കോവിഡ് 19 അടക്കം സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്‌കാര ചടങ്ങ് തടസപ്പെടുത്തുകയും അക്രമാസക്തരായ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്.
ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്‌കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ഓര്‍ത്തോപീഡിക് സര്‍ജന് സഹപ്രവര്‍ത്തകനായ ന്യൂറോ സര്‍ജന്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരെ ജനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ളവ ചുമത്തുമെന്ന് ഇതേത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓസ്‌ട്രേലിയൻ മലയാളി മെജോ വര്‍ഗീസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ കുന്നപ്പിള്ളി കുടുംബാംഗമാണ് പരേതനായ മെജോ. സിഡ്‌നിയില്‍ നിന്നും മുന്നൂറ്റമ്പത് കിലോ മീറ്റര്‍ അകലെ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വയറിലാണ് മെജോയും കുടുംബവും താമസിക്കുന്നത്.
പ്രഭാത സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ പോര്‍ട്ട് മക്വയര്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാവരെയും നിരാശപ്പെടുത്തി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോര്‍ട്ട് മക്വയറിലുള്ള ഒരു നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സായി ജോലി നോക്കി വരുകയായിരുന്നു പരേതനായ മെജോ. ഭാര്യ സൗമ്യാ പോര്‍ട്ട് മക്വയറിർ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.
അയർലണ്ടിൽ നിന്നും 2013 അവസാനത്തോടെയാണ് ആണ് മെജോയും കുടുംബവും ഓസ്‌ട്രേലിയക്ക് പോയത്. അയര്‍ലണ്ടിലെ അറിയപ്പെടുന്ന ബാഡ്ടമിന്‍ടന്‍ താരമായിരുന്ന മെജോ കെ ബി സിയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. അയര്‍ലണ്ടിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോ ഹില്‍ ബ്രൂസ് നഴ്‌സിംഗ്‌ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മെജോയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകൻ പെൺകുട്ടിയെ മറ്റൊരാൾക്കു കൂടി കൈമാറിയതായി മൊഴി. പെൺകുട്ടി ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാൻ ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
ഇതേത്തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്. പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ -45) ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാൾ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.
പത്മരാജൻ മിഠായിയും ഭക്ഷണവും വാങ്ങി നൽകിയെന്നും സ്കൂട്ടറിൽ കയറ്റി പൊയിലൂരിലെ വീട്ടിൽ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാൽ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാൽ, അതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യൽ വൈകിപ്പിച്ച പൊലീസ് തുടരന്വേഷണത്തിലും അമാന്തം കാണിക്കുകയാണെന്നും മാതാവ് പരാതിയിൽ പറയുന്നു.
കൊടുമണില്‍ സഹപാഠിയെ കുട്ടിക്കുറ്റവാളികള്‍ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നു വ്യക്തമാകുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.കുട്ടിക്കുറ്റവാളികളെങ്കിലും കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.
പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതിനു പിന്നിലും ഇവരാണോയെന്നും പൊലീസ് പറയുന്നു.
അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിൻറെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍.താരത്തിന്റെ വിയോഗം അറിഞ്ഞത് മുതല്‍ സിനിമ – സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നുണ്ട്.
്അനുശോചനം രേഖപ്പെടുത്തി നടന്‍ ടൊവിനോ തോമസ,ഉണ്ണി മുകുന്ദന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൻ കൂടിയാണ് രവി വള്ളത്തോൾ.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ.
ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രവിവള്ളത്തോൾ. സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആണ് ആശങ്കയേറിയത്. ഇതോടെ ലോഡിംഗ് തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന എൺപത്തിയെട്ട് പേരെ നിരീക്ഷണത്തിലാക്കി.
മുപ്പത്തിയേഴുകാരനായ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പകർന്നത് പാലക്കാട് നിന്നെത്തി കോട്ടയം മാർക്കറ്റിൽ ലോഡിറക്കി മടങ്ങിയ ഡ്രൈവറിൽ നിന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ സാമ്പിൾ ഫലം നെഗറ്റീവായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ആശങ്കയിലായി. തൊഴിലാളിക്ക് രോഗം പകർന്ന് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.
ഇയാളുമായി സമ്പർക്കത്തിൽ വന്ന 88 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 24 പേർ പ്രഥമിക സമ്പർക്കത്തിൽ വന്നവരും 64 പേർ രണ്ടാംഘട്ട സമ്പർക്കത്തിൽ പെട്ടവരുമാണ്. വീടുകളിൽ സൗകര്യമില്ലാത്ത 25 പേരെ ഐസൊലേഷൻ കേന്ദ്രത്തിലാണ് നിരീക്ഷണത്തിലാക്കിയത്. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെനിന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി. എട്ട് പേരാണ് ലിസ്റ്റിൽ ഉള്ളത്.
പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.
1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.
2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്.
സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന. സൂര്യ അഭിനയിച്ചതോ നിർമിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകളുടെ നീക്കം. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയിൻമെന്റിന്റെ ചിത്രങ്ങൾക്കായിരിക്കും ബാൻ.
സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രം ‘പൊന്മകൾ വന്താൽ’ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സിനിമ നിർമിച്ചത് സൂര്യയാണ്. തിയറ്ററുകൾക്ക് റിലീസ് നൽകാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നൽകിയതാണ് തമിഴ്‌നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണർ അസോസിയേഷനെ ചൊടിപ്പിച്ചത്.
താരത്തിന്റെ തീരുമാനം അപലപനീയമാണെന്ന് തിയറ്റർ ഉടമയായ ആർ പനീർസെൽവം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിർമാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന് ഒരുക്കമല്ലെങ്കിൽ ആ നിർമാണക്കമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങൾ ഇനി മുതൽ ഓൺലൈൻ റിലീസ് മാത്രം ചെയ്യേണ്ടി വരും. തിയറ്റർ റിലീസ് പിന്നീട് അനുവദിക്കില്ലെന്നും പനീർസെൽവം. ലോക്ക് ഡൗണിനെ തുടർന്നായിരുന്നു പൊൻമകൾ വന്താൽ സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ മാത്രം റിലീസ് ചെയ്യാനുള്ള നീക്കം ഉണ്ടായത്.
വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്നിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘമാണ് വടക്കന്‍ കൊറിയയിലേക്ക് പോയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുന്നിന്റെ ആരോഗ്യ നിലയെകുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനം. ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്. വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിലെ ഉന്നത നേതാവും വടക്കന്‍ കൊറിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിഭാഗമാണ്.
വടക്കന്‍ കൊറിയന്‍ യാത്രയെക്കുറിച്ച് ഇവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.കഴിഞ്ഞ കുറച്ചു ദിവസമായിട്ട് പൊതു സ്ഥലങ്ങളില്‍ 36 കാരനായ കിം ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. ജനം ടിവിയാണ് ഈ വാര്‍ത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വര്‍ഷം മുമ്പ് നടി നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു. നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്‌ളാറ്റില്‍ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമല്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് പീഡനം നടന്നതായും യുവതി വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
ജനം ടിവി നല്‍കിയ വാര്‍ത്ത..
സംവിധായകന്‍ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി ; പീഡനം നായികാ വേഷം വാഗ്ദാനം ചെയ്ത്
കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച’പ്രണയമീനുകളുടെ കടല്‍’ എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടര്‍ന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമല്‍ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.
എന്നാല്‍ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിര്‍ത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയില്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ കമല്‍, ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീല്‍ നോട്ടീസില്‍ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമല്‍ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികള്‍ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അവസരം തേടിയെത്തുന്ന യുവനടികളെ സ്ഥിരമായി ലൈംഗികചൂഷണം ചെയ്യുന്നയാളാണ് കമലെന്ന് തന്റെ വാദിക്ക് ബോധ്യപ്പെട്ടതായും അഭിഭാഷകന്‍ 2019 ഏപ്രില്‍ 26ന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഇതിനകം ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കമലിനെതിരെയുള്ള വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.