമിഴ്നാട്ടിലെ തേനി,ദിണ്ടിഗല്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന് ചത്തമാടുകളെയടക്കം ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കേരള ലീഗല്‍ സര്‍വീസ് അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.ഇതിന്റെ പശ്ചാത്തലത്തില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് വരുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.ആ സമയത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.പരിശോധനകള്‍ നിലച്ചതോടെ വീണ്ടുംഇത്തരം ഇറച്ചി അതിര്‍ത്തി കടന്നെത്തുന്നത്.

തേനി,ദിണ്ടിഗല്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലകളില്‍ വൃത്തിഹീനമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന മാട്ടിറച്ചി മതിയായ ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. വഴിയോരത്താണ് മാടുകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും. രോഗം മൂലം ചത്ത മാടുകളുടെ ഇറച്ചിയാണോ വില്‍ക്കുന്നത് എന്ന് പോലും അറിയാന്‍ കഴിയില്ല. പഴകിയ ഇറച്ചിയില്‍ മാടുകളുടെ രക്തം ഒഴിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.

വിപണിയിലെ കൊടുങ്കാറ്റിന് ശമനമായില്ല. മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ വീണ്ടും കനത്ത ഇടിവ് നേരിട്ടു. ഇതോടെ ഒരു മാസത്തിലേറെ നീണ്ട തിരിച്ചടിയില്‍ സെന്‍സെക്‌സിന് നഷ്ടമായത് 7,000 പോയന്റിലേറെ.

യു.എസ് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് ഇപ്പോഴത്തെ തിരിച്ചടിയുടെ പ്രധാന കാരണം. അതോടൊപ്പം ഫെഡ് റിസര്‍വിന്റെ ധനനയ യോഗവും കരുതലെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

ഇതോടെ സെന്‍സെക്‌സ് 78,782 നിലവാരത്തിലെത്തി. വ്യാപാരത്തിനിടെ ആയിരം പോയന്റിലേറെ നഷ്ടംനേരിട്ടെങ്കിലും 942 പോയന്റ് താഴ്ന്നായിരുന്നു ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 23,995 പോയന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് ആറ് ലക്ഷം കോടിയിലേറെ.

ചൈനയിലെ ഉത്തേജന പാക്കേജില്‍ ആകൃഷ്ടരായി വിദേശികള്‍ കൂട്ടത്തോടെ ഇന്ത്യ വിട്ടതോടെയായിരുന്നു തകര്‍ച്ചയുടെ തുടക്കം. രണ്ടാം പാദഫലങ്ങളിലെ ദുര്‍ബലമായ കണക്കുകളും തിരിച്ചടിയുടെ ആഴംകൂട്ടി. ഇതുവരെ വിദേശ പിന്മാറ്റത്തെ പ്രതിരോധിച്ച മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള വന്‍കിട സ്വദേശികള്‍ ഇപ്പോള്‍ മടിച്ചുനില്‍ക്കുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ നവംബര്‍ പ്രതീക്ഷയുടെ മാസമാണെന്ന് കാണാം. പിന്നിട്ട ആറ് വര്‍ഷവും നവംബറില്‍ നിഫ്റ്റി മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. നിലവിലെ വിപണി സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും പ്രകടമാകാത്ത പ്രതീക്ഷകളും വിപണിയെ കാത്തിരിക്കുന്നുണ്ട്. വരുമാന വളര്‍ച്ച, ആകര്‍ഷകമായ മൂല്യം, പലിശ നിരക്കിലെ കുറവ് തുടങ്ങിയവ ഇടക്കാലയളവില്‍ കുതിപ്പിനുള്ള ഇന്ധനം നല്‍കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടകാര്യം, ഇത് വാങ്ങാനുള്ള സമയമാണ്. നേരത്തെ വിശദീകരിച്ചതുപോലെ വിതയ്ക്കാനുള്ള കാലം. മികച്ച ഓഹരികള്‍ താഴ്ന്ന നിലവാരത്തില്‍ കൂട്ടിവെയ്ക്കാം. സമീപ ഭാവിയിലെ മുന്നേറ്റത്തില്‍നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യാം. എന്തായാലും വിപണി ഇപ്പോള്‍ കരടികളുടെ പിടിയിലാണ്. അതുകൊണ്ടുതന്നെ മികച്ച ഓഹരികള്‍ ഘട്ടംഘട്ടമായി കരുതിവെയ്ക്കാം.

ലണ്ടൻ : ഇന്ത്യയുടെ ഉരുക്കു വനിതാ ഇന്ദിര പ്രിയ ദർശിനിയുടെ നാല്പതാം രക്തസാക്ഷി ദിനത്തിൽ ഒത്തുകൂടിയ സറേ റീജൺ നേതാക്കനമ്മാർ ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാഞ്ചലി അർപ്പിക്കുകയും , മൗന പ്രാർത്ഥന നടത്തുകയും ചെയ്തു , ഒഐസിസി നാഷനൽ കമ്മറ്റി തെരഞ്ഞെടുപ്പിൽ സറേ റീജൺ ഭാരവാഹികൾ സ്ഥാന കയറ്റം കിട്ടി നാഷണൽ ഭാരവഹികൾ ആയപ്പോൾ വന്ന ഒഴിവുകളിലേയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക എന്നതും മീറ്റിങ്ങിന്റെ പ്രധാന അജണ്ടയായിരുന്നു . ഒഐസിസി സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ് ശ്രീ ബേബികുട്ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

സാറേ റീജജന്റെ അത്യുഗ്രമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും എല്ലാ പ്രവർത്തനങ്ങളും ഗംഭീരമായി വിജയിപ്പിക്കാനും തന്നെ സഹായിച്ച ഇപ്പോൾ സ്ഥാനമൊഴിഞ്ഞു നാഷണൽ കമ്മിറ്റിയിലേക്ക് പോകുന്ന എല്ലാ നേതാക്കന്മാർക്കും അധ്യക്ഷൻ വിത്സൺ ജോർജ് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അർപ്പിച്ചു , നാഷണൽ കമ്മിറ്റിയിൽ എത്തിയ നേതാക്കന്മാർ അവരുടെ കഠിനാധ്വാനം കൊണ്ട് സംഘടനയെ ശക്തമാക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിൽസൺ ജോർജ് പറഞ്ഞു. ഐസിസി യുകെയിലെ റീജണുകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എക്കാലത്തും മുൻപന്തിയിലാണ് സറേ റീജൺ എന്നും , സറേ റീജണന്റെ പ്രവർത്തനങ്ങൾ മറ്റു റീജനങ്ങൾക്ക് എന്നും ഉത്സാഹം നൽകുന്നതായിരുന്നു എന്നും ഒഐസിസി യുകെ നാഷണൽ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബേബികുട്ടി ജോർജ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു, തെരഞ്ഞെടുക്കപെട്ട എല്ലാ നേതാക്കന്മാർക്കും എല്ലാവിധ സഹകരങ്ങളും നൽകുമെന്നും നാഷണൽ വർക്കിങ് പ്രസിഡന്റ് ശ്രീ ബേബികുട്ടി ജോർജ് ഉറപ്പ് നൽകി സ്ഥാനമൊഴിയുന്ന സറേ റീജൺ ജനറൽ സെക്രട്ടറി ശ്രീ സാബു ജോർജ് തന്റെ റിപ്പോർട്ട് അവതരണത്തിനു ശേഷം പ്രസ്ഥാനത്തിന്റെ നല്ല പ്രവർത്തനങ്ങൾക്കും സഹകരിച്ച സാറേ റീജണനിലെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അർപ്പിച്ചു, തുടർന്ന് ഓ ഐ സി സി നാഷണൽ ജനറൽ സെക്രട്ടറിമാരായ ശ്രീ അഷ്റഫ് അബ്ദുള്ള ശ്രീ തോമസ് ഫിലിപ്പ് (ജോജി ) എന്നിവർ ആശംസ പ്രസംഗളും ,അനുമോദന പ്രസംഗങ്ങളും നടത്തി.

നാഷണൽ കമ്മിറ്റി ട്രഷററായി തെരഞ്ഞെടുത്ത ശ്രീ ബിജു വർഗീസ് തന്റെ സറെ റീജൻ ട്രഷറർ സ്ഥാനം ഒഴിയുകയും കണക്കുകൾ അവതരിപ്പിച്ചതിന് ശേഷം നീക്കിയിരുപ്പുകൾ പുതിയ ട്രഷറുടെ പക്കലേൽപ്പിക്കുന്നു എന്നറിയിച്ചു

ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , നാഷണൽ ജോയിൻ സെകട്ടറി ശ്രീ ജോർജ് ജോസഫ് , നാഷണൽ ഉപദേശക സമിതി അംഗം ശ്രീ നടരാജൻ ചെല്ലപ്പൻ തുടങ്ങി ഒട്ടനവധി നേതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പുതുതായി തെരഞ്ഞെടുക്കപെട്ട ഭാരവാഹികൾ ഇനി പറയുന്നവരാണ് . വൈസ് പ്രസിഡണ്ട് ശ്രീ ജെറിൻ ജേക്കബ് , വനിത വൈസ് പ്രസിഡണ്ട് കുമാരി നന്ദിത നന്ദൻ , ജനറൽ സെക്രട്ടറി ശ്രീ ഗ്ലോബിറ്റ് ഒലിവ് , ജോയിൻ സെക്രട്ടറി ശ്രീ സനൽ ജേക്കബ് , ട്രഷറർ ശ്രീ അജി ജോർജ് , എക്സിക്യൂട്ടീവ് മെമ്പർ ശ്രീ അജീഷ്‌ കെ എസ് , ശ്രീ ബിജു ഉതുപ്പ് പുതിയ ഭാരവാഹികളുടെ നേതൃത്തത്തിൽ ക്രിസ്മസ് പരുപാടി നടത്താമെന്നും അതിനായി പുതുതായി തെരഞ്ഞെടുത്ത ജനറൽ സെക്കട്ടറി ശ്രീ ഗ്ലോബിറ്റ് ഒലിവർ ന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപവത്കരിക്കണമെന്നും യോഗം തീരുമാനിച്ചു ദേശീയ ഗാനത്തോട് യോഗം അവസാനിച്ചു.

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.

ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം.

നോര്‍ത്ത് കരോലിന, നെവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ത്ഥികളുടെയും അവസാനഘട്ട പ്രചാരണം പുരോഗമിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്രയേറെ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധിയില്‍ നിന്നും അമേരിക്കന്‍ സുപ്രീം കോടതി നിലപാട് മാറ്റിയതോടെ ഗര്‍ഭഛിദ്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. റിപ്പബ്ലിക്കന്‍സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഗര്‍ഭഛിദ്രം രാജ്യവ്യാപകമായി നിയമ വിരുദ്ധമാക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രചാരണത്തില്‍ ഉടനീളം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല ഹാരിസിന്റെ നിലപാട്. ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയം പത്ത് സംസ്ഥാനങ്ങളിലെയെങ്കിലും ജനവിധിയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടിയേറ്റമാണ് പ്രചാരണ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന വിഷയം. കുടിയേറ്റക്കാരെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ നടപടികള്‍ നാസി കാലത്തേതിന് സമാനമാണെന്ന് പോലും വിമര്‍ശനമുണ്ടായി.

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളില്‍ ട്രംപിനേക്കാള്‍ മയപ്പെട്ട നിലപാടാണ് കമല ഹാരിസിന്റേത്. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമല മുന്നോട്ട് വയ്ക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിതമായി നിജപ്പെടുത്തണം എന്ന തരത്തിലുള്ള നിര്‍ദേശമാണ് കമല ഹാരിസ് സ്വീകരിച്ച് വരുന്നത്. എന്തായാലും വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളും ശക്തമായി രംഗത്തുണ്ട്.

സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും അദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവേ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.

ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.

ബിനോയ് എം. ജെ.

അമേരിക്കൻ പ്രസിഡന്റിനോ, ചൈനീസ് പ്രീമിയറിനോ, റഷ്യൻ പ്രസിഡന്റിനോ കോപം വന്നാൽ ഈ ഭൂമി കത്തിയെരിയും. ഈ വ്യക്തികളിൽ പ്രകാശിക്കുന്ന അതേ ഈശ്വരചൈതന്യം നമ്മിലും പ്രകാശിക്കുന്നു. വ്യക്തിഭേദം ആപേക്ഷികം മാത്രം. എല്ലാവരും ഈശ്വരന്റെ അവതാരങ്ങൾ തന്നെ. ബുദ്ധനും, ശങ്കരനും വിവേകാനന്ദനും എല്ലാം ആ ഈശ്വരചൈതന്യത്തെ സാക്ഷാത്ക്കരിച്ചവരാണ്. നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു; നാമതിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു മാത്രം. കണ്ടെത്തിയില്ല എന്ന് കരുതി അതവിടെ ഇല്ലാതാകുന്നില്ല. അതപ്പോഴും അവിടെ ഉറങ്ങി കിടപ്പുണ്ട്. സുനാമികളും, ഭൂകമ്പങ്ങളും, കൊടുങ്കാറ്റുകളും ആദ്യമേ രൂപം കൊള്ളുന്നത് മനുഷ്യമനസ്സുകളിൽ ആണെന്ന് അമൃതാനന്ദമയി പറയുന്നു. അധർമ്മം വാഴുന്നിടത്ത് അവ രൂപംകൊണ്ടുകൊണ്ടേയിരിക്കും. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രൂമാന്റെ മനസ്സിൽ രൂപം കൊണ്ട ഉഗ്രകോപം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെടുന്നതിനു കാരണമായി. അതിന്റെ അനന്തരഫലങ്ങളിൽ നിന്നും അവരിനിയും മോചിതരായിട്ടില്ല. അന്ന് ട്രൂമാൻ പറഞ്ഞു “പേൾ ഹാർബർ ആക്രമിച്ച ജപ്പാനോട് പകരം വീട്ടുകയാണ് നമ്മുടെ ലക്ഷ്യം.” ജപ്പാൻകാർ കാട്ടിയ ഒരു വിശ്വാസവഞ്ചനക്ക് ഇത്രയും വലിയ ശിക്ഷയോ? അതെ! അധർമ്മവും,ചതിയും,വഞ്ചനയും, പകയും, വിദ്വേഷവും നിറഞ്ഞ നമ്മുടെ സാമൂഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ആരും ചിന്തിക്കുന്നുണ്ടാവില്ല. മനുഷ്യൻ വെറും കൃമിയല്ല. അവന്റെയുള്ളിൽ അനന്തശക്തികൾ ഉറങ്ങുന്നു. അവ നിഷേധാത്മകമായി പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്.

മനുഷ്യ മനസ്സുകൾ പ്രക്ഷുബ്‌ധമാകാതെ സൂക്ഷിക്കുവിൻ. ഈഭൂമിയെ ഭസ്മമാക്കുവാനുള്ള ശക്തി ഓരോ വ്യക്തിയിലും ഉറങ്ങുന്നുണ്ട്. അവനെ പ്രകോപിപ്പിക്കാതെ സൂക്ഷിക്കുവിൻ. സമൂഹം എക്കാലവും വ്യക്തികളെ അടിച്ചമർത്തുന്നതായി കാണാം. ദുരന്തങ്ങൾ ഈ ഭൂമുഖത്തുനിന്നും വിട്ടു മാറുകയില്ല. സമൂഹം വ്യക്തികളെ നിഷ്കരുണം ചവിട്ടിത്തൂക്കുമ്പോൾ അതവന്റെ വംശനാശത്തിലേക്കേ നയിക്കൂ എന്നാരും ചിന്തിക്കുന്നുണ്ടാവില്ല. സമകാലീന സംഭവങ്ങളിലേക്ക് നോക്കുമ്പോൾ നാമൊരു ലോകമഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണോ എന്ന് സംശയം തോന്നുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ കാരണം അടിച്ചമർത്തപ്പെടുന്ന വ്യക്തികൾ തന്നെ. അവന്റെയുളളിലാണ് ആദ്യമേ അണുബോംബുകൾ പൊട്ടുന്നത്. വ്യക്തി എന്നാൽ ആറടി പൊക്കമുള്ള ഒരു മാംസപിണ്ഡമല്ല. മറിച്ച് അവന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു.

നിഷേധാത്മകമായി പോകുന്ന വ്യക്തികളുടെ അനന്തശക്തിയെ ഭാവാത്മകമായിതിരിച്ചുവിടണമെങ്കിൽ വ്യക്തികളെ പൂജിക്കേണ്ടിയിരിക്കുന്നു. വ്യക്തികൾ ചവിട്ടിത്തൂക്കപ്പെടുകയല്ല വേണ്ടത് മറിച്ച് അവർ ആരാധിക്കപ്പെടുകയാണ് വേണ്ടത്. വ്യക്തിൾ പൂജിക്കപ്പെടുന്നിടത്ത് ഐശ്വര്യം വാഴുന്നു. അഹം ബ്രഹ്മാസ്മി എന്നും തത്ത്വമസി എന്നും ഭാരതീയ ആചാര്യന്മാർ പണ്ടുതൊട്ടേ ഉദ്ഘോഷിച്ചിരുന്നത് ഭാരതീയർ വ്യക്തി പൂജയിൽ എത്രയോ മുന്നിലായിരുന്നു എന്നതിന് തെളിവാണ്. പാശ്ചാത്യ ചിന്താപദ്ധതിയുടെ അതിപ്രസരത്തിൽ നാം അതൊക്കെ മറന്നു കളഞ്ഞു. വ്യക്തി പൂജ എന്ന അതേ ആശയം തന്നെ ഇന്ന് ‘അസ്ഥിത്വവാദം’ എന്ന പേരിൽ പാശ്ചാത്യ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. നമ്മെ ചതിക്കുന്നത് ധർമ്മശാസ്ത്രം തന്നെ. വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്നും അതിനാൽ വ്യക്തികളാണ് നന്നാകേണ്ടതെന്നും ഉള്ള വാദഗതികൾ സഹസ്രാബ്ദങ്ങളായി നമ്മുടെ കർണ്ണപുടങ്ങളിൽ പതിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് വ്യക്തികളെ നന്നാക്കുവാനും ആ കാരണം പറഞ്ഞ് അവരെ ക്രൂശിക്കുവാനും സമൂഹം നിയമങ്ങൾ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. കാലക്രമേണ വ്യക്തി സമൂഹത്തിന്റെ അടിമയായി മാറി.

സ്വന്തം ഉള്ളിലുറങ്ങുന്ന അനന്തശക്തിയെ കണ്ടെത്തി അതിനെ ഭാവാത്മകമായി തിരിച്ചുവിടുന്നതിൽ യോഗികൾ വിജയം കണ്ടെത്തിയിരിക്കുന്നു. പ്രതിഭകളും ശാസ്ത്രകാരന്മാരും തങ്ങളറിയാതെ അൽപം യോഗ ചെയ്യുന്നുണ്ട്. അതാണ് അവരുടെ ധിഷണാശക്തിയുടെ രഹസ്യം. അവർക്കെല്ലാം , അവരോട് തന്നെ, എടുത്തു പറയത്തക്ക ആത്മസ്നേഹവും ആത്മബഹുമാനവും ഉണ്ടായിരുന്നു. ഈ ആത്മസ്നേഹമാകുന്നു ആദ്ധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടം. അത് ഉള്ളിലുള്ള ജ്ഞാനത്തെയും ശക്തിയെയും ഉണർത്തുന്നു. മനുഷ്യൻ ശാസ്ത്രീയമായി വളരുകയാണ്. ഈ വിജ്ഞാനമെല്ലാം എവിടെ നിന്നും വരുന്നു? അത് വ്യക്തികളുടെ ഉള്ളിൽ നിന്നുമാണ് വരുന്നത്. ലോകത്തെ ഭസ്മമാക്കുവാൻ ശക്തിയുള്ള അണുബോംബ് പോലും എങ്ങനെ നിർമ്മിക്കപ്പെടുന്നു? അത് ഐൻസ്റ്റീന്റെയും, ഓപ്പൺ ഹീമറുടെയും, എന്റിക്കോ ഫെർമിയുടെയും മനസ്സിലുദിച്ച ചില ആശയങ്ങളാണ്. പോരാ..നാമിനിയും വളരെയധികം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തെ നമ്മുടെ കാൽചുവട്ടിൽ കൊണ്ട് വരേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വേണ്ടത് വ്യക്തികൾക്ക് തങ്ങളോട് തന്നെ തോന്നുന്ന അനന്തമായ ആത്മബഹുമാനമാണ്. അത് പിറക്കണമെങ്കിൽ ചെറുപ്രായം തൊട്ടേ വ്യക്തികൾ പൂജിക്കപ്പെടണം. അവർ ആരാധിക്കപ്പെടണം. ‘നിങ്ങൾ വെറും കൃമിയാണെന്ന’ മൂഢത കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. അവരെ നിന്ദിക്കുകയും പീഢിപ്പിക്കാതെയുമിരിപ്പിൻ. വിവേകാനന്ദൻ പറഞ്ഞത് പോലെ ഈ ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനും ഉള്ള ശക്തി അവരിലുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുവിൻ. തോൽക്കുവാൻ വേണ്ടിയല്ല നാം ജനിച്ചു വീണിരിക്കുന്നത്. മറിച്ച്, പ്രപഞ്ചത്തിനു മേലുള്ള അത്യന്തികമായ വിജയം – അതിൽ കുറഞ്ഞ യാതൊന്നു കൊണ്ടും നാം തൃപ്തിപ്പെടരുത്. ഉണരുവിൻ! ഉത്തിഷ്ഠത! ജാഗ്രത!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

റോമി കുര്യാക്കോസ് 
യു കെ: വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്‌, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർകൾക്കായി പ്രചരണ രംഗം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി – യു കെ). അതിനായുള്ള കർമപദ്ധതികൾ ഒക്ടോബർ 26ന് കവൻട്രിയിൽ വച്ച് നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപപ്പെടുത്തിയിരുന്നു.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ യുഡിഫിന്റെ അതത് മണ്ഡലങ്ങളിലുള്ള നേതൃത്വവും മറ്റു രാജ്യങ്ങളിൽ നിന്നും പ്രചരണ പ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നിട്ടുള്ള വിവിധ ഒ ഐ സി സി / ഇൻകാസ് നേതാക്കൾ തുടങ്ങിയവരുമായി കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തും. മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) കർമ്മ സേനയുടെ ഗൃഹസന്ദർശനം, വാഹന പര്യടനം എന്നിവയിലൂടെ പ്രചരണ രംഗത്ത് ഒ ഐ സി സി (യു കെ) സജീവമാകും. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഒ ഐ സി സി (യു കെ) – യെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തിന് മാത്രമായി സംഘടനയുടെ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മൂന്നാം തിയതി മുതൽ ഇവർ മണ്ഡലതല പ്രവർത്തനങ്ങളിൽ സജീവമാകും. ആദ്യ ദിവസം ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും പിന്നീട് വയനാട് മണ്ഡലത്തിലുമായാണ് പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ നാട്ടിലുള്ള ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അജിത് സി നായർ, ജയരാജ്‌ കെ ജി എന്നിവരും ഒ ഐ സി സിയുടെ മറ്റു പ്രവർത്തകരും പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തകർ  കേരളത്തിലെത്തി ഇത്രയും പ്രവർത്തക പങ്കാളിതത്തോടെ പ്രചരണ പരിപാടികളിൽ പങ്കുകൊള്ളുന്നത് ഇതാദ്യമായാണ്.
പ്രചരണ പ്രവർത്തനങ്ങൾക്കായി സ്ഥാനാഥികളുടെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് പ്രത്യേകമായി തയ്യാറാക്കിയ ടി ഷർട്ടുകളും ക്യാപ്പുകളും ഒ ഐ സി സി (യു കെ)  ഒരുക്കിയിട്ടുണ്ടെന്നും അവ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് പ്രവർത്തകർക്കും കർമ്മ സേന അംഗങ്ങൾക്കും പ്രചരണ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുമെന്നും നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
Copyright © . All rights reserved