ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും ഇന്ത്യയുടെ എച്ച്.എസ് പ്രണോയി, സമീർ വർമ, സൗരഭ് വർമ എന്നിവർ പിൻവാങ്ങി. മാർച്ച് 11 ന് ആരംഭിക്കുന്ന ടൂർമെന്റിൽനിന്ന് ഇവരെ കൂടാതെ നാല് ഇന്ത്യൻ താരങ്ങൾ കൂടി പിൻമാറിയിട്ടുണ്ട്. ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക്സായിരാജ്, മനു അട്ടരി, സുമേഷ് റെഡ്ഡി എന്നിവരാണ് ഇവർ.
എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി സിന്ധു, കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രണോയ് ഗോപിനാഥ് അക്കാദമിയിൽനിന്നും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
സിഡ്നി: വനിത ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ വില്ലനായപ്പോൾ ഭാഗ്യം ഓസ്ട്രേലിയയെ തുണച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് നേടി. ക്യാപ്റ്റൻ മെഗ് ലാന്നിംഗിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 49 പന്തിൽ 49 റണ്‍സ് നേടിയ ലാന്നിംഗ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 28 റണ്‍സും അലിസ ഹീലി 18 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ഖാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെയാണ് മഴ വില്ലനായത്. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 13 ഓവറിൽ 98 റണ്‍സായി വിജയലക്ഷ്യം പുനർനിശ്ചിയിച്ചു. മറുപടി ബാറ്റിംഗിൽ ലോറയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു ആശ്വാസമായത്. ലോറ 27 പന്തിൽ 41 റണ്‍സ് നേടി. സുനെ ലൂസ് 22 പന്തിൽ 21 റണ്‍സും നേടി. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.
ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു കടന്ന സാന്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. അഞ്ചാം തവണയാണ് യുകെയിലെ കോടതി മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റിലായ മോദിയെ വാണ്ട്സ്വർത്ത് ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 200 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നീരവ് മോദി കൈമാറ്റ നടപടികൾക്കെതിരേ നിയമപോരാട്ടം നടത്തുകയാണ്. മേയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. സ്കോട്ട്ലൻഡ് യാർഡ് മോദിക്കെതിരേ കൈമാറ്റ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യനിധി വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വേലംപാളയം സ്വദേശി പരമേശ്വരന്, ധനപാല്‍ എന്നിവര്‍ക്കെതിരെയാണു പരാതി. അനുപ്പര്‍പാളയത്തു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്കുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വ്യാപാരിയില്‍നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പണം ചോദിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വര്‍ധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയില്‍ പ്രതികള്‍ മറ്റു പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.
പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാര്‍നഗര്‍ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവര്‍ 2012ല്‍ രാജ്പ്രതാപില്‍നിന്നു പണം ആവശ്യപ്പെട്ടിരുന്നു. നല്കാന് വിസമ്മതിച്ചപ്പോഴാണു മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വില്ക്കാന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. കുടം വിറ്റാല്‍ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാല്‍ പണം ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞാണ് എട്ടര ലക്ഷം രൂപ വാങ്ങിയത്. പണം നല്‍കാമെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്ബോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തി.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 60 വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്.
ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാര്‍ ഈ വഴി കടന്നുപോയതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്ഷെയറിലെ നഴ്സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നഴ്സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന് ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ഇടവേള ബാബു കൂറുമാറി. വിസ്താരത്തിനിടെയാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായ മൊഴി നല്‍കുകയായിരുന്നു.പോലീസിന് നല്കിയ ആദ്യ മൊഴിയില്‍ നിന്ന് ഇടവേള ബാബു പിന്മാറുകയായിരുന്നു.
അവസരങ്ങള്‍ തട്ടിക്കളഞ്ഞുവെന്ന് നടി പറഞ്ഞുവെന്നായിരുന്നു ഇടവേള ബാബു അന്ന് പറഞ്ഞത്. ഇതിനെപറ്റി പല അസ്വാരസ്യങ്ങളും അമ്മ സംഘടനയിലടക്കം നടന്നിരുന്നു. അന്ന് ഇടവേള ബാബു അങ്ങനെയൊരു പരാതി പിന്നീട് കിട്ടിയിരുന്നുവെന്നാണ് പറഞ്ഞത്.
കേസില്‍ താരങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്.
കൊല്ലത്ത് സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. രക്ഷപെടാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്കൂളിലെ വിദ്യാര്‍ഥിനി ജാസ്മിനെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്പിടിച്ചു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ ആണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് .
ന്യൂഡല്‍ഹി: നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി. ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’ എന്ന ചര്‍ച്ചയിലാണ് പരാമര്‍ശം. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.
കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.
പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
ആശുപത്രികള്‍ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. അതാണ് ജനങ്ങള്‍ ആദ്യം എത്തുന്ന ഇടം. ഒരു വശത്ത് അവ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു വശത്ത് രോഗനിര്‍ണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവര്‍ മികച്ച രീതിയില്‍ പിന്തുടരുന്നു’, ഡോ. ഷാഹിദ് ജമാല്‍ ചൂണ്ടിക്കാണിച്ചു.