Latest News

പത്ത് രോഗികളെ കൊല്ലുകയും 27പേർക്കെതിരെ വധശ്രമവും നടത്തിയ നേഴ്സിന് ജീവപര്യന്തം തടവ്. പശ്ചിമ ജർമനിയിലെ വൂർസെലെനിലുള്ള ആശുപത്രിയിലെ നേഴ്സാണ് തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെ കൊലപ്പെടുത്തിയത്.

രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനാണ് കൊലപാതകം ചെയ്തതെന്നാണ് നേഴ്‌സിന്റെ മൊഴി. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പ്രായമായവർ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് മാരകമായ മയക്കുമരുന്നും വേദനസംഹാരികളും നല്‍കി നേഴ്സ് കൊലപാതകം നടത്തുകയായിരുന്നു.

എന്നാല്‍ നേഴ്സിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 2024 ലാണ് നേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2007-ല്‍ നേഴ്‌സിംഗ് പ്രൊഫഷണലായി പരിശീലനം പൂർത്തിയാക്കിയ നേഴ്‌സ് 2020 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ പേരെ കൊലപ്പടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി മറ്റ് മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്തുകയാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ജീവപര്യന്തം തടവ് അനുഭവിക്കേണ്ട 15 വർഷത്തിന് ശേഷവും നേഴ്സിന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് വിവരം. ഇതിനു മുമ്പും ജർമനിയെ നടുക്കിയ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

2019-ല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീല്‍സ് ഹോഗല്‍ എന്ന നേഴ്‌സ് 85 രോഗികളെ ആണ് കൊലചെയ്തത്. 1999-നും 2005-നും ഇടയില്‍ രോഗികള്‍ക്ക് മാരകമായ അളവില്‍ ഹൃദ്രോഗത്തിനുള്ള മരുന്ന് നല്‍കിയാണ് ഇയാള്‍ ഇത്രയും പേരെ കൊലപ്പെടുത്തിയത്. ജർമ്മനിയിലെ ഏറ്റവും കുപ്രസിദ്ധനായ പരമ്പര കൊലയാളിയായിട്ടാണ് ഹോഗല്‍ അറിയപ്പെടുന്നത്.

മമ്മൂട്ടി അഭിനയിച്ച ‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക് വലിയ ചുവടുവെക്കുകയാണ്. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ മലയാള സിനിമ. 2026 ഫെബ്രുവരി 12-നാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

അക്കാദമി മ്യൂസിയത്തിലെ “Where the Forest Meets the Sea” എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ‘ഭ്രമയുഗത്തിന്’ സ്വന്തമായി. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഈ ചിത്രം, പ്രേക്ഷകരുടെയും വിമർശകരുടെയും അഭിനന്ദനം നേടിയിരുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്. മമ്മൂട്ടിയുടെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായി ‘ഭ്രമയുഗം’ ലോക സിനിമാ മാപ്പിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്പ്പെടുത്തിയ ധീരനെ കണ്ടെത്താനായി റെയിൽവേ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ ചുവന്ന വസ്ത്രം ധരിച്ച ഒരാൾ പെൺകുട്ടിയെ രക്ഷിച്ച് പ്രതിയെ കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ സുരക്ഷിതമായി ട്രെയിനിലേക്ക് തിരിച്ചയച്ച ഇയാളെ ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്യാനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം.

തീവണ്ടിയിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാറിനെ സാക്ഷികൾക്കു മുന്നിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങുകയാണ് അന്വേഷണം. ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചന സിസിടിവി ദൃശ്യങ്ങൾ കണ്ട് നേരത്തേ തന്നെ പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

സംഭവസമയത്ത് പാലോട് സ്വദേശിയായ ശ്രീക്കുട്ടിയും സുഹൃത്തും തീവണ്ടിക്കുള്ളിൽ പ്രതിയുമായി തർക്കിക്കുന്നതായാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. പുകവലിച്ചതിനെ കുറിച്ച് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് തർക്കം ആക്രമണത്തിലേക്ക് വഴിമാറിയത്. കോട്ടയത്തുനിന്ന് മദ്യപിച്ച അവസ്ഥയിൽ കയറിയ സുരേഷ് കുമാറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അക്രമത്തിൽ പങ്കാളിയല്ലെന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 2019-ൽ നടുറോഡിൽ നടന്ന ഭീകര കൊലപാതക കേസിൽ പ്രതി അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് അഡീഷണൽ ജില്ലാ കോടതി–1 ശിക്ഷ പ്രഖ്യാപിച്ചു. അയിരൂർ സ്വദേശിനിയായ കവിതയെ ക്രൂരമായി കുത്തി പരുക്കേൽപ്പിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് അജിൻ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇരുവരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു, പ്രണയാഭ്യർഥന നിരസിച്ചതാണ് അജിന് കൊലപാതകത്തിന് പിന്നിലെ പ്രേരകമെന്നു തെളിഞ്ഞു.

സംഭവ ദിനത്തിൽ മൂന്ന് കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ കരുതിയെത്തിയ അജിൻ, ബസിറങ്ങി നടന്നുവന്ന കവിതയെ ചിലങ്ക ജംക്‌ഷനിൽ തടഞ്ഞു കുത്തി വീഴ്ത്തിയശേഷം തീ കൊളുത്തുകയായിരുന്നു. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒമ്പത് ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ അവൾ മരിച്ചു. പ്രതി കൂടുതൽ പെട്രോൾ കരുതിയിരുന്നത് സ്വയം ജീവനൊടുക്കാനായിരുന്നുവെന്ന് പൊലീസ് മൊഴിയിൽ വെളിപ്പെടുത്തി.

പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ എടിഎം, പെട്രോൾ പമ്പ് ദൃശ്യങ്ങളും പ്രധാന തെളിവുകളായി കോടതിയിൽ അവതരിപ്പിച്ചു. കത്തിയിലെ ചോരപ്പാടുകൾ, ദൃക്സാക്ഷികളുടെ മൊഴികൾ, കവിതയുടെ മരണമൊഴി എന്നിവയും കേസിന്റെ തീർപ്പിൽ നിർണായകമായി. ഹരിശങ്കർ പ്രസാദ് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച കേസിൽ നീതി വൈകാതെ ലഭിച്ചതോടെ നഗരമൊട്ടാകെ ഒരിക്കൽ നടുങ്ങിയിരുന്ന സംഭവം വീണ്ടും ഓർമയായി.

തിരുവനന്തപുരത്ത് 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിറമൺകര സ്വദേശിയായ മുത്തു കുമാർ, മതം മാറി ‘സാം’ എന്ന പേരിൽ ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു. 2001-ൽ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്.

ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാർ തന്റെ തിരിച്ചറിയൽ പൂർണമായും മറച്ചു വച്ച് ജീവിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് സ്വന്തം പേരിൽ മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ലായിരുന്നു. പകരം പൊതുഫോൺ ബൂത്തുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്നതായിരുന്നു പതിവ്. ഇയാൾ ചെന്നൈയിൽ പാസ്റ്ററായി ജോലി ചെയ്യുകയും അതിനിടെ രണ്ട് വിവാഹങ്ങൾ കഴിക്കുകയും ചെയ്തിരുന്നു.

വഞ്ചിയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒടുവിൽ പിടികൂടിയത്. വർഷങ്ങളോളം ഇയാൾ താമസസ്ഥലം മാറിമാറി ജീവിച്ചിരുന്നതിനാൽ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം നഗരസഭയിൽ തുടർഭരണം ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്. ഈ തവണ പരിചയസമ്പന്നരെയും യുവത്വത്തെയും ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക ഒരുക്കുകയാണ് സിപിഎം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയോടൊപ്പം മുൻ എംഎൽഎ ശബരീനാഥനെ മുൻനിരയിൽ നിന്ന് ഇറക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെയും എൽഡിഎഫ് ഗൗരവത്തോടെ കാണുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാനുള്ള സാധ്യതയും സിപിഎം വിലയിരുത്തുന്നു.

മേയർ സീറ്റ് ഇത്തവണ പൊതുവിഭാഗത്തിനാണ്. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തവണ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ പ്രശസ്തയായ ആര്യയ്ക്കുള്ള ജനസ്വീകാര്യതയും പാർട്ടി കണക്കിലെടുക്കുന്നുണ്ട്. സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പാർട്ടി ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്നതാണ്.

പുതിയ മേയർ സ്ഥാനാർഥിയാകാനുള്ള സാധ്യതയുള്ളവരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്ക് മുൻനിരയിൽ ഉള്ളതായി വിവരം. കൂടാതെ എസ്.എ. സുന്ദർ, ആർ.പി. ശിവജി, ചാല ഏരിയ സെക്രട്ടറി എസ്. ജയിൽ കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മുൻ എംപിയായ എ. സമ്പത്തിന്റെ പേരും മേയർ സ്ഥാനത്തേക്ക് ഉന്നയിക്കപ്പെടുന്നുണ്ട്. പരിചയസമ്പന്നരായ ഈ നേതാക്കളെ മുൻനിറുത്തി എൽഡിഎഫ് തുടർ ഭരണം ഉറപ്പാക്കാൻ ശ്രമിക്കുന്നതായാണ് സൂചന.

സ്റ്റോക്ക്-ഓൺ-ട്രെന്റ്: സമീക്ഷ യു‌കെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റ് റീജിയണൽ മത്സരങ്ങൾ ആവേശോജ്വലമായ പോരാട്ടങ്ങൾക്കൊടുവിൽ സമാപിച്ചു. നവംബർ 2 ഞായറാഴ്ച വൈ.എം.സി.എ. നോർത്ത് സ്റ്റാഫോർഡ്ഷയർ ലെഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ശക്തമായ മത്സരങ്ങൾക്കൊടുവിൽ, ബെൻസൺ ബെന്നി – അക്ഷയൻ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.

സ്റ്റോക്ക് ലയൺസ് വടംവലി ടീമിന്റെ സാരഥി അജി ഭാസ്കറും സമീക്ഷ യു‌കെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും ചേർന്ന് ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കായികപരമായ ഒരു ഒത്തുചേരലിന് ഇത് തുടക്കം കുറിച്ചു.

 

ഒന്നാം സ്ഥാനം: ബെൻസൺ ബെന്നി & അക്ഷയൻ
രണ്ടാം സ്ഥാനം: സുവിൻ & ഇർഷാദ് അലി
മൂന്നാം സ്ഥാനം: ബിബിൻ & വിവേക്

ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യു‌കെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും യൂണിറ്റ് സെക്രട്ടറി ദീപകും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനമായ £101-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യു‌കെ യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സെബാസ്റ്റ്യനും യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജു ജോസഫും ചേർന്ന് നൽകി.
മൂന്നാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും വിതരണം ചെയ്തത് സ്റ്റോക്ക് സ്മാഷേർസ് ബാഡ്മിന്റൺ ക്ലബിലെ ബെയ്സിലും റൈക്കോയും ചേർന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, വിജയികൾക്കും സമീക്ഷ യു‌കെ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ റീജിയണൽ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ വിജയിച്ച ടീമുകൾക്ക് നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. വരാനിരിക്കുന്ന ദേശീയ മത്സരങ്ങൾക്കും വലിയ വിജയമുണ്ടാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു, “കത്തോലിക്കർ മതപരിവർത്തനം നടത്തുന്നവർ അല്ല, അറിവ് പ്രചരിപ്പിക്കുന്നവരാണ്.” ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ . ഡി 52-ൽ ക്രൈസ്തവമതം ഇന്ത്യയിൽ ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പുരോഗതിക്കായി അവർ നൽകിയ സേവനം വിലമതിക്കാനാകാത്തതാണെന്നും റിജിജു കൂട്ടിച്ചേർത്തു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവരുടെ പങ്ക് രാജ്യത്തിന്‍റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സംവിധാനവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയതായി റിജിജു പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തപ്പോൾ സഭയുടെ കൃത്യതയും സംഘടനാ മികവും വ്യക്തമായി കാണാനായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യ മതനിരപേക്ഷതയെ ആസ്പദമാക്കി നിലകൊള്ളുന്ന രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണെന്ന് റിജിജു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും “സബ് കാ സാത്ത്, സബ് കാ വികാസ്” എന്ന മുദ്രാവാക്യത്തിലൂടെ സർക്കാർ ഐക്യവും വികസനവും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സഹമന്ത്രി ജോർജ് കുര്യൻ, വത്തിക്കാന്റെ പ്രതിനിധി, കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി. തോമസ് എന്നിവരും പങ്കെടുത്തു.

കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന വിശേഷണം ഒഴിവാക്കണമെന്നും കത്തോലിക്ക വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് രേഖ തയാറാക്കിയത്.

യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. അതിനാൽ കന്യാ മറിയത്തിന് സഹ രക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. ‘വിശ്വാസികളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. ‘ദൈവമാതാവ്’, ‘ദൈവജനത്തിന്റെ മാതാവ്’ എന്നീ സ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും കൃപയുടെയും കർത്താവിനെ ലോകത്തിന് നൽകിയ അമ്മയാണ് മറിയമെന്നും വത്തിക്കാന്റെ പുതിയ രേഖ വിവരിക്കുന്നു.

നൂറ്റാണ്ടുകളായി വിശ്വാസികൾക്ക് ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ആണ് രേഖ തയാറാക്കിയത്. ലിയോ പതിനാലാമൻ പാപ്പായാണ് രേഖയ്ക്ക് അംഗീകാരം നൽകിയത്. സഹരക്ഷക, മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ക്രിസ്തുവിനു മാത്രമുള്ളതാണെന്നും ഇത്തരം വിശേഷണങ്ങളിൽ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും രേഖ പറയുന്നു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ പ്രയോഗങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയിൽ ഏറെ അപകട സാധ്യതകൾ ഉണ്ട് എന്നും രേഖ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി അദ്ദേഹത്തിന്റെ പേര് ചേർത്തതായാണ് വിവരം. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്കിനെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ നിർണായകമായ സൂചനകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിശേഷ അന്വേഷണ സംഘം തയ്യാറാക്കിയ രണ്ടാമത്തെ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. സ്വർണം പൊതിഞ്ഞ കട്ടിലപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതടക്കം നിരവധി നിർണായക കാര്യങ്ങൾ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ വാസുവിനെ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള നടന്നതിന് മാസങ്ങൾക്കുശേഷം അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെ പ്രധാന ജോലികളും പൂർത്തിയായ ശേഷം ബാക്കി വന്ന സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-നാണ് ആ ഇമെയിൽ ലഭിച്ചതെന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.

Copyright © . All rights reserved