കൊടുമണില്‍ സഹപാഠിയെ കുട്ടിക്കുറ്റവാളികള്‍ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നു വ്യക്തമാകുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.കുട്ടിക്കുറ്റവാളികളെങ്കിലും കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.

പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതിനു പിന്നിലും ഇവരാണോയെന്നും പൊലീസ് പറയുന്നു.